അജിത് വീട്ടിലെത്തി; നടന്നത് ചെറിയൊരു ശസ്ത്രക്രിയ
Mail This Article
ആശുപത്രിവാസത്തിനു ശേഷം നടൻ അജിത് കുമാർ വീട്ടിലെത്തി. ചെവിയുടെ താഴെ നീർവീക്കവുമായി ബന്ധപ്പെട്ടു നടത്തിയ ശസ്ത്രക്രിയയ്ക്കു ശേഷമാണ് അദ്ദേഹം വീട്ടിലേക്കു തിരിച്ചെത്തിയത്. ഡോക്ടർമാർ കുറച്ചു ദിവസത്തെ വിശ്രമം നിർദേശിച്ചിട്ടുണ്ട്. അതിനുശേഷമാകും സിനിമയുടെ ചിത്രീകരണ തിരക്കുകളിലേക്ക് അദ്ദേഹം തിരിച്ചെത്തുക.
അജിത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനു പിന്നാലെ നടന്റെ ആരോഗ്യവിവരങ്ങളെക്കുറിച്ച് നിരവധി അഭ്യൂഹങ്ങൾ പരന്നിരുന്നു. അജിത്തിന് ബ്രെയിൻ ട്യൂമർ എന്ന തരത്തിൽ പ്രചരിച്ച വാർത്ത തെറ്റാണെന്ന് നടന്റെ മാനേജർ സുരേഷ് ചന്ദ്ര വ്യക്തമാക്കിയിരുന്നു. പതിവ് ആരോഗ്യപരിശോധനകൾക്കായാണ് താരം ആശുപത്രിയിലെത്തിയത്. ചെവിക്കു താഴെ നീര്‍വീക്കം കണ്ടെത്തുകയും അത് ചികിത്സിക്കുകയും ചെയ്തു. തുടർന്ന് ജനറൽ വാർഡിലേക്ക് മാറ്റി. അതിനുശേഷമാണ് ഡിസ്ചാർജ് ഉണ്ടായത്.’’ സുരേഷ് ചന്ദ്ര പറഞ്ഞു.
വിദേശത്തേക്കു പോകുന്നതിന് മുമ്പ്, മുൻകരുതൽ എന്ന നിലയിൽ പതിവ് ആരോഗ്യ പരിശോധനകൾക്ക് നടൻ വിധേയനാകാറുണ്ട്. ഈ പരിശോധനയ്ക്കിടയിലാണ് ഞരമ്പിനു വീക്കം വന്നതായി കണ്ടെത്തുന്നത്. വിടാമുയര്‍ച്ചി എന്ന സിനിമയുടെ ചിത്രീകരത്തിനായി 15ന് അസര്‍ബൈജാനിലേക്കു പോകാനിരിക്കെയാണ് ചികിത്സ തേടിയത്.
അജിത്തിന്റെ കരിയറിലെ 62-ാം ചിത്രമാണിത്. ‘കലഗ തലൈവൻ’ എന്ന ചിത്രത്തിനു ശേഷം മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അർജുൻ, തൃഷ തുടങ്ങി വമ്പൻ താരനിരയാണ് അണിനിരക്കുന്നത്.