ADVERTISEMENT

ഹോളിവുഡിലെ അയ്യപ്പനും കോശിയുമെന്ന് വിശേഷിപ്പിക്കാവുന്ന ചിത്രമാണ് ഗോഡ്സില്ല v/s കോങ്. തുല്യ ശക്തികളായ രണ്ടു കഥാപാത്രങ്ങൾ. പരസ്പരം കണ്ടാൽ ചീറിയടുക്കുന്ന ഇവരിൽ കേമനാര് എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് സിനിമ നൽകുന്നത്. 

 

അയ്യപ്പൻ നായരും കോശി കുര്യനും നേർക്കുനേർ കൊമ്പുകോർക്കുന്ന അതേ അവസ്ഥയാണ് ഇവിടെയും. രണ്ടുപേരും കണ്ടുമുട്ടിയാൽ ഒരാളേ ബാക്കി ഉണ്ടാകൂ. ഇനി അടി വേണ്ടെന്നാണെങ്കിൽ ഒരാൾ മുട്ടുമടക്കണം. അത് ഏതായാലും നടക്കില്ല. അങ്ങനെയെങ്കിൽ അങ്കം തല്ലിയേ തീരൂ. അയ്യപ്പനും കോശിയും കാണുന്ന അതേ ആവേശത്തോടെയാകും നമ്മൾ മലയാളി പ്രേക്ഷർ ഗോഡ്സില്ല v/s കിങ്‌കോങ് സിനിമ ആസ്വദിക്കുക. ക്യാപ്റ്റൻ അമേരിക്ക, അയൺമാൻ, ബാറ്റ്മാൻ തുടങ്ങിയ സൂപ്പർതാരങ്ങളെപ്പോലെ ഏറെ ആരാധകരുള്ള രണ്ട് ‘മോൺസ്റ്റേർസ്’ ആണ് ഗോഡ്സില്ലയും കിങ് കോങും. ഈ രണ്ടു വമ്പൻമാരുടെയും ആരാധകർക്ക് ഒരുപോലെ കയ്യടിച്ച് വിസിലടിച്ച് ആസ്വദിക്കാവുന്ന ചിത്രമാണ് ഗോഡ്സില്ല v/s കിങ്‌കോങ്.

 

ഡോ. ഐലിന്‍ ആൻഡ്രൂസിന്റെ നേതൃത്വത്തിലുളള മനുഷ്യനിർമിത സ്കൾ ഐലൻഡിൽ സുരക്ഷിതനായി കഴിയുകയാണ് കിങ് കോങ്. ബദ്ധവൈരികളായ ഗോഡ്‌സില്ലയും കിങ് കോങും കണ്ടുമുട്ടിയാൽ ഒരാളുടെ മരണം തീർച്ചയാണ്. മനുഷ്യന്റെ കണ്ണിൽ അതിഭീകരനായ ഗോഡ്സില്ലയിൽ നിന്നും കിങ് കോങിനെ സംരക്ഷിക്കുന്നതിനായാണ് ഐലിൻ ഈ ദൗത്യം ഏറ്റെടുത്തിരിക്കുന്നത്. ഡോ. ഐലിന്‍ എടുത്തു വളർത്തിയ ആ ദ്വീപ് വാസിയായ ജിയ എന്ന കുട്ടിയും ഇവിടെ തന്നെയാണുള്ളത്. 

 

അതിനെടെയാണ് അപെക്സ് എന്ന ടെക്ക് ഭീമൻ കമ്പനിയുടെ ലാബുകളും ഓഫിസുകളും ഗോഡ്സില്ല വന്നു തകർക്കുന്നത്. പ്രകോപനമില്ലാതെ വന്ന ഗോഡ്സില്ലയുടെ ഈ ആക്രമണത്തിൽ നിരവധി ആളുകൾക്കും പരുക്കു സംഭവിക്കുന്നു. ഗോഡ്സില്ലയെ ഇല്ലാതാക്കുകയാണ് അപെക്സ് കമ്പനി സിഇഒ ആയ വാൾടർ സിമ്മൻസിന്റെ ഉദ്ദേശം. അതിനായി നഥാൻ എന്ന ശാസ്ത്രഞ്ജന്റെ സഹായം ഇവർ തേടുന്നു. ഗോഡ്സില്ലയെ എന്നെന്നേക്കുമായി ഇല്ലാതാക്കാൻ കിങ്‌ കോങിനെ ഹോളോ എർത്തിലയ്ക്ക് അയയ്‍ക്കുകയാണ് നഥാന്റെ ദൗത്യം. അതിനായി കിങ് കോങിനെ ഡോ. ഐലിന്റെ സഹായത്തോടെ പുറത്തുകൊണ്ടുവരുന്നു. എന്നാൽ അവിടെ കിങ് കോങിന്റെ വരവ് കാത്തിരിക്കുന്നത് ഒത്ത എതിരാളിയായ ഗോഡ്സില്ലയും.

 

393 അടി ഉയരവും 164000 ടൺ ഭാരവുമുള്ള ഗോഡ്സില്ലയും 356 അടി ഉയരമുള്ള (ഭാരം: കൃത്യമായ കണക്ക് ലഭ്യമല്ല) കിങ് കോങും തമ്മിലുള്ള നേർക്കുനേർ പോരാട്ടം തന്നെയാണ് ചിത്രത്തിന്റെ വിരുന്ന്. ( ചിത്രത്തിന്റെ ടൈറ്റിൽ കാർഡിൽ ഗോഡ്സില്ലയുടെ ഭാരം കൃത്യമായി പറയുന്നുണ്ടെങ്കിലും കിങ് കോങിന്റെ കാര്യത്തിൽ കണക്കുകൾ കാണിക്കുന്നില്ല) അത്യുഗ്രൻ സിജിഐ, സ്പെഷൽ ഇഫക്ട് ആണ് സിനിമയുടെ മറ്റൊരു പ്രത്യേകത. ആദം വിങാർടിന്റെ സംവിധാനമികവിനും ആവിഷ്കാരത്തിനുകൊടുക്കാം കയ്യടി. ടോം ഹോൾകെൻബെർഗിന്റെ പ്രകമ്പനം കൊള്ളിക്കുന്ന പശ്ചാത്തല സംഗീതവും ജോഷിന്റെ എഡിറ്റിങും പ്രേക്ഷകരെ ഹരംപിടിപ്പിക്കും. 

 

3–ഡിയിൽ ചിത്രം എത്തുകയായിരുന്നെങ്കിൽ കൂടുതൽ ദൃശ്യഭംഗി ഉണ്ടാകുമായിരുന്നു എന്നാണ് ആരാധകപക്ഷം. തമിഴ് മാസ് സിനിമകൾ ഇഷ്ടപ്പെടുന്നവർക്ക് ചിത്രമൊരു അനുഭവം തന്നെയാകും.  ഹോളിവുഡ് സൂപ്പർ ഹീറോ ആക്‌ഷൻ സിനിമകൾ ഇഷ്ടപ്പെടുന്നവർക്ക് ധൈര്യമായി പോകാവുന്ന സിനിമയാണ് ഗോഡ്സില്ല v/s കിങ്‌കോങ്. തിയറ്റർ കാഴ്ച അർഹിക്കുന്ന ചിത്രം ടിവി, കമ്പ്യൂട്ടർ, മൊബൈൽ സ്ക്രീനുകളിൽ കാണുന്നവർക്ക് അത്ര ആസ്വാദ്യകരമായി തോന്നില്ല. 

 

വാൽകഷ്ണം: ചിത്രം കാണുന്നതിനു മുമ്പ് ഗോഡ്‌സില്ല: കിങ് ഓഫ് മോൺസ്റ്റേർസ് ഒന്നുകൂടി കാണുന്നത് നന്നായിരിക്കും. ഇല്ലെങ്കിൽ അതിലെ പോസ്റ്റ് ക്രെഡിറ്റ് സീൻ എങ്കിലും കാണാൻ ശ്രമിക്കുക. ഗോഡ്‌സില്ല വേർസസ് കോങിൽ പോസ്റ്റ് ക്രെഡിറ്റ് സീൻ ഇല്ല എന്ന കാര്യവും പ്രത്യേകം ഓർമിപ്പിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com