ADVERTISEMENT

ലൈംഗികത്തൊഴിലിടങ്ങളുടെ മുറ്റത്തുനിന്നു ശേഖരിക്കുന്ന പുണ്യമാട്ടി എന്ന മണ്ണ് കൊണ്ടുണ്ടാക്കുന്ന ദേവീവിഗ്രഹങ്ങളാണ് ബംഗാളിന്റെ നവരാത്രി പൂജയ്ക്ക് ഉപയോഗിക്കുന്നത്. പുണ്യ പാപങ്ങളുമായി ബന്ധപ്പെട്ടതാണ് ബംഗാളിൽ നവരാത്രി ഉത്സവത്തിന്റെ സങ്കൽപം. നിഷിദ്ധോ എന്ന പേര് സൂചിപ്പിക്കുന്നതുപോലെ, ആഗ്രഹങ്ങൾ നിഷേധിക്കപ്പെട്ട ചിലരുടെ കഥയാണ് താരാ രാമാനുജന്റെ ‘നിഷിദ്ധോ’ എന്ന സിനിമ പറയുന്നത്. സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് വനിതകളുടെ സംവിധാനത്തിലുള്ള സിനിമാ പദ്ധതി പ്രകാരം കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷനാണു ‘നിഷിദ്ധോ’ നിർമിച്ചിരിക്കുന്നത്.

 

തമിഴ്‌നാട്ടിൽനിന്നു കേരളത്തിലേക്കു കുടിയേറിപ്പാർത്തതാണ് ചാവിയുടെ പാട്ടിയും വയറ്റാട്ടിയുമായ കാത്തമ്മ. പെൺ ശിശുവായതിനാൽ ചാവിയുടെ മാതാപിതാക്കൾ അവളെ വെള്ളത്തിലേക്ക് വലിച്ചെറിയുകയായിരുന്നു. അവിടെനിന്ന് അവളെ എടുത്തു വളർത്തി കുയിലി എന്നു പേരിട്ടു വളർത്തിയത് പാട്ടിയും താത്തയുമാണ്. പാട്ടിയുടേയും താത്തായുടെയും തൊഴിൽ കണ്ടുപഠിച്ച ചാവി വളർന്നപ്പോൾ നിത്യവൃത്തിക്കായി അതുതന്നെ സ്വീകരിച്ച് അതിഥിത്തൊഴിലാളികളുടെ വയറ്റാട്ടിയും ശ്‌മശാനത്തിലെ പരികർമിയുമായി. അൽപസ്വൽപം വീട്ടുജോലിക്കും പോകുന്ന ചാവിയെ, വീട്ടിൽ പ്രസവം എടുക്കുന്നത് നിനക്കു ദോഷമാകുമെന്ന് വീട്ടുടമസ്ഥ ഉമാ അക്ക ഓർമിപ്പിച്ചുകൊണ്ടേയിരുന്നു. 

nishiddho-3

 

ബംഗാളിൽനിന്ന് അമ്മാവനോടൊപ്പം തൊഴിൽ തേടിയെത്തിയ രുദ്രയും അമ്മാവന്റെ മരണത്തോടെ ഒറ്റപ്പെട്ടു പോവുകയാണ്. തനിക്കു പകരം ഒടുവിലത്തെ ഷിഫ്റ്റിൽ കെട്ടിടത്തിലേക്കു വലിഞ്ഞുകയറി മരണം വരിച്ച അമ്മാവന്റെ മരണം രുദ്രയെ വല്ലാതെ മുറിവേൽപിച്ചു. ഭാഷയുടെ പരിമിതി ഉണ്ടെങ്കിലും പ്രണയത്തിന്റെ അദൃശ്യ നൂലുകൾ ചാവിയെയും രുദ്രയെയും കൂട്ടിക്കെട്ടുന്നു. പെൺഭ്രൂണഹത്യ അതിജീവിച്ച ചാവി പ്രസവമെടുക്കാൻ പോകുമ്പോൾ ‘പെൺകുട്ടി ആണെങ്കിൽ എനിക്കു വേണ്ട’ എന്ന മാതൃ ജൽപനങ്ങൾ കേട്ട് അസ്വസ്ഥയാവുകയാണ്. അരികുവൽക്കരിക്കപ്പെട്ട ചാവിയുടെയും രുദ്രയുടെയും ആത്മബന്ധമാണ് ‘നിഷിദ്ധോ’യുടെ പ്രമേയം. ഒപ്പം, ജന്മനാട്ടിൽനിന്ന് അകലെയൊരിടത്ത് തളയ്ക്കപ്പെട്ട കുടിയേറ്റ സമൂഹത്തിന്റെ പോരാട്ടങ്ങളുടെ കഥ കൂടിയായി ഈ സിനിമ മാറുന്നു.

 

കനി കുസൃതിയും തൻമയ് ധനനിയയുമാണ് ചാവിയും രുദ്രയും ആയി ചിത്രത്തിലെത്തുന്നത്. കനിയുടെയും തൻമയ്‌യുടെയും മത്സരിച്ചുള്ള അഭിനയമുഹൂർത്തങ്ങൾ തന്നെയാണ് സിനിമയുടെ ഹൈലൈറ്റ്. ഏതു വേഷവും അതിഗംഭീരമാക്കുന്ന കനി കുസൃതി സങ്കീർണ മനസ്സിന്റെ ഉടമയായ ചാവി എന്ന കഥാപത്രത്തെയും ഗംഭീരമാക്കി. ശാന്ത ജഗനാഥൻ, ദിബാകർ ദേബ്, ജിത്തു രാജ് ജിതേന്ദ്രനാഥ്, ചന്ദ്രഹാസൻ നായർ, പ്രിയചന്ദ്രൻ പേരയിൽ, തുഷാരപിള്ള, മൻരാജ് സിങ് ശർമ, ആനന്ദ് സുബ്രഹ്മണി തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.  നവാഗത സംവിധായിക താരാ രാമനുജന്റെ സംവിധാനം ശ്രദ്ധേയമാണ്. അധികമാരും കൈവയ്ക്കാത്ത അതിഥിത്തൊഴിലാളികളുടെ അതിജീവനവും പെൺ ഭ്രൂണഹത്യ എന്ന പൊള്ളുന്ന വിഷയവും ഏറെ പ്രാധാന്യത്തോടെ ചർച്ച ചെയ്യുന്ന തിരക്കഥ രചിച്ചതും താര തന്നെയാണ്. കെ ഗോപിനാഥൻ സംവിധാനം ചെയ്ത സമർപ്പണം എന്ന ചിത്രത്തിനു തിരക്കഥയെഴുതിയ പരിചയം കൈമുതലായ എഴുത്തുകാരി കൂടിയാണ് താര.

 

തിരക്കുപിടിച്ച കൊച്ചി നഗരത്തിന്റെ ഒഴുക്കിനും ആഡംബരത്തിനുമിടയിൽ ആരും ശ്രദ്ധിക്കാതെ കുറെ ജന്മങ്ങളുണ്ട്. നഗരത്തിന്റെ വലുപ്പം കൂടുന്തോറും പുറന്തള്ളപ്പെടുന്ന മാലിന്യവും കൂമ്പാരമാകും. ആ മാലിന്യക്കൂമ്പാരത്തിന്റെ ഗന്ധം ശ്വസിച്ച് പുറമ്പോക്കിൽ ജീവിതം ഹോമിക്കുന്ന അതിഥിത്തൊഴിലാളികളുടെ ജീവിതം വളരെ റിയലിസ്റ്റിക്കായി ഒപ്പിയെടുക്കാൻ മനേഷ് മാധവന്റെ ക്യാമറയ്ക്ക് കഴിഞ്ഞു. പുറമ്പോക്കും റെയിൽപാളങ്ങളും ആലുവാപ്പുഴയും സമന്വയിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ശ്രദ്ധേയമാണ്. അൻസാർ ചേന്നാട്ട് ആണ് എഡിറ്റിങ്. ചിത്രത്തിന് മനോഹര സംഗീതമൊരുക്കിയത് ദേബജ്യോതി മിശ്രയാണ്. 

 

സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷൻ നൽകിയ ഒരു കോടി രൂപ മുതൽമുടക്കിലാണ് താര ‘നിഷിദ്ധോ’ അണിയിച്ചൊരുക്കിയത്. സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള പുരസ്കാരവും ഒട്ടാവ ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച ഫീച്ചർ ഫിലിമിനുള്ള പുരസ്കാരവും ഈ ചിത്രം നേടിയിരുന്നു. സമൂഹത്തിന്റെ പുറമ്പോക്കിൽ പെട്ടുപോയ തഴയപ്പെട്ട ചില മനുഷ്യരുടെ ജീവിതം ചലച്ചിത്രമാക്കിയ താരാ രാമാനുജൻ കയ്യടി അർഹിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com