‘എന്നെ തകര്‍ത്തു കളഞ്ഞു’: യുവതി കൂട്ട ബലാത്സംഗത്തിനിരയായ സംഭവത്തില്‍ ദുൽഖർ

Mail This Article
ജാർഖണ്ഡിലെ ദുംക ജില്ലയിൽ സ്‌പെയിനിൽ നിന്നുള്ള വിനോദസഞ്ചാരി കൂട്ട ബലാത്സംഗത്തിനിരയായ സംഭവത്തില്‍ പ്രതികരണവുമായി ദുൽഖർ സല്‍മാൻ. ‘‘ഈ വാര്‍ത്ത എന്നെ തകര്‍ത്തുകളഞ്ഞു. നിങ്ങളിരുവരും ഈയിടെ കോട്ടയത്ത് എത്തിയിരുന്നു. എന്‍റെ അടുത്ത സുഹൃത്തുക്കള്‍ക്കൊപ്പം ഭക്ഷണം കഴിച്ചിരുന്നു. ഇത്തരമൊരു ദുരനുഭവം ആര്‍ക്കും ഒരിടത്തുമുണ്ടാവരുത്’’, ദമ്പതിമാരുടെ സോഷ്യല്‍ മീഡിയ പോസ്റ്റ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ച് ദുല്‍ഖര്‍ കുറിച്ചു.
ബൈക്കില്‍ നടത്തുന്ന ലോകസഞ്ചാരത്തിന്‍റെ ഭാഗമായാണ് ഇവര്‍ ഇന്ത്യയിൽ എത്തിയത്. നേപ്പാള്‍ യാത്രയ്ക്ക് മുമ്പ് ഇവര്‍ കേരളത്തിലുമെത്തിയിരുന്നു. കോട്ടയത്ത് തന്‍റെ സുഹൃത്തുക്കള്‍ ഒരുക്കിയ വിരുന്നില്‍ ഇവര്‍ പങ്കെടുത്തിരുന്നുവെന്ന് ദുല്‍ഖര്‍ പറയുന്നു. യുവതിയും ഭര്‍ത്താവും തങ്ങളുടെ ഇന്‍സ്റ്റഗ്രാമിലൂടെ അതിക്രമം വിവരിക്കുന്ന വിഡിയോ പങ്കുവച്ചാണ് ദുൽഖറിന്റെ പ്രതികരണം.
വിഡിയോയില്‍ തനിക്കുണ്ടായ ദുരനുഭവത്തെക്കുറിച്ച് സ്ത്രീ പറയുന്നത് ഇങ്ങനെയാണ്, ‘‘ഒരാള്‍ക്കും സംഭവിക്കരുതെന്ന് ഞങ്ങള്‍ കരുതുന്ന ഒന്ന് ഞങ്ങള്‍ക്ക് സംഭവിച്ചു. ഞങ്ങൾ ഇന്ത്യയിലാണ്. ഏഴ് പുരുഷന്മാര്‍ ചേര്‍ന്ന് എന്നെ റേപ്പ് ചെയ്തു. ഞങ്ങളെ മര്‍ദ്ദിക്കുകയും മോഷ്ടിക്കുകയും ചെയ്തു. അധികം വസ്തുക്കള്‍ മോഷ്ടിച്ചില്ല. കാരണം അവര്‍ക്ക് എന്നെ റേപ്പ് ചെയ്യുകയാണ് വേണ്ടിയിരുന്നത്. ഞങ്ങളിപ്പോള്‍ പൊലീസിനൊപ്പം ആശുപത്രിയിലാണ് ഉള്ളത്,’’
ഇന്ത്യയില്‍ നിന്ന് നേപ്പാളിലേക്കുള്ള യാത്രയുടെ ഭാഗമായി ജാർഖണ്ഡിൽ എത്തിയ ദമ്പതികൾ താൽക്കാലിക ടെന്റിൽ ഉറങ്ങുന്നതിനിടെ ആയിരുന്നു സംഭവം. പ്രതികളെന്നു കരുതുന്ന മൂന്നുപേരെ പിടികൂടിയിട്ടുണ്ടെന്നാണ് പൊലീസ് അവകാശപ്പെടുന്നത്.
ഭർത്താവിനൊപ്പം ദുംക വഴി ഭഗൽപൂരിലേക്ക് ബൈക്ക് യാത്ര ചെയ്യുകയായിരുന്ന യുവതി അർധരാത്രിയോടെ ഹൻസ്ദിഹ മാർക്കറ്റിനു സമീപമുള്ള ആളൊഴിഞ്ഞ സ്ഥലത്ത് ടെന്റ് കെട്ടി ഉറങ്ങുകയായിരുന്നു. ഇതിനിടെ സമീപത്തുണ്ടായിരുന്ന യുവാക്കൾ ഇവരുടെ ടെന്റിലേക്ക് ഇരച്ചുകയറി യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. യുവതിയുടെ ഭർത്താവിനും മർദ്ദനമേറ്റിട്ടുണ്ട്. ബംഗ്ലാദേശിൽ നിന്നാണ് ദമ്പതികൾ ഇന്ത്യയിലെത്തിയത്. ബിഹാർ വഴി നേപ്പാളിലേക്ക് പോവുകയായിരുന്നു ലക്ഷ്യം.
ഗുരുതരമായി പരുക്കേറ്റ യുവതി ആശുപത്രിയിൽ ചികിത്സയിലാണ്. ഏഴോ എട്ടോ തദ്ദേശീയരായ യുവാക്കൾ സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നു ജാർഖണ്ഡിലെ ആരോഗ്യമന്ത്രി ബന്നാ ഗുപ്ത പറഞ്ഞു. അതേസമയം, സംഭവം സർക്കാർ സംവിധാനങ്ങളുടെ പരാജയമാണെന്നു ചൂണ്ടിക്കാട്ടി ബിജെപി രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്രമോദി ജാർഖണ്ഡിൽ ഉണ്ടായിരുന്ന ദിവസമാണ് സംഭവം നടന്നതെന്നത് ജാർഖണ്ഡിൽ ക്രമസമാധാന നില തകർന്നതിന്റെ തെളിവാണെന്നും ബിജെപി നേതാക്കൾ ആരോപിച്ചു.