ADVERTISEMENT

ആഗോളതലത്തിൽ 176 കോടി കലക്‌ഷൻ നേടി, മലയാളത്തിലെ ഏറ്റവും കൂടുതൽ പണം വാരിയ സിനിമകളിൽ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് ചിദംബരം സംവിധാനം ചെയ്ത ‘മഞ്ഞുമ്മൽ ബോയ്സ്’. മലയാള സിനിമയുടെ സീൻ മാറ്റിയ ചലച്ചിത്ര ജൈത്രയാത്രയുടെ പുതിയ അധ്യായങ്ങളെക്കുറിച്ച് സംവിധായകൻ ചിദംബരം. 

സിനിമയുടെ ചരിത്രവിജയത്തെക്കുറിച്ച്

ഈ വിജയത്തിൽ സന്തോഷം മാത്രം. എല്ലാ സിനിമാപ്രവർത്തകർക്കും സിനിമാപ്രേമികൾക്കും നന്ദി. മഞ്ഞുമ്മൽ ബോയ്സ് ഇതുവരെ നേടിയ കലക്ഷൻ ഒറിജിനൽ മലയാളം പതിപ്പിനു തന്നെ ലഭിച്ചതാണ്. ഹിന്ദിയും തെലുങ്കും ഡബ് വേർഷൻ ഇറങ്ങാൻ പോകുന്നതേയുള്ളൂ. 

മഞ്ഞുമ്മൽ ബോയ്സിനെക്കുറിച്ച് തമിഴിൽ ജയമോഹൻ നടത്തിയ പരാമർശങ്ങൾ വിവാദമായല്ലോ.

അതിനെക്കുറിച്ച് സംസാരിക്കാൻ ഇവിടെ സിനിമയിലെ മുതിർന്നവർ ഉണ്ടല്ലോ. പ്രിയദർശൻ സാറും ബി. ഉണ്ണികൃഷ്ണൻ സാറും അതുപോലെ സിപിഎമ്മിലെ പല നേതാക്കളും ആ വിഷയത്തിൽ സംസാരിച്ചു. അതു മതിയല്ലോ! മഞ്ഞുമ്മൽ ബോയ്സ് സാധാരണക്കാരുടെ സിനിമയാണ്. ഇതുപോലത്തെ സ്വഭാവമുള്ളവർ എല്ലാ നാട്ടിലുമുണ്ടെന്നാണ് എനിക്കു തോന്നുന്നത്. സിനിമ പബ്ലിക്കാണ്. അതിനെക്കുറിച്ച് ആർക്കും എന്തും പറയാം. അങ്ങനെ പറയുന്നതിൽ എനിക്ക് പ്രശ്നമോ വിഷമമോ ഇല്ല. സിനിമ കണ്ടതിൽ നന്ദി. അത്ര മാത്രം. 

ഒടിടി റീലീസ് തീരുമാനിച്ചോ?

തിയറ്ററിൽ സിനിമ ഇപ്പോഴും പ്രദർശിപ്പിക്കുന്നതുകൊണ്ട്, പെട്ടെന്നൊരു ഒടിടി റിലീസ് ഉണ്ടാകില്ല. പ്രൊഡക്‌ഷൻ ഹൗസ് ഒടിടികളെ സമീപിക്കുന്നത് സ്വാഭാവിക പ്രക്രിയ മാത്രമാണ്. റിലീസിനു മുൻപ് വലിയ ഡിമാൻഡ് ഉണ്ടായിരുന്നില്ല. ഇപ്പോൾ സിനിമയുടെ ജനസ്വീകാര്യത കണ്ട് ഒടിടികളിൽ നിന്ന് ഓഫറുകൾ വരുന്നുണ്ട്. ഒന്നും ഉറപ്പിച്ചിട്ടില്ല. അതു സംബന്ധിച്ചുള്ള പ്രഖ്യാപനം വൈകാതെ ഉണ്ടാകും. ഏപ്രിൽ മാസം കൂടി സിനിമ തിയറ്ററിൽ കളിക്കണം എന്നാണ് എന്റെ ആഗ്രഹം. പക്ഷേ, എല്ലാം എന്റെ മാത്രം തീരുമാനങ്ങൾ അല്ലല്ലോ. 

റീമേക്ക് ഓഫറുകളുണ്ടോ?

ഹിന്ദിയിൽ നിന്നും തെലുങ്കിൽ നിന്നും അത്തരം ഓഫറുകൾ വരുന്നുണ്ട്. പക്ഷേ, ഈ സിനിമയ്ക്കു എത്രത്തോളം റിമേക്ക് സാധ്യതയുണ്ടെന്ന് എനിക്ക് അറിയില്ല. 

പുതിയ പ്രോജക്ട്

പിരീഡ് സിനിമ ചെയ്യാനാണ് ആലോചന. അതിലേക്ക് കടന്നിട്ടില്ല. മഞ്ഞുമ്മൽ ബോയ്സിന്റെ പരിപാടികൾ തീർന്നിട്ടില്ല. അതിന്റെ യാത്രകളിലും തിരക്കുകളിലും ആണ്. 

മകനേ, പാതി പണി ആശാനെയും കാണിക്കരുത്: സതീഷ് പൊതുവാൾ

ജാൻ.എ.മൻ, മഞ്ഞുമ്മൽ ബോയ്സ് എന്നീ രണ്ടു ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസും വിശ്വാസവും നേടിയെടുത്ത യുവസംവിധായകനാണ് ചിദംബരം. ചെറുപ്പം മുതൽ വായനയോട് വലിയ താൽപര്യം കാണിച്ചിരുന്ന ചിദംബരത്തിന്റെ ആ ഇഷ്ടം പ്രായത്തിനൊപ്പം വളരുകയായിരുന്നുവെന്ന് ചിദംബരത്തിന്റെ അച്ഛൻ സതീഷ് പൊതുവാൾ പറയുന്നു. ഡോക്യുമെന്ററി സംവിധായകനും അഭിനേതാവും സമാന്തരചലച്ചിത്ര പ്രവർത്തകനുമായ സതീഷ് പൊതുവാൾ ചിദംബരത്തിന്റെ വായനയും എഴുത്തും പരുവപ്പെട്ട കാലത്തെക്കുറിച്ച് മനസു തുറന്നപ്പോൾ. 

sathish-poduwal
ചിദംബരത്തിനും ഗണപതിക്കുമൊപ്പം സതീഷ് പൊതുവാൾ

പാതി പണി ആശാനെയും കാണിക്കരുത്

ജാൻ.എ. മൻ കഴിഞ്ഞ സമയത്ത് അടുത്ത സിനിമ ഒരു റിയൽ സ്റ്റോറിയാണ് എന്നു മാത്രമെ ചിദംബരം പറഞ്ഞിരുന്നുള്ളൂ. തിയറ്ററിലാണ് ഞാൻ ആ സിനിമ കാണുന്നത്. അതിനിടയ്ക്ക് ഞങ്ങൾ പരസ്പരം കാണുമെങ്കിലും വേറെ വിഷയങ്ങളാണ് സംസാരത്തിൽ വരിക. ഞാൻ അവനോടു പണ്ടേ പറയുന്നൊരു കാര്യമുണ്ട്. പാതി പണി ആശാനെയും കാണിക്കാൻ പാടില്ല, എന്ന്! സിനിമയ്ക്കും അതു ബാധകമാണ്. ഞങ്ങൾ തമ്മിലുള്ള ബന്ധം അങ്ങനെയാണ്. 

അവർ കണ്ട സൗഹൃദങ്ങൾ

ചിദംബരത്തിനോടായാലും ഗണപതിയോടായാലും ചെറുപ്പം മുതൽ ഒരു സുഹൃത്തിനോടെന്ന പോലെയാണ് പെരുമാറിയിട്ടുള്ളത്. എന്റെ സിനിമാ സുഹൃത്തുക്കളൊക്കെ വീട്ടിൽ വരാറുണ്ടായിരുന്നു. പവിത്രൻ, ചിന്ത രവി, ടി.വി. ചന്ദ്രൻ, കെ.ആർ. മോഹനൻ, കെ.പി ശശി, ശരത് ചന്ദ്രൻ, ബാബുരാജ് അങ്ങനെ ഒരുപാടു പേർ. ഇവർ വീട്ടിൽ വരും. സംസാരിക്കും. ചർച്ചകൾ നടത്തും. ആശയ സംവാദങ്ങളുടെ പേരിൽ വഴക്കിടും. പക്ഷേ, അതൊന്നും സൗഹൃദത്തെ ബാധിക്കില്ല. ഇതൊക്കെ കണ്ടാണ് അവർ വളർന്നത്. 

'ചിദംബരം–എ വെൽ റെഡ് മാൻ'

ചെറിയ പ്രായത്തിൽ തന്നെ രണ്ടു പേരും നന്നായി വായിക്കുമായിരുന്നു. ചിദംബരത്തിനായിരുന്നു വായനയോട് കൂടുതൽ താൽപര്യം. ഗണപതിയും സാമാന്യം തെറ്റില്ലാതെ വായിക്കും. ഞാൻ ഓരോ യാത്രകളോ സിനിമയുടെ വർക്കുകളോ കഴിഞ്ഞു വരുമ്പോൾ അവർക്കു നൽകിയിരുന്നത് പുസ്തകങ്ങളായിരുന്നു. സിനിമ ചെയ്തു കിട്ടിയിരുന്ന പണത്തിന്റെ നിശ്ചിത ശതമാനം നീക്കി വച്ചിരുന്നതും പുസ്തകങ്ങൾ വാങ്ങുന്നതിനാണ്. എനിക്കു വായിക്കാനുള്ള പുസ്തകങ്ങൾ, ചിദംബരത്തിനുള്ള പുസ്തകങ്ങൾ, ഗണപതിക്കുള്ളത്– എന്നിങ്ങനെ അതിൽ തന്നെ മൂന്നു തിരിവുകളുണ്ടായിരുന്നു. ചിദംബരം എട്ടിലായപ്പോൾ പബ്ലിക് ലൈബ്രറിയിൽ അംഗത്വം എടുത്തു കൊടുത്തു. ചുരുക്കിപ്പറഞ്ഞാൽ, he is a well read man!

English Summary:

Chat with Chidambaram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com