ADVERTISEMENT

പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന, സസ്പെന്‍സ് നിറഞ്ഞ ആക്‌ഷൻ ത്രില്ലറാണ് നവാഗതനായ മർഫി ദേവസ്സി സംവിധാനംചെയ്ത ‘നല്ല നിലാവുള്ള രാത്രി’. മലയാളത്തിൽ ഒരിടവേളയ്‌ക്കു ശേഷമാകും ഒരു പ്രത്യേക നായകനടന്‍ ഇല്ലാത്ത, എല്ലാ കഥാപാത്രങ്ങള്‍ക്കും ഗ്രേ ഷേഡുള്ള സിനിമയിറങ്ങുന്നത്. മുഖ്യസ്ത്രീകഥാപാത്രങ്ങൾ ആരുമില്ല എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഒരുപിടി നല്ല സിനിമകൾ നിർമിച്ച നിർമാതാവ് സാന്ദ്ര തോമസ് ആറു വർഷങ്ങൾക്കുശേഷം നിർമിക്കുന്ന ചിത്രം കൂടിയാണിത്.

ഇടുക്കി കാന്തല്ലൂരിൽ വൻകിട ജൈവപച്ചക്കറി ബിസിനസ്, പാർട്ണർഷിപ്പിൽ നടത്തുകയാണ് നാലു സുഹൃത്തുക്കൾ. ഒരുദിവസം ഇവർ യാദൃച്ഛികമായി ഒരു പഴയ സുഹൃത്തിനെ കണ്ടുമുട്ടുകയും ഫാംഹൗസിലേക്ക് ക്ഷണിക്കുകയും ചെയ്യുന്നു. (പുറമെയുള്ള സഹൃദയത്വത്തിന്റെ മൂടുപടത്തിനപ്പുറം ഇവർക്കെല്ലാം ഉള്ളിൽ ഗ്രൂപ്പിസവും അസൂയയും തൊഴുത്തിൽകുത്തുമുണ്ട്). ആ സമാഗമത്തിൽ, ബിസിനസ് കൂടുതൽ വിപുലമാക്കാനുള്ള ഐഡിയ പഴയ സുഹൃത്ത് പങ്കുവയ്ക്കുന്നു. അതിൻപ്രകാരം ഷിമോഗയിലുള്ള ഫാംഹൗസിൽ അവരെല്ലാം ഒത്തുകൂടുന്നു. അവിടെവച്ച് മറ്റൊരു സുഹൃത്തും അവർക്കൊപ്പംചേരുന്നു. ശേഷം അവിടെ അവരെ കാത്തിരിക്കുന്ന അപ്രതീക്ഷിത സംഭവവികാസങ്ങളും അതിജീവനത്തിനായുള്ള പോരാട്ടവുമാണ് ചിത്രം പറഞ്ഞുവയ്ക്കുന്നത്.

രണ്ടാംപകുതിയിൽ പെട്ടെന്നു സർവൈവൽ ത്രില്ലർ ട്രാക്കിലേക്ക് ചിത്രം ഗിയർ മാറ്റുന്നു. ആ ഫാംഹൗസിൽ സംഭവിക്കുന്ന ഒരു കൊലപാതകവും അതുണ്ടാക്കുന്ന ഭീതിയും അതിന്റെ കാരണം തേടിയുള്ള അന്വേഷണവും അതിജീവനത്തിനായുള്ള നെട്ടോട്ടവുമാണ് രണ്ടാംപകുതി സജീവമാക്കുന്നത്. അവസാനംവരെ പ്രേക്ഷകർക്കു പിടിതരാതെ ത്രില്ലടിപ്പിക്കുന്ന പ്രവചനാതീതമായ രണ്ടാംപകുതിയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. വരത്തൻ, കുരുതി, തീർപ്പ് തുടങ്ങിയ സിനിമകളുടെ അവതരണത്തിലെ പാറ്റേൺ ഇവിടെയും കാണാനാകും. ആദ്യ പകുതിയിൽ കഥ സാവധാനം പുരോഗമിക്കുന്നത് പകലാണ്. രണ്ടാം പകുതി ഒറ്റരാത്രിയിൽ ഇടിവെട്ടിപ്പെയ്ത മഴപോലെ ചടുലമായി പെയ്തൊഴിയുന്നു.

സംവിധായകൻ മർഫി ദേവസ്സിയും പ്രഫുൽ സുരേഷും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. ചെമ്പൻ വിനോദ് ജോസ്, ബാബുരാജ്, ജിനു ജോസഫ്, ബിനു പപ്പു, റോണി ഡേവിഡ് രാജ്, ഗണപതി, നിതിൻ ജോർജ്, സജിൻ ചെറുകയിൽ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കഥാപാത്രങ്ങൾക്കെല്ലാം ഏതാണ്ട് തുല്യസ്‌ക്രീൻ സ്‌പേസ് നൽകിയിട്ടുണ്ട്. ആരാണ് മികച്ചത് എന്ന് പറയാൻകഴിയാത്തവിധം എല്ലാവരും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്. കരുത്തുറ്റ കഥാപാത്രങ്ങളുടെ കരുത്തുറ്റ സംഭാഷണങ്ങൾ ചിത്രത്തിലുടനീളം ഏറ്റുമുട്ടുന്നുണ്ട്. എന്നാൽ രണ്ടാംപകുതിയിൽ ചെമ്പൻ വിനോദ് കൂടുതൽ സ്‌കോർ ചെയ്യുന്നുണ്ട്.

ചിത്രത്തിന്റെ ത്രില്ലർ മൂഡ്, ദൃശ്യനിലവാരം എന്നിവ ഉയർത്തുന്നതിൽ അണിയറയിലെ സാങ്കേതികപ്രവർത്തകരുടെ കോർത്തിണക്കം ദൃശ്യമാണ്. ചടുലമായ ഛായാഗ്രഹണം, പശ്ചാത്തല സംഗീതം, കലാസംവിധാനം, ആക്‌ഷന്‍ കൊറിയോഗ്രഫി, എഡിറ്റിങ് എന്നിവയുടെ മികച്ച റിസൽട്ട് ചിത്രത്തിന്റെ മേക്കിങ് ക്വാളിറ്റിയിൽ പ്രകടമാണ്. രണ്ടാംപകുതിയിൽ ഡാർക്ക്- റെഡ് ഷെയ്‌ഡിലാണ് ഫ്രയിമുകൾ കഥപറയുന്നത്.

വരത്തൻ പോലെയുള്ള സിനിമകൾക്ക് പശ്ചാത്തലമായ കുട്ടിക്കാനത്തെ അമ്മച്ചിക്കൊട്ടാരമാണ് ചിത്രത്തിലും ഫാം ഹൗസായി വേഷമിടുന്നത്. ഫ്രയിമുകൾ മനോഹരമാക്കുന്നതിൽ കലാസംവിധാനവും മികച്ചുനിൽക്കുന്നു. വലിഞ്ഞുമുറുകുന്ന കഥാഗതിക്ക് ഇടയ്ക്ക് അയവുപകരുന്നത് ചിത്രത്തിലെ ഒരേയൊരു ഗാനമാണ്. ഒത്തുചേരലുകളുടെ ആഘോഷം നിറയുന്ന 'താനാരോ തന്നാരോ എന്ന ഗാനം ഇതിനോടകം ഹിറ്റ്‌ ചാർട്ടുകളിൽ ഇടം നേടിക്കഴിഞ്ഞു.

ഒരുകാര്യം ഉറപ്പുപറയാം. ചെറിയ സ്ക്രീനിൽ ഹെഡ്‌ഫോണുപയോഗിച്ച്‌ കാണേണ്ട സിനിമയല്ല 'നല്ല നിലാവുള്ള രാത്രി'. പൂർണമായും തിയറ്ററിൽ എക്സ്പീരിയൻസ് ചെയ്യേണ്ട ഒരു സിനിമയാണിത്.

English Summary: Nalla Nilavulla Rathri Movie Review

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com