ADVERTISEMENT

ലോകത്തു റിലീസ് ചെയ്തയിടത്തെല്ലാം ബാർബിയെന്ന പാവക്കുട്ടി വൻ വിജയമായി മാറിയതെങ്ങനെ?  റിലീസ് ചെയ്തു ദിവസങ്ങൾ പിന്നിടുമ്പോൾ 775 മില്യൺ ഡോളറാണു ലോകത്തുനിന്നു ബാർബി നേടിയത്. വലിയൊരു കാര്യം പറഞ്ഞുവയ്ക്കുന്നു എന്ന നാട്യങ്ങളൊന്നുമില്ലാതെയാണ് ഗ്രെറ്റ ഗെർവിഗും നോവ ബാംബൂകും ചേർന്നു ബാർബിയെന്ന സിനിമയുണ്ടാക്കിയിരിക്കുന്നത്. 

 

പിങ്ക് നിറത്തെ കാണുമ്പോഴെല്ലാം വല്ലാത്തൊരു നൈർമല്യം തോന്നാറുണ്ടാകുമല്ലോ. അതു കാലങ്ങളായി ആ നിറവുമായിച്ചേർന്നു നാം കണ്ടതും കേട്ടതും ചേർത്തുവച്ചതുമായ എല്ലാം ഇത്തരം 'ഇളം' ഗണത്തിൽ പെടുത്താവുന്ന കാര്യങ്ങളായതുകൊണ്ടും കൂടിയാണ്. എന്നാൽ 'ബാർബി പിങ്ക്' വെറും പിങ്കല്ലെന്നു സിനിമ കണ്ടു തീരുമ്പോളേക്കു മനസിലാകും. സിനിമയുടെ തുടക്കം ബാർബിനാട്ടിലാണ്. അവിടെ ചായക്കപ്പുകളിൽ ചായ ഇല്ല. ബാത് ഷവറിൽ വെള്ളമില്ല. കടലിൽ തിരയില്ല. ഉയരത്തിൽ നിന്നും ചാടിയാൽ മൂക്കും കുത്തി വീഴില്ല. ബാർബി പാവകളെ വച്ചു കളിക്കുന്ന കുട്ടിയെ നേരിൽ കാണും പോലെ സരസമായ ലോകം. 

 

ഇനിയങ്ങോട്ടു ലേശം സ്പോയിലർ അലെർട്ടുണ്ട്;

barbie-3

 

പല തരം ബാർബി പാവകളുണ്ടല്ലോ.  പല സംസ്കാരങ്ങളിൽ നിന്നുള്ള പാവകൾ മറ്റെൽ എന്ന കളിപ്പാട്ടക്കമ്പനി ഉണ്ടാക്കി തുടങ്ങിയത് വളരെ പതുക്കെയാണ്.  അതിന്റെയൊക്കെ സാംസ്കാരിക , രാഷ്ട്രീയ തലങ്ങൾ ഒരുതരത്തിലും ഇടപെടാത്ത കെട്ടുപാടുകളില്ലാത്ത ലോകം. ബാർബിയുടെ 'ആക്‌സസറീസ്' പോലെ മറ്റെൽ കമ്പനി നിർമിച്ച കെൻ പാവകളും അവിടെയുണ്ട്. മനുഷ്യരുടെ ലോകത്തെ ജെണ്ടർ റോളുകൾ അവർക്കു പരിചയമില്ല. അവിടെ സ്ഥിരം സ്വർണ്ണതലമുടിക്കാരി സ്റ്റീരിയോടൈപ്പിക്കൽ പാവയും , അവളുടെ ഇഷ്ടമുള്ളൊരു കടാക്ഷം ലഭിക്കാൻ ചുറ്റിലും നടക്കുന്ന നായകൻ കെൻ പാവയുമുണ്ട്. അവരാണു കഥയുടെ ഗതിയെ നയിക്കുന്നത്. നായികാബാർബിയായി മാർഗോട് റോബിയും കെൻ ആയി റയാൻ ഗോസ്‌ലിങ്ങും അഭിനയിക്കുന്നു. 

 

ഒരിക്കൽ നായികയ്ക്ക് എന്തെന്നില്ലാത്ത വിഷമം. അതിനു പരിഹാരം നിർദ്ദേശിക്കുന്നത് , ബാർബിനാടിനെയും മനുഷ്യലോകത്തെയും കൃത്യമായി അറിയാവുന്ന 'വിയേർഡ് ബാർബി'യാണ്. അമേരിക്കൻ നടിയും കൊമേഡിയനും ഇൻഫ്ളുവന്സറുമായ കേയ്റ്റ് മക്കിനൻ ആ കഥാപാത്രത്തിന്റെ സകല സത്തയും ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്. അങ്ങിനെ വിയേർഡ് ബാർബി, നായികയുടെ വിഷമം മാറാൻ അവളെ വച്ചു കളിക്കുന്ന 'റിയൽ വേൾഡ്' കുട്ടിയെ ചെന്നുകണ്ടു പ്രശ്നം പരിഹരിക്കാൻ നിർദ്ദേശിക്കുന്നു. ആ യാത്രയിൽ യഥാർത്ഥ ലോകത്തിലെ അനീതികളും ജെണ്ടർ രാഷ്ട്രീയവുമെല്ലാം ബാർബിക്കു മുൻപിൽ വെളിപ്പെടുന്നു. എന്നാൽ കെന്നിന് 'ആണ്' എന്ന ഐഡന്റിറ്റിയിൽ പ്രതീക്ഷിക്കാത്ത ബഹുമാനം കിട്ടികൊണ്ടേയിരിക്കുന്നു. ബാർബിയെ സഹായിക്കാനെത്തിയ കെൻ ആ ലക്‌ഷ്യം മറന്നു പുതിയ പാട്രിയാർകൽ ലോകക്രമം ബാർബിനാട്ടിലെത്തിക്കുന്നു. 

 

ബാർബിനാടു സ്ത്രീകളുടേതാണെന്നു 'സ്റ്റീരിയോടൈപ്പിക്കൽ ബാർബി' അഥവാ നായിക അവളുടെ ഉടമക്കുട്ടിയോടും അമ്മയോടും പറയുന്നു. അവരെയും കൂട്ടി ബാർബിനാട്ടിലെത്തുമ്പോളേക്കും സ്ഥിതിയെല്ലാം മാറി മറയുന്നു. അതും ആണരശുനാടായി മാറുന്നു. 

 

സ്ത്രീ അബലയല്ലെന്നു മനസിലാക്കി അഭിമാനത്തോടെ ജീവിക്കാനാകുന്ന അവസ്ഥയുണ്ടാക്കാന്‍ മറ്റു ബാർബികളെ ബോധവൽക്കരിക്കുന്ന 'വിയേർഡ് ബാർബി'യും സംഘവും ഒടുവിൽ വിജയിക്കുന്നു. എന്നാൽ ഇങ്ങിനെ ബൈനറികളിലല്ല ലോകത്തെ കാണേണ്ടതെന്നും എല്ലാവരും ഒരേ പോലെ പരിഗണിക്കപ്പെടുന്ന ലോകം ഉണ്ടാകണമെന്നും സിനിമ നിഗമനത്തിൽ എത്തുന്നു. രണ്ടു ലോകങ്ങളും അതിന്റെ രീതികളും അഭംഗിയില്ലാതെ ചേർത്തുവയ്ക്കാൻ സംവിധായിക ഗ്രെറ്റയ്ക്കായി.  കെൻ പാവയും ബാർബി പാവയും ഇഷ്ടം മനസിലാക്കുന്നയിടത്തു ഇവരുടെ നിർമാണ കമ്പനിയായ മറ്റെൽ ഉടമകൾ കഥ തീർക്കാൻ മുൻകയ്യെടുക്കുന്നുണ്ട്. അതായതു , അവർ പ്രണയത്തിലായല്ലോ. ഇനി അതാണു ബാർബിയുടെ കഥയുടെ അവസാനമെന്നു. പക്ഷേ അതേ രംഗത്തുള്ള, ബാർബിയുടെ സൃഷ്ടാവായ റൂത് മോസ്‌കോ ഹാൻഡ്‌ലെർ എന്ന സ്ത്രീ സംരഭകയുടെ കഥാപാത്രം പറയുന്നത്; അതല്ല ബാർബിയുടെ 'ദ് എൻഡ്' എന്നാണ്. പ്രണയവും പാർട്ണർഷിപ്പുമല്ല ആരുടേയും ആത്യന്തികമായ ജീവിത ലക്‌ഷ്യം. അതു ജീവിതത്തിന്റെ ഒരു ഭാഗം മാത്രമാണ്. മറ്റെൽ ഫാഷൻ ഡോളുകൾ കെന്നിനെയും ബാർബിയെയും വെറും പാവകളായി കാണാൻ സാധിക്കാത്തവിധം സിനിമ സമൂഹത്തിൽ ഇടപെട്ടിട്ടുണ്ടെന്നാണ് സിനിമയുടെ നായികയും നിർമാതാക്കളിൽ ഒരാളുമായ മാര്ഗോട് റോബി പറഞ്ഞത്. അങ്ങിനെയെങ്കിൽ സിനിമയിൽ പറയുന്നതുപോലെ "Humans only have one ending. Ideas live forever." 

English Summary: Barbie Movie Review: Margot Robbie is terrific

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com