ADVERTISEMENT

നിശബ്ദത കൊണ്ട് നമ്മോടു സംവദിക്കുകയും ഹൃദയംകൊണ്ടു നമ്മെ ഉമ്മവയ്ക്കുകയും ചെയ്യുന്ന ചില മിണ്ടാപ്രാണികളുണ്ട്. ഏതു കൊടുങ്കാട്ടില്‍ ഉപേക്ഷിച്ചാലും സ്‌നേഹത്തിന്റെ ഗന്ധം കൊണ്ട് അവര്‍ നമ്മെ തേടിയെത്തുക തന്നെ ചെയ്യും. അങ്ങനെയൊരു നായയും മനുഷ്യനും തമ്മിലുള്ള ഊഷ്മളമായ ബന്ധത്തിന്റെ കഥ പറയുകയാണ് നെയ്മര്‍. കളിക്കളത്തിലെ നെയ്മറിന്റെ വീറും വാശിയും ഇത്തിരി കുസൃതിയുമുള്ള നെയ്മറെന്ന നാടന്‍ നായയാണ് സിനിമയിലെ നായകന്‍. വാലാട്ടി വികൃതി കാട്ടിയും ചാടിപ്പറന്നും, സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകമനസ്സില്‍ നെയ്മര്‍ വലിയ ശബ്ദത്തില്‍ കുരച്ചുകൊണ്ടേയിരിക്കും. കാഴ്ചയുടെ അനുഭവത്തിനും അപ്പുറം നെയ്മറിലൂടെ സംവിധായകന്‍ സുധി മാഡിസണ്‍ പറയുന്നത് എല്ലാത്തരം ബന്ധങ്ങളുടെയും ആര്‍ദ്രതയെപ്പറ്റിയാണ്.

കുടുംബപ്രേക്ഷകര്‍ക്ക്, പ്രത്യേകിച്ച് കുട്ടികള്‍ക്ക് ഉള്ള ചിത്രമാണ് നെയ്മര്‍. തുടര്‍ച്ചയായി ചിരി പടര്‍ത്തുന്ന മൂഹൂര്‍ത്തങ്ങളും നായയുടെ പ്രകടനവുമെല്ലാം പ്രേക്ഷകര്‍ക്ക് ആവോളം രസിക്കും. സിനിമയുടെ രണ്ടാം പകുതിയില്‍ നെയ്മറെന്ന നായയുടെ അസാധ്യമായ പ്രകടനമാണ് പ്രേക്ഷകരെ കാത്തിരിക്കുന്നത്. അതിശയിപ്പിച്ചും പൊട്ടിച്ചിരിപ്പിച്ചുമൊക്കെ ഒരു നാടന്‍നായ ബിഗ്‌സ്‌ക്രീനില്‍ നടത്തുന്ന പ്രകടനം മലയാളസിനിമയില്‍ത്തന്നെ ആദ്യമാണ്. അസാധ്യമെന്നു വിധിയെഴുതിയ പല അഭ്യാസങ്ങളും ഈ നാടന്‍നായയിലൂടെ പ്രേക്ഷകര്‍ക്ക് കണ്ടറിയാം. മൃഗസ്‌നേഹത്തിന്റെയും അതിലൂടെ ബന്ധങ്ങളുടെയും കോര്‍ട്ടിലേക്ക് സ്‌നേഹത്തിന്റെ പന്തടിച്ചു ഗോളാക്കുകയാണ് നെയമര്‍.

അടുത്ത സുഹൃത്തുക്കളാണ് സിന്റോയും കുഞ്ഞാവയെന്ന ആകാംക്ഷും. ഡോണയോടുള്ള പ്രണയം എങ്ങനെ പറയണമെന്നറിയാതെ നടക്കുകയാണ് കുഞ്ഞാവ. ഒടുവില്‍ മൃഗസ്‌നേഹിയായ ഡോണയെ വീഴ്ത്താന്‍ കുഞ്ഞാവയും ഒരു നായയെ വാങ്ങിക്കുന്നു. നെയ്മറെന്നു പേരിട്ട ആ വളര്‍ത്തു നായ വന്നതോടെ കുഞ്ഞാവയ്‌ക്കൊപ്പം സിന്റോയുടേയും ജീവിതം മാറിമാറിയുന്നു. തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളാണ് നെയ്മര്‍ പറയുന്നത്. നസ്‌ലിനും മാത്യുവും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട് ആദ്യാവസാനം. ഷമ്മി തിലകന്‍, വിജയരാഘവന്‍, ജോണി ആന്റണി കൂട്ടുകെട്ടിന്റെ നര്‍മവും തിയറ്ററില്‍ പൊട്ടിച്ചിരി പടര്‍ത്തുന്നതാണ്.

കുഞ്ഞാവയും സിന്റോയും നെയ്മറും തമ്മിലുള്ള ബന്ധം രസകരമായി അവതരിപ്പിക്കാന്‍ സംവിധായകനു കഴിഞ്ഞിട്ടുണ്ട്. രണ്ടാം പകുതിയില്‍ നെയ്മര്‍ നിറഞ്ഞാടുമ്പോള്‍ അത് ചിത്രീകരിക്കാന്‍ ഏറെ ബുദ്ധിമുട്ടിയിട്ടുണ്ടാകുമെന്ന് വ്യക്തമാക്കുന്നതാണ് ഓരോ രംഗവും.

ആല്‍ബി ആന്റണിയുടെ ഛായാഗ്രഹണം സിനിമയെ ഗംഭീരമാക്കുന്നുണ്ട്. പോണ്ടിച്ചേരിയിലേക്ക് സിനിമ സഞ്ചരിക്കുന്നതും നെയ്മര്‍ വന്നുപോകുന്ന രംഗങ്ങളുമൊക്കെ പ്രേക്ഷകരിലേക്ക് ആഴത്തില്‍ പതിയും വിധം ചിത്രീകരിച്ചിട്ടുണ്ട്. ഷാന്‍ റഹ്‌മാന്റെ മ്യൂസിക്കും ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതവും നെയ്മറിന്റെ ജീവനാണ്. ബിനോയ് നമ്പോലയുടെ കൃത്യമായ കാസ്റ്റിങ്ങും ചിത്രത്തെ ജീവനുള്ളതാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com