ADVERTISEMENT

പഞ്ചവടിപ്പാലം സന്ദേശം തുടങ്ങിയ രാഷ്ട്രീയ ആക്ഷേപഹാസ്യ ചിത്രങ്ങളുടെ  ശ്രേണിയിലേക്ക് മറ്റൊരു സിനിമ കൂടിയെത്തുന്നു.  നവാഗതനായ മഹേഷ് വെട്ടിയാർ സംവിധാനം ചെയ്ത വെള്ളരി പട്ടണം വലിയൊരു ഇടവേളയയ്ക്ക് ശേഷമെത്തിയ സമ്പൂർണ്ണ രാഷ്ട്രീയ ആക്ഷേപഹാസ്യ ചിത്രമാണ്.  മഞ്ജു വാര്യരും സൗബിൻ സാഹിറുമാണ് ചിത്രത്തിൽ  പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. നവമാധ്യമങ്ങളിൽ കാണുന്നത് പോലെ കേരളത്തിൽ സജീവമായി നിൽക്കുന്ന എല്ലാ രാഷ്ട്രീയപ്പാർട്ടികളെയും ട്രോൾ ചെയ്തുകൊണ്ടെത്തിയ ചിത്രം ഒരു മുഴുനീള ഫാമിലി എന്റർടൈനറാണ്.

 

ഒരു പഞ്ചായത്തിലെ അധികാര വടംവലി ഒരു കുടുംബത്തിലെ അടുക്കളക്കാര്യം കൂടിയാകുന്ന സങ്കീർണ്ണ രാഷ്ട്രീയമാണ് ചക്കരക്കുടം എന്ന ഗ്രാമപഞ്ചായത്തിലേത്.  ഭരണകക്ഷിയിലെ പ്രവർത്തകർ തന്നെ കുലംകുത്തികളാകുന്ന ഇവിടെ ഉൾപ്പാർട്ടി രാഷ്ട്രീയമാണ് ചൂടുപിടിക്കുന്നതെന്ന് മാത്രം.  അധികാരത്തിലിരിക്കുന്ന യു ഡി പിയുടെ മെമ്പറാണ് കെ പി സുനന്ദ.  അച്ഛന് പിന്നാലെ രാഷ്ട്രീയത്തിലെത്തിയ സുനന്ദയുടെ സഹോദരൻ കെ പി സുരേഷും അതെ പാർട്ടിയിലെ അംഗമാണെങ്കിലും ചേച്ചി പഞ്ചയാത്ത് മെമ്പറായിരിക്കുന്നതിൽ സുരേഷിന് കണ്ണുകടിയുണ്ട്.  തന്ത്രശാലിയായ രാഷ്ട്രീയക്കാരിയാണെങ്കിലും പരോപകാരിയായ സുനന്ദയെ എല്ലാവര്ക്കും ഇഷ്ടമാണ്.  നിഷ്കളങ്കനായ സുരേഷിന് പക്ഷെ പാർട്ടിയിൽ ഒരു സ്ഥാനവും നേടാനാകാകുന്നില്ല.  പഞ്ചായത്ത് പ്രസിഡന്റായാൽ മാത്രമേ വിവാഹം കഴിക്കൂ എന്ന്  പ്രതിജ്ഞയെടുത്ത സുരേഷ് പ്രണയിക്കുന്നത് യുഡിപിയിലെ തന്ത്രശാലയിലായ ബ്ലോക്ക് പ്രസിഡണ്ട് അലക്സിന്റെ മകളെയാണ്.  സ്വന്തം അമ്മയെ ബോംബെറിഞ്ഞു കൊന്ന പ്രവർത്തകരുള്ള പാർട്ടിയിൽ സ്ഥാനം കയ്യടക്കുന്നതിൽ സുനന്ദയ്ക്ക് ഗൂഢമായ ലക്ഷ്യങ്ങളുമുണ്ട്.  ഒടുവിൽ സ്വന്തം ചോരയാണോ കയ്യിലേന്തിയ കൊടിയാണോ വലുതെന്ന വലിയ ചോദ്യം കഥാപാത്രങ്ങൾക്ക് മാത്രമല്ല പ്രേക്ഷകർക്ക് മുന്നിൽകൂടി വയ്ക്കുകയാണ് വെള്ളരിപ്പട്ടണം.

 

പ്രേക്ഷകർക്ക് ചിരിക്കാനേറെ വകനൽകുന്ന കരുത്തുറ്റ തിരക്കഥയാണ് വെള്ളരിപ്പട്ടണത്തിലേത്.  സമകാലീന രാഷ്ട്രീയ സാഹചര്യത്തിന്റെ ചെറുപതിപ്പാണ് ചക്കരക്കുടം എന്ന ഗ്രാമപഞ്ചായത്തിൽ കാണുന്നത്.  ഇന്ത്യൻ രാഷ്ട്രീയത്തെക്കുറിച്ച് നല്ല ഉൾക്കാഴ്ചയുള്ള ഒരാൾക്ക് മാത്രമേ ഇത്തരത്തിലൊരു തിരക്കഥയെഴുതാനാകൂ.  സമൂഹ മാധ്യമങ്ങളിൽ രാഷ്ട്രീയക്കാർ നിരന്തരം ട്രോൾ ഏറ്റുവാങ്ങുന്ന 'സവിശേഷ സാഹചര്യങ്ങളെ' ചിത്രം നിശിതമായി വിമർശിക്കുന്നു.  ഉൾപാർട്ടി ജനാധിപത്യം, ഫാസിസം, സീറ്റ് തർക്കം, അധികാര വടംവലി, കാലുവാരൽ, പാർട്ടി മാറൽ, രാഷ്ട്രീയക്കാരുടെ സ്ഥിരം വേഷവിധാനങ്ങൾ, വെള്ള മുണ്ടിനടിയിലെ നിറമുള്ള നിക്കർ,  ദേശീയ നേതാക്കളെത്തുമ്പോൾ നടത്തുന്ന ഹിന്ദി പരിഭാഷയിലെ പിഴവുകൾ, തുടങ്ങി നിരവധി സമകാലീന സംഭവങ്ങൾ ഒരു മറയുമില്ലാതെ ചിത്രം ചർച്ചാവിഷയമാക്കുന്നുണ്ട്.  പൊളിറ്റിക്കൽ സറ്റയർ ആണെങ്കിലും ആഴമേറിയ കുടുംബ ബന്ധങ്ങളും പ്രണയവും സഹോദരസ്നേഹത്തിന്റെ ഊഷ്മളതയുമെല്ലാം സമം ചേർത്തൊരു ചിത്രമാണ് വെള്ളരിപ്പട്ടണം.

 

കെ പി സുനന്ദ എന്ന മെമ്പറായി മഞ്ജു തിളക്കമാർന്ന പ്രകടനം കാഴ്ചവച്ചു.  മഞ്ജു ഇതുവരെ ചെയ്ത മികച്ച കഥാപാത്രങ്ങളിൽ ഒന്നായിരിക്കും കെ പി സുനന്ദ.  നിഷ്കളങ്കനായ രാഷ്ട്രീയക്കാരന്റെ വേഷത്തിൽ സൗബിൻ മികച്ചു നിന്നു.  പരസ്പരം കടിച്ചുകീറാൻ നിൽക്കുന്ന സഹോദരീ സഹോദരന്മാരുടെ വേഷത്തിൽ മഞ്ജുവും സൗബിനും മത്സരിച്ചുള്ള പ്രകടനമാണ് കാഴ്ചവച്ചത്. അലക്സെന്ന കൗശലക്കാരനായ രാഷ്ട്രീയകകരനായി സുരേഷ് കൃഷ്ണയും പുറത്ത് തെറുപ്പു ബീഡിയും ഉള്ളിൽ മുന്തിയ ബ്രാൻഡുകളും പേറുന്ന പുതിയ കാലത്തിന്റെ രാഷ്ട്രീയക്കാരനായി പ്രമോദ് വെളിയനാടും മികവുറ്റു നിന്നു.  കൃഷ്ണ ശങ്കർ, പുതുമുഖം അഭിരാമി ഭാർഗവൻ, വീണ നായർ, ശബരീഷ് വർമ്മ, കോട്ടയം രമേശ്, സലിം കുമാർ, രമ്യ സുരേഷ്, ഹരീഷ്, ശ്രീകാന്ത് വെട്ടിയാർ തുടങ്ങി എല്ലാ താരങ്ങളും അവരവരുടെ വേഷങ്ങൾ ഭംഗിയാക്കി.

 

സംവിധായകൻ മഹേഷ് വെട്ടിയാറും മാധ്യമപ്രവർത്തകനായ ശരത്ത് കൃഷ്ണയും ചേർന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയത്. 

രാഷ്ട്രീയ പശ്ചാത്തലങ്ങളും സമരവും പ്രകടനവും നാട്ടിന്പുറത്തിന്റെ മനോഹാരിതയുമെല്ലാം വളരെ ഭംഗിയോടെ ഛായാഗ്രാഹകൻ ഒപ്പിയെടുത്തിട്ടുണ്ട്. ചിത്രത്തിന്  മനോഹരമായ സംഗീത മൊരുക്കിയത് സച്ചിൻ ശങ്കറാണ്. 

 

മലയാളിയുടെ സ്വീകരണമുറിയിലെ സ്ഥിരം ചർച്ചാവിഷയമാണ് വെള്ളരിപ്പട്ടണത്തിന്റെ കഥ.  ചിരിയും ചിന്തയും നിറഞ്ഞ രാഷ്ട്രീയം മാത്രമല്ല ഹൃദ്യമായ കുടുംബ ബന്ധങ്ങളും സൗഹൃദവും പ്രണയവും എല്ലാം തുല്യ ചേരുവകളായ ഒരു നല്ല കുടുംബ ചിത്രമാണ് വെള്ളരി പട്ടണം.

 

English Summary: ‘Vellaripattanam’  movie review: Manju Warrier, Soubin Shahir

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com