‘കേശു’ ചിരിയുടെ നായകൻ; റിവ്യു
Mail This Article
ഒരു ദിലീപ് ചിത്രത്തിൽ നിന്നു പ്രതീക്ഷിക്കാവുന്ന നർമങ്ങളും ആഘോഷങ്ങളും ചേർത്തൊരുക്കിയ നല്ല സിനിമയാണ് നാദിർഷ സംവിധാനം ചെയ്ത ‘കേശു ഈ വീടിന്റെ നാഥൻ’. കാരിക്കേച്ചർ സ്വഭാവമുള്ള കേശുവും അയാളുടെ ജീവിതത്തിലെ കൊച്ചു പ്രശ്നങ്ങളും അവയിലൂടെ കേശുവിനുണ്ടാകുന്ന പരിവർത്തനവുമാണ് സിനിമയുടെ പ്രമേയം. ഒട്ടും ടെൻഷനടിക്കാതെ കുടുംബവുമൊത്ത് കണ്ടിരിക്കാവുന്ന ചിത്രം ഒടിടി പ്ലാറ്റ്ഫോമായ ഡിസ്നി ഹോട്ട്സ്റ്റാറിലാണ് റിലീസ് ചെയ്തിരിക്കുന്നത്.
സിനിമയിൽ സാധാരണ ആദ്യ പകുതിയിലോ ക്ലൈമാക്സിലോ ഒക്കെയാണ് പ്രേക്ഷകർക്കായി ഒരു സർപ്രൈസ് കരുതി വയ്ക്കുക. കേശു ഈ വീടിന്റെ നാഥന്റെ തുടക്കത്തിൽ തന്നെ കൗതുകകരമായ കൂടിക്കാഴ്ച സംഭവിക്കുന്നുണ്ട്. അതിനുശേഷമാണ് കേശുവിന്റെ കഥാപാരിസരത്തേക്ക് പ്രേക്ഷകരെ കൊണ്ടെത്തിക്കുന്നത്. ആ ലോകത്തിന്റെ കേന്ദ്രം തന്നെ അറുപത്തിയേഴുകാരനായ കേശുവാണ്. അത്യാവശ്യം പിശുക്കും അതിനേക്കാളാറെ പ്രാരാബ്ധവും കൊണ്ടു നടക്കുന്ന ഒരാൾ!
പുറമേയ്ക്ക് സ്വാർത്ഥനെന്നു തോന്നുമെങ്കിലും ഉള്ളിന്റെയുള്ളിൽ കൂടപ്പിറപ്പുകളോട് സ്നേഹവും കരുതലുമുണ്ട്. അമ്മയും ഭാര്യയും രണ്ടു മക്കളും അടങ്ങുന്ന കുടുംബത്തിലേക്ക് എന്നും ഓരോ ആവശ്യങ്ങളുമായെത്തുന്ന മൂന്നു സഹോദരിമാരും അവരുടെ ഭർത്താക്കന്മാരും ഉണ്ട്. ഇവരുടെ ജീവിതവും സ്വഭാവങ്ങളും പരിചയപ്പെടുത്തിക്കൊണ്ടു മുന്നോട്ടു പോകുന്ന സിനിയുടെ ആദ്യ പകുതി വേഗത കൈവരിക്കുന്നത്
കേശുവിന് ഒരു ലോട്ടറി അടിക്കുന്നതോടെയാണ്. പ്രതീക്ഷിക്കാവുന്ന സംഭവവികാസങ്ങളിലൂടെയാണ് പിന്നീട് കഥയുടെ സഞ്ചാരം. സ്ലാപ്സ്റ്റിക് കോമഡിയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി മുന്നോട്ടു നീങ്ങുന്ന കഥയിൽ കേശു തെറ്റിദ്ധരിക്കപ്പെടുകയും ഒറ്റപ്പെടുകയും ചെയ്യുന്നതോടെ സെന്റിമെന്റൽ ട്രാക്കിലേക്ക് കഥ മാറുകയാണ്.
കേശുവായി എത്തുന്ന ദിലീപിന്റെ പരകായപ്രവേശം തന്നെയാണ് ചിത്രത്തിന്റെ നെടുംതൂൺ. 67കാരനായ കുടവയറൻ േകശുവായി ദിലീപ് അരങ്ങുതകർക്കുന്നു. ശരീരഭാഷയിലും ശബ്ദത്തിൽപോലും കഥാപാത്രത്തിന്റെ പൂർണതകൊണ്ടുവരാൻ ദിലീപ് ശ്രമിച്ചിട്ടുണ്ട്. അതിനൊപ്പമുള്ള പ്രകടനമാണ് സിനിമയിൽ ഉർവശിയുടേത്. കോമഡി രംഗങ്ങൾ അനായാസമായി അവതരിപ്പിച്ച് ഫലിപ്പിക്കാൻ ഉർവശിക്കുള്ള മിടുക്ക് ഈ സിനിമയിലും ആസ്വദിക്കാം. ദിലീപ്–ഉർവശി കോംബോ തന്നെയാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. മക്കളായെത്തുന്ന നസ്ലിലിനും വൈഷ്ണവിയും ഉർവശിക്കൊപ്പം തീർക്കുന്ന നർമ നിമിഷങ്ങൾ രസകരമാണ്.
സജീവ് പാഴൂരാണ് സിനിമയുടെ തിരക്കഥ. മലയാളികൾ കണ്ടു പരിചയിച്ച താരങ്ങൾക്കൊപ്പം യുവതാരങ്ങളെയും ഉൾപ്പെടുത്തിക്കൊണ്ടാണ് കേശുവിന്റെ വലിയ കുടുംബത്തെ ചിത്രീകരിച്ചിരിക്കുന്നത്. കലാഭവൻ ഷാജോൺ, ജാഫർ ഇടുക്കി, കോട്ടയം നസീർ, ഹരിശ്രീ അശോകൻ, സീമ ജി നായർ, പ്രിയങ്ക, സ്വാസിക, ഹരീഷ് കണാരൻ, ഗണപതി തുടങ്ങിയവരെല്ലാം അവരുടെ സ്ഥിരം ശൈലിയിലുള്ള വേഷപ്പകർച്ചകളുമായി സിനിമയിലെത്തുന്നു.
നാദിർഷ ഒരുക്കിയ ഗാനങ്ങൾ കഥാസന്ദർഭങ്ങളോടു ചേർന്നു നിൽക്കുന്നതായി. ബിജിബാലാണ് ചിത്രത്തിന് പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത്. കേശുവിന്റെ ലോകത്തെ മനോഹരമായി തന്നെ അനിൽ നായർ ക്യാമറയിൽ പകർത്തിയിട്ടുണ്ട്. സാജനാണ് സിനിമയുടെ എഡിറ്റർ. സിനിമയിൽ ഒരു അതിഥി വേഷത്തിൽ സംവിധായകൻ നാദിർഷയും എത്തുന്നുണ്ട്. ദിലീപും ഡോ.സക്കറിയ തോമസും ചേർന്നു നിർമിച്ചിരിക്കുന്ന ചിത്രം ഒട്ടും ടെൻഷനില്ലാതെ ചിരിച്ച് ആസ്വദിക്കാം.