പൂച്ച പഠിപ്പിക്കുന്ന ജീവിതസത്യങ്ങൾ; കുടുംബപ്രേക്ഷകരെ കയ്യിലെടുത്ത് ‘മ്യാവൂ’; റിവ്യു
Mail This Article
കുടുംബപ്രേക്ഷകർക്ക് ഒരു ചെറുപുഞ്ചിരിയോടെ കണ്ടുതീർക്കാനാകുന്ന കൊച്ചുചിത്രമാണ് ‘മ്യാവൂ’. ചിത്രം ഒരു പ്രവാസജീവിതകഥയാണ്. പക്ഷേ കണ്ടുപരിചയിച്ച ഗൾഫ് നഗരജീവിതത്തിന്റെ പളപളപ്പുകൾക്കപ്പുറം നഗരപ്രാന്തത്തിൽ ജീവിക്കുന്ന ഒരാളുടെ കുടുംബകഥയാണ് ചിത്രം പറയുന്നത്.
റാസൽ ഖൈമയിലെ ഒരു ഗ്രാമത്തിൽ മിനി സൂപ്പർമാർക്കറ്റ് നടത്തുകയാണ് ദസ്തഖീർ. ഭാര്യയും മൂന്നു മക്കളും അടങ്ങുന്ന കുടുംബം. കുട്ടികളുടെ വിദ്യാഭ്യാസവും വീട്ടുചെലവുകളും കൂട്ടിമുട്ടിക്കാൻ അയാൾ പാടുപെടുന്നുണ്ട്. അതിനിടയ്ക്ക് എല്ലാ ദാമ്പത്യബന്ധങ്ങളിലും ഉണ്ടാകുന്ന പോലെ ചെറിയൊരു വഴക്ക് അവർക്കിടയിലുണ്ടാകുന്നു. അയാളുടെ ഭാര്യ കുറച്ചുകാലത്തേക്ക് അവരുടെ സ്വന്തംവീട്ടിലേക്ക് പോകുന്നു. തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളാണ് മ്യാവൂ എന്ന സിനിമ രസകരമായി അവതരിപ്പിക്കുന്നത്.
ദസ്തഖീറിനു പൂച്ചകളെ വെറുപ്പാണ് (അതിനുള്ള കാരണവും ചിത്രത്തിൽ കാണിക്കുന്നുണ്ട്). പക്ഷേ അയാളുടെ വീട്ടിൽ ഒരു പൂച്ച ഒളിച്ചുംപാത്തും താമസിക്കുന്നുണ്ട്. ഒരു ഘട്ടത്തിൽ ഈ പൂച്ച, ആ വീട്ടിലുള്ളവർക്ക് ചില തിരിച്ചറിവുകൾക്ക് കാരണമാകുന്നു. ഇങ്ങനെ പൂച്ച പഠിപ്പിക്കുന്ന ചില ജീവിതപാഠങ്ങൾ ഉള്ളതുകൊണ്ടാകണം ചിത്രത്തിന് 'മ്യാവൂ' എന്നുപേരിട്ടത്. വളരെ സ്വാഭാവികമായ കോമഡി രംഗങ്ങൾ ചിത്രത്തിന്റെ ആസ്വാദ്യത വർധിപ്പിക്കുന്നുണ്ട്.
സൗബിൻ ഷാഹിർ, ദസ്തഖീർ എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കിയിട്ടുണ്ട്. കലുഷിതമായ കോളജ് കാലം, അരാജകത്വം നിറഞ്ഞ ബാച്ചിലർ ലൈഫ്, ഉത്തരവാദിത്തമുള്ള ഗൃഹനാഥൻ, നിലവിൽ കടന്നുപോകുന്ന മിഡ് ലൈഫ് ക്രൈസിസ്.. ഇങ്ങനെ പല ഷേഡുകളുള്ള കഥാപാത്രത്തെ അതിന്റെ ആഴത്തിൽ അദ്ദേഹം അവതരിപ്പിക്കുന്നു.
ദസ്തഖീറിന്റെ സന്തത സഹചാരിയായ കഥാപാത്രത്തെ ഹരിശ്രീ യൂസഫും മനോഹരമാക്കിയിട്ടുണ്ട്. കോമഡി പശ്ചാത്തലത്തിൽനിന്നു ഹൃദ്യമായ ഒരു മേക്കോവർ. ലാൽ ജോസ് പ്രവാസം പ്രമേയമാക്കിയ മിക്ക സിനിമകളിലും ഒരു വിദേശ പുതുമുഖ നായികയെ പരിചയപ്പെടുത്താറുണ്ട്. മ്യാവൂവിലും അത് തുടരുന്നു. ആ നടിയും വളരെ ഹൃദ്യമായി കഥാസന്ദർഭങ്ങളുമായി ഇഴുകിച്ചേരുന്നുണ്ട്. നായിക മംമ്ത, മക്കൾ കഥാപാത്രം ചെയ്തവർ തുടങ്ങിയവരെല്ലാം വേഷം ഭദ്രമാക്കിയിട്ടുണ്ട്.
ലാൽജോസ് ചിത്രങ്ങളിലെ ഹൈലൈറ്റാണ് ഗാനങ്ങൾ. മ്യാവൂവിലും ആ പതിവ് തെറ്റുന്നില്ല. ജസ്റ്റിൻ വർഗീസിന്റെ സംഗീതം ചിത്രത്തിന് മികച്ച പിന്തുണ നൽകുന്നു. അദീഫ് മുഹമ്മദ് ആലപിച്ച 'ഹിജാബി' എന്ന ഗാനം സിനിമ ഇറങ്ങുംമുന്നേ ഹിറ്റ്ലിസ്റ്റിൽ ഇടംപിടിച്ചിട്ടുണ്ട്. സൗബിനും സിനിമയിൽ 'ചുണ്ടെലി' എന്നുതുടങ്ങുന്ന ഗാനം ആലപിച്ചു സ്‌കോർ ചെയ്യുന്നുണ്ട്. ഗൾഫിലെ നഗരജീവിതം നിരവധി മലയാളസിനിമകൾ കാണിച്ചിട്ടുണ്ടെങ്കിലും അവിടെയുള്ള നഗരപ്രാന്തങ്ങളിലെ വ്യത്യസ്തമായ ഭൂമികയും ജീവിതവും മനുഷ്യരുമെല്ലാം മ്യാവൂവിലൂടെ പുതുമയുള്ള കാഴ്ചയായി എത്തുന്നുണ്ട്. അജ്മൽ ബാബു എന്ന യുവഛായാഗ്രാഹകൻ, ഈ ദൃശ്യങ്ങൾ മനോഹരമായി ഒപ്പിയെടുത്തിട്ടുണ്ട്.
സ്ത്രീശാക്തീകരണവും പുരോഗമനവും പ്രായോഗികജീവിതപാഠങ്ങളും ചിത്രത്തിലൂടെ പറഞ്ഞുപോകുന്നു. പ്രവാസജീവിതം പ്രമേയമായ തങ്ങളുടെ സിനിമകൾ നേരനുഭവങ്ങളിൽ നിന്ന് കണ്ടെടുത്തവയാണ് എന്ന് ഇഖ്ബാൽ കുറ്റിപ്പുറവും ലാൽജോസും അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. യഥാർഥ ജീവിതത്തിൽ ഫാന്റസിക്ക് സ്കോപ് കുറയുന്നതുകൊണ്ട് ആ പോരായ്മ കണ്ടില്ലെന്നു നടിക്കാം.
ഗൾഫിൽ ജീവിക്കുന്ന മിക്ക മലയാളികൾക്കും ദസ്തഖീറിനെ പോലെ ഒരു കഥാപാത്രം സുപരിചിതമായിരിക്കും. ഇങ്ങനെ ജീവിതത്തോടുചേർന്നുനിൽക്കുന്ന മനുഷ്യരും കഥാപശ്ചാത്തലവും ഉള്ളതുകൊണ്ടാണ് 'മ്യാവൂ' എന്ന ചിത്രം ഹൃദ്യമായ ഒരു കാഴ്ചാനുഭവമാകുന്നത്. ചുരുക്കത്തിൽ ക്രിസ്മസ് പുതുവത്സര കാലത്ത് കുടുംബസമേതം പോയിക്കാണാവുന്ന ക്ളീൻ എന്റർടെയിനറാണ് മ്യാവൂ.