ADVERTISEMENT

‘‘തിരിച്ചുവന്ന യജമാനനെ കണ്ട നായയെപ്പോലെയാണ് കൊത്ത. ആദ്യം കുരയ്ക്കും പിന്നെ വാലാട്ടും പിന്നെ കാൽക്കൽ വീണു കിടക്കും.’’ഒരു മാസ് ആക്‌ഷൻ നായകന്റെ തിരിച്ചുവരവു കാത്തിരിക്കുന്ന കൊത്തയെന്ന നാടിനെ വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്. രാജാവിന്റെ വരവിനായി കാത്തിരിക്കുന്ന പ്രജയെപ്പോലെ കൊത്ത. ഗുണ്ടായിസത്തിൽ മെട്രിക്കുലേഷൻ പാസായി നാടുവിട്ട് പത്തുവർഷത്തിനുശേഷം ഗുണ്ടായിസത്തിൽ പിഎച്ച്ഡി എടുത്തു തിരിച്ചുവരുന്ന ‘കിങ്ങ് ഓഫ് കൊത്ത’.

 

ഓണം റിലീസായി ഇത്തവണ ആദ്യം തിയറ്ററുകളിലെത്തിയ കിങ്ങ് ഓഫ് കൊത്ത ദുൽഖർ സൽമാന്റെ അഭിനയമികവു കൊണ്ടും ആക്‌ഷനിലെ പെർഫക്‌ഷൻ കൊണ്ടും ശ്രദ്ധേയമാണ്. എൺപതുകളിലും തൊണ്ണൂറുകളിലും ജോഷിയുടെയും തമ്പി കണ്ണന്താനത്തിന്റെയും ചിത്രങ്ങളിലെ നായകൻമാരുടെ കണ്ണിൽനിറഞ്ഞുനിന്ന സ്നേഹവും വീര്യവും  നിസ്സഹായതയും ഓർമിപ്പിക്കുന്ന അതേ അഭിനയവഴക്കത്തോടെയാണ് ദുൽഖറിന്റെ വരവ്. പക്ഷേ മൂന്നു മണിക്കൂറോളം ദൈർഘ്യമുള്ള സിനിമയെ ഈയൊരു ത്രെഡ് കൊണ്ട് ഒരു പുതുമുഖ സംവിധായകൻ എങ്ങനെ മുന്നോട്ടുകൊണ്ടുപോവും?.

 

dulquer-king-of-kotha

കിങ്ങ് ഓഫ് കൊത്തയെന്ന ആക്ഷൻ ഗ്യാങ്സ്റ്റർ നോയർ സിനിമയിലൂടെ ‘മേക്കിങ്ങി’ൽ ജോഷിയുടെ പിൻമുറക്കാരനാണ് താനെന്ന് അഭിലാഷ് ജോഷി എഴുതി ഒപ്പിട്ടുവച്ചിട്ടുണ്ട്. സുഹൃത്തുക്കൾ പിന്നീട് ശത്രുക്കളാവുകയും ചതിക്കപ്പെട്ട നായകൻ തിരികെവന്ന് വേട്ടയാടുകയും ചെയ്യുന്ന പാടിപ്പതിഞ്ഞ കഥയെ തന്റെ മേക്കിങ്ങ് കൊണ്ട് മറികടക്കാനാണ് അഭിലാഷ് ജോഷിയുടെ ശ്രമം. ഇതേ കഥയുപയോഗിച്ച് ജോഷിയുടെ തന്നെ മാസ്റ്റർപീസ് സിനിമകളുണ്ട് എന്നതാണ് അഭിലാഷ് ജോഷി നേരിടുന്ന പ്രധാനവെല്ലുവിളി.  

ജേക്സ് ബിജോയ് ഒരുക്കുന്ന ബിജിഎം ആദ്യാവസാനം  അഭിലാഷ് ജോഷിയുടെ ശ്രമത്തിനു നല്ല പിന്തുണ നൽകുന്നുണ്ട്. ചോരയും കരിയും പുരണ്ട് കൊത്തയിലെ തെരുവുജീവിതം  ക്യാമറയിൽ ഒപ്പിയെടുക്കുന്ന നിമിഷ് രവിയുടെ ഛായാഗ്രഹണ മികവും അഭിലാഷ് ജോഷിക്കു പിന്തുണ നൽകുന്നുണ്ട്. 

king-of-kotha-teaser

 

മാസ് ആക്‌ഷൻ ഹീറോയായി തിളങ്ങാൻ കഴിയുന്ന അഭിനേതാവാണ് ദുൽഖർ സൽമാനെന്ന് ആരാധകർക്കുമുന്നിൽ തെളിയിക്കാൻ കൊത്തയ്ക്കു കഴിയുന്നുണ്ട്. ദുൽഖറിന്റെ ഒഴുക്കുള്ള അഭിനയമാണ് ചിത്രത്തെ തോളിലേറ്റുന്നത്. കൊത്തയെന്ന സാങ്കൽപ്പിക സ്ഥലത്തു നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. വണ്ടികളുടെ റജിസ്റ്റർ നമ്പർ പോലും കെഒ എന്നാണ് ! കഥ നടക്കുന്നത് 1996ലാണ്. കണ്ണൻഭായ് അടക്കിവാഴുന്ന കൊത്തയിലേക്ക് സ്ഥലം മാറിവരികയാണ് സിഐ ഷാഹുൽ ഹസൻ. പ്രസന്ന അവതരിപ്പിക്കുന്ന സിഐയുടെ വരവോടെയാണ് ചിത്രം തുടങ്ങുന്നത്. സർപ്പാട്ട പരമ്പരൈയിലൂടെ പ്രേക്ഷകരെ ഞെട്ടിച്ച ഷബീർ കല്ലറയ്ക്കലാണ് കൊത്തയുടെ കണ്ണൻഭായിയായി വിലസുന്നത്. കഞ്ചാവും ക്വട്ടേഷനുമായി നാടുവാഴുന്ന കണ്ണൻഭായിയുടെ സാമ്രാജ്യം തകർക്കാൻ എന്തുചെയ്യുമെന്ന ചോദ്യത്തിന് ഉത്തരമായാണ് ഗോകുൽ സുരേഷിന്റെ എസ്ഐ ടോണി ടൈറ്റസ് കൊത്തയുടെ പഴയ അധോലോക രാജാവിന്റെ കഥ പറയുന്നത്. അവനാണ് രാജു.

 

1986ൽ മറഡോണയുടെ ദൈവത്തിന്റെ കൈ സംഭവിച്ച ആ വേൾഡ് കപ്പ് നടക്കുന്ന കാലഘട്ടത്തിലാണ് രാജുവിന്റെ പോയ കാലം. സെവൻസ് ഫുട്ബോൾ കളിച്ചും തല്ലുണ്ടാക്കിയും കൊത്ത വാണിരുന്ന രാജുവായി ദുൽഖർ സൽമാൻ അഭിനയിച്ചുതകർക്കുകയാണ്. കുടുംബത്തിൽനിന്ന് പുറത്താക്കപ്പെട്ടവന്റെ ഒറ്റപ്പെടൽ, അതിൽ തണലാവുന്ന സൗഹൃദം, പ്രണയം എന്നിവയിൽ കോർത്തെടുത്ത ജീവിതം. കൂടെ നടന്നവരുടെ ചതിയിൽ ഒറ്റപ്പെട്ട് നാടുവിടുന്ന രാജുവിലേക്കാണ് കഥ നീളുന്നത്.

 

വലിയൊരു വീട്ടിൽ ഒറ്റപ്പെട്ടു കഴിയുന്ന താരയെന്ന നായിക. കൊത്തയുടെ തിരക്കഥാകൃത്ത് അഭിലാഷ് ചന്ദ്രൻ തന്നെ എഴുതിയ ‘പൊറിഞ്ചു മറിയം ജോസി’ലെ മറിയത്തെ ഓർമിപ്പിക്കുന്ന ‘താര’യായി വരുന്നത് ഐശ്വര്യലക്ഷ്മിയാണ്. ആദ്യം ഭയവും പിന്നെ കാത്തിരിപ്പും കൈമുതലാക്കിയ കഥാപാത്രമാണ് താര.

 

വായിൽ മുറി ഇംഗ്ലിഷ് ഫിറ്റ് ചെയ്ത കഞ്ചാവ് ബിസിനസ്സുകാരൻ ഗാന്ധിഗ്രാമിലെ രഞ്ജിത്ത് ഭായിയായി ചെമ്പൻവിനോദും മികച്ച പ്രകടനമാണ്. നൈല ഉഷ, അനിഖ സുരേന്ദ്രൻ, ശാന്തികൃഷ്ണ, ടി.ജി.രവി, ഷമ്മി തിലകൻ, സുധി കോപ്പ,  രാജേഷ് ശർമ തുടങ്ങി ഒരുകൂട്ടം നല്ല അഭിനേതാക്കളുടെ സാന്നിധ്യവും ചിത്രത്തിനു കരുത്താണ്. കൊത്തയെ സൃഷ്ടിച്ച കലാസംവിധായകനാണ് ഏറ്റവുമധികം കയ്യടിയർഹിക്കുന്നത്. നിമിഷ് രവിയുടെ ഛായാഗ്രഹണത്തിനും കൊത്തയുടെ ചൂടും ഉശിരുമുണ്ട്.

 

വമ്പൻ കാൻവാസിൽ ഒരുക്കിയ കൊത്തയുടെ ലോകം, യാഥാർഥ്യത്തോടെ തന്നെ പ്രേക്ഷകരിലെത്തിക്കാൻ സംവിധായകന് കഴിഞ്ഞു. അഭിലാഷ് ജോഷി മലയാളത്തിലെ എണ്ണം പറഞ്ഞ സംവിധായകരിൽ ഒരാളായി മാറുമെന്ന് ആദ്യചിത്രം ഉറപ്പുതരുന്നുണ്ട്. ദുൽഖറിന്റെ സ്വാഗും മാസ് ആക്‌ഷൻ പരിവേഷവും മികച്ച തിയറ്റർ അനുഭവമാകും കിങ് ഓഫ് കൊത്തയിലൂടെ പ്രേക്ഷകർക്കു സമ്മാനിക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com