അനീഷിനെ ചീത്ത വിളിച്ച സംവിധായകൻ ഞാനല്ല, എന്നെ വലിച്ചിഴയ്ക്കരുത്: ഒമർ ലുലു
Mail This Article
നടൻ അനീഷ് ജി. മേനോനെ ചീത്ത വിളിച്ച സംവിധായകൻ താനല്ലെന്ന് ഒമർ ലുലു. അനീഷും താനും നല്ല സുഹൃത്തുക്കളാണെന്നും ദയവ് ചെയ്‌ത് തന്റെ പേര് ഈ വിവാദത്തിൽ വലിച്ചിഴയ്ക്കരുതെന്നും ഒമർ ലുലു സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.
‘‘സിനിമയിൽ അവസരം ചോദിച്ച് പോയ അനീഷ് ജി. മേനോനെ ചീത്ത വിളിച്ച സംവിധായകന്‍ ഞാനാണെന്ന ടാഗുകൾ കണ്ടു. അനീഷ് ചോദിക്കാതെ തന്നെ എന്റെ സിനിമയിൽ അവസരം കൊടുത്ത വ്യക്തിയാണ് ഞാന്‍. ഇപ്പോഴും അനീഷും ഞാനും നല്ല സുഹൃത്തുക്കളാണ് ദയവ് ചെയ്‌ത് എന്റെ പേര് ഈ വിവാദത്തിൽ വലിച്ചിഴയ്ക്കരുത്.’’– ഒമർ ലുലു കുറിച്ചു.
അനീഷ് കഴിഞ്ഞ ദിവസം നൽകിയൊരു അഭിമുഖം വലിയ രീതിയിൽ ചർച്ചയായിരുന്നു. സിനിമാ ജീവിതത്തിലെ ഇതുവരെയുള്ള അനുഭവങ്ങൾ വിവരിക്കുന്നതിടെ അപമാനിക്കപ്പെട്ട ചില സംഭവങ്ങളും അനീഷ് വെളിപ്പെടുത്തിയിരുന്നു. പുതുമുഖങ്ങളെ വച്ച് സിനിമ ചെയ്ത സംവിധായകൻ തന്നെ ചീത്ത വിളിച്ച് ഫ്ലാറ്റിൽ നിന്നും ഇറക്കിവിട്ടുണ്ടെന്നായിരുന്നു അനീഷ് വെളിപ്പെടുത്തിയത്.
‘‘ചില ആളുകള്‍ നമ്മളെ കൃത്യമായി അവോയ്ഡ് ചെയ്തിട്ടുണ്ട്. മുഴുവന്‍ പുതുമുഖങ്ങള്‍ അഭിനയിച്ച അദ്ദേഹത്തിന്റെ ഒരു സിനിമ വലിയ ഹിറ്റായി നില്‍ക്കുന്ന സമയാണ്. എനിക്ക് അന്നും ഇന്നും അദ്ദേഹത്തോട് വലിയ ആരാധനയാണ്. ‘ദൃശ്യം ഒക്കെ കഴിഞ്ഞ് ഒരു സ്വീകാര്യതയൊക്കെ ലഭിക്കുന്ന സമയത്താണ് അദ്ദേഹത്തിന്റെ ഫ്ലാറ്റില്‍ പോകുന്നത്. ആ സംവിധായകന്റെ അസോഷ്യേറ്റും പ്രൊഡക്‌ഷന്‍ കണ്‍ട്രോളറും പറഞ്ഞത് അനുസരിച്ചാണ് എന്റെ യാത്ര. പുതിയ സിനിമയിൽ എന്തെങ്കിലും അവസരം ചോദിക്കുക എന്നതാണ് ലക്ഷ്യം. പക്ഷേ വീട്ടില്‍ എത്തിയപ്പോള്‍ എന്നോട് വളരെ മോശമായി അദ്ദേഹം പെരുമാറി.
ആര് പറഞ്ഞിട്ടാണ് വന്നത് എന്നായിരുന്നു അദ്ദേഹത്തിന് അറിയേണ്ടത്. മോശം വാക്കുകളൊക്കെ ഉപയോഗിച്ചു. അദ്ദേഹം എഴുതുന്ന സമയം വല്ലതുമൊക്കെയാകും. എങ്കിലും വളരെ മോശമായാണ് എന്നോട് സംസാരിച്ചത്. അദ്ദേഹം പറഞ്ഞ വാക്കുകൾ ഇവിടെ പറയാൻ കഴിയില്ല. ഏറെ വിഷമത്തോടെയാണ് അന്ന് അവിടെ നിന്നും ഇറങ്ങിയതെന്നാണ്.’’–അനീഷ് ജി. മേനോന്റെ വാക്കുകൾ.
ഈ വിഡിയോ വൈറലായതോടെ ഇതോടെ സംവിധായകൻ ആരെന്നായിരുന്നു പ്രേക്ഷകർക്ക് അറിയേണ്ടത്. പുതുമുഖങ്ങളെ വച്ച് സിനിമ ഹിറ്റാക്കിയ സംവിധായകരുടെ പല പേരുകളും ചർച്ചയില്‍ വന്നു. അതിനിടെയാണ് പലരും ഒമർ ലുലുവിന്റെ പേരു പറയാനിടയായത്. ഇതോടെയാണ് വിഷയത്തിൽ പ്രതികരണവുമായി ഒമർ തന്നെ രംഗത്തെത്തിയത്.
ദൃശ്യം സിനിമയിൽ ജോര്‍ജുകുട്ടിയുടെ അളിയനായി അഭിനയിച്ച് ശ്രദ്ധേയനായ നടനാണ് അനീഷ് ജി. മേനോൻ. ബെസ്റ്റ് ആക്ടര്‍, വള്ളിയും തെറ്റി പുള്ളിയും തെറ്റി, കാപ്പുച്ചിനോ, ഗ്രേറ്റ് ഫാദർ, ഒരു അഡാറ് ലവ്, കായംകുളം കൊച്ചുണ്ണി, ഒടിയൻ, ലൂസിഫര്‍ തുടങ്ങിയവയാണ് പ്രധാന സിനിമകൾ. കല്യാണി പ്രിയദർശൻ നായികയായ ‘ശേഷം മൈക്കിൽ ഫാത്തിമ’യിലാണ് അവസാനം അഭിനയിച്ചത്.