ADVERTISEMENT

ആഗ്രഹിച്ച ജോലി നേടാനാകാതെ കിട്ടിയ ജോലി കൊണ്ട് തൃപ്തിപ്പെടേണ്ടി വരികയും ഒടുവിൽ അമ്പേ പരാജയപ്പെടുകയും ചെയ്യുന്നവരെ നാം കണ്ടിട്ടുണ്ട്.  അതുപോലെ അനിമേഷൻ സ്വപ്നം കണ്ട് വളർന്ന ഒരു ചെറുപ്പക്കാരന് അച്ഛന്റെ മരണത്തോടെ കിട്ടിയ ലൈവ്സ്റ്റോക്ക് ഇൻസ്‌പെക്ടർ എന്ന ജോലി ഏറ്റെടുക്കേണ്ടി വരുകയും ആത്മാർഥതയില്ലാതെ ഏറ്റെടുക്കുന്ന ജോലിയിൽ പറ്റുന്ന പാളിച്ചകൾ ഒരു മലയോരഗ്രാമത്തിലെ ഗ്രാമീണരുടെ വളർത്തുമൃഗങ്ങളുടെ നിലനിൽപ്പിനെ തന്നെ ബാധിക്കുകയും ചെയ്യുന്ന കഥപറയുന്ന ചിത്രമാണ് പാൽത്തു ജാൻവർ.  നവാ​ഗത സംവിധായകനായ സം​ഗീത് പി. രാജന്‍ ഹിറ്റ് ചിത്രങ്ങളുടെ നിർമ്മാതാക്കളായ ഭാവന സ്റ്റുഡിയോസിന്‍റെ ബാനറിൽ സംവിധാനം ചെയ്ത ചിത്രത്തിൽ ബേസിൽ ജോസഫ് ആണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

 

കണ്ണൂര്‍ ഇരിട്ടിയിലെ കുടിയാൻമല എന്ന മലയോര ഗ്രാമത്തിലെ ഗ്രാമീണരുടെയും അവരുടെ അരുമകളായ വളർത്തുമൃഗങ്ങളുടേയും ഏക ആശ്രയമാണ് ഗ്രാമത്തിലുള്ള ഒരേയൊരു മൃഗാശുപത്രി.  ഒരു സൈഡ് ബിസിനസായി മാത്രം ജോലിയെ കാണുന്ന ഒരു മൃഗ ഡോക്ടറാണ് അവിടെയുള്ളത്. ഗ്രാമത്തിലെ പ്രശ്ങ്ങൾ ഏറിയ പങ്കും തീർപ്പാക്കാൻ ഗ്രാമീണർ ആശ്രയിക്കുന്നത് കുടിയാൻ മലയിലെ പള്ളിയിലെ അച്ചനെയാണ്. ഗ്രാമത്തിലെ പ്രശ്നങ്ങൾക്കെല്ലാം കാരണം ദുരാത്മാക്കളാണെന്നാണ് അച്ചന്റെ പക്ഷം. അനാസ്ഥരായ ജനപ്രതിനിധികളുടെ പ്രതിനിധിയായ പഞ്ചായത്ത് മെമ്പറാണെങ്കിൽ പലപ്പോഴും മനഃപൂർവം ഉത്തരവാദിത്തങ്ങളോട് മുഖം തിരിച്ച് മദ്യത്തിൽ അഭയം പ്രാപിച്ചു ജീവിക്കുന്ന ആളാണ്. അശരണരായ കുടിയാൻമലക്കാരുടെ ജീവിതത്തിലേക്കാണ് അച്ഛൻ മരിച്ചപ്പോൾ കിട്ടിയ ജോലി ഏറ്റെടുക്കാനായി പുത്തൻ തലമുറയുടെ എല്ലാ ആസക്തിയുമുള്ള ചെറുപ്പകാരനായ ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർ പ്രസൂൺ കടന്നുവരുന്നത്. 

 

Palthu-Janwar-song

ഉത്തരവാദിത്തമില്ലാത്ത മൃഗഡോക്ടർക്കും പരാതികൾ മാത്രമുള്ള ഗ്രാമീണർക്കുമിടയിൽ കിടന്നു നട്ടം തിരിയുന്ന പ്രസൂണിന് ഏക ആശ്രയം ഒപ്പം പഠിച്ച് ലൈവ്സ്റ്റോക്ക് ഇൻസ്‌പെക്ടറുടെ ജോലി ആത്മാർഥതയോടെ ചെയ്യുന്ന കൂട്ടുകാരി സ്റ്റെഫിയാണ്.  ജോലിക്കിടയിൽ പ്രസൂൺ നേരിടുന്ന വെല്ലുവിളികൾ ഒരു ഫോൺ കോളിന്റെ രൂപത്തിൽ സ്റ്റെഫിയെത്തേടിയെത്തും. ജോലിയിൽ സമ്മദമേറുമ്പോൾ വീട്ടിലേക്ക് പലായനം ചെയ്യുന്ന പ്രസൂണിനെ ചേച്ചിയും ഭർത്താവും നിർബന്ധിച്ച് മടക്കി അയക്കുകയാണ് ചെയ്യാറ്. സ്റ്റെഫിയുടെ സഹായത്താൽ ഒരുവിധം പിടിച്ചു നിൽക്കാൻ ശ്രമിക്കുന്ന പ്രസൂണിന്റെ മുന്നിൽ പ്രതിസന്ധിയെത്തിയത് പൊലീസ് നായയുടെ വേഷത്തിലാണ്. പാൽത്തു ജാൻവർ, പ്രസൂണിന്റെ ധർമ്മസങ്കടങ്ങളുടെ മാത്രം കഥയല്ല മറിച്ച് വളര്‍ത്തുമൃ​ഗങ്ങളും യജമാനനും തന്നിലുള്ള ഊഷ്മള ബന്ധത്തിന്‍റെ ഹൃദയഹാരിയായ കഥ കൂടി പറയുന്ന ചിത്രമാണ്. ഒരു ചെറു ജീവിയുടെപോലും ജീവൻ ഏറെ അമൂല്യമാണെന്നുള്ള ആശയം കൂടി സിനിമ പങ്കുവയ്ക്കുന്നുണ്ട്.

 

റിയലിസ്റ്റിക്കായി ഗ്രാമാന്തരീക്ഷത്തിൽ നർമ്മവും സെന്റിമെന്റ്സും കൂട്ടിക്കലർത്തിയ പാൽത്തു ജാൻവർ ഏറെ നിഗൂഢതകളൊന്നുമില്ലാത്ത  ഊഷ്മളമായൊരു കുഞ്ഞു ചിത്രമാണ്. അഭിനേതാക്കളുടെ പ്രകടനമാണ് ചിത്രത്തിൽ എടുത്തു പറയേണ്ട ഒരു കാര്യം. നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിച്ച സംവിധായകനായ ബേസിൽ ജോസെന്റെ അയത്നലളിതമായ അഭിനയശൈലി ആരെയും ആകർഷിക്കും. വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടറായ പ്രസൂണിന്റെ കഥാപാത്രം ബേസിൽ ജോസഫ് എന്ന ബ്രില്ല്യന്റ് സംവിധായകന്റെ കയ്യിൽ ഭദ്രമായിരുന്നു. പുതിയ കാലത്തെ സോഷ്യൽ മീഡിയ അഡിക്ടായ ചെറുപ്പക്കാരുടെ മാനറിസങ്ങൾ ഏച്ചുകെട്ടലില്ലാതെ വളരെ സൂക്ഷമായി ബേസിൽ വരച്ചിടുന്നുണ്ട്. ബേസിലിന് ഏറെ അഭിനയസാധ്യതയുള്ള വേഷമായിരുന്നു പ്രസൂണിന്റേത് അത് അദ്ദേഹം വളരെ തന്മയത്തോടെ ഗംഭീരമാക്കിയിട്ടുണ്ട്.

 

ചിത്രത്തിൽ എടുത്തു പറയേണ്ട മറ്റൊരു കഥാപാത്രം ഇന്ദ്രൻസിന്റെ വാർഡ് മെമ്പർ കൊച്ച് ജോർജ് സാറാണ്. കാര്യസാധ്യത്തിനായി ആരെയും കയ്യിലെടുക്കുന്ന വാർഡ് മെമ്പർമാരുടെ ഉത്തമ ഉദാഹരണമാണ് കൊച്ച് ജോർജ്. ഏറെ പുതുമ തോന്നുന്ന ഓർമ്മക്കുറവുള്ള വാർഡ് മെമ്പറെ അതി ഗംഭീരമായി ഇന്ദ്രൻസ് അഭിനയിച്ചു ഫലിപ്പിച്ചു. ചിത്രത്തിലെ രസകരമായ മറ്റൊരു കഥാപാത്രം ഷമ്മി തിലകന്റെ ഡോക്ടർ സുനിൽ ഐസക്ക് ആണ്. ഷമ്മി തിലകനെ ഇതുവരെ കാണാത്ത ഗെറ്റപ്പിലാണ് ചിത്രത്തിൽ കാണുന്നത്.  തല മൊട്ടയടിച്ച കോമഡി കഥാപാത്രമായ ഷമ്മിയുടെ ചില മാനറിസങ്ങൾ മൂക്കില്ലാരാജ്യത്തെ മുറിമൂക്കൻ രാജാവ് എന്ന ചിത്രത്തിലെ തിലകൻ എന്ന മഹാനടനെ ഓർമ്മിപ്പിച്ചു.  മോളിക്കുട്ടി എന്ന പശുവിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഡേവിസ് ചേട്ടൻ എന്ന നിഷ്കളങ്ക ഗ്രാമീണനായി ജോണി ആന്റണി കസറി.  പിശാചിനെ ഓടിക്കുന്ന ദിലീഷ് പോത്തന്റെ പള്ളീലച്ചനും പ്രസൂണിന്റെ ചേച്ചിയായെത്തിയ ഉണ്ണിമയായും മൃഗഡോക്ടറായി അഭിനയിച്ച സിബി തോമസും സ്റ്റെഫി ആയെത്തിയ ശ്രുതി സുരേഷും ചിത്രത്തിന്റെ ആത്മാവിനോടിണങ്ങുന്ന മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. മലയൻ കുഞ്ഞിൽ ഫഹദ് ഫാസിലിന്റെ അമ്മയായി അഭിനയിച്ച ജയ കുറുപ്പ് മറ്റൊരു മികച്ച കഥാപാത്രമായി ചിത്രത്തിലുണ്ട്.  ഒട്ടനവധി പുതുമുഖ താരങ്ങളും തങ്ങളുടെ ഭാഗം അവിസ്മരണീയമാക്കി ഗ്ലാമറും ആഡംബരവുമില്ലാതെ നല്ലൊരു ചിത്രം പ്രേക്ഷകനിലേക്കെത്തിക്കുന്നതെങ്ങനെയെന്ന് തെളിയിച്ചു. 

 

ഇയ്യോബിന്റെ പുസ്തകം, ആട് 2, ജൂണ്‍ തുടങ്ങിയ ചിത്രങ്ങളില്‍ അസോസിയേറ്റ് ആയി പ്രവർത്തിച്ച സംഗീത് പി. രാജന്റെ ആദ്യ സംവിധാന സംരംഭം പ്രേക്ഷകരെ എന്‍ഗേജ് ചെയ്യിക്കുന്നുണ്ട്.  വിനോയ് തോമസും അനീഷ് അഞ്ജലിയും ചേർന്നെഴുതിയ തിരക്കഥ കുറ്റമറ്റ രീതിയിൽ ചിത്രമെടുക്കാൻ സംഗീതിനെ സഹായിച്ചിട്ടുണ്ട്. രണദിവെ എന്ന ഛായാഗ്രാഹകന്റെ ചിത്രീകരണം സാങ്കേതികമായി ചിത്രത്തെ മികവുറ്റതാക്കി.  ഇരിട്ടി ഗ്രാമത്തിന്റെ മനോഹാരിത മുഴുവന്‍ ഒപ്പിയെടുക്കാൻ രണദിവെയുടെ കണ്ണുകൾക്കായി.  കുത്തിറക്കമുള്ള മലഞ്ചെരുവിൽ നിന്ന് അരിച്ചു കയറുന്ന തണുപ്പുപോലും അനുഭവഭേദ്യമാക്കിയ ദൃശ്യഭംഗി ചിത്രത്തെ ഏറെ ഹൃദയഹാരിയാക്കുന്നു.  ജസ്റ്റിന്‍ വര്‍ഗീസിന്റെ ഗ്രാമീണ പശ്ചാത്തലത്തിലുള്ള സംഗീതം സുഖകരമാണ്.  ഗോകുല്‍ ദാസിന്റെ കലാസംവിധാനവും കിരണ്‍ ദാസിന്റെ എഡിറ്റിങും എടുത്തുപറയേണ്ടതാണ്. ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ഫഹദ് ഫാസില്‍, ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌ക്കരന്‍ എന്നിവര്‍ ചേര്‍ന്നാണ് പാൽത്തു ജാൻവർ നിര്‍മിച്ചിരിക്കുന്നത്.

 

മൃഗങ്ങളെ ചിത്രീകരിക്കുമ്പോൾ ഏറെ ശ്രദ്ധ പുലർത്തേണ്ടി വരുമെന്ന വലിയൊരു ഉത്തരവാദിത്തം തന്റെ ആദ്യ ചിത്രത്തിൽ ഏറ്റെടുത്ത് വിജയിപ്പിച്ച സംഗീതിന് ഇനി തിരിഞ്ഞു നോക്കേണ്ടി വരില്ല.  വളർത്തു മൃഗങ്ങളും മനുഷ്യരും തമ്മിലുള്ള ഹൃദയബന്ധം ഏറെ ഊഷ്മളമായി പരിചയപ്പെടുത്തുന്നതിൽ സംഗീത്  വിജയിച്ചു. ബേസിലിന്റെ പ്രസൂണും സംഗീതിന്റെ ഈ വളർത്തു മൃഗവും ഓണക്കാലത്ത് പ്രേക്ഷകർക്ക് കിട്ടിയ സമ്മാനമാണെന്ന് തന്നെ ഉറപ്പിച്ചു പറയാം.  സ്നേഹം ഊട്ടിവളർത്തിയ ഈ ഓമനമൃഗത്തെക്കാണാൻ പ്രേക്ഷകർ തിയറ്ററിലേക്ക് ഒഴുകുമെന്നുറപ്പാണ്.

 

English Summary: Palthu Janwar 2022 Movie Review by Manorama Online. Palthu Janwar is a tamil thriller film directed by Sangeet P Rajan. The film stars Basil Jpseph in lead role.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com