ADVERTISEMENT

തോറ്റുപോയാലും അവസാന ശ്വാസം വരെ പൊരുതിതോൽക്കണം എന്ന് നിശ്ചയിച്ചുറപ്പിച്ച ചിലരുണ്ട്.  കാത്തിരിക്കാൻ ആരുമില്ലാതെ വരുമ്പോൾ അല്ലെങ്കിൽ ജീവനായിരുന്നവരൊക്കെ കൈവിട്ടുപോകുമ്പോൾ രണ്ടും കൽപ്പിച്ചു ചില കളിക്കിറങ്ങുന്നവർ. അങ്ങനെയൊരാളാണ് ഡോക്ടർ ജാനകി.  ചില പ്രത്യേക സാഹചര്യത്തിൽ ജാനകി ഒരു കൊലപാതകിയായി മാറുന്നതും അതിനുത്തരം തേടി പ്രേക്ഷകർ തന്നെ ചില ചോദ്യങ്ങൾ സ്വയം ചോദിക്കേണ്ടി വരുകയും ചെയ്യുന്ന സിനിമയാണ് 'ഇനി ഉത്തരം'.  മലയാളികൾക്ക് ത്രില്ലറിന്റെ ദൃശ്യവിസ്മയമൊരുക്കിയ ജീത്തു ജോസഫിന്റെ സംവിധായക സഹായിയായ സുധീഷ് രാമചന്ദ്രന്റെ തുടക്ക ചിത്രം ആശാനു നൽകിയ മികച്ചൊരു ദക്ഷിണപോലെയായി.

 

നാട്ടുകാരുമായുള്ള സംഘർഷത്തിന്റെ പേരിൽ ശാന്തൻപാറ പൊലീസ് സ്റ്റേഷൻ വാർത്തകളിൽ ഇടംപിടിച്ച് കലാപാന്തരീക്ഷമായ സമയത്താണ് ഒരു പെൺകുട്ടി സ്റ്റേഷനിലേക്ക് കടന്നു വരുന്നത്. ഒരു കൊല നടത്തിയത് ഏറ്റുപറയാനെത്തുന്ന അവളുടെ വാക്കുകൾ കേട്ട് പൊലീസുകാർ ഉൾപ്പടെയുള്ളവർ ഒന്ന് ഞെട്ടി. സിഐ കരുണനോട് മാത്രമേ താൻ കുറ്റസമ്മതം നടത്തൂ എന്നായിരുന്നു പെൺകുട്ടിയുടെ വാശി. കണ്ണിൽ ദൃഢനിശ്ചയവും നെഞ്ചിൽ അണയാത്ത തീയുമായെത്തിയ ആ പെൺകുട്ടി ഡോക്ടർ ജാനകി ആയിരുന്നു. ദേശീയ അവാർഡ് ജേതാവായ അപർണ ബാലമുരളി ഡോക്ടർ ജാനകി എന്ന അതിശക്തമായ കഥാപാത്രമായി ഇനി ഉത്തരത്തെ നയിക്കുകയാണ്. അവാർഡിന് ശേഷമുള്ള അപർണയുടെ ആദ്യത്തെ തിയറ്റർ റിലീസായ ചിത്രം ഈ അഭിനേത്രിയുടെ കരിയറിൽ മറ്റൊരു മാസ്റ്റർ പീസായേക്കും.

 

ഏറെ വ്യത്യസ്തമായ രീതിയിലാണ് ചിത്രത്തിന്റെ മുന്നോട്ടുള്ള പോക്ക്. ക്ളീഷേ ത്രില്ലർ ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി പ്രണയവും സംഗീതവുമുൾപ്പെടെ കുടുംബ പ്രേക്ഷകർക്ക് വേണ്ട ചേരുവകകളെല്ലാമുണ്ട്. സിനിമയുടെ നെടുംതൂണായ ജാനകിയിലൂടെ മുന്നോട്ടുപോകുന്ന കഥ ഒരു ഘട്ടത്തിൽ പോലും സസ്പെൻസ് പൊളിക്കുന്നില്ല.  ചിത്രത്തിന്റെ ഒന്നാം പകുതി കഴിയുമ്പോൾ പ്രേക്ഷകരുടെ മനസ്സിൽ ഉത്തരത്തിനു പകരം ഒരായിരം ചോദ്യങ്ങളാണ് അവശേഷിക്കുന്നത്.  ദൃശ്യത്തിലെ സഹദേവൻ മുതലിങ്ങോട്ട് ഒട്ടനവധി പൊലീസ് വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിലും സിഐ കരുണൻ ആയി കലാഭവൻ ഷാജോണിന്റെ പുത്തൻ അവതാരമാണ് ഇനി ഉത്തരത്തിൽ കാണാനാകുന്നത്.  

ആഭ്യന്തര മന്ത്രിയായി സിദ്ദീഖ് പതിവ് അഭിനയപാടവം കാഴ്ചവച്ചു. 

 

ജീവിത സാഹചര്യങ്ങൾ പാസ്റ്ററാക്കി മാറ്റിയ കഥാപാത്രമായി ജാഫർ ഇടുക്കി വീണ്ടും പ്രേക്ഷകരെ കരയിപ്പിക്കുകയും വിസ്മയിപ്പിക്കുകയും ചെയ്യുന്നു. ഹരീഷ് ഉത്തമനാണ് എടുത്തു പറയേണ്ട മറ്റൊരു താരം. കർമ നിരതനും അതെ സമയം തന്നെ കൗശലക്കാരനുമായ എസ്പി ഇളവരശ്ശ് ആയെത്തിയ ഹരീഷ് ഉത്തമൻ പ്രേക്ഷകനെ കയ്യിലെടുത്തു.  എസ്ഐ പ്രശാന്ത് ആയി ചന്തുനാഥ്‌ ഇരുത്തം വന്ന പ്രകടനമാണ് കാഴ്ചവച്ചത്. അശ്വിൻ എന്ന കഥാപാത്രമായി ഗായകൻ സിദ്ധാർത്ഥ് മേനോനും ചിത്രത്തിലുണ്ട്.  നായികാപ്രാധാന്യമുള്ള ചിത്രത്തിൽ പ്രത്യക്ഷപ്പെട്ട ഓരോ കഥാപാത്രവും കഥാഗതിക്ക് ഉതകുന്ന രീതിയിൽ പാത്രസൃഷ്ടിയും അഭിനയപാടവവും പ്രകടിപ്പിച്ചിട്ടുണ്ട്.

 

രവിചന്ദ്രന്റെ ക്യാമറയാണ് പ്രേക്ഷകനെ ചിത്രത്തിലേക്ക് പിടിച്ചു വലിക്കുന്ന മറ്റൊരു ഘടകം. പ്രേക്ഷകനെ ആകാംഷയുടെ മുൾമുനയിൽ നിർത്താൻ പരിചയസമ്പന്നനായ ഛായാഗ്രാഹകനായി.  മഞ്ഞും മലയും കാടും ഉൾപ്പെടുന്ന ഇടുക്കിയുടെ ഭംഗി ഏറെ മനോഹരമായി രവിചന്ദ്രൻ ഒപ്പിയെടുത്തു  ഹൃദയം എന്ന ചിത്രത്തിലൂടെ ആരാധകരുടെ ഹൃദയം കവർന്ന ഹിഷാം അബ്ദുൽ വഹാബ് ഒരു ത്രില്ലറിന് പശ്ചാത്തല സംഗീതം ഒരുക്കുന്നതിലും ഇവിടെ വിജയിച്ചു.  സിനിമയുടെ ത്രില്ലർ മൂഡ് നിലനിർത്തുന്നതിൽ പശ്ചാത്തല സംഗീതം വലിയൊരു പങ്കുവഹിക്കുന്നുണ്ട്.  ജിതിൻ ഡി.കെ.യുടെ എഡിറ്റിങും ഈ ത്രില്ലർ ചിത്രത്തെ ചടുലമാക്കി. 

 

കേരളത്തിലെ ബിസിനസ്സ് മേഖലയിൽ വേരുറപ്പിച്ച ശ്രീവൽസം ഗ്രൂപ്പിന്റെ ഡയറക്ടർമാരായ അരുൺ, വരുൺ എന്നിവരാണ് എ ആൻഡ് വി എന്റർടൈൻമെന്റിന്റെ ബാനറിൽ 'ഇനി ഉത്തരം' നിർമിച്ചത്.  ഒരു ത്രില്ലർ ചിത്രത്തിന്റെ തിരക്കഥ ഒട്ടും മടുപ്പില്ലാതെ ലൂപ്പ് ഹോളുകളില്ലാതെ രചിച്ചത് തികച്ചും പുതുമുഖങ്ങളായ രഞ്ജിത്ത്, ഉണ്ണി എന്നിവരാണ്.  മാസ്റ്റർ ത്രില്ലർ മേക്കർ ജീത്തു ജോസഫിൽ നിന്ന് ത്രില്ലറിന്റെ ബാലപാഠങ്ങൾ പഠിച്ച സുധീഷ് ഏറെ കയ്യടക്കത്തോടെ ഒട്ടും ബോറടിപ്പിക്കാതെ രീതിയിലാണ് തന്റെ ആദ്യ ചിത്രമൊരുക്കിയിരിക്കുന്നത്.  ഉദ്യോഗമുണർത്തുന്ന നിരവധി ചോദ്യങ്ങളോടെ തിയറ്റർ വിട്ടിറങ്ങുന്ന ഓരോ പ്രേക്ഷകനും സുധീഷിന്റെ അടുത്ത ചിത്രത്തിനുവേണ്ടി കാത്തിരിക്കും തീർച്ച. പുതുമുഖ സംവിധായകനെയും  തിരക്കഥാകൃത്തുക്കളെയും വിശ്വസിച്ച് പുതിയ സംരംഭത്തിലേക്ക് ചുവടുവച്ച അരുണിനും വരുണിനും പശ്ചാത്തപിക്കേണ്ടി വരില്ല.

 

ഇനി ഉത്തരം എന്ന ചിത്രത്തിലൂടെ നിരവധി ചോദ്യങ്ങൾക്കാണ് അണിയറപ്രവർത്തകർ ഉത്തരം തരുന്നത്. നായകന്മാർ അടക്കി വാഴുന്ന സിനിമാരംഗത്ത് നായികാപ്രാധാന്യമുള്ള ചിത്രങ്ങൾ പ്രത്യേകിച്ചും അതൊരു ത്രില്ലറാകുമ്പോൾ എങ്ങനെയുണ്ടാകും എന്നതിനുത്തരം കൂടിയാണ് ഈ ചിത്രം. ഏതു കഥാപാത്രവും വിശ്വസിച്ചേൽപ്പിക്കാൻ കഴിയുന്ന അഭിനേത്രിയായി പരുവപ്പെട്ട അപർണ ബാലമുരളി മലയാള സിനിമയ്‌ക്കൊരു മുതൽക്കൂട്ടായി മാറുകയാണ്.  ഒടിടിയുടെ വരവോടെ ത്രില്ലറുകളുടെ  അതിപ്രസരമുണ്ടായ കാലത്ത് വളരെ വ്യത്യസ്തമായൊരു ത്രില്ലർ ചിത്രമായി ഇനി ഉത്തരം പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുമെന്നുറപ്പാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com