ADVERTISEMENT

ജയമോഹൻ എഴുതിയ കുറിപ്പ് (പരിഭാഷ) വായിച്ചു.അത്ര നിഷ്ക്കളങ്കമല്ല ആ കുറിപ്പ്.

ജയമോഹന്റെ വാദങ്ങൾ ഇങ്ങനെയാണ്:
 

ഒന്ന് - വിനോദയാത്രയ്ക്ക് വരുന്ന കേരള തെമ്മാടികൾ മദ്യപിക്കുകയും നിയമങ്ങൾ ലംഘിക്കുകയും ചെയ്യുന്നു. 

രണ്ട്- കേരളത്തിലെ ബീച്ചുകളിൽ സന്ധ്യ കഴിഞ്ഞാൽ ആണുങ്ങൾക്കോ പെണ്ണുങ്ങൾക്കോ പോകാൻ കഴിയില്ല.

മൂന്ന് - എറണാകുളം കേന്ദ്രമാക്കി യുവാക്കളുടെ ലഹരിസംഘം.

നാല്- വെടിവഴിപാട്, ജല്ലിക്കെട്ട്, ഒഴിവുദിവസത്തെ കളി എന്നീ സിനിമകൾ ലഹരിയെയും വ്യഭിചാരത്തെയും നോർമലൈസ് ചെയ്യുന്നു. 

മദ്യപിക്കുന്നവരെല്ലാം മോശക്കാരാണന്നുള്ള പ്യൂരിറ്റൻ വാദം ബ്രാഹ്മണിക്കൽ ആണ്. മലയാളികൾക്കിടയിൽ ചെത്ത് തൊഴിലായി സ്വീകരിച്ചവരുണ്ട്. മദ്യം സ്ത്രീപുരുഷ ഭേദമെന്യേ കഴിക്കുന്നവരുണ്ട്. ജാതിശ്രേണിയിൽ മുകളിൽ നിൽക്കുന്നവർ ഇതിനെ അറപ്പോടെ കാണുന്നു. ബഹിഷ്കൃതരായവരുടെ പ്രാകൃത ആനന്ദമായിട്ടാണ് അവരിതിനെ കാണുന്നത്. ഈ ബ്രാഹ്മണിക്കൽ ബോധമാണ് ജയമോഹന്റെ വദത്തിന്റെ പിൻബലമാവുന്നത്. 

മഞ്ഞുമ്മൽ ബോയ്സ് എന്ന കൂട്ടുകാരുടെ സംഘം കീഴ്നിലയിൽ ജീവിക്കുന്നവരാണ്. അവരെല്ലാം മദ്യപാനികളും തെമ്മാടിക്കൂട്ടങ്ങളുമാണന്നു സമർഥിക്കേണ്ടത് വരേണ്യതയെ മുറുകെപ്പിടിക്കുന്ന ഈ എഴുത്തുകാരന് ആവശ്യമാണ്. എന്നാൽ ഒരു ആപത്ഘട്ടത്തിൽ സ്വന്തം സുഹൃത്തിനെ രക്ഷിക്കുന്ന മാനുഷികതയെ ഇയാൾ കാണുന്നില്ല. ഇങ്ങനെയുള്ളവർ ചത്തു തുലയുന്നതാണ് നല്ലതെന്ന് ഇയാൾ കരുതുന്നു. അതിനെ പ്രകൃതിയുടെ നീതിയായി കാണമത്രേ! പ്രകൃതിയുടെ നീതി പ്രളയമായി തകർത്താടിയപ്പോൾ മലയാളികളും തമിഴരും പരസ്പരം കൈകൾ നീട്ടിത്തൊട്ടു. അതിൽ മദ്യപരും വ്യഭിചാരികളുമുണ്ടായിരുന്നു. 

കേരളത്തിലെ ബീച്ചുകളിൽ സന്ധ്യയ്ക്കു ശേഷം പോകാൻ ഭയമാകുമത്രേ! താങ്കൾ കോഴിക്കോട് കടപ്പുറത്ത്, വർക്കലയിൽ, ഫോർട്ടുകൊച്ചിയിൽ പോയിട്ടുണ്ടോ? 

എറണാകുളം കേന്ദ്രമാക്കി യുവാക്കളുടെ ലഹരിസംഘം ഉണ്ടത്രേ. താങ്കളുടെ ഉള്ളിലെ വൃദ്ധന് ചെറുപ്പക്കാരോട് എന്താണിത്ര അസഹിഷ്ണുത? മലയാളികളായ യുവാക്കൾ നിങ്ങളെപ്പോലെ അധമബോധത്തിന് അടിമയാവാതെ നിരന്തരം നവീകരിക്കുന്നതു കൊണ്ടാണോ? കേരളത്തിൽ സിനിമ എഴുതാൻ വന്നിട്ട് താങ്കൾക്കു തിരക്കഥ എഴുതാൻ അറിയില്ലെന്നു മനസ്സിലാക്കി അവർ ഒഴിവാക്കിയതായി കേട്ടിട്ടുണ്ട്. അതിന്റെ പ്രതികാരമാണോ ഈ പുലയാട്ട്? 

താങ്കൾ പറഞ്ഞ ആ ഒഴിവുദിവസത്തെ കളി എഴുതിയ ആളാണ് ഞാൻ. അതിൽ ജാതിലഹരിയിൽ ദലിതനെ (അതും സുഹൃത്തിനെ) കൊന്നുകളയുന്നത് താങ്കൾ കണ്ടില്ല അല്ലേ? താങ്കളിലെ സവർണ ബോധം അതു കാണില്ല.

പിന്നെ തല്ലുന്ന പൊലീസുകാരനെ നിങ്ങൾ ന്യായീകരിക്കുന്നു. തല്ലുകയും ഉരുട്ടിക്കൊല്ലുകയും ചെയ്ത പൊലീസുകാരോട് അടങ്ങെന്ന് പറഞ്ഞ മുതിർന്ന എഴുത്തുകാർ ഞങ്ങൾക്കുണ്ടായിരുന്നു. ‘പടിക്കലൊരു പട്ടി, ചീഞ്ഞളിഞ്ഞ പട്ടി’ എന്ന് പൊലീസ് ഉദ്യോഗസ്ഥനെതിരെ എഴുതിയ എൻ.എൻ. കക്കാട് ഞങ്ങൾക്ക് ഉണ്ടായിരുന്നു. നിങ്ങളെപ്പോലെ അധികാര ഗർവിനൊപ്പം നിൽക്കുന്നവർക്ക് അംബേദ്ക്കർ പറഞ്ഞ ‘മൈത്രി’ എന്തെന്നു മനസ്സിലാവില്ല. ഇ.വി.രാമസ്വാമി നായ്ക്കരെ മനസ്സിലാവില്ല. നാളെ നിങ്ങൾ കേരള ഗർണറായാൽ ഞങ്ങൾ അദ്ഭുതപ്പെടില്ല. 

കേരളത്തിനെ കുറിച്ചുണ്ടായ ഏറ്റവും വലിയ നുണയായിരുന്നു ‘കേരള സ്റ്റോറീസ്’ എന്ന ചലച്ചിത്രം. ആ ചിത്രത്തിന്റെ തുടർച്ചയായി വേണം ജയമോഹന്റെ കുറിപ്പിനെ കാണേണ്ടത്. അല്ലെങ്കിൽ ലക്ഷക്കണക്കിന് കോപ്പികൾ വിറ്റുപോയ ‘ആനഡോക്ടർ’ എന്ന് നുണ പറയും (ആടുജീവിതം മാത്രമാണ് ലക്ഷക്കണക്കിനു വിറ്റത്) പോലെ ഇയാൾ ഇനിയും നുണ പറഞ്ഞു കൊണ്ടിരിക്കും.

English Summary:

Unni R's reply to writer B Jeyamohan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com