ADVERTISEMENT

പങ്കാളി നഷ്ടമായ ഒരു സ്ത്രീക്ക് ലൈംഗികാവശ്യമുണ്ടാവില്ലേ? ഈ ചോദ്യം കേൾക്കുമ്പോൾ പലരുടെയും നെറ്റി ചുളിഞ്ഞേക്കാം. മലയാളികൾ അധികമാരും ചർച്ച ചെയ്തിട്ടില്ലാത്ത ഈ വിഷയമാണ് രാജേഷ് കെ.രാമന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്ത ‘നീരജ’ പറയുന്നത്. ‘‘എന്റെ ശാരീരിക ആവശ്യങ്ങൾ നിറവേറ്റിത്തരുമോ’’ എന്ന് ഒരു പെണ്ണ് ചോദിക്കുന്നതു കേട്ടാൽ നിങ്ങൾ ഞെട്ടുമെങ്കിൽ ഉറപ്പായും ‘നീരജ’ കണ്ടിരിക്കണം. പങ്കാളി നഷ്ടപ്പെട്ട ഒരു സ്ത്രീയുടെ ആഗ്രഹങ്ങൾ തുറന്നു പറയാൻ പോലും പറ്റാത്ത സമൂഹത്തിൽ ഈ വിഷയം അവതരിപ്പിക്കാൻ സംവിധായകൻ കാണിച്ച ധൈര്യത്തിനാണ് കയ്യടി നൽകേണ്ടത്.

 

നഗരത്തിലെ പ്രശസ്തമായ ഒരു ഐടി കമ്പനിയിലെ ടീം ലീഡറാണ് നീരജ. വ്യത്യസ്ത മതവിഭാഗങ്ങളിൽ പെട്ട നീരജയും ഭർത്താവ് അലക്‌സും പ്രണയിച്ച് വിവാഹം കഴിച്ചപ്പോൾ അവർ ജീവിതത്തിൽ ഒറ്റപ്പെട്ടുപോയി. നീരജയ്ക്ക് അലക്‌സും അലക്സിന് നീരജയും മാത്രമായ ജീവിതത്തിൽ അവർ മറ്റാരെയും കണ്ടില്ല. സെക്‌സും പ്രണയവും സൗഹൃദവും എല്ലാം ചേർന്ന ആഘോഷ ജീവിതത്തിനിടയിൽ ഒരു ദിവസം നീരജയെ തനിച്ചാക്കി അലക്സ് മരണത്തിന്റെ ഇരുട്ടറയിലേക്ക് നടന്നു മറയുകയാണ്. അലക്സ് മരിച്ചുവെന്ന് നീരജ വിശ്വസിക്കുന്നില്ല.  ഇരുവരും ഒന്നിച്ചു കെട്ടിപ്പടുത്ത സ്നേഹക്കൂടാരത്തിൽ വലിച്ചു തീർത്ത സിഗരറ്റ് ചാരമായി, വായിച്ചു പകുതിയാക്കിയ മാഗസിനായി, വിയർപ്പിന്റെ മണമുള്ള ഉടുപ്പുകളായി നീരജയോടൊപ്പം അലക്‌സുമുണ്ട്.  

 

പക്ഷേ ജോലി കഴിഞ്ഞു വന്ന് കിടക്കയെ മുകർന്നു കിടക്കുമ്പോൾ പ്രിയതമന്റെ വേർപാട് നീരജയെ ഓർമപ്പെടുത്തുന്നത് ഉള്ളിൽനിന്നു കത്തിപ്പടരുന്ന രതിയുടെ ആസക്തിയാണ്. അത് ശമിപ്പിക്കാൻ കഴിയാതെ ഉറക്കമില്ലാത്ത രാത്രികൾ അവളെ മാനസികാസ്വാസ്ഥ്യത്തിലേക്കു തള്ളിവിടുന്നു. ജോലിയിലും ഭക്ഷണത്തിലും ഒന്നും ശ്രദ്ധ ചെലുത്താൻ കഴിയാതെ ഒടുവിൽ നീരജ ഒരു സൈക്യാട്രിസ്റ്റിൽ അഭയം പ്രാപിക്കുന്നു. അലക്സിന്റെ ഓർമകളുമായി ജീവിക്കുന്ന നീരജയ്ക്ക് ഒരു പുനർവിവാഹത്തെക്കുറിച്ചു ചിന്തിക്കാൻ പോലുമാകില്ല. ഒടുവിൽ ഒരു സുഹൃത്തിനെ കണ്ടെത്തി തന്റെ ആവശ്യം അറിയിക്കാനാണ് ഡോക്ടർ അവളോടു പറയുന്നത്. തനിക്കിണങ്ങിയ ഒരു സുഹൃത്തിനെ തിരഞ്ഞു നടക്കുന്ന നീരജ പക്ഷേ സുഹൃത്തിനെ കണ്ടെത്തി കാര്യം പറയുമ്പോൾ ‘‘നീയൊരു കുടുംബത്തിൽ പിറന്ന പെണ്ണാണെന്നാണ് ഞാൻ കരുതിയത്’’ എന്ന മറുപടി കേട്ട് അപമാനിതയാവുകയാണ്. ഐടി ബിരുദധാരിയായ, ഉന്നത വിദ്യാഭ്യാസമുള്ള നീരജ ഭർത്താവ് നഷ്ടപ്പെട്ടവളാണെങ്കിൽ നാട്ടിൻപുറത്തുനിന്ന് സിറ്റിയിലേക്ക് വിവാഹിതയായി വന്ന് ഭർത്താവിന്റെ സ്നേഹ നിഷേധത്തിൽ വെന്തുരുകുന്നവളാണ് മീര. രണ്ടുപേരുടെയും ജീവിതാന്തരീക്ഷം രണ്ടാണെങ്കിലും അനുഭവിക്കുന്നത് ഒന്നു തന്നെ.

 

ടൈറ്റിൽ കഥാപാത്രമായ നീരജയായി ചിത്രത്തിലെത്തുന്നത് ശ്രുതി രാമചന്ദ്രനാണ്. വിധവയുടെ ആത്മസംഘർഷങ്ങൾ പേറുമ്പോഴും തന്റെ ഔദ്യോഗിക കടമകൾ വിജയകരമായി കൊണ്ടുപോകുന്ന സ്ത്രീയുടെ കഥാപാത്രത്തെ ഏറെ കയ്യടക്കത്തോടെ ശ്രുതി അവതരിപ്പിച്ചു. പ്രണയം, ലൈംഗികത, ധൈര്യം, സഹതാപം തുടങ്ങി എല്ലാ ഭാവങ്ങളും വളരെ നന്നായി കൈകാര്യം ചെയ്ത് ശ്രുതി നീരജയായി ജീവിക്കുകയായിരുന്നു. ശ്രുതിയുടെ ഭർത്താവായി വന്നത് ഗോവിന്ദ് പദ്മസൂര്യയാണ്. ഇരുവരും തമ്മിലുള്ള കെമിസ്ട്രി വളരെ മനോഹരമായി. മീരയായി ശ്രിന്ദ ഏറെ വ്യത്യസ്തത പുലർത്തി. മീരയുടെ ഭർത്താവ് അരുൺ ആയി ജിനു ജോസഫ് പുതുമയുള്ള കഥാപാത്രമായി. നീരജയുടെ വേലക്കാരിയായി അഭിജ ശിവകല മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ഗുരു സോമസുന്ദരം കലേഷ്, ശ്രുതി രജനീകാന്ത്, അരുൺ കുമാർ, സന്തോഷ് കീഴാറ്റൂർ, സ്മിനു സിജോ, സജിൻ, കോട്ടയം രമേശ് തുടങ്ങി നിരവധി താരങ്ങൾ മികച്ച പ്രകടനവുമായി ‘നീരജ’യിലുണ്ട്.

 

ഒറ്റയ്ക്കു താമസിക്കുന്ന സ്ത്രീയുടെ ജീവിതം വേലിയില്ലാത്ത തോട്ടം പോലെയാണ് എന്ന മലയാളികളുടെ സദാചാര വിചാരങ്ങൾക്ക് ഒരു മറുപടിയാണ് ‘നീരജ’. സഭ്യമായ ഭാഷയിൽ ലൈംഗികത എങ്ങനെ വൃത്തിയായി പറയാമെന്ന് രാജേഷ് കെ.രാമൻ ‘നീരജ’യിലൂടെ തെളിയിച്ചിരിക്കുന്നു. തൊട്ടാൽ പൊള്ളുന്ന ഒരു വിഷയം ലൈംഗികതയുടെ അതിപ്രസരമില്ലാതെ കൊതിയൂറുന്ന പ്രണയവും രതിയും ബന്ധങ്ങളുടെ തീവ്രതയും കൊണ്ട്  ഉള്ളുനിറയ്ക്കുന്ന സിനിമ. ക്യാമറ കൊണ്ട് മനോഹരമായ ഒരു കാവ്യം തന്നെയാണ് രാഗേഷ് നാരായണൻ ഒരുക്കിയിരിക്കുന്നത്. ബിബിൻ അശോകിന്റെ പശ്ചാത്തല സംഗീതവും സച്ചിൻ ശങ്കറിന്റെ പാട്ടുകളും സിനിമ കഴിഞ്ഞിട്ടും നമ്മെ വിടാതെ പിന്തുടരും.  

 

പ്രായഭേദമന്യേ മലയാളികളെല്ലാവരും കണ്ടിരിക്കേണ്ട ചിത്രമാണ് ‘നീരജ’.  കുടുംബത്തിൽ പിറന്ന പെണ്ണ് എന്ന വേലിക്കെട്ടിനപ്പുറം ഓരോ പെണ്ണിനും ഒരു മനസ്സുണ്ടെന്നും ആണ് പറഞ്ഞാൽ മാന്യവും പെണ്ണ് തുറന്നു പറഞ്ഞാൽ അസഭ്യവുമാകുന്ന ഒന്നല്ല ലൈംഗികതയെന്നും സമൂഹത്തിൽ ഇത്തരം കാര്യങ്ങൾ തുറന്നു ചർച്ച ചെയ്യേണ്ട ആവശ്യമുണ്ടെന്നും പറഞ്ഞു വയ്ക്കുന്ന ‘നീരജ’ വരും കാലങ്ങളിൽ മലയാളിയുടെ മനോഭാവം മാറ്റാൻ വഴിതെളിക്കുമെന്ന് ഉറപ്പാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com