ADVERTISEMENT

മാർച്ച് അവസാനവാരം കേരളത്തിലെത്തിയ 2 പ്രമുഖ ഒടിടി (ഓവർ ദ് ടോപ്) കമ്പനി ഉന്നതോദ്യോഗസ്ഥർക്ക് ഒറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ. ഗ്രാമങ്ങളിലെത്തി സിനിമ കാണുക. ഫെബ്രുവരിയിലും മാർച്ചിലുമായി മലയാള സിനിമയിലുണ്ടായ മാജിക് കാണാനാണ് അവരെത്തിയത്. ചെറുനഗരങ്ങളിലെ തിയറ്ററുകൾ നിറഞ്ഞുകവിയുന്നത് അവർ കണ്ടു. കേരളം മൊത്തത്തിൽ വലിയ മാർക്കറ്റാണെന്ന് അപ്പോഴാണ് അവർ തിരിച്ചറിയുന്നത്. അതിനു മുൻപുതന്നെ മുംബൈയിലെ വൻകിട ചാനലുകൾ കേരളത്തിലേക്ക് എത്താൻ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു.

ഫെബ്രുവരിയിലും മാർച്ചിലും മലയാള സിനിമയിൽ നടന്ന കച്ചവടമാണ് വൻകിടക്കാരുടെ കണ്ണുതുറപ്പിച്ചത്. ചെറിയ മാർക്കറ്റിൽ നടന്ന അപ്രതീക്ഷിതമായ വലിയ കച്ചവടം എന്നാണ് അവർ പറയുന്നത്. ഫെബ്രുവരി ഒരുകാലത്തും മലയാള സിനിമയുടെ നല്ല മാസമല്ല. പരീക്ഷച്ചൂടിൽ ആരും തിയറ്ററിൽ എത്തില്ലെന്നാണു കണക്കുകൂട്ടൽ.

എന്നാൽ, അവധിക്കാല റിലീസിനു കാത്തുനിൽക്കാതെ ഫെബ്രുവരിയിലും മാർച്ചിലുമായി തിയറ്ററിലെത്തിയ 5 സിനിമകൾ ഇതുവരെ ഉണ്ടാക്കിയത് 550 കോടി രൂപയുടെ കച്ചവടമാണ്. 220 കോടി രൂപ വാരിയ മഞ്ഞുമ്മൽ ബോയ്സും 135 കോടി നേടിയ പ്രേമലുവും വൻ തരംഗമായി. ഭ്രമയുഗം (85 കോടി), ഏബ്രഹാം ഓസ്‌ലർ (40 കോടി) എന്നീ സിനിമകളും ഇതുവരെയുള്ള പതിവുകളെല്ലാം അട്ടിമറിച്ചു. 6 ദിവസം കൊണ്ട് 65 കോടിയുമായി ആടുജീവിതം കുതിക്കുകയാണ്.

ചെറുതല്ല മാറ്റം

ജനുവരിയിലുണ്ടായ വൻ തകർച്ചയ്ക്കു ശേഷമുള്ള വെടിക്കെട്ടു കാലത്തെ ഈ 550 കോടി വരുമാനത്തിൽ പകുതിയിലേറെ സമ്മാനിച്ചത് കേരളത്തിലെ ചെറുനഗരങ്ങളിലും ഗ്രാമങ്ങളിലുമുള്ള തിയറ്ററുകളാണ്. 600 തിയറ്ററുകളിൽ മുന്നൂറ്റൻപതോളം എണ്ണം നവീകരിച്ചവയാണ്. ഇതിൽ നൂറോളം എണ്ണം കിടക്കാവുന്ന സീറ്റുകൾ പോലുമുള്ള ലക്ഷ്വറി തിയറ്ററുകളും.

കർണാടകയിൽ കോവിഡിനു മുൻപു വ്യാപകമായി തിയറ്ററുകൾ നവീകരിച്ചതോടെ കാഴ്ചക്കാരും വരുമാനവും കൂടിയിരുന്നു. അതോടെ വൻകിട, ചെറുകിട സിനിമകൾ ഒരുപോലെ തിയറ്ററുകളിലെത്തി. അതുതന്നെയാണു കേരളത്തിലും സംഭവിക്കുന്നതെന്നാണു വിലയിരുത്തൽ. കേരളത്തിലെ ചലച്ചിത്ര ബിസിനസ് ആദ്യമായാണു ഇതുപോലെ പാൻ ഇന്ത്യ സിനിമാ മാർക്കറ്റിൽ ശ്രദ്ധിക്കപ്പെടുന്നത്. കേരളത്തിലെ ചെറുനഗരങ്ങളിലെ മനോഹരമായ തിയറ്ററുകളെക്കുറിച്ച് അറിയാൻ പല നിർമാണക്കമ്പനികളും പ്രതിനിധികളെ അയച്ചു. ടൈംസ്, സീ, ജിയോ, സോണി, ലെയ്ക എന്നീ വൻകിട കമ്പനികളെല്ലാം മലയാളത്തിൽ സിനിമ ചെയ്യാൻ എത്തുകയാണ്. പലരും രണ്ടും മൂന്നും തവണ ചർച്ചകൾ നടത്തിക്കഴിഞ്ഞു. മുൻപൊരു കാലത്തും ഇതുപോലെ വൻകിടക്കാർ കേരളത്തിലെത്തിയിട്ടില്ല.

വ്യാഴം മുതൽ

മാർക്കറ്റ് മാറിയതുപോലെ റിലീസ് രീതിയും മാറി. ഇപ്പോൾ മിക്ക പടങ്ങളുടെയും റിലീസ് വ്യാഴാഴ്ചയാണ്. വ്യാഴം മുതൽ 4 ദിവസം മോശമല്ലാതെ ആളു കയറിയാൽ 8 കോടി രൂപ തിയറ്ററിൽനിന്നു കിട്ടുമെന്നാണ് ഏകദേശ കണക്ക്. 200 തിയറ്ററുകളിലെങ്കിലും പ്രദർശിപ്പിച്ചാലുള്ള കണക്കാണിത്. അതായത് മോശമല്ലെന്ന അഭിപ്രായമുണ്ടാക്കിയാൽ 4 ദിവസംകൊണ്ടു മിക്ക സിനിമകളും മുടക്കുമുതൽ തിരിച്ചുപിടിക്കും. 20 ദിവസമെങ്കിലും പ്രദർശിപ്പിച്ചാലേ അടുത്ത കാലംവരെ ഇതേ കലക്‌ഷൻ ലഭിക്കുമായിരുന്നുള്ളൂ.

സിനിമയിൽ ക്രിയേറ്റിവ് തരംഗം വന്നുവെന്നതാണു ചിത്രങ്ങളുടെ വിജയത്തിന്റെ പ്രധാന കാരണം. ഫ്രഷ് ആണെന്ന ഫീൽ പ്രേക്ഷകർക്കുണ്ടായി. ക്വാളിറ്റിയിൽ ഫോക്കസ് ചെയ്യുന്ന പുതിയ നിർമാണക്കമ്പനികൾ സിനിമയുടെ മാറ്റത്തിനു കാരണമാണ്. റിസ്കെടുക്കാൻ അവർ തയാറാണ്. വിജയം അവർക്കൊരു ഉപോൽപന്നമായി തിരികെക്കിട്ടുകയാണ്. ഭാവനാ സ്റ്റുഡിയോയും മമ്മൂട്ടികമ്പനിയും മാർക്കറ്റ് മാത്രം നോക്കി സിനിമ ചെയ്യുന്നവരാണെന്നു ഞാൻ കരുതുന്നില്ല. അവർ ക്രിയേറ്റിവ് റിസ്ക് എടുക്കുന്നു. ഹോംവർക്ക് ചെയ്യുന്നു. ഫലം കിട്ടുന്നു.

പ്രദർശിപ്പിക്കുന്ന തിയറ്ററുകളുടെ എണ്ണത്തിലുണ്ടായ വർധനയാണു മാർക്കറ്റിനെ മാറ്റിമറിച്ചത്. 4 ദിവസത്തെ കലക്‌ഷൻ നന്നായാൽ ഒടിടിക്കും ചാനലിനും സിനിമ വിൽക്കുകയും ചെയ്യാം. ഇത്രയേറെ തിയറ്ററുകളിൽ ഒരുമിച്ചു കളിക്കുമ്പോൾ നന്നായാലും ചീത്തയായാലും രണ്ടോ മൂന്നോ ഷോ കൊണ്ട് അഭിപ്രായം പടരുകയും തിയറ്ററുകളിൽ അതു പ്രതിഫലിക്കുകയും ചെയ്യും.

നാടാകെ റിലീസ്

ഇത്രയും കാലം ഹിറ്റായ മലയാള സിനിമകളെല്ലാം മലയാളികളുള്ള സ്ഥലത്തു മാത്രം കളിച്ചു വിജയിച്ചവയാണ്. എന്നാൽ, മലയാളം അറിയാത്തവർക്കിടയിൽ സബ് ടൈറ്റിൽ വച്ച് സിനിമ ഓടിക്കാമെന്നതാണ് അടുത്ത കാലത്തുണ്ടായ വലിയ മാറ്റം. മലയാളികളല്ലാത്ത മിക്കവരും ‘മഞ്ഞുമ്മൽ ബോയ്സ്’ കണ്ടത് ഡബ്ബ് ചെയ്ത സിനിമയായിട്ടില്ല, മലയാളത്തിൽത്തന്നെയാണ്. തമിഴ്നാട്ടിൽ ഹിറ്റായത് മലയാളം പ്രിന്റാണെന്നത് ആസ്വാദനം ഭാഷയെ മറികടക്കുന്നതിന്റെ തെളിവാണ്. കൊറിയയി‍ൽനിന്നോ സ്പെയിനിൽനിന്നോ എത്തുന്ന സിനിമപോലെ മലയാള സിനിമ മറ്റു രാജ്യക്കാരും മറ്റു സംസ്ഥാനക്കാരും കാണാൻ തുടങ്ങി. പ്രമുഖ നിർമാണക്കമ്പനികളെ മോഹിപ്പിച്ചതും ഇതാണ്.

ഞങ്ങളിങ്ങെടുക്കുവാ...

ലോകത്തെ ഏറ്റവും വലിയ ഒടിടി പ്ലാറ്റ്ഫോം രാജ്യത്തെ വളർന്നുവരുന്ന യുവ സംവിധായകരുടെ കൂട്ടായ്മ ഒരാഴ്ച മുൻപ് മുംബൈയിൽ സംഘടിപ്പിച്ചു. അവാർഡ് സമർപ്പണം പോലുള്ള പരിപാടിയായിരുന്നില്ല, എല്ലാവർക്കും കണ്ടുമുട്ടാനുള്ളൊരു പാർട്ടിയായിരുന്നു. മലയാളത്തിലെ അപൂർവം യുവസംവിധായകരെ മാത്രമാണു ക്ഷണിച്ചത്. അവരുടെ സിനിമകൾ ലോകവ്യാപകമായി ഒടിടി പ്ലാറ്റ്ഫോമിൽ കണ്ടതിന്റെ അടിസ്ഥാനത്തിലായിരുന്നു ക്ഷണം.

അവധിക്കാലമാണു സിനിമയുടെ നല്ല കാലമെന്ന മുൻവിധികളെ മാറ്റിമറിക്കുകാണ് പരീക്ഷക്കാലത്തും ഹിറ്റായ ചിത്രങ്ങൾ. നല്ല സിനിമകൾ ഏതുസമയത്തും ഓടുമെന്നതിനു തെളിവാണ് പുതിയ ചിത്രങ്ങളുടെ കലക്‌ഷൻ. തിയറ്ററുകളിലേക്കു പ്രേക്ഷകരുടെ ഒഴുക്കാണ്. ഒടിടിയിലെ കാഴ്ച കണ്ട് ബോറടിച്ചു തിരികെയെത്തുന്ന പ്രേക്ഷകരുമുണ്ട് ഇക്കൂട്ടത്തിൽ. കേരളത്തിൽ സാധാരണക്കാരുടെ വിനോധാപാധികൾ സിനിമകളും ബീച്ചുകളുമാണ്. ചെറു നഗരങ്ങളിലും ഗ്രാമങ്ങളിലും പോലും നല്ല തിയറ്ററുകൾ വന്നു.

നിർമാതാവിനെ കിട്ടിയില്ലെങ്കിൽ അതിനായി അലയേണ്ട എന്നാണ് പങ്കെടുത്ത രണ്ടു പേരോട് ഒടിടി പ്ലാറ്റ്ഫോം പറഞ്ഞത്. ഈ കമ്പനി അവരുടെ സിനിമകൾ നിർമിക്കുമെന്നു ചുരുക്കം. തിയറ്ററിൽ ഓടിക്കാം, ഈ പ്ലാറ്റ്ഫോമിനു കൈമാറുകയും ചെയ്യാം. വിവിധ ഭാഷകളിൽനിന്നായി തിരഞ്ഞെടുക്കപ്പെട്ട നൂറോളം സംവിധായകരിൽ നാൽപതോളം പേരോട് ഒടിടി കമ്പനി പറഞ്ഞത് ‘നിങ്ങൾ ഞങ്ങളുടെ പാർട്നർ ഡയറക്ടർമാർ’ ആണെന്നാണ്. വൻകിട കമ്പനികൾ മലയാളത്തിലെ യുവസംവിധായകരിലേക്ക് ഇടനിലക്കാരില്ലാതെ എത്തിയതിന്റെ തെളിവാണിത്.

പ്രേക്ഷകർ ഒടിടിയിൽ വീണ്ടും വീണ്ടും കാണുന്ന സിനിമകൾ വിശകലനം ചെയ്തശേഷമായിരുന്നു സംവിധായകരെ ക്ഷണിച്ചത്. ഇപ്പോൾ നിറഞ്ഞോടുന്ന 4 സിനിമകളുടെ സംവിധായകരും ഇതിൽ ഇല്ലായിരുന്നു. അവർക്കും വൈകാതെ ക്ഷണമെത്തും.

(നാളെ: സീരിയസാണ് വെബ്സീരീസ്)

English Summary:

Malayalam Movie Industry Box Office Analysis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com