ADVERTISEMENT

മലയാളസിനിമയിൽ ആദ്യമായി ഗൾഫ് പശ്ചാത്തലത്തിൽ കഥപറയുന്ന റോഡ് മൂവിയാണ് ടു മെൻ. വിജനമായ മരുഭൂമിയുടെ പശ്ചാത്തലത്തിൽ അപരിചിതരായ രണ്ടുപേർ നടത്തുന്ന യാത്രയും അതിലുണ്ടാകുന്ന ഉദ്വേഗം നിറഞ്ഞ മുഹൂർത്തങ്ങളുമാണ് ഈ ചിത്രത്തെ വേറിട്ടതാക്കുന്നത്. ചിത്രത്തിലെ 90 ശതമാനവും യുഎഇയിലാണ് ചിത്രീകരിച്ചത്.

 

സംവിധായകൻ എം. എ. നിഷാദ്, ഇർഷാദ് അലി എന്നിവരാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങൾ. കെ. സതീഷ് കഥയെഴുതി സംവിധാനം ചെയ്ത ഈ സിനിമ നിർമിച്ചത് ഡി ഗ്രൂപ്പിന്റെ ബാനറിൽ മാനുവൽ ക്രൂസ് ഡാർവിൻ ആണ്.  തിരക്കഥയും സംഭാഷണവും മുഹമ്മദ് വെമ്പായം.

 

40 വർഷത്തിലേറെയായി ഗൾഫിൽ പണിയെടുക്കുകയാണ് അബൂബക്കർ. രണ്ടു പെണ്മക്കളെ വിവാഹം കഴിപ്പിച്ചയച്ചതിന്റെ സാമ്പത്തിക പരാധീനതകളാണ് വിഭാര്യനായ അയാളുടെ അവസാനിക്കാത്ത പ്രവാസത്തിന്റെ കാരണം. അയാളുടെ ജീവിതത്തിലെ ഒരു മോശം ദിവസം ജോലികഴിഞ്ഞു തിരികെ മടങ്ങുമ്പോൾ മരുഭൂമിയിൽ വച്ച് ഒരു അപരിചിതന് അയാൾ ലിഫ്റ്റ് കൊടുക്കുന്നു. തുടർന്നുള്ള ഇരുവരുടെയും യാത്രയിലുണ്ടാകുന്ന വഴിത്തിരിവുകളാണ് ചിത്രം അവതരിപ്പിക്കുന്നത്. ആരാണ് ആ അപരിചിതൻ? അയാൾക്ക് എന്തെങ്കിലും ഗൂഢലക്ഷ്യങ്ങളുണ്ടോ? തുടങ്ങിയ ചോദ്യങ്ങളുടെ ഉത്തരം ലഭിക്കുന്നിടത്ത് ചിത്രം പര്യവസാനിക്കുന്നു.

 

രൺജി പണിക്കർ, ബിനു പപ്പു, ലെന, സോഹൻ സിനുലാൽ, സാദിഖ്, സുധീർ കരമന, മിഥുൻ രമേഷ്, അനുമോൾ, ആര്യ, സുനിൽ സുഖദ, ധന്യ തുടങ്ങിയവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

 

ആദ്യപകുതി വരെ ഒരാൾ ഗൾഫിൽ നടത്തിയ സാമ്പത്തിക ക്രമക്കേടിന്റെ പരിണതഫലം അയാളുമായി ബന്ധപ്പെട്ട ഓരോരുത്തരും അനുഭവിക്കുന്നതും അതിനിടയിൽ സമാന്തരമായി അബുവിന്റെ ഗൾഫിലെ ജീവിതപരിസരവും പരിചയപ്പെടുത്തുകയുമാണ്. രണ്ടാംപകുതിയിലാണ് ചിത്രം പൂർണമായി അബുവിന്റെയും അപരിചിതന്റെയും കാർ യാത്രയിലേക്ക് ഫോക്കസ് ചെയ്യുന്നത്. ചിത്രം ത്രില്ലർ മോഡിലേക്ക് ഗിയർ മാറ്റുന്നതും അവിടംമുതലാണ്. 

 

മരുഭൂമിയുടെ മധ്യത്തിലൂടെയുള്ള ദീർഘദൂരയാത്രയുടെ വിരസതയകറ്റാൻ, സാമ്പത്തികമായി രണ്ടു ധ്രുവങ്ങളിലുള്ള ഇരുവരും സംസാരിച്ചു തുടങ്ങുന്നു. അതിൽ ജീവിതത്തെക്കുറിച്ചുള്ള വിഭിന്നമായ കാഴ്ചപ്പാടുകൾ ഏറ്റുമുട്ടുന്നു. സ്ത്രീധനവും സാധാരണക്കാരനായ മലയാളിയുടെ അവസാനിക്കാത്ത പ്രവാസവും പണവും സത്യസന്ധതയുമെല്ലാം അവിടെ വിഷയമാകുന്നു. സിനിമയിൽ ഏറ്റവും ജീവിതഗന്ധിയായി തോന്നിയത് ഈ ഭാഗമാണ്. യാത്ര പകുതിയായപ്പോൾ ഒട്ടകത്തിന് സ്ഥലം കൊടുത്ത പോലെയായോ തന്റെ അവസ്ഥ എന്ന് അബു സംശയിക്കുന്നു.  ഒടുവിൽ ക്ഷണിക്കപ്പെടാതെ കാറിൽ കയറിയ ആ അതിഥി അബുവിന്റെ ജീവിതത്തിൽ നായകനോ വില്ലനോ എന്ന് കാണിക്കുന്നിടത്ത് ചെറിയ ട്വിസ്റ്റോടെ സിനിമ പര്യവസാനിക്കുന്നു. 

 

ക്യാമറയ്ക്ക് പിന്നിൽ അമരക്കാരനായി നിന്നിരുന്ന എം. എ നിഷാദ്, ക്യാമറയ്ക്ക് മുന്നിൽവന്ന് ഇരുത്തംവന്ന അഭിനയത്തിലൂടെ അദ്ഭുതപ്പെടുത്തുകയാണ് ചിത്രത്തിൽ. ഇതിനുമുൻപും ചെറിയ വേഷങ്ങളിൽ അദ്ദേഹം പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിലും മുഴുനീള കേന്ദ്രകഥാപാത്രമായി മാറുന്നത് ആദ്യമാകും. അങ്ങേയറ്റം പ്രകോപനം നിറഞ്ഞ ഒരു ടോക്സിക് അന്തരീക്ഷത്തിൽ പെട്ടുപോയിട്ടും വൈകാരികവിക്ഷോഭങ്ങൾ നിയന്ത്രിച്ചു പിടിച്ചുനിൽക്കുന്ന കഥാപാത്രത്തെ നിഷാദ് ഗംഭീരമാക്കി. ഇനിയും നല്ല കഥാപാത്രങ്ങൾ ഇദ്ദേഹത്തെ തേടിവരട്ടെ. മറ്റൊരു ശ്രദ്ധേയമായ പ്രകടനം ഇർഷാദിന്റെയാണ്. ഒരുതരത്തിലും പ്രേക്ഷകന്റെ മുൻവിധിക്ക് പിടിതരാത്ത അത്യന്തം ദുരൂഹമായ കഥാപാത്രത്തെ ഇർഷാദ് ഗംഭീരമാക്കി. 2021 ഇറങ്ങിയ അർജുൻ അശോകൻ നായകനായ 'വുൾഫ്' എന്ന ചിത്രത്തിലും സമാനമായി പിടിതരാത്ത കഥാപാത്രത്തെ ഇർഷാദ് അവതരിപ്പിച്ചത് ഓർമവന്നു.

 

ചിത്രത്തിന്റെ സാങ്കേതികവശങ്ങളും മികച്ചുനിൽക്കുന്നു. ഛായാഗ്രഹണം നിർവഹിച്ചത് സിദ്ധാർത്ഥ് രാമസ്വാമിയാണ്. യുഎഇയുടെ മരുഭൂകാഴ്ചകളുടെ വശ്യതയും വന്യതയും മനോഹരമായി ചിത്രത്തിൽ ആവിഷ്കരിച്ചിരിക്കുന്നു. റഫീഖ് അഹമ്മദിന്റെ വരികൾക്ക് ആനന്ദ് മധുസൂദനൻ സംഗീതം നൽകിയിരിക്കുന്നു. ഗസലിന്റെ മൊഞ്ചുള്ള ഗാനങ്ങൾ ആദ്യപകുതി ഹൃദ്യമാക്കുന്നു.

 

അധികം പരസ്യ കോലാഹലങ്ങളോ പ്രൊമോഷനുകളോ ഇല്ലാതെയാണ് ഈ ചിത്രം ഇന്ന് റിലീസ് ചെയ്തത്. അതുകൊണ്ടുതന്നെ അധികം പ്രതീക്ഷകൾ ഇല്ലാതെ പോയതുകൊണ്ട് ചിത്രം തൃപ്തികരമായ ഒരു കാഴ്ചയായാണ് അനുഭവപ്പെട്ടത്. 'റോഡ് മൂവി' ഫോർമാറ്റിലുള്ള ത്രില്ലർ സിനിമകൾ ഇഷ്ടമുള്ളവർ ഉറപ്പായും പോയിക്കാണുക... 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com