ADVERTISEMENT

കണക്കിലെ ചില സൂത്രവിദ്യകൾ കൊണ്ട് എതിരാളികളെ വകവരുത്തുന്ന കൊലയാളി. തമിഴ്നാട് മുഖ്യമന്ത്രി ഉൾപ്പടെ ലോകത്തുള്ള പ്രധാന നേതാക്കളാണ് ഇയാളുടെ ഇരകൾ. വിദഗ്ധമായ തയാറെടുപ്പിലൂടെ, ഒരു പഴുതുകളുമില്ലാതെയാണ് കൊലപാതകങ്ങൾ. ഇന്റർപോൾ അടക്കമുള്ള ലോകോത്തര അന്വേഷണ ഏജൻസികൾ കേസ് ഏറ്റെടുക്കുന്നു. തുർക്കിയിലെ ഇന്റർപോൾ ഓഫിസറായ അസ്‌ലന്റെ അന്വേഷണം വന്നു നിൽക്കുന്നത് ഇന്ത്യയിലെ തമിഴ്നാട്ടിലേക്കും. അസ്‌ലന്റെ അന്വേഷണവും തുടർന്നുള്ള സംഭവ വികാസങ്ങളും കൊണ്ടുചെന്നെത്തിക്കുന്നത് കണക്ക് അധ്യാപകനായ മധിയഴകനിലേക്കാണ്.... കണക്കിലെ സൂത്രവാക്യങ്ങൾക്കിടയിലൂടെയുള്ള കൂട്ടലും കിഴിക്കലും പോലെ പ്രേക്ഷകന്റെ ചിന്തകളെയും ഉത്തേജിപ്പിച്ച് മുന്നേറുന്ന ഒരു മൈൻഡ് ഗെയിം ആണ് അജയ് ജ്ഞാനമുത്തുവിന്റെ ‘കോബ്ര’.

കണക്കുകൊണ്ട് തന്റെ ടാർഗറ്റ് പൂർത്തീകരിക്കുന്ന അസാസ്സിൻ. ഹോളിവുഡ് സിനിമകൾക്കു സമാനമായ കഥ മാത്രമല്ല സാങ്കേതികമായും അതിനോട് കിടപിടിക്കുന്ന മേക്കിങ് ശൈലിയാണ് സംവിധായകൻ ചിത്രത്തിലുടനീളം കാഴ്ചവച്ചിരിക്കുന്നത്. മധിയഴകന്‍ തന്നെയാണോ ഇന്റർപോൾ തിരയുന്ന കൊലയാളി? ആരാണ് അയാളുടെ പിന്നിൽ? ആരൊക്കെയാണ് അയാളുടെ സഹായികൾ? ഈ ചോദ്യങ്ങൾക്കിടയിലൂടെ സഞ്ചരിക്കുന്ന കഥയിൽ പ്രേക്ഷകന്റെ ‘കിളി പറത്തുന്ന’ ഒരു ട്വിസ്റ്റ് കൂടി വരുന്നിടത്താണ് സിനിമയുടെ ഇടവേള.

തിരക്കഥയെ മറികടന്നുള്ള വിക്രത്തിന്റെ ഒറ്റയാൾ പ്രകടനം. സൈക്കളോജിക്കൽ ത്രില്ലറിനുതകുന്ന സബ് പ്ലോട്ടുകൾ. ഛായാഗ്രഹണം, വിഎഫ്എക്സ്, പശ്ചാത്തലസംഗീതം തുടങ്ങിയ എല്ലാ തലങ്ങളും കോബ്രയെ മികവുറ്റതാക്കുന്നു. റഷ്യക്കാരനും ചൈനക്കാരനുമൊക്കെയായി വ്യത്യസ്ത ഗെറ്റപ്പുകളിലെത്തുന്ന വിക്രത്തിന്റെ പെർഫോമൻസ് അത്യുഗ്രൻ. സിനിമയുടെ നട്ടെല്ല് ചിയാൻ തന്നെ ആണെന്ന് പറയാം. അന്യൻ ഉൾപ്പടെയുള്ള പല കഥാപാത്രങ്ങളുടെയും റഫറൻസ് ചില രംഗങ്ങളിൽ ബോധപൂർവം കൊണ്ടുവരുന്നുണ്ട്. റെയ്‍ൻ ഫൈറ്റിലും പിന്നീടുള്ള അഞ്ച് മിനിറ്റ് നീണ്ടുനിൽക്കുന്ന ചോദ്യം ചെയ്യല്‍ രംഗങ്ങളിലും വിക്രത്തിന്റെ പ്രകടനം പ്രേക്ഷകരെ ഞെട്ടിക്കും.

റിഷി എന്ന കോടീശ്വരനായ ബിസിനസ് സാമ്രാട്ട് ആയി എത്തിയ റോഷൻ മാത്യുവാണ് കയ്യടി നേടുന്ന മറ്റൊരു താരം. നെഗറ്റീവ് ഷെയ്ഡുളള കഥാപാത്രത്തെ തന്റേതായ രീതിയിൽ വ്യത്യസ്തമാക്കാൻ റോഷൻ ശ്രമിച്ചിട്ടുണ്ട്. റോഷന്റെ തമിഴ് ഡബ്ബിങ്ങും ഗംഭീരം. അസ്‌ലൻ എന്ന ഇന്റർപോൾ ഓഫിസറായി വെള്ളിത്തിരയിൽ ചുവടുവച്ച ഇർഫാൻ പഠാൻ തുടക്കം ഒട്ടും മോശമാക്കിയിട്ടില്ല.

വിക്രത്തിന്റെ അമ്മയായി വേഷമിട്ട മിയ, ചെറുപ്പകാലം അവതരിപ്പിച്ച സർജാനോ ഖാലിദ്, നായിക ശ്രീനിഥി ഷെട്ടി, കെ.എസ്. രവികുമാർ, ആനന്ദ്‌രാജ്, റോബോ ശങ്കർ, മീനാക്ഷി ഗോവിന്ദരാജൻ, ജോൺ വിജയ്, മൃണാളിനി രവി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.

ഡിമോണ്ടെ കോളനി, ഇമൈക്ക നൊടികൾ എന്നീ ചിത്രങ്ങളിലൂടെ ആരാധകരെ സൃഷ്ടിച്ച സംവിധായകനാണ് അജയ് ജ്ഞാനമുത്തു. സങ്കീർണത നിറഞ്ഞ കഥാഗതികളിലൂടെ സഞ്ചരിക്കുന്ന കഥാപാത്രങ്ങളാണ് അജയ്‌യുടെ ചിത്രങ്ങളിലേറെയും. ഇവിടെയും അതേ പതിവുതന്നെ തുടരുന്നു. പല അടരുകളുള്ള അത്യന്തം സങ്കീർണതകൾ നിറഞ്ഞ കഥാപാത്രമാണ് വിക്രത്തിന്റെ മധിയഴകൻ. എന്നിരുന്നാലും ഹാലൂസിനേഷൻ, മൾടിപ്പിൾ പഴ്സനാലിറ്റി തുടങ്ങിയ സൈക്കളോജിക്കൽ അവസ്ഥകളെ കുറച്ചുകൂടി ലളിതമായി അവതരിപ്പിക്കാൻ ശ്രമിക്കാമായിരുന്നു.

എ.ആർ. റഹ്മാന്റെ പശ്ചാത്തല സംഗീതവും ഗാനങ്ങളും ചിത്രത്തിന്റെ മറ്റൊരു സവിശേഷതയാണ്. മൂന്ന് മണിക്കൂറാണ് സിനിമയുടെ ദൈർഘ്യം. ഭുവൻ ശ്രീനിവാസന്റെ എഡിറ്റിങ്ങും നീതി പുലർത്തി.

സയൻസ് ത്രില്ലറെന്നോ സൈക്കളോജിക്കൽ ത്രില്ലറെന്നോ വിശേഷിപ്പിക്കാവുന്ന ചിത്രം. പതിവ് തമിഴ് സൂപ്പർതാര സിനിമകളിലെ അതിമാനുഷിക രംഗങ്ങൾക്കു പ്രാധാന്യം കൊടുക്കാതെ മേക്കിങ് കൊണ്ടും സംവിധാന മികവ് കൊണ്ടും കാണികളെ വിസ്മയിപ്പിക്കുന്ന ദൃശ്യവിരുന്നാണ് കോബ്ര.

English Summary: Cobra 2022 Tamil Movie Review by Manorama Online. Cobra is a tamil thriller film written and directed by R. Ajay Gnanamuthu. The film stars Vikram in lead role.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com