ADVERTISEMENT
കുടുംബ ബന്ധങ്ങളുടെ ഇഴയടുപ്പം നഷ്ടമായിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് സ്നേഹത്തിന്റെ, ആത്മബന്ധങ്ങളുടെ ഒരു പൂക്കാലം തന്നെ സൃഷ്ടിച്ചാണ് ‘പൂക്കാലം’ എന്ന സിനിമ തിയറ്ററിൽ എത്തിയിരിക്കുന്നത്. ‘ആനന്ദം’ എന്ന ക്യാംപസ് ചിത്രത്തിന്റെ സംവിധായകൻ ഗണേഷ് രാജ് ആറുവർഷത്തെ ഇടവേളയ്ക്കു ശേഷം പ്രേക്ഷകർക്ക് സമ്മാനിക്കുന്ന ‘പൂക്കാല’വും ഫീൽ ഗുഡ് ചിത്രമാണ്. വിജയരാഘവൻ, കെപിഎസി ലീല തുടങ്ങിയ മുതിർന്ന താരങ്ങൾക്കൊപ്പം വിനീത് ശ്രീനിവാസൻ, ബേസിൽ ജോസഫ് എന്നീ ഓൾ റൗണ്ടർമാരും കൂടിയായപ്പോൾ പ്രേക്ഷകരുടെ മനം നിറയ്ക്കുന്ന ഫാമിലി എന്റർടെയ്നർ ആവുകയാണ് പൂക്കാലം. നൂറു വയസ്സുകാരനായി വിജയരാഘവൻ അഭിനയിക്കുന്നു എന്നതാണ് പൂക്കാലത്തിന്റെ മറ്റൊരു പ്രത്യേകത.

എൺപതു വർഷമായി ഇണക്കങ്ങളും പിണക്കങ്ങളുമായി ജീവിതം പൂക്കാലമാക്കിയ വൃദ്ധ ദമ്പതികളായ ഇട്ടൂപ്പിന്റെയും കൊച്ചു ത്രേസ്യയുടെയും പ്രണയത്തിന്റെ കഥയാണ് പൂക്കാലം പറയുന്നത്. പ്രായം കൂടുന്തോറും ഇട്ടൂപ്പിനു കൊച്ചുത്രേസ്യയോടുള്ള പ്രണയം കൂടുന്നതേയുള്ളൂ. അവരുടെ കൊച്ചു മകളായ എൽസിയുടെ മനഃസ്സമ്മത ദിവസം വീട്ടിൽ ഒത്തുകൂടുന്ന മക്കളും മരുമക്കളും കൊച്ചുമക്കളും കൂടി ഉത്സവലഹരിയിൽ മതിമറന്നു നിൽക്കുന്ന സമയത്താണ് എൺപതു വർഷത്തെ ജീവിതത്തിനിടെ കാലിടറിപ്പോയ ഭാര്യയുടെ ഒരു രഹസ്യം ഇട്ടൂപ്പ് കണ്ടുപിടിക്കുന്നത്. അതോടെ ഉത്സവലഹരിയിലായ കുടുംബാന്തരീക്ഷം മാറി മറിയുന്നു. ഭാര്യയുടെ വിശ്വാസവഞ്ചന ക്ഷമിക്കാൻ തയാറാകാത്ത ഇട്ടൂപ്പ് നൂറാം വയസ്സിലും വിവാഹമോചനം തേടാനുള്ള ആലോചന നടത്തുമ്പോൾ വേദന കടിച്ചമർത്തി മൗനത്തിൽ അഭയം പ്രാപിക്കുകയാണ് കൊച്ചു ത്രേസ്യ. മക്കളും മരുമക്കളും അപ്പച്ചനെ തീരുമാനത്തിൽനിന്നു പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നു. പിന്നീടുണ്ടാകുന്ന വൈകാരിക രംഗങ്ങളിലൂടെ പൂക്കാലം പ്രേക്ഷകനെ പിടിച്ചിരുത്തുന്നു.

നൂറു വയസ്സുള്ള വല്യപ്പച്ചനായി വിജയരാഘവന്റെ പകർന്നാട്ടമാണ് ചിത്രത്തിന്റെ നട്ടെല്ല്. വിജയരാഘവനെ പടുവൃദ്ധനാക്കിയ റോണക്സ് സേവ്യറിന്റെ മേക്കപ്പ് പ്രത്യേക അഭിനന്ദനമർഹിക്കുന്നു. എടുപ്പിലും നടപ്പിലും നോട്ടത്തിലും ഭാവത്തിലുമെല്ലാം ഒരു പടുവൃദ്ധനായി വിജയരാഘവൻ ഞെട്ടിക്കുന്ന പ്രകടനമാണ് കാഴ്ചവച്ചത്. കെപിഎസി ലീല കൊച്ചു ത്രേസ്യയായി ഗംഭീര പ്രകടനം കാഴ്ചവച്ചു. മറ്റൊരു വൃദ്ധനായി ജഗദീഷും തന്റെ വേഷം മികവുറ്റതാക്കി. ബേസിൽ ജോസഫിന്റെ ജിക്കുമോൻ, വിനീത് ശ്രീനിവാസന്റെ രവി എന്നിവരാണ് ചിത്രത്തിനു നിറം പകർന്ന മറ്റു താരങ്ങൾ. അബു സലിം ഏറെ വ്യത്യസ്തമായ കാരക്ടർ റോൾ ആണ് ചെയ്തിരിക്കുന്നത്. ജോണി ആന്റണി, റോഷൻ മാത്യു, അന്നു ആന്റണി, അരുൺ കുര്യൻ, ശരത് സഭ, സരസ ബാലുശ്ശേരി, ഗംഗ മീര, രാധ ഗോമതി, അരിസ്റ്റോ സുരേഷ്, അരുൺ അജികുമാർ തുടങ്ങിയ താരങ്ങൾക്കൊപ്പം ചില സർപ്രൈസ് താരങ്ങളെയും ഗിരീഷ് പ്രേക്ഷകർക്കായി കാത്തുവച്ചിട്ടുണ്ട്.

പുതിയ കാലത്ത് ഏറെ പ്രാധാന്യമർഹിക്കുന്ന വിഷയം ഹാസ്യത്തിന്റെ മേമ്പൊടിയോടെ ഒട്ടും ഗൗരവം വിടാതെ തിരക്കഥയാക്കി മാറ്റാൻ ഗണേഷിനായിട്ടുണ്ട്. കഥയുടെ രസച്ചരട് മുറിയാത്ത പൂക്കാലത്തിന്റെ മെയ്‌ക്കിങ്ങും ആദ്യന്തം പ്രേക്ഷകനെ പിടിച്ചിരുത്താൻ സഹായിച്ചു. കേന്ദ്ര കഥാപാത്രങ്ങളുടെ വൈകാരിക അടുപ്പവും അകൽച്ചയുമൊക്കെ പ്രേക്ഷകരിലേക്കു നന്നായി പകർന്നുകൊടുക്കാൻ ചിത്രത്തിന് കഴിഞ്ഞു. സച്ചിൻ വാര്യരുടെ പാട്ടുകളും ആനന്ദ് സി.ചന്ദ്രന്റെ സിനിമാട്ടോഗ്രാഫിയും മിഥുൻ മുരളിയുടെ എഡിറ്റിങ്ങും ചിത്രത്തെ കൂടുതൽ മനോഹരമാക്കാൻ സഹായിച്ചു. റഫീഖ് അഹമ്മദ്, കൈതപ്രം ദാമോദരൻ നമ്പൂതിരി, വിനായക് ശശികുമാർ എന്നിവരാണ് ഗാനങ്ങൾക്ക് വരികളെഴുതിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com