ADVERTISEMENT

നിരാശയിൽനിന്ന് ഉയർത്തെഴുന്നേൽക്കാൻ പ്രചോദിപ്പിക്കുന്ന ഒരു ഫീൽ ഗുഡ് ഫാമിലി ഡ്രാമയാണ് ലോനപ്പന്റെ മാമോദീസ. പത്തുനാൽപതു വയസ്സാകുമ്പോൾ മനുഷ്യർ ജീവിതത്തിലേക്ക് ഒന്നു തിരിഞ്ഞുനോക്കും. ജീവിതം പ്രതീക്ഷിച്ച പോലെ ക്ലച്ച് പിടിച്ചില്ല എന്ന തോന്നൽ ചിലരുടെ മനസ്സിനെ മഥിക്കും. പിന്നെ അവർ ചെയ്യുന്നതെല്ലാം യാന്ത്രികമായിരിക്കും. മിഡ് ലൈഫ് ക്രൈസിസ് എന്ന ഈ അവസ്ഥാവിശേഷത്തെ ചിത്രം ഗോപ്യമായി അവതരിപ്പിച്ചിരിക്കുന്നു.

താലന്തുകൾ ഉപയോഗിക്കുന്നവന് കൂടുതല്‍ കിട്ടും. എന്നാല്‍ ഉള്ളതു കൂടി ഉപയോഗിക്കാത്തവനില്‍ നിന്നും എല്ലാം എടുക്കപ്പെടും.-ബൈബിൾ

 

ലിയോ തദ്ദേവൂസ് സംവിധാനം നിർവഹിച്ച ചിത്രം പെൻ ആൻഡ് പേപ്പർ ക്രിയേഷൻസിന്റെ ബാനറിൽ ഷിനോയ് മാത്യു നിർമിച്ചിരിക്കുന്നു. അങ്കമാലി ഡയറീസിലൂടെ ശ്രദ്ധേയയായ ലിച്ചി (അന്ന രേഷ്മ രാജൻ) യാണ് നായിക. ശാന്തികൃഷ്ണ, നിഷ സാരംഗ്, കനിഹ, ദിലീഷ് പോത്തൻ, ഹരീഷ് കണാരൻ, ഇന്നസന്റ്, അലൻസിയർ, ജോജു ജോർജ്, സ്നേഹ ശ്രീകുമാർ, നിയാസ് ബക്കർ, ഇവ പവിത്രൻ തുടങ്ങി വലിയ താരനിര തന്നെ ഈ ചിത്രത്തിന്റെ ഭാഗമാണ്.

 

I ME MYSELF ft. Anna Rajan

പ്രമേയം

lonappante-mammodisa-review-2

 

ഇരിങ്ങാലക്കുടയിലെ ഒരു ഗ്രാമത്തിൽ നടക്കുന്ന കഥയാണ് സിനിമ പറയുന്നത്. അലക്ഷ്യമായി ഒഴുക്കിവിട്ട തോണി പോലെ അലയുകയാണ് ലോനപ്പന്റെ ജീവിതം. സ്‌കൂളിലെ സ്റ്റാർ ആയിരുന്നെങ്കിലും ജീവിത പ്രാരാബ്ധങ്ങൾ കാരണം ലോനപ്പന് തുടർന്നു പഠിക്കാൻ കഴിഞ്ഞില്ല. പാരമ്പര്യമായി കിട്ടിയ ഒരു വാച്ച് റിപ്പയർ കടയുമായി കഴിയുകയാണ് കക്ഷി. ലോനപ്പനും അദ്ദേഹത്തിന്റെ അവിവാഹിതകളായ മൂന്നു പെങ്ങന്മാരും അടങ്ങുന്നതാണ് കുടുംബം. ഒരു പൂർവവിദ്യാർഥിസംഗമത്തിൽ വച്ച് ലോനപ്പൻ ചില ജീവിത യാഥാർഥ്യങ്ങൾ തിരിച്ചറിയുന്നു. അത് അയാളെ ചില കാര്യങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കുന്നതും അത് മൂലമുണ്ടാകുന്ന വഴിത്തിരിവുകളുമാണ് ചിത്രം പറഞ്ഞുവയ്ക്കുന്നത്.

 

ചിത്രത്തിന്റെ ആദ്യ പകുതി പള്ളിപെരുന്നാളും ഗ്രാമീണകാഴ്ചകളുമൊക്കെയായി നീങ്ങുന്നു. രണ്ടാം പകുതിയിൽ ജീവിതത്തിന് ഒരു അർഥമുണ്ടാക്കാൻ ലോനപ്പൻ നടത്തുന്ന പരിശ്രമങ്ങളും അത് ഫലപ്രാപ്തിയിൽ എത്തുമോ എന്ന ചോദ്യവുമാണ്.

 

അഭിനയം

 

മണ്ണിന്റെ മണമുള്ള നാടൻ കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ ജയറാമിനുള്ള ചാതുര്യം സത്യൻ അന്തിക്കാട് ചിത്രങ്ങളിലൂടെ പ്രേക്ഷകർ അനുഭവിച്ചറിഞ്ഞതാണ്. അത്തരമൊരു നാടൻ കഥാപാത്രവുമായാണ് ജയറാം ലോനപ്പന്റെ മാമ്മോദീസയിലെത്തുന്നത്. ജയറാമിന്റെ വല്ല്യേച്ചിയായി ശാന്തികൃഷ്ണ മികവു പ്രകടിപ്പിക്കുന്നുണ്ട്. നീലുവായി മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടം നേടിയ നിഷയും മുഴുനീള കഥാപാത്രമായി എത്തുന്നു. മറ്റ് അഭിനേതാക്കളും തങ്ങളുടെ കഥാപാത്രങ്ങളെ ഭദ്രമാക്കിയിട്ടുണ്ട്.

 

സാങ്കേതികമേഖലകൾ

 

ഏതൊരു നാട്ടിൻപുറത്തും സംഭവിക്കാവുന്ന പ്രമേയത്തെ ഏതൊരു സാധാരണക്കാരനും അനുരൂപമാകുംവിധം കലാപരമായി അവതരിപ്പിക്കുന്നിടത്താണ് സംവിധായകൻ വിജയിക്കുന്നത്. സുധീർ സുരേന്ദ്രന്റെ ഛായാഗ്രഹണം ചില ഇടങ്ങളിലൊക്കെ അങ്കമാലി ഡയറീസ് പോലുള്ള ചിത്രങ്ങളുടെ മികവിലേക്ക് ഉയരുന്നുണ്ട്. അൽഫോൻസ് ജോസഫിന്റെ പശ്‌ചാത്തല സംഗീതം മികച്ചു നിൽക്കുന്നു. ബാൻഡ് മേളവും ഫ്ലൂട്ടിന്റെ സ്വരവുമൊക്കെ കഥാസന്ദർഭങ്ങൾക്കനുസരിച്ച് ചിട്ടപ്പെടുത്തിയിരിക്കുന്നു.

 

രത്നച്ചുരുക്കം

 

ക്രൈസ്തവാചാരപ്രകാരം മാമോദീസയിലൂടെ മനുഷ്യൻ പുതുസൃഷ്ടി ആയിത്തീരുന്നു എന്നാണ് സങ്കൽപം. അതുപോലെ പുതിയ ചിന്തകളുടെ മാമോദീസ മുങ്ങി, ലോനപ്പനുണ്ടാകുന്ന രൂപാന്തരമാണ് ചിത്രം പറഞ്ഞുവയ്ക്കുന്നത്. സിനിമ കഴിയുമ്പോൾ നായകനുമായി മിക്ക പ്രേക്ഷകർക്കും താദാത്മ്യപ്പെടാൻ സാധിക്കുന്നിടത്താണ് 'ലോനപ്പന്റെ മാമോദീസ' ശുഭകരമാകുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com