ADVERTISEMENT

ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടി സംവിധാനരംഗത്തേക്ക് ചുവടുവയ്ക്കുന്ന മലയാള ചിത്രമാണ് ‘ഒറ്റ’. മുംബൈയിലെ ‘സമതോൽ’ എന്ന സാമൂഹികസേവന സംഘടനയുടെ സ്ഥാപകനും പാലക്കാട് സ്വദേശിയുമായ എസ്.ഹരിഹരന്റെ ജീവിതത്തിൽ നടന്ന കുറെ കാര്യങ്ങൾ കഥാരൂപത്തിലേക്കു മാറ്റിയതാണ് ‘ഒറ്റ’ എന്ന സിനിമ. ഓർമകളിലൂടെ ജീവിതത്തിന്റെ ക്ഷുഭിത യൗവനത്തിലേക്കുള്ള തിരിച്ചുപോക്കാണ് ചിത്രം. 

കോളജ് വിദ്യാർഥികളായ ഹരിയും ബെന്നും സുഹൃത്തുക്കളാണ്. വ്യത്യസ്‌ത കുടുംബപശ്ചാത്തലത്തിൽ നിന്നുള്ളവരെങ്കിലും ഇരുവർക്കും പൊതുവായുള്ളത് കുടുംബപ്രശ്നങ്ങളാണ്. അങ്ങനെ വീട്ടുകാരോട് വഴക്കിട്ട് ഇരുവരും നാടുവിടുന്നു. ആ യാത്രയിൽ അവർ കണ്ടുമുട്ടുന്ന മനുഷ്യരും ഉപജീവനത്തിനായി നേരിടുന്ന വെല്ലുവിളികളും പിന്നെയുണ്ടാകുന്ന തിരിച്ചറിവുകളുമാണ് ചിത്രം അവതരിപ്പിക്കുന്നത്. പാലക്കാട്, ചെന്നൈ, മുംബൈ എന്നിവിടങ്ങളായാണ് കഥ പുരോഗമിക്കുന്നത്.  

നാട്ടിലെ ജീവിതത്തിന്റെ സുഖസമൃദ്ധിയിൽനിന്ന് മഹാനഗരങ്ങളിലെ പാർശ്വവത്കരിക്കപ്പെട്ടവരുടെ ഇടയിലേക്കാണ് ഹരിയും ബെന്നും എത്തിപ്പെടുന്നത്. അവിടെയുള്ളവരുടെ ദയനീയ ജീവിതസാഹചര്യങ്ങൾ ജീവിതത്തിന്റെ പരുക്കൻ യാഥാർഥ്യങ്ങൾ അവരെ പഠിപ്പിക്കുന്നു. അവിടെവച്ച് അവർ രാജുവിനെ കണ്ടുമുട്ടുന്നു. അവർക്കിടയിൽ സൗഹൃദം രൂപപ്പെടുന്നു. രാജുവിനും അയാളുടെ ജീവിതത്തിലെ ഒരു ദുരന്തകഥ പറയാനുണ്ട്. സമാന്തരമായി അതും ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട്. അങ്ങനെ പരിചയപ്പെട്ട പലമുഖങ്ങൾക്കിടയിൽ ഒരാൾ അവരുടെ ജീവിതത്തിന് അടിത്തറയേകുന്നു. അങ്ങനെ ജീവിതത്തിന്റെ അനുഭവങ്ങൾ തേച്ചുമിനുക്കി പുതിയ വ്യക്തികളായ അവരിലൊരാൾ ഓർമകളിലേക്ക് തിരിഞ്ഞുനടക്കുന്നതാണ് ചിത്രം.

ആസിഫ് അലി, അർജുൻ അശോകൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ. ഇന്ദ്രജിത്ത്, സത്യരാജ്, രോഹിണി, ആദിൽ ഹുസൈൻ, ഇന്ദ്രൻസ്, രഞ്ജി പണിക്കർ, സുരേഷ് കുമാർ, ശ്യാമ പ്രസാദ്, സുധീർ കരമന, ബൈജു പൂക്കുട്ടി, ദിവ്യ ദത്ത, കന്നഡ നടി ഭാവന, ലെന, മംമ്ത മോഹൻദാസ്, ജലജ, ദേവി നായർ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. 

അച്ഛനും മകനും ഇടയിലുള്ള ഉരസലുകൾ ആസിഫ്- സത്യരാജ് കോംബോ തീവ്രതയോടെ ആവിഷ്കരിച്ചിട്ടുണ്ട്. വൈകാരിക രംഗങ്ങൾ അഭിനയിച്ചു ഫലിപ്പിക്കാനുള്ള മിടുക്ക് ആസിഫ് ഒറ്റയിലും തുടരുന്നു. ശിഥിലമായ ദാമ്പത്യം മക്കളിൽ ഉളവാക്കുന്ന അരക്ഷിതാവസ്ഥ അർജുൻ അശോകനും ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്. 'ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്' എന്ന ചിത്രത്തിലെ 'വട്ട് ജയൻ' എന്ന കഥാപാത്രത്തെ ഓർമിപ്പിക്കുന്ന മാനറിസങ്ങളും ഡയലോഗ് ഡെലിവറിയുമായി ഇന്ദ്രജിത്തും റോൾ ഭംഗിയാക്കുന്നു.

പാലക്കാടുള്ള അഗ്രഹാര ജീവിതം, ചെന്നൈയിലെ ചേരികളിലെ ജീവിതം, മുംബൈയിലെ ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം തുടങ്ങിയവ റിയലിസ്റ്റിക്കായി ചിത്രത്തിലൂടെ ആവിഷ്കരിക്കുന്നുണ്ട്. ഛായാഗ്രഹണം അടക്കമുള്ള സാങ്കേതികമേഖലകൾ നിലവാരം പുലർത്തുന്നു.

പല രാജ്യാന്തര സിനിമകളുടെയും ‘ശബ്ദമായി’ മാറിയ റസൂൽ തന്റെ പ്രഥമ സംവിധാന സംരംഭത്തിലും ശബ്ദത്തിന് പ്രാധാന്യം നല്കിയിട്ടുണ്ട്. ഒറ്റയിൽ സിങ്ക് സൗണ്ടാണ് ഉപയോഗിച്ചത്. എന്നിട്ടും സൂക്ഷ്മമായ ശബ്ദങ്ങൾ പോലും മിഴിവോടെ പ്രേക്ഷകരിലേക്ക് വിനിമയം ചെയ്യപ്പെടുന്നുണ്ട്. ഒറ്റയിൽ സംഗീതത്തിന് നല്ല പ്രാധാന്യം നൽകിയിട്ടുണ്ട്. ചിത്രത്തിൽ കഥാപുരോഗതി പലപ്പോഴും സംഗീതത്തിന്റെ തോളിലേറിയാണ് ചിത്രത്തിൽ സഞ്ചരിക്കുന്നത്.

വിവിധ ഭാഷകളുടെ കൂടിച്ചേരലാണ് ഈ സിനിമ. ആ അർഥത്തിൽ ഇതൊരു പാൻ ഇന്ത്യൻ ചിത്രമെന്നും പറയാം. രണ്ടര മണിക്കൂർ ദൈർഘ്യമുണ്ട് ചിത്രത്തിന്. ഇതൊരു തട്ടുപൊളിപ്പൻ ചിത്രമല്ല. പക്ഷേ പലർക്കും താദാത്മ്യം പ്രാപിക്കാൻ കഴിയുന്ന ചില അനുഭവങ്ങൾ ഈ സിനിമയിലുണ്ട്. ചുരുക്കത്തിൽ ആദ്യ സംവിധാനസംരംഭം റസൂൽ പൂക്കുട്ടി മോശമാക്കിയിട്ടില്ല എന്നുവേണം പറയാൻ.

English Summary:

Otta Movie Review: Resul Pookutty's Directorial Debut

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com