ADVERTISEMENT

നാനിയും കീർത്തി സുരേഷും പ്രധാന താരങ്ങളായെത്തിയ ദസറ ജാതിരാഷ്ട്രീയം ചർച്ച ചെയ്യുന്ന ഒരു മാസ്സ് എന്റർടെയ്നറാണ്. നാനിയുടെ ആദ്യ പാൻ-ഇന്ത്യൻ ബിഗ് ബജറ്റ് ചിത്രമായ ദസറ സംവിധാനം ചെയ്തത് ഒരു നവാഗതനാണ് എന്നു പറഞ്ഞാൽ അവിശ്വസനീയമായി തോന്നാം.  ദസറ ഒരു പുഷ്പയോ കെജിഎഫോ അല്ല മറിച്ച് ജയ് ഭീം, അസുരൻ, കർണൻ തുടങ്ങിയ തമിഴ് സിനിമകൾ പറയുന്ന രാഷ്ട്രീയത്തിന്റെ പിന്തുടർച്ചയാണ്. അതേസമയം  ഒരാഘോഷ ചിത്രവുമാണ് ദസറ. 

 

മദ്യപാനം  ജീവിതചര്യയാക്കിയ വീർലപ്പള്ളി എന്ന ഗ്രാമത്തിലെ പുരുഷന്മാരുടെ കഥപറഞ്ഞാണ് ദസറയുടെ തുടക്കം. ഗ്രാമത്തിലെ പുരുഷന്മാരെ സംബന്ധിച്ചിടത്തോളം അവരുടെ  ജീവിതം വലം വയ്ക്കുന്നത് സിൽക്ക് സ്മിതയുടെ പടം വരച്ചിട്ടുള്ള 'സിൽക്ക് ബാർ' എന്ന ഒരേയൊരു ബാറിനെയാണ്. ജാതി വിവേചനത്തിൽ കുടുങ്ങിക്കിടക്കുന്ന ഗ്രാമത്തിൽ ബാറിൽ പോലും വിവേചനമുണ്ട്.  ഇതിനിടയിലാണ് ധരണിയും സൂരിയും അവരുടെ കൂട്ടുകാരി വെണ്ണിലയും ബാല്യകൗമാരങ്ങൾ പിന്നിട്ട് വളരുന്നത്. നർമ്മവും പ്രണയവും സൗഹൃദവും ഇഴപിരിഞ്ഞ അവരുടെ സ്നേഹബന്ധം വളരെ മനോഹരമാണ്. ഭൂമി, സൂര്യൻ, ചന്ദ്രൻ എന്നർത്ഥം വരുന്ന അവരുടെ പേര് സൂചിപ്പിക്കുന്നതുപോലെ അവരുടെ ബന്ധവും തമ്മിൽ കെട്ടുപിണഞ്ഞു കിടക്കുന്നു. ഉയർന്ന ജാതിക്കാരനും ബാറുടമയുമായ രവിയണ്ണയുടെ മകൻ ചിന്ന നമ്പിയുടെ ദുഷ്ചെയ്തികൾ മൂലം വീർളപ്പള്ളി ഗ്രാമത്തിന്റെ സ്ഥിതിയും മൂന്ന് സുഹൃത്തുക്കളുടെ ജീവിതവും മാറി മറിയുകയാണ്. 

 

ആദ്യപകുതിയിൽ അല്പം പതിയെ പോകുന്ന ദസറ രണ്ടാം പകുതിയിലെത്തുന്നതോടെ ആക്‌ഷനും ഇമോഷനൽ രംഗങ്ങളും രാഷ്ട്രീയവൈരവും നർമവുമൊക്കെ കലർന്ന ഒരു മാസ്സ് പടമായി മാറുന്നുണ്ട്. തിയറ്റർ ഇളക്കിമറിക്കുന്ന ക്‌ളൈമാക്‌സും നാനിയുടെ ഗംഭീര പ്രകടനവും ദസറയെ മികച്ച അനുഭവമാക്കുന്നു.  

 

ദീക്ഷിത് ഷെട്ടിയും കീർത്തിയും സൂരിയും വെണ്ണിലയുമായി കേന്ദ്രസ്ഥാനത്ത് നിൽക്കുമ്പോൾ പരുക്കനായ നാടൻ ശൗര്യവുമായി നഷ്ടപ്രണയത്തിന്റെ നിശ്വാസവും പേറി നാനി പ്രേക്ഷകരെ കയ്യിലെടുക്കുന്നു. വളരെ കഴിവുള്ള നടനാണ് താനെന്ന് ദീക്ഷിത് ഷെട്ടി വീണ്ടും തെളിയിച്ചു. കീർത്തി സുരേഷിന്റെ മികച്ച കഥാപാത്രങ്ങളിലൊന്നായി വെണ്ണിലയെ രേഖപ്പെടുത്താം. വളരെ ഊർജസ്വലയായി പ്രേക്ഷകരെ കയ്യിലെടുക്കുന്ന പ്രകടനമാണ് കീർത്തി കാഴ്ചവയ്ക്കുന്നത്. നൃത്തരംഗങ്ങളിലും കീർത്തിയുടെ പ്രകടനം മനോഹരമാണ്.  വൈകാരികമായി പ്രേക്ഷകനെ അടുപ്പിച്ചു നിർത്തുന്ന നാനിയുടെ സ്വാഭാവിക അഭിനയം പ്രശംസനീയമാണ്. ആക്‌ഷൻ രംഗങ്ങളിൽ മിന്നും പ്രകടനമാണ് നാനി കാഴ്ചവയ്ക്കുന്നത്. എടുത്തുപറയേണ്ട മറ്റൊരു താരം ഷൈൻ ടോം ചാക്കോയാണ്. നാനിക്ക് ഒത്ത എതിരാളിയായി തെലുങ്ക് വില്ലന്മാരുടെ വെറുപ്പിക്കുന്ന മാനറിസവുമായി ചിന്ന നമ്പി എന്ന കഥാപാത്രത്തെ ഷൈൻ ടോം മികവുറ്റതാക്കി.  സമുദ്രക്കനിയും സായ്കുമാറും ഷംന കാസിമും ഉൾപ്പെടെ  ദാസറയിൽ എത്തുന്ന ഓരോ താരവും അവരവരുടെ കഥാപാത്രത്തെ മികച്ചരീതിയിൽ കൈകാര്യം ചെയ്തിട്ടുണ്ട്.

 

സത്യൻ സൂര്യന്റെ ഛായാഗ്രഹണം വളരെ നല്ലൊരു കാഴ്ചാനുഭവമാണ്. സിൽക്ക് ബാറും അതിനു ചുറ്റുമുള്ള പ്രദേശങ്ങളും ദസറ ഉത്സവവും ഗ്രാമാന്തരീക്ഷവും വളരെ മനോഹരമായി ദൃശ്യവത്കരിച്ചിട്ടുണ്ട്.  ദസറയുടെ ആത്മാവിനെ ശരിയായ സ്ഥാനത്ത് പ്രതിഷ്ഠിച്ച സന്തോഷ് നാരായണന്റെ സംഗീതം എടുത്തുപറയേണ്ടതാണ്. ചിത്രത്തിന്റെ കലാസംവിധാനവും മികവുറ്റതായിരുന്നു.

 

വികാരഭേദങ്ങളും പ്രണയവും കോമഡിയും ഫൈറ്റും എല്ലാം പാകത്തിന് ചേർത്ത ഒരു മാസ്സ് എന്റർടെയ്നറാണ് ദസറ. നവാഗത സംവിധായകനായ ശ്രീകാന്ത് ഒഡെലയുടെ മേക്കിങ്ങും കീർത്തി സുരേഷിന്റെ സ്ക്രീൻ പ്രെസെൻസും നാനിയുടെ അവിശ്വസനീയമായ പ്രകടനവുമായി പ്രേക്ഷകർക്ക് ആഘോഷ വിരുന്നായി ദസറ മാറുമെന്നുറപ്പാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com