ADVERTISEMENT

വിവാഹനിശ്ചയം ആഘോഷമാക്കി ആമി ജാക്സൺ. സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും വേണ്ടി താരം നടത്തിയ വിവാഹനിശ്ചയ പാർട്ടിയുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ നടി പങ്കുവച്ചു. മകനോടൊപ്പമാണ് നടി പാർട്ടിക്കെത്തിയത്. ഹോളിവുഡ് നടനും സംഗീതജ്ഞനുമായ എഡ് വെസ്റ്റ്‍വിക്ക് ആണ് വരന്‍. സ്വിറ്റ്സര്‍ലന്‍ഡിലെ ആല്‍പ്സ് പർവതനിരകളിൽ വച്ചുള്ള ഇരുവരുടെയും മോതിരമാറ്റ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.

‘‘വിവാഹ നിശ്ചയ ആഘോഷങ്ങൾ തുടങ്ങുന്നു. ഞങ്ങളുടെ കുടുംബങ്ങളാലും സുഹൃത്തുക്കളാലും ചുറ്റപ്പെട്ട, കുടുംബത്തെപ്പോലെ പ്രിയപ്പെട്ടവര്‍ക്കൊപ്പം ഞങ്ങളുടെ സ്നേഹം ആഘോഷിക്കാൻ അവസരം ലഭിച്ചു. ഈ നിമിഷം മനോഹരമാക്കിയ ഏവർക്കും നന്ദി.’’–പാർട്ടി ചിത്രങ്ങൾ പങ്കുവച്ച് നടി കുറിച്ചു.

എമി ജാക്സണും എഡ് വെസ്റ്റ്‍വിക്കും തമ്മില്‍ പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ നേരത്തേ പ്രചരിച്ചിരുന്നു. 2023 ല്‍ പ്രണയം ഇരുവരും തുറന്നു സമ്മതിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഹലോ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ എമിയുമൊത്ത് വിവാഹ ജീവിതത്തിലേക്ക് കടക്കാനുള്ള തീരുമാനം എഡ് വെസ്റ്റ്‍വിക്ക് സൂചിപ്പിച്ചിരുന്നു.

അതേസമയം എമി ജാക്സന്‍റെ രണ്ടാം വിവാഹമാണ് ഇത്. ഹോട്ടല്‍ വ്യവസായി ജോര്‍ജ് പനയോറ്റൂ ആയിരുന്നു ആദ്യ ഭര്‍ത്താവ്. 2015 ല്‍ ആയിരുന്നു ഈ വിവാഹം. ഈ ബന്ധത്തില്‍ ഒരു കുട്ടിയുമുണ്ട്. എന്നാല്‍ 2019 ല്‍ ഇവര്‍ വേര്‍പിരിഞ്ഞു. 

തമിഴ്, ബോളിവുഡ് ചലച്ചിത്രങ്ങളിലൂടെയാണ് എമി പ്രേക്ഷകശ്രദ്ധ നേടിയത്. പതിനാറാം വയസ്സിൽ മോഡലിങ് രംഗത്തു പ്രവർത്തിച്ചു തുടങ്ങിയ എമി 2009-ലെ മിസ് ടീൻ വേൾഡ് സൗന്ദര്യമത്സരത്തിൽ വിജയിയായിരുന്നു. 2010-ൽ പുറത്തിറങ്ങിയ ‘മദ്രാസ് പട്ടണം’ എന്ന തമിഴ് ചലച്ചിത്രത്തിലൂടെയാണ് അഭിനയരംഗത്ത് പ്രവേശിച്ചത്. 'ഏക് ദീവാന ഥാ' എന്ന ചിത്രത്തിലൂടെ 2012 ൽ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചു. 

എ.എൽ. വിജയ് സംവിധാനം ചെയ്ത മിഷൻ ചാപ്റ്റർ വൺ എന്ന ചിത്രത്തിലാണ് ഒടുവിൽ പ്രത്യക്ഷപ്പെട്ടത്. 

English Summary:

Amy Jackson holds her son's hand as she and Ed Westwick host engagement dinner party

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com