ഹൃദയതാളത്തിൽ ‘താൾ’; റിവ്യൂ

Mail This Article
എഴുതാൻ മറന്നുപോയ ഒരു പുസ്തകത്താൾ എല്ലാവരുടെ ജീവിതത്തിലും ഉണ്ടാവും. അത് പലതരത്തിൽ ആവും. ചിലപ്പോൾ മറവി മൂലം സംഭവിച്ചതാവം. മറ്റു ചിലപ്പോൾ മനഃപൂർവവും. അതുപോലെ നമ്മുടെ ഉള്ളിൽ ഉറങ്ങുന്നതോ, അല്ലെങ്കിൽ പിന്നീട് പറയാനായി മാറ്റിവച്ച ചില കഥകളെ ഓർമ്മിപ്പിക്കുവാനായി എത്തിയിരിക്കുന്ന ചിത്രമാണ് 'താൾ'.
വിശ്വയും മിത്രയും കാർത്തിക്കും സുഹൃത്തുക്കളാണ്. അവരുടെ ക്യാംപസ് ജീവിതത്തിൽ ഉണ്ടാവുന്ന ചില പ്രശ്നങ്ങളാണ് താളിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. വിശ്വയും മിത്രയും ക്യാംപസിൽ അവശേഷിപ്പിച്ച ചില അടയാളങ്ങളിലൂടെ അവരിലേക്ക് എത്താൻ ശ്രമിക്കുന്ന പുത്തൻ തലമുറയ്ക്ക് നേരിടേണ്ടിവരുന്ന ചില പ്രശ്നങ്ങളിലൂടെയാണ് ചിത്രം മുന്നേറുന്നത്. പ്രണയവും വിരഹവും ഒരേ തൂവൽ പക്ഷികളാണ് എന്നും ഈ ചിത്രം പറയുന്നുണ്ട്. പ്രണയം എന്നാൽ വിട്ടുകൊടുക്കൽ കൂടിയാണ് എന്നും ഈ ചിത്രം ഓർമിപ്പിക്കുന്നു.

ക്യാംപസിലെ സൈക്കോളജി ഡിപ്പാർട്ട്മെന്റിൽ നടക്കുന്ന അസാധാരണമായ ചില കാര്യങ്ങളും അതിന്റെ പിന്നാലെ പോകുന്നവർക്ക് സംഭവിക്കാൻ ഇടയുള്ള ബുദ്ധിമുട്ടുകളുമെല്ലാം ചിത്രം തുറന്നുപറയുന്നുണ്ട്. അതോടൊപ്പം തന്നെ ചിലപ്പോഴെങ്കിലും നാമെല്ലാം അനുഭവിച്ചിട്ടുള്ള മാനസികാവസ്ഥകളെ കൂടി പങ്കുവയ്ക്കാൻ ഈ ചിത്രത്തിനായിട്ടുണ്ട്. നമുക്ക് പരിചയമുള്ള ചിലരുടെയെങ്കിലും അസാധാരണമായ പെരുമാറ്റം എന്തുകൊണ്ട് അങ്ങനെയായി എന്നുള്ള ചോദ്യത്തിനു കൂടി ഈ ചിത്രം ഉത്തരം തരുന്നുണ്ട്.
രണ്ട് കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന ചിത്രം ഒരു ക്യാംപസ് ത്രില്ലറാണ്. ഈ രണ്ടു കാലഘട്ടത്തെയും അവതരിപ്പിക്കുന്ന കഥാപരിസരവും, കഥാപാത്രഘടനകളും വളരെ സൂക്ഷ്മമായും കൃത്യമായുമാണ് താളിൽ അടയാളപ്പെടുത്തിയിട്ടുള്ളത് എന്നത് ചിത്രത്തിൻറെ എടുത്തു പറയാവുന്ന പ്രത്യേകതയാണ്.
കലാലയ ജീവിതത്തിന്റെ വർണ്ണാഭമായ ലോകം വരച്ചിടുന്ന താളിൽ പ്രണയവും, വിരഹവും, ആനന്ദവും എല്ലാം ഒരേപോലെ ഇഴ ചേർത്താണ് അവതരിപ്പിച്ചിരിക്കുന്നത്.
വിശ്വയായി അൻസൺ പോളും മിത്രയായി ആരാധ്യയും കാർത്തിക്കായി രാഹുൽ മാധവും എത്തുന്നു. രൺജി പണിക്കർ, രോഹിണി, ദേവി അജിത്ത്, സിദ്ധാർത്ഥ് ശിവ, നോബി, ശ്രീധന്യ, വിവിയ ശാന്ത്, അരുൺകുമാർ മറീന മൈക്കിൾ, വൽസാ കൃഷ്ണാ, അലീന സിദ്ധാർഥ് എന്നിവരാണ് മറ്റു കഥാപാത്രങ്ങൾ.
ക്യാംപസ് ത്രില്ലർ ജോണറിൽ പെടുത്താവുന്ന ഈ സിനിമയ്ക്ക് സാധാരണ ക്യാമ്പസ് സിനിമകളിൽ നിന്നും വേറിട്ടൊരു കഥാഖ്യാന രീതിയാണ് അവലംബിച്ചിരിക്കുന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും നിർവഹിച്ചിരിക്കുന്നത് മാധ്യമ പ്രവർത്തകനായ ഡോ.ജി.കിഷോറാണ്. ഒരു ക്യാമ്പസിൽ നടക്കാവുന്ന പ്രണയവും വിരഹവും സൗഹൃദവും എല്ലാം അതേപോലെ ചിത്രത്തിലേക്ക് കോർത്തിണക്കാൻ കിഷോറിന് കഴിഞ്ഞിട്ടുണ്ട്. ചിത്രത്തിലെ കാലഘട്ടങ്ങളുടെ വ്യത്യാസത്തിൽ അവയെ കൃത്യമായി അടയാളപ്പെടുത്തുവാൻ ഛായാഗ്രാഹൻ സിനു സിദ്ധാർത്ഥിനും കഴിഞ്ഞിട്ടുണ്ട്.
മനോഹരമായ കൊണ്ട് ഗാനങ്ങൾ കൊണ്ട് സമ്പന്നമാണ് താൾ. ബികെ ഹരിനാരായണന്റെ വരികൾക്ക് ബിജുബാലാണ് സംഗീതം നൽകിയിരിക്കുന്നത്. ഗ്രേറ്റ് അമേരിക്കൻ ഫിലിംസിന്റെ ബാനറിലാണ് താൾ റിലീസിന് എത്തിയിരിക്കുന്നത്.