ADVERTISEMENT

കാത്തിരിപ്പുകൾക്കൊടുവിൽ, അർദ്ധരാത്രി പന്ത്രണ്ടു മണി കഴിഞ്ഞ് ഒരു മിനിറ്റടിച്ചപ്പോൾ വെള്ളിത്തിരയിൽ ഉദിച്ചുയർന്നത് ഇതിഹാസമാണ്.  പ്രിയദർശനെന്ന മാസ്റ്റർ ക്രാഫ്റ്റ്സ്മാന്റെ കയ്യൊപ്പു പതിഞ്ഞ ചിത്രമാണ് ‘മരക്കാർ അറബിക്കടലിന്റെ സിംഹം’ എന്ന് നിസ്സംശയം പറയാം. തികച്ചും നാടകീയത നിറഞ്ഞ കഥയെ മികച്ച യുദ്ധ രംഗങ്ങൾ കൊണ്ടും കറതീർന്ന ആക്‌ഷൻ കൊണ്ടും മലയാളം കണ്ട മികച്ച ദൃശ്യവിസ്മയമാക്കി മാറ്റുകയാണ് പ്രിയദർശൻ. കുഞ്ഞാലിമരക്കാർ നാലാമനായ മമ്മാലി മരക്കാരുടെ കഥയാണ് ചിത്രം പറയുന്നത്.  

 

ഉമ്മയും സ്വന്തക്കാരും പറങ്കികളുടെ ചതിയിൽ മരിച്ചു വീണതോടെ ഒറ്റയാനായി മാറിയ മമ്മാലി. കള്ളനെന്ന് തെറ്റിദ്ധരിക്കപ്പെട്ട അവൻ മാതൃസഹോദരനായ പട്ടു മരക്കാരുടെയൊപ്പം ഒളിവുജീവിതം നയിക്കുകയാണ്. ആദ്യ പകുതിയിൽ പക്വതയാർന്ന അഭിനയം കൊണ്ട് അമ്പരപ്പിക്കുന്നത് സംവിധായകൻ ഫാസിലാണ്. അയത്ന ലളിതമായ അഭിനയവും ആക്‌ഷനുമായി പ്രണവ് മോഹൻലാൽ കുഞ്ഞു കുഞ്ഞാലിയായി നിറഞ്ഞാടുന്നുമുണ്ട്. ഏതാനും നിമിഷം മാത്രം വന്നു പോവുന്ന കല്യാണി പ്രിയദർശനും സുഹാസിനിയും മികച്ച പ്രകടനമാണ് കാഴ്ച്ച വയ്ക്കുന്നത്.

 

marakkar-bgm

പടം തുടങ്ങി നാൽപ്പത്തിരണ്ടാം മിനിറ്റിലാണ് മോഹൻലാലിന്റെ വരവ്. നാൽപത്തിയെട്ടാം മിനിറ്റിൽ സുനിൽ ഷെട്ടിയും അർജുൻ സർജയും വരുന്നതോടെ കഥയുടെ പിരിമുറുക്കമേറുന്നു.

ചിത്രത്തിന്റെ ആദ്യ പകുതിയിലെ ദൃശ്യങ്ങൾ മാത്രമാണ് ട്രെയിലറിലും ടീസറിലും ഉൾപ്പെടുത്തിയത്. രണ്ടാം പകുതിയിൽ എന്താണ് ഒളിച്ചിരിക്കുന്നതെന്ന അമ്പരപ്പ് ഇടവേള വരുമ്പോൾ സ്വാഭാവികം. എന്നാൽ ഒന്നാം പകുതിയേക്കാൾ മികച്ച രണ്ടാം പകുതിയാണ് കാത്തിരിക്കുന്നതെന്നത് ഉറപ്പ്.

 

marakkar-movie

പോരാട്ടവീര്യം കൊണ്ട് പറങ്കിപ്പടയെ വിറപ്പിച്ചത് കുഞ്ഞാലി മരക്കാർ മൂന്നാമനാണെന്നാണ് ചരിത്രം. എന്നാൽ ചരിത്രത്തിൽ നാം വായിച്ച അതേ കഥയെ വെള്ളിത്തിരയിലേക്ക് പകർത്തുകയല്ല പ്രിയൻ ചെയ്തിരിക്കുന്നത്. നാടകീയതയും ആക്ഷനും നിറച്ച പാക്കേജാണ് രണ്ടാം പകുതിയിൽ ഭാവന കലർത്തി അവതരിപ്പിച്ചിരിക്കുന്നത്. 

 

മോഹൻലാലിനൊപ്പം സുനിൽ ഷെട്ടിയും ആക്ഷൻകിങ് അർജുൻ സർജയും പ്രഭുവും മഞ്ജുവാരിയരും  ഒപ്പത്തിനൊപ്പം മത്സരിച്ചഭിനയിക്കുകയാണ്. മൂന്നു മണിക്കൂർ ഒൻപത് മിനിറ്റാണ് ചിത്രത്തിന്റ ദൈർഘ്യം 

 

ഐ.വി.ശശിയുടെ മകൻ അനു ഐ.വി.ശശി പ്രിയനൊപ്പം തിരക്കഥ ഒരുക്കിയിരിക്കുന്നു. പ്രിയന്റെ മകൻ സിദ്ധാർഥ് ചിത്രത്തിനു വിഎഫ്എക്സ് ഒരുക്കിയിരിക്കുന്നു. ഇതൊരു തലമുറമാറ്റത്തിന്റെ അടയാളപ്പെടുത്തൽ കൂടിയാണ്. ഫാസിലും സുഹാസിനി മണിരത്നവും മാമുക്കോയയും മുകേഷും സിദ്ധിഖുമടക്കമുള്ള വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്. സാമൂതിരിയായെത്തിയ നെടുമുടി വേണുവിന്റെ മരണശേഷമാണ് ചിത്രം തീയറ്ററിലെത്തിയത് എന്നതൊരു നൊമ്പരമായി തുടരുന്നു.

 

പതിനാറാംനൂറ്റാണ്ടിലെ ലോകം കലാസംവിധായകൻ സാബു സിറിൾ പണിതുയർത്തിയ വിസ്മയമാണ്. മലയാളത്തിലെ ഏറ്റവും ചെലവേറിയ സിനിമയായി മരക്കാർ മാറിയെങ്കിലും ഒരു നയാപൈസ പോലും വെറുതെയായില്ലെന്ന് നിസ്സംശയം പറയാം. 67ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ മികച്ച സിനിമയായി തിരഞ്ഞെടുക്കപ്പെട്ട ചിത്രമാണ് മരക്കാർ. മികച്ച വിഎഫ്എക്സിനുള്ള പുരസ്കാരം സിദ്ധാർഥ് പ്രിയദർശൻ കരസ്ഥമാക്കിയപ്പോൾ മികച്ച വസ്ത്രാലങ്കാരത്തിനുള്ള പുരസ്കാരം സുജിത്, സായി എന്നിവരാണ് നേടിയത്.

 

തിരുവിന്റെ (തിരുനാവുക്കരശ്ശിന്റെ) ക്യാമറയും  പശ്ചാത്തലസംഗീതവും കാണികളെ അമ്പരപ്പിക്കും. മലയാളസിനിമയിൽ ഇതുവരെ കാണാത്ത രാജ്യാന്തര നിലവാരം ചിത്രത്തിനു നൽകിയതിൽ ക്യാമറയും സംഗീതവും നല്ലൊരു പങ്കുവഹിക്കുന്നുണ്ട്. രാഹുൽ രാജ് പശ്ചാത്തലസംഗീതം. റോണി റാഫേൽ ചിത്രത്തിനു വേണ്ടി ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നു.

 

മരക്കാരുടെ കഥ സിനിമയാക്കണമെന്ന സ്വപ്നം പകർന്ന പരേതനായ തിരക്കഥാകൃത്ത് ടി. ദാമോദരന് നന്ദി പറഞ്ഞാണ് സിനിമ തുടങ്ങുന്നത്.  സംഘട്ടന സംവിധാനം ബി. ത്യാഗരാജനെന്ന് എഴുതിക്കാണിക്കുമ്പോൾ ഒരു തലമുറയ്ക്ക് രോമാഞ്ചമുണ്ടാവുന്നത് സ്വഭാവികമാണ്. മരക്കാരുടെ മണ്ണായ കോഴിക്കോട്ടെ അപ്സര തിയറ്ററിലിരുന്നാണ് മനോരമ ഓൺലൈൻ ചിത്രത്തിന്റെ ആദ്യപ്രദർശനത്തിനു സാക്ഷ്യം വഹിച്ചത്. സാമൂതിരിയുടെ കൊട്ടാരമുണ്ടായിരുന്ന കോട്ടപ്പറമ്പിലേക്ക് ഇവിടെനിന്ന് അരക്കിലോമീറ്റർ മാത്രമേയുള്ളൂ. രാത്രി പതിനൊന്നുമണിയോടെ തന്നെ നഗരത്തിലെ തിയറ്ററുകളെ ആരാധകർ പൂരപ്പറമ്പാക്കി മാറ്റിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com