ADVERTISEMENT

കുട്ടികളെ പഠിക്കാൻ വിടുന്നതെന്തിനാണ്? മാതാപിതാക്കളോടൊപ്പം തൊഴിലിനിറങ്ങിയാൽ കുടുംബം പുലർത്താനുള്ള തുകയുണ്ടാക്കികൂടെ? പഠിക്കാൻ പോയാൽ പൈസ കിട്ടുമോ?...തുടങ്ങി ഒട്ടേറെ ചോദ്യങ്ങളുമായി നിൽക്കുകയാണ് ഒരു ഗ്രാമത്തലവൻ. ബാല സർ അയാളോട് പറഞ്ഞത് ഒരു മുക്കുവ കുടുംബത്തിൽ ജനിച്ച് ഇന്ത്യയുടെ രാഷ്ട്രപതി സ്ഥാനത്തേക്കുയർന്ന ഡോ. എ.പി.ജെ അബ്‍ദുൾ കലാമിന്‍റെ ജീവിത കഥയാണ്. അത് ആ ഗ്രാമത്തിന്‍റെ അതുവരെയുള്ള എല്ലാ രീതികളേയും കീഴ്‍മേൽ മറിക്കുകയാണ്. ധനുഷ്, ബാല എന്ന അധ്യാപകനായെത്തിയ 'വാത്തി' പ്രേക്ഷകരുടെ മനസ്സ് നിറയ്ക്കുന്ന അനുഭവമാണ്.

 

തൊണ്ണൂറുകളുടെ അവസാന നാളുകളിൽ നടക്കുന്ന കഥയാണ് സിനിമയുടേത്. സ്വകാര്യ സ്കൂളുകളിൽ അധിക ശമ്പളം നൽകി തുടങ്ങിയതോടെ സർക്കാർ സ്കൂളുകളിൽ പഠിപ്പിക്കാൻ അധ്യാപകരില്ലാതാകുന്ന സ്ഥിതിയായി. ക്രമേണ സര്‍ക്കാര്‍ സ്കൂളുകൾ പൂട്ടപ്പെടുകയുണ്ടായി. ഫീസ് റെഗുലേഷൻ ആക്ട് കൊണ്ടുവരാൻ തീരുമാനമായി. ഈ സമയം മുതലെടുക്കാൻ കച്ചവടം ലാക്കാക്കി സ്വകാര്യ സ്കൂൾ മാനേജ്‍മെന്‍റ് ഒരു ആശയം കൊണ്ടുവരുന്നു. സർക്കാർ സ്കൂളുകളിൽ പഠിപ്പിക്കാൻ തങ്ങളുടെ അധ്യാപകരെ അയയ്ക്കാമെന്ന് സർക്കാരുമായി അവർ കരാറിലായി. അങ്ങനെ തങ്ങളുടെ സ്കൂളുകളിൽ അസിസ്റ്റൻ്റ് ടീച്ചേഴ്സായി ജോലി ചെയ്തിരുന്നവരെ സർക്കാർ സ്കൂളുകളിലേക്കയച്ചു. അതിൽ ഒരാളായ ബാലമുരുകൻ എന്ന അധ്യാപകൻ എത്തിപ്പെട്ടത് തമിഴ്നാട് - ആന്ധ്രാ അതിർത്തിയിലെ ഒരു സർക്കാർ സ്കൂളിലാണ്. അയാള്‍ അവിടെ. കുട്ടികളെ നന്നായി പഠിപ്പിക്കുകയും മാനുഷിക മൂല്യങ്ങൾ പകർന്നു നൽകുകയുമാണ്. ഇതോടെ ആ ഗ്രാമത്തിലെ സ്കൂളിലെ കുട്ടികളുടെ വിജയശതമാനം വർധിക്കുകയാണ്. ഇതേ തുടർന്നുള്ള സംഭവങ്ങളുമാണ് വാത്തിയുടെ ഇതിവൃത്തം.

 

തൊണ്ണൂറുകളിൽ നടക്കുന്നൊരു കഥയുടെ കാലഘട്ടം ഏറെ വിശ്വസനീയമായി സ്ക്രീനിൽ എത്തിച്ചിട്ടുണ്ട് സംവിധായകൻ. വിദ്യാഭ്യാസ കച്ചവടം എന്ന സാമൂഹ്യ പ്രസക്തിയുള്ള സിനിമയുടെ സന്ദേശം നല്ല രീതിയിൽ പങ്കുവയ്ക്കാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. കുട്ടികളുടെ മനസ്സിൽ നിന്നും ജാതിവേർതിരിവ് മായ്ക്കുന്ന രംഗങ്ങളും സിനിമയുടെ മേന്മയാണ്. ബാലമുരുകനായുള്ള പ്രകടനം ധനുഷിന്റെ ആരാധകരെ തൃപ്തിപ്പെടുത്തുന്നതാണ്. ആക്‌ഷനും ഡാൻസും ഇമോഷനൽ രംഗങ്ങളും നർമവുമൊക്കെ മികച്ച രീതിയിൽ സംവിധായകൻ കൂട്ടിയിണക്കിയിട്ടുണ്ട്. മാത്രമല്ല ചിത്രത്തിലെ അളന്നുമുറിച്ചതും നെഞ്ചിൽ തറയ്ക്കുന്നതുമായ സംഭാഷണങ്ങളം മികച്ചതാണ്. ധനുഷിന്റെ സ്ക്രീൻ പ്രസൻസും എനർജിയും ആരാധകരെയും സാധാരണ പ്രേക്ഷകരേയും ഒരുപോലെ തൃപ്തിപ്പെടുത്തുന്നതുമാണ്. 

 

സംയുക്ത, പി. സായി കുമാർ, തനിക്കെല്ല ഭരണി, സമുദ്രക്കനി, ആടുകളം നരേൻ, ഹരീഷ് പേരടി, പ്രവീണ, കെൻ കരുണാസ് തുടങ്ങിയവരാണ് ചിത്രത്തിൽ അണിനിരന്നിട്ടുള്ള മറ്റ് പ്രധാന താരങ്ങൾ. ധനുഷിനൊപ്പം സംയുക്തയുടെ കെമിസ്ട്രിയും മികച്ചതായിരുന്നു. 

 

ജി.വി. പ്രകാശ് കുമാർ ഒരുക്കിയ ഗാനങ്ങളും പശ്ചാത്തല സംഗീതവുമാണ് സിനിമയുടെ ആത്മാവ്. പ്രണയവും വൈകാരികതയും ഉൾപ്പെടെ സിനിമയുടെ മൊത്തത്തിലുള്ള അനുഭവം  മികച്ച രീതിയിൽ ഈണങ്ങളിലൂടെ ഉൾച്ചേർത്തിട്ടുണ്ട്.  ജെ. യുവരാജിന്റെ ഛായാഗ്രഹണം, നവീൻ നൂളിയുടെ എഡിറ്റിങ് തുടങ്ങിയ ഘടകങ്ങളും മികച്ചുനിൽക്കുന്നതായിരുന്നു. തീർച്ചയായും ഈ കാലഘട്ടം കണ്ടറിയേണ്ട കാഴ്ചകളാണ് വാത്തിയെ വേറിട്ടാതാക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com