ADVERTISEMENT

ബ്ലെസിയുടെ നിശ്ചയദാര്‍ഢ്യവും പൃഥ്വിരാജിന്റെ കഠിനാധ്വാനവുമാണ് ‘ആടുജീവിതം’ സിനിമ യാഥാർഥ്യമാകുവാനുള്ള കാരണമെന്ന് എഴുത്തുകാരൻ ബെന്യാമിൻ. തളർന്നു പോകേണ്ട നിമിഷങ്ങളും ഉപേക്ഷിച്ചു പോകേണ്ട സന്ദർഭങ്ങളും ഉണ്ടായെങ്കിലും ഒന്നിനോടും പ്രതികരിക്കാതെ എല്ലാത്തിനെയും പുഞ്ചിരി കൊണ്ടു നേരിട്ട വ്യക്തിയാണ് ബ്ലെസിയെന്നും ബെന്യാമിൻ സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.

‘‘പ്രശ്നങ്ങളിലും പ്രതിസന്ധികളിലും പതറാതെ ഒരു സമൂഹത്തെ മുന്നോട്ട് നയിക്കുന്നവനാണ് നായകൻ. ഈ മനുഷ്യന്റെ നിശ്ചയദാർഢ്യം ഇല്ലായിരുന്നുവെങ്കിൽ വഴിയിലെവിടെയെങ്കിലും വീണു പോകാമായിരുന്ന ഒരു സിനിമയാണ് ആടുജീവിതം. പതിനാറ് വർഷം നീണ്ട സപര്യ. അതിനിടയിൽ ഒന്നിന് പുറകെ ഒന്നായി വന്നുകൂടിയ ഒരായിരം കടമ്പകൾ. തളർന്നു പോകേണ്ട നിമിഷങ്ങൾ. ഉപേക്ഷിച്ചു പോകേണ്ട സന്ദർഭങ്ങൾ. ഇതൊന്നും നടക്കാൻ പോകുന്നില്ല എന്ന പരിഹാസങ്ങൾ. എങ്ങനെയും മുടക്കും എന്ന ചിലരുടെ വെല്ലുവിളികൾ. ഒന്നിനെയും അയാൾ കൂസിയില്ല. ഒന്നിനോടും അയാൾ പ്രതികരിച്ചില്ല. എല്ലാത്തിനെയും പുഞ്ചിരിയോടെ നേരിട്ടു. 

നിശ്ശബ്ദനായി മുന്നോട്ട് മാത്രം നടന്നു. 'നജീബേ, തീക്കാറ്റും വെയിൽ നാളവും നിന്നെ കടന്നു പോകും. നീ അവയ്ക്ക് മുന്നിൽ കീഴടങ്ങരുത്. തളരുകയുമരുത്' എന്ന വാക്കുകൾ ഹൃദയത്തിൽ വഹിച്ച് അയാൾ മുന്നോട്ട് തന്നെ നടന്നു. ആ നിശ്ചയദാർഢ്യം കണ്ട്, പിന്തിരിഞ്ഞു നടക്കാൻ തീരുമാനിച്ചിരുന്നവർ പോലും കൂടെ കൂടി. നാളെ അയാളുടെ സപര്യ പരിപൂർണതയിൽ എത്തുകയാണ്. ബ്ലെസി, പ്രിയപ്പെട്ട സഹോദരാ, നിങ്ങൾ ഈ സമൂഹത്തിന് ഒരു പാഠപുസ്തകമാണ്. എങ്ങനെയാണ് തന്റെ ലക്ഷ്യത്തിലേക്ക് പതറാതെ നടക്കേണ്ടത് എന്ന പാഠപുസ്തകം. 

നിങ്ങൾക്ക് എന്റെ ഹൃദയത്തിൽനിന്ന് ഒരു കണ്ണീരുമ്മ. പ്രിയപ്പെട്ടവരേ, എന്താണ് ഈ മനുഷ്യൻ ഇത്ര കാലം നടത്തിയ തീക്ഷ്‌ണ യാത്രയുടെ അന്തിമ ഫലം എന്നറിയാൻ നമുക്ക് തിയറ്ററിൽ പോയി ആ ചിത്രം കാണാം. അത് മാത്രമാണ് നമുക്ക് തിരിച്ചു കൊടുക്കാവുന്ന സ്നേഹം.’’ബെന്യാമിന്റെ വാക്കുകൾ.

English Summary:

Writer Benyamin about director Blessy and the difficulties faced during Aadujeevitham movie shoot.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com