‘തണ്ണീര്‍മത്തനി’ൽ വിനീതിന്റെ കഥാപാത്രം ഞാന്‍ ഒഴിവാക്കിയത്: സൈജു കുറുപ്പ് പറയുന്നു
Mail This Article
‘തണ്ണീര്‍മത്തന്‍ ദിനങ്ങള്‍’ എന്ന ചിത്രത്തിൽ വിനീത് ശ്രീനിവാസൻ ചെയ്ത രവി പദ്മനാഭൻ എന്ന കഥാപാത്രത്തിനായി ആദ്യം തന്നെയാണ് പരിഗണിച്ചിരുന്നതെന്ന് നടൻ സൈജു കുറുപ്പ്. ഗിരീഷ് എ.ഡി. വന്നു കഥ പറഞ്ഞപ്പോൾ തന്റെ പോസ്റ്റർ കണ്ടാൽ സിനിമയ്ക്ക് ആള് കയറുമോ എന്ന സംശയത്തിൽ അദ്ദേഹത്തെ മടക്കി അയയ്ക്കുകയായിരുന്നുവെന്നും സൈജു പറയുന്നു. ഫെഫ്കയുടെ ഷോര്‍ട്ട് ഫിലിം മത്സരത്തിന്റെ സമ്മാനദാന ചടങ്ങിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു താരം.
‘‘ആട് 2ന്റെ ഷൂട്ട് കഴിഞ്ഞിരിക്കുന്ന സമയത്ത് ഒരാള്‍ എന്നെ വന്ന് കണ്ടു പരിചയപ്പെട്ടു. സിനിമകളെപ്പറ്റി സംസാരിച്ചിരിക്കവേ അദ്ദേഹത്തിന്റെ സുഹൃത്ത് ചെയ്ത ഒരു ഷോർട് ഫിലിം ഒന്ന് കണ്ടു നോക്കണേ എന്നുപറഞ്ഞ് അതിന്റെ ലിങ്ക് അയച്ചുതന്നു. ഞാന്‍ അതു കണ്ടപ്പോൾ എനിക്കത് ഒരുപാട് ഇഷ്ടപ്പെട്ടു. ഞാന്‍ അയാളെ വിളിച്ച് അതിന്റെ എഴുത്തുകാരന്റെയും സംവിധായകന്റെയും നമ്പര്‍ വാങ്ങി. ആദ്യം സംവിധായകനെ വിളിച്ച് ഷോര്‍ട്ട് ഫിലിം കണ്ടു ഇഷ്ടമായി എന്ന് പറഞ്ഞു. പിന്നീട് അതിന്റെ എഴുത്തുകാരനെയും വിളിച്ചു സംസാരിച്ചു.
അയാള്‍ നന്നായി സംസാരിക്കുന്ന ആളായിരുന്നു. പിന്നീട് ഞങ്ങള്‍ ഇടയ്ക്കിടക്ക് സംസാരിക്കാറുണ്ടായിരുന്നു. ഒരുദിവസം എന്നോട് അദ്ദേഹം ഒരു കഥ പറഞ്ഞു. പ്ലസ്ടുവിന് പഠിക്കുന്ന കുട്ടികളുടെ കഥയായിരുന്നു അത്. പ്രധാന കഥാപാത്രം ഒരു പുതുമുഖ താരമായിരുന്നു. ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രമായ മാഷിന്റെ വേഷം ചെയ്യാമോ എന്ന് അദ്ദേഹം എന്നോട് ചോദിച്ചു. ഞാന്‍ പറഞ്ഞു, ‘‘ഒരു പുതുമുഖമായ പയ്യനെയും സൈജു കുറുപ്പിനെയും പോസ്റ്ററില്‍ കണ്ടാല്‍ ആളുകള്‍ കേറുമോ എന്ന് ചിന്തിക്ക്. വേറെ ആരും കഥ കേട്ട് ഓക്കെ പറഞ്ഞില്ലെങ്കില്‍ ഞാന്‍ ചെയ്യാം’’.
എനിക്ക് ഡേറ്റ് ഉണ്ടായിരുന്നിട്ടും ആ സിനിമ ചെയ്യാത്തത് നന്നായെന്ന് പിന്നീട് തണ്ണീർമത്തൻ ദിനങ്ങൾ കണ്ടപ്പോള്‍ എനിക്ക് മനസിലായി. ആ സിനിമയുടെ സംവിധായകനാണ് ഗിരീഷ് എ.ഡി. എന്നോട് കഥ പറഞ്ഞത് ആ സിനിമയുടെ തിരക്കഥാകൃത്ത് ഡിനോയ് പൗലോസ്. വിനീത് ശ്രീനിവാസന്‍ ഗംഭീരമായാണ് രവി മാഷ് എന്ന ആ കഥാപാത്രത്തെ അവതരിപ്പിച്ചത്’’. –സൈജു കുറുപ്പ് പറഞ്ഞു.