ADVERTISEMENT

പ്രണയവും മതവും പണ്ടേ ശത്രുതയിലാണ്. മതം വാതിൽ കടന്ന് അകത്തെത്തുമ്പോൾ പ്രണയം ജനൽ വഴി പുറത്തേക്കു പോകുമെന്ന പഴഞ്ചൊല്ലിലെ വസ്തുത തേടുകയാണ് ഭൂമിയിലെ മനോഹര സ്വകാര്യം എന്ന ചിത്രം. സ്വന്തം മതത്തിൽ പെട്ടവരെ തിരഞ്ഞു പിടിച്ചു പ്രണയിക്കാൻ ശ്രമിക്കുന്നവരുടെ ഈ കാലഘട്ടത്തിൽ കാലികപ്രസക്തമായൊരു പ്രണയ കഥ പങ്കുവയ്ക്കാനാണ് സംവിധായകൻ ഷൈജു അന്തിക്കാടിന്റെ ശ്രമം.

 

നായകന്റെ മുറപ്പെണ്ണിന്റെ വിവാഹ ഒരുക്കങ്ങൾക്കിടയിലേക്കാണ് നാടിനെയും വീട്ടുകാരെയും ഞെട്ടിച്ചുകൊണ്ട് ആ വാർത്തയെത്തുന്നത്. അടുത്ത വീട്ടിലെ കന്യാസ്ത്രീയും മതപ്രഭാഷകനായ ബാഖവിയും ഒളിച്ചോടിയെന്ന്. ഇവരെ അന്വേഷിച്ചുള്ള രണ്ടു വിഭാഗക്കാരുടെ ഓട്ടപ്പാച്ചിലുകൾക്കിടയിലാണ് ഇരുവരുടെയും പ്രണയ ചരിത്രം വിവരിക്കുന്നത്. ബാല്യം മുതൽ കൂട്ടുകാരായ രണ്ടുപേർ മനസ്സുകൊണ്ട് പരസ്പരം മോഹിക്കുന്നതും അവരുടെ ജീവിത്തിലുണ്ടാകുന്ന അപ്രതീക്ഷിതസംഭവങ്ങളുമാണ് ചിത്രം.

 

വ്യത്യസ്തമായ ട്വിസ്റ്റുകളിലൂടെ കഥ രസകരമായി അവതരിപ്പിക്കാൻ സംവിധായകനു സാധിച്ചിട്ടുണ്ട്. ആകാംക്ഷയുടെ മുൾമുനയിൽ നിൽക്കുമ്പോഴും ‘പ്രണയത്തിനു തീ പിടിച്ചാൽ നിയമത്തിനു കെടുത്താനാവില്ല അല്ലേ’ എന്നതു പോലെയുള്ള കൊച്ചു ഡയലോഗുകൾക്കു മുന്നിൽ പ്രേക്ഷകനും ചിന്തിക്കാനുണ്ട്. മനോഹരമായ രണ്ടു പ്രണയ ഗാനങ്ങൾകൂടി മലയാളത്തിനു സമ്മാനിക്കാനായി ചിത്രത്തിന് എന്നതും നേട്ടമാണ്.

 

നഷ്ടപ്പെടുന്നതിനോടു തോന്നുന്നത്ര പ്രണയം ആർക്കും ഒരിക്കലും ഉള്ളംകൈയ്യിലുള്ളതിനോടു തോന്നാറില്ലെന്ന വസ്തുത ഒരിക്കൽ കൂടി കാണിച്ചു തരുന്നുണ്ട് ചിത്രം. പ്രണയത്തിലൂടെ ഒരുമിക്കുന്നതിനു തടസമില്ല, പക്ഷേ അവൻ, അല്ലെങ്കിൽ അവൾ നമ്മളുടെ മതത്തിൽ ചേരണമെന്ന കുടുംബങ്ങളുടെ വാദം രസകരമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കാനും സംവിധായകനു കഴിഞ്ഞിട്ടുണ്ട്.

 

ശ്രദ്ധേയ വേഷങ്ങളിലൂടെ മലയാളികൾക്കു സുപരിചിതനായ ദീപക് പറമ്പോലും പ്രയാഗാ മാര്‍ട്ടിനും മുഖ്യ വേഷങ്ങളിലെത്തുന്ന ചിത്രത്തിൽ ലാൽ, ഷൈൻ ടോം ചാക്കോ, ഇന്ദ്രൻസ്, സുധീഷ് തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബയോസ്കോപ്പ് ടാക്കീസിന്റെ ബാനറിൽ രാജീവ് കുമാറാണ് ചിത്രം നിർമിക്കുന്നത്. ആന്റണിയൊ മൈക്കിൾ ഛായാഗ്രഹണവും വി. സാജൻ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. വയലാർ ശരത്ചന്ദ്രവർമ, അൻവർ അലി, എ. ശാന്തകുമാർ, മനു മഞ്ജിത് എന്നിവരുടെ വരികൾക്ക് സച്ചിൻ ബാലുവാണ് സംഗീതം നൽകിയിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com