ADVERTISEMENT

ബേപ്പൂരിലെ ഉരു നിർമാണത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ഒരു മനോഹര ചിത്രമാണ് ‘ഉരു’. പുതിയതായി നിർമിക്കുന്ന ഉരുവിന്റെ നിർമാണ ചുമതലയുമായി ബന്ധപ്പെട്ട നാട്ടിലേക്ക് എത്തുകയാണ് റഷീദ്. ഗൾഫ് രാജ്യങ്ങളിൽ ജോലി മതിയാക്കി അർബാബ് എന്ന ഒരു ഉടമയുടെ മാനേജരായി നാട്ടിലേക്ക് എത്തുന്ന റഷീദിന് അനുഭവിക്കേണ്ടിവരുന്ന ചില പ്രതിസന്ധികളും അത് അയാൾ എങ്ങനെ അതിജീവിക്കും എന്നതുമാണ് ചിത്രം പറയുന്നത്.

 

പുരാതന കാലം മുതൽ ചരക്കുകൾകൊണ്ടുപോകാനുപയോഗിക്കുന്ന ചെറുതരം കപ്പലാണ് ഉരു. മുൻകാലങ്ങളിൽ കേരളത്തിൽ സുലഭമായിരുന്ന തടികൾ ഉപയോഗിച്ച് ആയിരുന്നു ഒരു നിർമ്മിക്കപ്പെട്ടിരുന്നത്. എന്നാൽ ഇന്ന് ആസ്ഥാനത്തേക്ക് വിദേശത്ത് നിന്നുമുള്ള തടികൾ എത്തിയിരിക്കുന്നു. കേരളത്തിന്റെ തനത് ശൈലിയിൽ ഉരു നിർമിക്കുന്ന ശ്രീധരൻ ആശാരിയുടെയും ഉരു നിർമാണത്തിന് പേര് കേട്ട തുറമുഖമായ ബേപ്പൂരിന്റെ ചരിത്രവും ചിത്രം പങ്കുവയ്ക്കുന്നു.

 

ഇക്കാലത്ത് നടക്കാൻ ഇടയുള്ള ഒരു കഥയാണ് ഉരു പങ്കുവയ്ക്കുന്നത്. ഒരു നിർമാണത്തിൽ പങ്കാളിയാകുന്ന റഷീദിന് തൻറെ വീട് ഉൾപ്പെടെയുള്ളവർ നഷ്ടപ്പെടുന്ന അവസ്ഥ എത്തുന്നു. താൻ വളർത്തിക്കൊണ്ടു വന്ന പലരും തന്നെ ഉപേക്ഷിക്കുന്നത് അയാളെ തളർത്തുന്നുണ്ട്. മകൻ മയക്കുമരുന്നിന് അടിമയാണെന്ന് വ്യാജവാർത്തയും റഷീദിന് താങ്ങാനാവുന്നില്ല. ഒരു മ്യൂസിക് ബാൻഡ് നടത്തണമെന്ന് ഫത്താഹിന്റെ ആഗ്രഹത്തിന് റഷീദ് എതിരാകുന്നതോടെയാണ് ചിത്രത്തിൻ്റെ കഥ മുറുകുന്നത്. മാപ്പിളപ്പാട്ട് ആണ് ബാൻഡ് എന്ന തെറ്റിദ്ധരിക്കുന്ന ഒരു സാധാരണക്കാരനായ അച്ഛനേയും അതല്ല 'ബാൻഡ്' എന്ന് പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കുന്ന മകനെയും നമുക്ക് ചിത്രത്തിൽ കാണാൻ കഴിയുന്നു. അച്ഛൻ മകൻ തമ്മിലുള്ള ബന്ധവും ചിത്രത്തിൽ വളരെ നന്നായി പകർത്തിരിക്കുന്നു. സാമൂഹിക പ്രസക്തിയുള്ള ഒരു വിഷയം നല്ല രീതിയിൽ അവതരിപ്പിക്കാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. 

 

ചിത്രത്തിൽ റഷീദ് ആയി എത്തുന്നത് തിങ്കളാഴ്ച നിശ്ചയത്തിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ കെ.യു. മനോജ് ആണ്. പ്രതിസന്ധി ഘട്ടങ്ങളിൽ ഭർത്താവിൻ്റെ കൂടെ നിൽക്കുകയും അയാൾക്ക് തണലേകയും ചെയ്യുന്ന റഷീദിന്റെ ഭാര്യയായെത്തുന്നത് മഞ്ജു പത്രോസാണ്. ഫത്താഹ് എന്ന മകനായി അർജുൻ എസ് പ്രേക്ഷകശ്രദ്ധ നേടുന്നു. വില്ലനായി എത്തുന്ന ആൽബർട്ട് അലക്സും തനിക്ക് കിട്ടിയ സ്ക്രീൻ സ്പേസ് മികച്ച രീതിയിൽ ഉപയോഗപ്പെടുത്തി.

 

മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ഇ.എം. അഷ്‌റഫ് ആണ്‌ ചിത്രത്തിന്റെ കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്‌. ശ്രീധരൻ ആശാരി എന്ന ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌ മാമുക്കോയയാണ്‌. അജയ്‌കല്ലായി, അനിൽ ബേബി, ഉബൈദ് മുഹ്സിൻ തുടങ്ങിയവരാണ്‌ മറ്റ്‌ അഭിനേതാക്കൾ. 

 

സാംസ് പ്രൊഡക്ഷന്റെ ബാനറിൽ എഴുത്തുകാരനും പ്രവാസിയുമായ മൻസൂർ പള്ളൂരാണ് ചിത്രം നിർമിച്ചിരിക്കുന്നത്‌. പ്രഭാവർമ്മയുടെ വരികൾക്ക് കമൽ പ്രശാന്ത് ഈണം നൽകി.റഷീദിന്റെ മാനസികാവസ്ഥയും ഇമോഷണൽ രംഗങ്ങളും ഉൾപ്പെടെ സിനിമയുടെ മൊത്തത്തിലുള്ള കാഴ്ച അനുഭവത്തെ കോർത്തിണക്കിയ പ്രഭാവർമ്മയുടെ ഗാനം കയ്യടിയർഹിക്കുന്നു. ദീപു കൈതപ്രമാണ്‌ പശ്ചാത്തല സംഗീതം. ശ്രീകുമാർ പെരുമ്പടവമാണ് ഛായഗ്രഹണം.

 

ലളിതമായ ഒരു കഥ തന്തുവാണ് ചിത്രത്തിനുള്ളത്. മനുഷ്യ മനസ്സിന്റെ ആഡംബര ജീവിതത്തോടുള്ള ആർത്തിയും, തെറ്റിദ്ധരിക്കപ്പെടുന്ന പുതുതലമുറയുടെ വിഷമവും കുടുംബ ബന്ധത്തിന്റെ ആഴവുമൊക്കെ സിനിമ പറഞ്ഞു പോകുന്നു. കുടുംബപ്രേക്ഷകർക്ക് നിരാശയില്ലാതെ കണ്ടിരിക്കാവുന്ന ഒരു ചിത്രമാണ് ഉരു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com