വ്യാജവാർത്തകളുടെ വേരറുക്കണം, ലൈവായി ‘ലൈവ്’; റിവ്യൂ - Live Movie Review

live-malayalam-movie
SHARE

സ്മാർ‌ട് ഫോൺ കയ്യിലുള്ള ആരും മാധ്യമപ്രവർത്തകരുടെ വേഷം കെട്ടുന്ന കാലത്ത് ഫേക്ക് ന്യൂസുകളുടെ ചാകരയാണ്. എന്നാൽ കെട്ടിച്ചമച്ച വ്യാജവാർത്തകൾ ആരുടെയൊക്കെ ജീവിതം എത്രത്തോളം നശിപ്പിക്കുന്നുവെന്ന് ആരും അറിയുന്നില്ല. അത്തരത്തിൽ വ്യാജവാർത്ത തകർത്ത ഒരു പെൺകുട്ടിയുടെ അവസ്ഥയും ചുറ്റുമുള്ളവരുടെ പോരാട്ടവും നിസ്സഹായതയുമാണ് വി.കെ. പ്രകാശ് സംവിധാനം ചെയ്ത് സുരേഷ് ബാബു തിരക്കഥയെഴുതിയ ലൈവ് എന്ന ചിത്രം. മംമ്ത് മോഹൻദാസ്, സൗബിൻ ഷാഹിർ, ഷൈൻ ടോം ചാക്കോ, പ്രിയ പി. വാര്യർ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്.

മുത്തച്ഛന്റെ സംരക്ഷണയിൽ കഴിയുന്ന, ഡോക്ടറാകാൻ ഒരുപാട് ആഗ്രഹിക്കുകയും അധ്വാനിക്കുകയും ചെയ്യുന്ന അന്ന എന്ന സാധാരണക്കാരിയായ പെൺകുട്ടിയുടെ ജീവിതം ഒറ്റ രാത്രി കൊണ്ട് മാറിമറിയുന്നു. സെക്സ് റാക്കറ്റിൽ പെട്ടവരെ പിടികൂടുന്നതിനിടയിലുള്ള പൊലീസ് സംഘർഷത്തിൽ അകപ്പെടുകയും തെറ്റിദ്ധാരണയുടെ പേരിൽ അറസ്റ്റിലാവുകയും ചെയ്യുന്ന അന്നയുടെ പ്രതിസന്ധികളും നിസ്സഹായതയുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. മാധ്യമങ്ങൾ സത്യാവസ്ഥ അന്വേഷിക്കാതെ വാർത്തകൾ പ്രചരിപ്പിച്ചപ്പോൾ നിസ്സഹായയായിപ്പോകുന്ന പെൺകുട്ടിയെയും അവളുടെ പ്രിയപ്പെട്ടവരെയും ചിത്രത്തിൽ കാണാൻ സാധിക്കും. 

ഇവർക്കൊപ്പം പോരാടുന്ന ഡോ. അമലയുടെ വ്യക്തിജീവിതത്തിലും പ്രശ്നങ്ങളുണ്ട്. അജ്ഞാതനിൽനിന്നു നിരന്തരം ലഭിക്കുന്ന മെസേജുകളും, പിന്തുടർന്ന് ചിത്രങ്ങളെടുത്ത് അയക്കുകയും ചെയ്യുമ്പോൾ അനുഭവിക്കുന്ന മാനസിക സംഘർഷവും ചിത്രം കണ്ടുകൊണ്ടിരിക്കുന്ന ഏതൊരു പെൺകുട്ടിക്കും റിലേറ്റ് ചെയ്യാൻ കഴിയും. നിലപാടുകളില്ലാതെ ആർക്കും ജീവിക്കാൻ കഴിയില്ല എന്ന ഓർമപ്പെടുത്തൽ കൂടിയാണ് ഈ ചിത്രം.

ഡോ. അമല എന്ന കഥാപാത്രമായി മംമ്തയുടെ പക്വതയാർന്ന പ്രകടനം സിനിമയുടെ മുതൽക്കൂട്ടാണ്. നിസ്സഹായ ആയിപ്പോയ അന്ന എന്ന പെൺകുട്ടിയുടെ വേഷം പ്രിയ വാര്യർ മികച്ച രീതിയിലാണ് അവതരിപ്പിച്ചത്. ലഭിച്ച കഥാപാത്രത്തോടു നീതി പുലര്‍ത്തുന്ന രീതിയിലുള്ള പ്രകടനം തന്നെയാണ് അഭിനേതാക്കൾ എല്ലാവരും കാഴ്ച വച്ചതെങ്കിലും അന്നയുടെ മുത്തച്ഛനായി അഭിനയിച്ച ജയരാജ് കോഴിക്കോടിന്റെ പ്രകടം മുന്നിട്ടുനിന്നു. കാണികളിൽ വേദനയും, ദേഷ്യവും അസ്വസ്ഥതയുമെല്ലാം ഉളവാക്കുന്ന അനവധി മുഹൂർത്തങ്ങൾ ചിത്രത്തിലുണ്ട്. മംമ്തയുടെ സുഹൃത്തുക്കളായി വേഷമിട്ട ലക്ഷ്മിപ്രഭയും രശ്മി സോമനും തങ്ങളുടെ വേഷത്തോട് നീതിപുലർത്തി.

തെറ്റായ വാർത്തയാണ് നൽകിയതെന്ന് അറിഞ്ഞിട്ടും അത് തിരുത്താൻ കൂട്ടാക്കാതെ റേറ്റിങ് മാത്രം ലക്ഷ്യംവച്ച് മുന്നോട്ടുപോകുന്ന ഒരു സ്വകാര്യ ചാനലിന്റെ മേധാവിയായാണ് ഷൈൻ ടോം ചാക്കോ അഭിനയിച്ചിരിക്കുന്നത്. ഇന്റർവ്യൂകളിൽ കാണുകയും പ്രേക്ഷകർ ഇഷ്ടപ്പെടുകയും ചെയ്ത് ഷൈനിന്റെ ശൈലിയോട് ചേർന്നു നിൽക്കുന്ന രീതിയിലാണ് ഈ കഥാപാത്രത്തെയും സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്. 

തുടക്കം മുതൽ പ്രേക്ഷകരിൽ ആകാംക്ഷ ഉളവാക്കുന്ന തരത്തിലെ പശ്ചാത്തലസംഗീതമാണ് ഉപയോഗിച്ചിരിക്കുന്നത്. അൽഫോൺസ് ജോസഫ് ആണ് ചിത്രത്തിലെ സംഗീതമൊരുക്കിയത്. കേന്ദ്ര കഥാപാത്രങ്ങളായ മംമ്ത, പ്രിയ എന്നിവർ അഭിനയത്തിനു പുറമേ ചിത്രത്തിൽ പാടിയിട്ടുമുണ്ട്. മനോഹരമായ ഫ്രെയിമുകളിലൂടെ കാണികളുടെ ശ്രദ്ധ ആകർഷിക്കാനും വികാരങ്ങളെ അതേപടി ഒപ്പിയെടുക്കാനും ഛായാഗ്രഹകനായ നിഖിൽ എസ്. പ്രവീണിനു സാധിച്ചു. സുനിൽ എസ്. പിള്ളയാണ് എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത്. എക്കാലത്തും മലയാളിയെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത് സംവിധായകനാണ് വി.കെ.പ്രകാശ്. സമൂഹത്തിന് ഉതകുന്ന, നേരിലേക്ക് വിരല്‍ ചൂണ്ടുന്ന കലാസൃഷ്ടികള്‍ ഉണ്ടാകുമ്പോൾ കലാകാരൻ ഒരുപടി വീണ്ടും ഉയരുന്നു. ലൈവ് എന്ന ചിത്രം അത്തരത്തിലൊന്നാണ്. സമൂഹത്തിലെ പ്രശ്നങ്ങളെയും, അവ കൈകാര്യം ചെയ്യപ്പെടുന്ന രീതികളുമെല്ലാം വ്യക്തമായി വരച്ചുവച്ചിരിക്കുന്നു. 

2022ൽ നവ്യ നായർ അഭിനയിച്ച ‘ഒരുത്തീ’ എന്ന ചിത്രത്തിനു ശേഷം വി.കെ. പ്രകാശിന്റെ ഈ വർഷത്തെ ആദ്യ റിലീസാണ് ലൈവ്. സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെപ്പറ്റിയും വ്യാജവാർത്തകളെപ്പറ്റിയും മാത്രമല്ല, മാറുന്ന കാലത്ത് മാറാതെ തുടരുന്ന മലയാളിയുടെ സദാചാരബോധത്തെ ചോദ്യം ചെയ്യുന്ന ചിത്രം കൂടിയാണിത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS