ADVERTISEMENT

തമിഴ് ചലച്ചിത്രതാരം ധനുഷ് തങ്ങളുടെ മകനാണ് എന്ന് അവകാശപ്പെട്ട് നിയമപോരാട്ടത്തിനിറങ്ങിയ മധുര സ്വദേശി കതിരേശൻ മരിച്ചു. 70ാം വയസ്സിലാണ് മരണം സംഭവിച്ചത്. കുറച്ച് കാലമായി ആരോഗ്യപ്രശ്നങ്ങളാല്‍ ആശുപത്രിയില്‍ ആയിരുന്നു. മധുര രാ​ജാജി ആശുപത്രിയിൽ വച്ചാണ് മരണം സംഭവിച്ചത്. ധനുഷ് മകനാണെന്ന് തെളിയിക്കാനുള്ള നിയമ പോരാട്ടങ്ങൾ നടത്തുന്നതിനിടെയാണ് മരണം.

മധുരയിലെ മേലൂർ താലൂക്കിൽ മലംപട്ടി ​ഗ്രാമത്തില്‍ താമസിക്കുന്നവരാണ് കതിരേശനും മീനാക്ഷിയും. എട്ട് വർഷം മുമ്പാണ് ധനുഷ് തങ്ങളുടെ മൂന്നാമത്തെ മകനാണെന്ന് അവകാശപ്പെട്ട് ഇവർ കോടതിയിലെത്തുന്നത്.  2016 നവംബര്‍ 25ന് മധുര മേലൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിൽ ദമ്പതികള്‍ കേസ് ഫയല്‍ ചെയ്തു. മാസംതോറും 65,000 രൂപ ചെലവിന് നല്‍കണമെന്നായിരുന്നു ദമ്പതികളുടെ ആവശ്യം. തുടര്‍ന്ന് ജനുവരി 12ന് ധനുഷിനോട് കോടതിയില്‍ ഹാജരാവാന്‍ ഉത്തരവിട്ടു. എന്നാല്‍ ബ്‌ളാക്‌മെയിലിങ്ങിന്റെ ഭാഗമായാണ് ദമ്പതികളുടെ അവകാശവാദമെന്നും പ്രഥമദൃഷ്ട്യാ തെളിവില്ലാത്തതിനാല്‍ കേസ് തള്ളണമെന്നും ആവശ്യപ്പെട്ട് ധനുഷ് മധുര ഹൈക്കോടതി ബെഞ്ചില്‍ ഹര്‍ജി സമര്‍പ്പിച്ചു. ഈ നിലയിലാണ് ഇരുകൂട്ടരോടും തെളിവുകള്‍ ഹാജരാക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടത്.

ധനുഷ് മകനാണെന്ന് വ്യക്താക്കുന്ന തെളിവുകള്‍ പക്കലുണ്ടെന്നായിരുന്നു ഇവരുടെ വാദം. ആവശ്യമെങ്കിൽ ഡിഎന്‍എ ടെസ്റ്റ് നടത്താൻ തയ്യാറാണെന്നും കോടതിയിൽ അവർ വ്യക്തമാക്കിയിരുന്നു. ശിവഗംഗ ജില്ലയിലെ അറുമുഖംപിള്ളൈ ഹയർ സെക്കൻഡറി സ്കൂളിലാണ് ധനുഷിനെ പഠിപ്പിച്ചതെന്നും അവിടെ ഗവൺമെന്റ് ഹോസ്റ്റലിൽ ആയിരുന്നു ധനുഷ് താമസിച്ചതെന്നും ഇവർ ആരോപിച്ചിരന്നു. പിന്നീട് ചെന്നൈയിലേക്ക് മാറി സിനിമയിൽ സജീവമായതോടെ ഉപേക്ഷിച്ചെന്നും പറയുന്നു. 

1985 നവംബര്‍ ഏഴിന് ജനിച്ച ധനുഷിന്റെ യഥാര്‍ത്ഥ പേര് കാളികേശവന്‍ എന്നാണെന്ന് ദമ്പതികള്‍ അവകാശപ്പെട്ടു. കൂടാതെ തങ്ങളുടെ ബന്ധുക്കളും സുഹൃത്തുക്കളും ധനുഷിന്റെ കൂടെ പഠിച്ചവരും അധ്യാപകരും തെളിവുമായി തങ്ങളെ സഹായിക്കാൻ ഉണ്ടെന്നും ഇവർ പറയുകയുണ്ടായി. പ്രായം ചെന്ന തങ്ങളുടെ ജീവിതച്ചെലവിനു മാസം 65,000 രൂപ വീതം ധനുഷ് നല്‍കണമെന്നും ഇവര്‍ നേരത്തെ കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ധനുഷിന്റെതാണെന്ന് അവകാശപ്പെടുന്ന പഴയ ഫോട്ടോയും ഇവര്‍ തെളിവിനായി കോടതിയില്‍ ഹാജരാക്കിയിരുന്നു.

ദമ്പതികള്‍ക്കു താനുമായി യാതൊരു ബന്ധമില്ലെന്നും അവരെ ആരോ പറഞ്ഞു പറ്റിച്ചതാണെന്നും ധനുഷ് പറഞ്ഞിരുന്നു. കോടതിയില്‍ ഹാജരായ ധനുഷിന്റെ ശരീരത്തിലെ അടയാളങ്ങള്‍ പരിശോധിച്ചിരുന്നു. പരിശോധനയില്‍ ധനുഷ് അവരുടെ മകനാണെന്ന അടയാളങ്ങള്‍ ഒന്നും തന്നെ കണ്ടെത്തിയിരുന്നില്ല.

പിന്നീട് മധുര മേലൂർ കോടതിയിൽ ദമ്പതികൾ നൽകിയ കേസ് ചെന്നൈ ഹൈക്കോടതി തള്ളിയിരുന്നു. എന്നാല്‍ വ്യാജ രേഖകൾ ഉപയോഗിച്ച് താരം കേസില്‍ വിധി നേടിയത് എന്ന് ആരോപിച്ച് വീണ്ടും മധുര ഹൈക്കോടതിയിൽ ഹർജി നൽകുമെന്നും കാർത്തിരേശൻ വ്യക്തമാക്കിയിരുന്നു. ഈ കേസില്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി മധുര ഹൈക്കോടതിയിൽ ഈ കേസില്‍ വാദം നടന്ന് മാര്‍ച്ച് 14ന് ഹൈക്കോടതി വിധി പറഞ്ഞിരുന്നു. ഹര്‍ജിക്കാരൻ ഗൂഢലക്ഷ്യത്തോടെയാണ് ഈ ഹർജി സമർപ്പിച്ചതെന്നും ആരോപണങ്ങൾ തെളിയിക്കാൻ കൃത്യമായ തെളിവുകൾ ഹാജരാക്കുന്നതിൽ പരാജയപ്പെട്ടെന്നുമാണ് വിധിയിൽ പറഞ്ഞത്.

അതേസമയം തങ്ങളുടെ ആരോപണത്തില്‍ നിന്നും പിന്നോട്ടില്ലെന്നും മേല്‍ക്കോടതിയെ സമീപിക്കുമെന്ന് വിധി വന്ന ശേഷം കതിരേശനും മീനാക്ഷിയും വ്യക്തമാക്കി. അതിന് പിന്നാലെയാണ് കതിരേശന്‍ ആശുപത്രിയില്‍ ആയതും മരണം സംഭവിച്ചതും.

നിര്‍മാതാവും സംവിധായകനുമായ കസ്തൂരി രാജയുടെയും വിജയലക്ഷ്മിയുടെയും മകനാണ് ധനുഷ്. 

English Summary:

Person who claims to be actor Dhanush's father kathiresan dies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com