കൊന്ന് കെട്ടിത്തൂക്കുക, അത് ആത്മഹത്യയെന്നു കെട്ടിച്ചമയ്ക്കുക: രോഷത്തോടെ അരുൺ ഗോപി
Mail This Article
വെറ്ററിനറി കോളജിലെ വിദ്യാർഥി സിദ്ധാർഥന്റെ മരണത്തിൽ രൂക്ഷ പ്രതികരണവുമായി സംവിധായകൻ അരുൺ ഗോപി. കൊലയ്ക്കു പിന്നിലുള്ള സകലരെയും പിടികൂടണമെന്നും ആരേയും വെറുതെ വിടരുതെന്നും അരുൺ ഗോപി പറഞ്ഞു. കൊന്നു കെട്ടിത്തൂക്കുക എന്നിട്ട് അത് ആത്മഹത്യാ എന്ന് കെട്ടിച്ചമയ്ക്കുക. ഇല്ലാകഥകളിൽ ആ കുഞ്ഞിനെ വീണ്ടും വ്യക്തിഹത്യ ചെയ്യുക കൂടിയാണ് അക്രമികൾ ചെയ്യുന്നതെന്നും അരുൺ ഗോപി പറഞ്ഞു.
‘‘കുറച്ചായി സോഷ്യൽ മീഡിയ ഉപയോഗിച്ചിരുന്നില്ല. പക്ഷേ ഇപ്പോൾ അല്ലെങ്കിൽ പിന്നെ എപ്പോൾ. ഒരു പാവം പയ്യന്റെ ഒരു കുടുംബത്തിന്റെ ഒരു നാടിന്റെ സ്വപ്നങ്ങളെ ഇങ്ങനെ ഇല്ലാതാക്കിയ ആ ക്രൂര ജീവികൾക്കെതിരെ ഒരക്ഷരം എഴുതാതെ ഇരിക്കാൻ കഴിയുന്നില്ല.
കൊന്ന് കെട്ടിത്തൂക്കുക അത് ആത്മഹത്യയെന്നു കെട്ടിച്ചമയ്ക്കുക, ഇല്ലാകഥകളിൽ ആ കുഞ്ഞിനെ വീണ്ടും വ്യക്തിഹത്യ ചെയ്യുക. ഏതു ലോകത്താണ് നമ്മൾ ജീവിക്കുന്നത്!! ഇതിനു പിന്നിലുള്ള സകലരെയും അറിഞ്ഞും കേട്ടും മിണ്ടാതിരുന്നവരെ പോലും വെറുതെ വിടരുത്.’’–അരുണ്‍ ഗോപിയുടെ വാക്കുകൾ
അതേസമയം സിദ്ധാർഥന്റെ മരണത്തിൽ കൊലപാതക സാധ്യത തള്ളാതെ പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട്. ഹോസ്റ്റലിലെ ‘അലിഖിത നിയമ’മനുസരിച്ച് സിദ്ധാർഥനെ പരസ്യ വിചാരണ നടത്തിയെന്നും ക്രൂരമർദനത്തിന് ഇരയാക്കിയെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. പെൺകുട്ടിയുടെ പരാതി ഒത്തുതീർപ്പ് ആക്കാൻ വിളിച്ചുവരുത്തിയ ശേഷമാണ് സിദ്ധാർഥനെ മര്‍ദനത്തിന് ഇരയാക്കിയത്. കൊലപാതക സാധ്യതയെപ്പറ്റി അന്വേഷിക്കേണ്ടതുണ്ടെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.