ADVERTISEMENT

'റോഡ് റേജ്‌' വളരെ ഗൗരവമായി കേരളം ചർച്ച ചെയ്യേണ്ട വിഷയമാണ്. വാഹനവുമായി റോഡിൽ ഇറങ്ങിയാൽ നിസാര പ്രശ്നങ്ങൾക്ക് പോലും മലയാളി പ്രകോപിതനാകും. എതിരെ വരുന്ന അപരിചിതൻ ശത്രുവാകും. പ്രത്യേകിച്ച് ലഹരിയും പ്രായത്തിന്റെ അപക്വതയും തല്ലുമാല പോലെയുള്ള സിനിമകളുടെ ദു:സ്വാധീനവും കൂടിയാകുമ്പോൾ ധാരാളം പുതിയകാല ചെറുപ്പക്കാർ നിരത്തുകളിൽ ക്രിമിനൽ സ്വഭാവം പുറത്തെടുക്കാറുണ്ട്. 'അടി' പറയുന്നതും ഇത്തരം റോഡ് റേജ്‌ കൈവിട്ടുപോകുന്ന കഥയാണ്. നൂറിലധികം യഥാർഥ സംഭവങ്ങളിൽനിന്നാണ് ചിത്രത്തിന്റെ കഥാതന്തു രൂപപ്പെട്ടത് എന്ന് ചിത്രത്തിന്റെ തുടക്കത്തിൽ എഴുതികാണിക്കുന്നത് മേൽപറഞ്ഞതിന് അടിവരയിടുന്ന കാര്യമാണ്. 2016 ലിറങ്ങിയ ദുൽഖർ- സായി പല്ലവി ചിത്രം 'കലി'യുടെയും കഥാതന്തു ഈ 'റോഡ് റേജ്‌' തന്നെയായിരുന്നു.

 

പ്രവാസിയായ സജീവും ഗീതികയും വിവാഹജീവിതത്തിലേക്ക് കാലെടുത്തുവയ്ക്കുകയാണ്. പക്ഷേ വിവാഹദിനം തന്നെ റോഡിലൂടെ സഞ്ചരിക്കുമ്പോൾ ഇരുവർക്കും മോശപ്പെട്ട ഒരനുഭവം ഉണ്ടാകുന്നു. അത് സജീവിന് ചെറുതല്ലാത്ത മാനസികാഘാതം സൃഷ്ടിക്കുന്നു. അയാളുടെ ഈഗോ മുറിവേൽക്കുന്നു. തന്മൂലം വിട്ടുകളയാമായിരുന്ന ആ പ്രശ്നം കൂടുതൽ വഷളാകുന്നു. ദാമ്പത്യജീവിതത്തിൽ അസ്വസ്ഥതകൾ ഉണ്ടാകുന്നു. ആ കുഴഞ്ഞ പ്രശ്നം എങ്ങനെ ഇരുവരും ചേർന്ന് പരിഹരിക്കുന്നു എന്നതാണ് പിന്നീട് സിനിമ പറഞ്ഞുവയ്ക്കുന്നത്.

 

ചിത്രത്തിൽ ഷൈൻ ടോം ചാക്കോ, അഹാന കൃഷ്ണ, ധ്രുവൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ലില്ലി, അന്വേഷണം എന്നീ ചിത്രങ്ങൾ ഒരുക്കിയ പ്രശോഭ് വിജയനാണ് ചിത്രത്തിന്റെ സംവിധാനം. 96ന് സംഗീതം ഒരുക്കിയ ഗോവിന്ദ് വസന്ത ചിത്രത്തിന്റെ സംഗീത സംവിധാനവും ഫായിസ് സിദ്ധിഖ് ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നു.

 

വലിയ അടിതടവുകളൊന്നും പരിചയമില്ലാത്ത, പെട്ടെന്ന് ദേഷ്യം വരുന്ന, ഉള്ളിൽ ഭയവും ഈഗോയും അപകർഷതയും പെരുക്കി നടക്കുന്ന സജീവിനെ, ഷൈൻ ടോം ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു. ആദ്യമൊക്കെ കളത്തിനുപുറത്ത് നിൽക്കുകയും അവസാനം കളംപിടിക്കുകയും ചെയ്യുന്ന ഗീതികയെ അഹാനയും ഭംഗിയാക്കി. നെഗറ്റീവ് കഥാപാത്രങ്ങളെ അവതരിപ്പിച്ച ധ്രുവനും ശ്രീകാന്ത് ദാസനും തങ്ങളുടെ റോളുകൾ മികച്ചതാക്കി. സിനിമ കാണുന്ന ആർക്കും ഇവർക്കിട്ട് രണ്ടടി പൊട്ടിക്കാൻ തോന്നും. അതേസമയം അയാളുടെ പെട്ടെന്നുള്ള പ്രകോപനത്തിന്റെ കാരണവും പിന്നീട് ഒരുഘട്ടത്തിൽ അനാവൃതമാകുന്നുണ്ട്.

 

മദനൻ മാത്രമല്ല ഈ സിനിമയും കളറാണ്; മദനോത്സവം റിവ്യൂ

 

പ്രേക്ഷകന് പിടിതരാതെ മുറുകിവരുന്ന കഥാഗതിയാണ് ചിത്രത്തിന്റെ പ്ലസ്പോയിന്റ്. ഇതിൽ സംവിധായകന്റെ മികവ് ദൃശ്യമാണ്. ചിത്രത്തിന്റെ സാങ്കേതികമേഖലകൾ, ഗാനങ്ങൾ നിലവാരം പുലർത്തുന്നു.  2 മണിക്കൂർ 11 മിനിട്ടാണ് ചിത്രത്തിന്റെ ദൈർഘ്യം. ഇത് അൽപം കുറച്ചിരുന്നെങ്കിൽ നന്നായേനെ എന്നുതോന്നി. 

 

ചിത്രം നൽകുന്ന ചില സന്ദേശങ്ങളുമുണ്ട്. ദാമ്പത്യജീവിതത്തിൽ തുറന്ന ആശയവിനിമയങ്ങൾക്കുള്ള പ്രാധാന്യം ചിത്രം പറഞ്ഞുവയ്ക്കുന്നു. അടിയും തിരിച്ചടിയുമായി നടക്കുന്നതാണ് 'ആണത്തം' എന്ന ചിന്താഗതിയെ ചിത്രം ചോദ്യംചെയ്യുന്നു. മലയാളി കാലങ്ങളായി കണ്ടുപരിചയിച്ച ഹീറോ റോളുകൾ ഇത്തരം ഒരു ചിന്താഗതി അവരിലേക്ക് കുത്തിവച്ചിരുന്നു. വീട് സംരക്ഷിക്കുന്ന ഭർത്താവ് എന്നതിൽനിന്ന് വീട് സംരക്ഷിക്കുന്ന ഭാര്യ എന്നതിലേക്കുള്ള പരിണാമവും ചിത്രത്തിൽകാണാം. ചുരുക്കത്തിൽ പുതിയകാലത്ത് പ്രസക്തമാകുന്ന ചില കാഴ്ചകളാണ് ചിത്രംപറയുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com