കുടുംബങ്ങൾക്കുള്ളിലെ ഇരുണ്ട കാഴ്ചകള്; ഫാമിലി റിവ്യു
Family Review
Mail This Article
മലയോര ഗ്രാമപ്രദേശത്ത് ജീവിക്കുന്ന യാഥാസ്ഥിതിക ക്രിസ്ത്യൻ കുടുംബാംഗമാണ് സോണി. നാടുമായി ബന്ധപ്പെട്ട എല്ലാക്കാര്യങ്ങളിലും സജീവ സാന്നിധ്യമായ സോണിയെ നാട്ടുകാർക്ക് വളരെയധികം വിശ്വാസമാണ്. ചെറിയ കുട്ടികൾക്കായി സോണി ഒരു ട്യൂഷൻ ക്ലാസും നടത്തിയിരുന്നു. സോണിയുടെ ഗ്രാമത്തിൽ പുലി ഇറങ്ങുന്നതോടെ അതിനെ പിടിക്കാനുള്ള ശ്രമങ്ങളുമായി നാട്ടുകാർ മുന്നോട്ടുപോകുന്നു. പുലിക്കായി നാട്ടുകാർ ഒരുക്കിയ കെണിയിൽപ്പെടുന്നത് ഒരു വളർത്തു മൃഗമാണ്. അതിനെ രക്ഷിക്കാനുള്ള എല്ലാ മാർഗങ്ങളും സോണി ഒരുക്കുന്നു.
അതിനിടയിലാണ് കണക്കു പഠിക്കാൻ ബുദ്ധിമുട്ടുള്ള ഒരു കുട്ടിക്കg ട്യൂഷൻ എടുക്കണം എന്നു പറഞ്ഞ് നാട്ടുകാരിൽ ഒരാൾ സോണിയെ സമീപിക്കുന്നത്. പണത്തോട് ആർത്തി ഇല്ലാത്ത, അധ്യാപനം ജീവിതചര്യയായി കൊണ്ടുനടക്കാൻ ആഗ്രഹിക്കുന്ന ഒരാൾ എന്ന നിലയിൽ സോണി അദ്ദേഹത്തിന്റെ വീട്ടിൽ ചെന്ന് മകൾക്കg ട്യൂഷൻ എടുക്കാൻ സമ്മതിക്കുന്നു. അതിനിടയിൽ ആ നാട്ടിൽ ഉണ്ടാവുന്ന ഒരു ഒളിച്ചോട്ടവും അതുമായി ബന്ധപ്പെട്ടുണ്ടാവുന്ന ചില പ്രശ്നങ്ങളുമാണ് ‘ഫാമിലി’ എന്ന ചിത്രത്തിന്റെ കഥാഗതിയെ മുന്നോട്ടു നയിക്കുന്നത്. മറ്റുള്ളവരെ ഉപദേശിക്കാനും നേർവഴിക്കു നയിക്കാനുമൊക്കെ സോണിക്കു വളരെയധികം ഇഷ്ടമാണ്. മറ്റുള്ളവർ തെറ്റ് ചെയ്യുമ്പോൾ അതു ശരിയല്ല എന്നു പറയാനോ, തെറ്റു തിരുത്തി മുന്നോട്ടു പോകണം എന്നു പറയാനോ സോണി ഒരിക്കലും മടിക്കാറില്ല. ക്ഷമയോടെ കാര്യങ്ങൾ മനസ്സിലാക്കി പെരുമാറുന്ന സോണിയുടെ സ്വഭാവം കുടുംബത്തിനും നാട്ടുകാരിലും പ്രതീക്ഷ ഉളവാക്കുന്നുണ്ട്. അതിനിടയിലാണ് നാട്ടിലെ ഒരു പെൺകുട്ടിയുമായി സോണിക്ക് ഇഷ്ടമുണ്ടെന്ന് വീട്ടുകാർ മനസ്സിലാക്കുന്നത്. സോണിയുടെ ഇഷ്ടം വീട്ടുകാർക്ക് ഒരിക്കലും അംഗീകരിക്കാൻ പറ്റുന്നതായിരുന്നില്ല. പിന്നീട് സോണിയുടെ ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങളാണ് ഈ സിനിമയുടെ പ്രമേയം.
ദ്വന്ദവ്യക്തിത്വത്തിന് ഉടമയായ സോണിയുടെ കഥ പറയുന്നതിൽ ഡോൺ പാലത്തറയുടെ ശ്രമം വിജയിച്ചിട്ടുണ്ട്. സമൂഹത്തിനു മുന്നിൽ തുറന്ന പുസ്തകമായി നടിക്കുന്ന ചിലരുടെ യഥാർഥ സ്വഭാവം മറ്റൊന്നായിരിക്കും എന്ന് പറയുന്ന ചിത്രം നിരവധി രാജ്യാന്തര ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ചിരുന്നു. ചില വിഷയങ്ങളെ സമൂഹം എങ്ങനെ നോക്കിക്കാണുമെന്നും ചില സത്യങ്ങൾ എത്ര വേഗമാണ് നുണയായി മാറുന്നത് എന്നും ഫാമിലിയിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കുന്നുണ്ട്. സത്യമാണെന്നു കരുതുന്ന പല കാര്യങ്ങളും മിഥ്യയാണെന്നു തിരിച്ചറിയപ്പെടുന്ന ഒരു സമൂഹത്തിന്റെയും, അത് മറ്റുള്ളവരിലേക്ക് പകരാൻ ശ്രമിക്കുമ്പോൾ അവർക്ക് ലഭിക്കുന്ന തിരസ്കരണവും ഒക്കെ ഫാമിലിയിൽ കൃത്യമായി അടയാളപ്പെടുത്തിയിട്ടുണ്ട്. ആട്ടിൻതോലിട്ട ചെന്നായയുടെ തോലുകൾ ചിലപ്പോഴെങ്കിലും അടർത്തി മാറ്റാൻ കഴിയില്ല എന്ന കാര്യവും ഈ ചിത്രത്തിൽ പറഞ്ഞു പോകുന്നുണ്ട്.
ശരാശരി മലയാളിയുടെ ചിന്തകളും കുറച്ചുകാലം മുൻപ് വരെ ഉണ്ടായിരുന്ന ഗൾഫ് തരംഗവും ഒക്കെ ഈ ചിത്രത്തിൽ ഒരു നൊസ്റ്റാൾജിയയായി അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. മലയോര ഗ്രാമത്തിന്റെ ഭംഗി കൃത്യമായി പകർത്താൻ ചിത്രത്തിന്റെ സിനിമാറ്റോഗ്രാഫർക്ക് കഴിഞ്ഞിട്ടുണ്ട്. സോണിയിലൂടെയും അയാളുടെ കുടുംബത്തിലൂടെയും മുന്നോട്ടുപോകുന്ന ഫാമിലിയുടെ കഥ ഒരു മലയോര കുടുംബത്തിന്റെ നേർചിത്രം കൂടിയാണ്. വേട്ടമൃഗത്തിന്റെ ക്രൂരതയും വന്യതയും ഒക്കെ ഈ ചിത്രത്തിൽ പ്രതീകങ്ങളായി അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്.
സോണിയായി വിനയ് ഫോർട്ട് വളരെ മികച്ച പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. കുട്ടികളോടുള്ള സോണിയുടെ പെരുമാറ്റവും ഒരു അധ്യാപകൻ എന്ന നിലയിലുള്ള അച്ചടക്കവും നാട്ടുകാരോടുള്ള പ്രതിബദ്ധതയും എല്ലാം വിനയ് ഫോർട്ട് നന്നായി അവതരിപ്പിച്ചു. സോണിയുടെ അമ്മായിയായി എത്തുന്നത് ദിവ്യ പ്രഭയാണ്. മലയാളികൾക്ക് കണ്ടു പരിചയം ഉള്ള ഒരു അമ്മായി കഥാപാത്രം. ചിലതൊക്കെ തുറന്നുപറയണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിലും സമൂഹം അതിനെ എങ്ങനെ നോക്കിക്കാണും എന്ന് സംശയത്തിൽ മുന്നോട്ടുപോകുന്ന ഒട്ടേറെ പേർ നമുക്ക് ചുറ്റുമുണ്ട്. അവരുടെ പ്രതീകമായാണ് ഈ കഥാപാത്രത്തെ ഡോൺ അവതരിപ്പിച്ചിരിക്കുന്നത്.
മാത്യു തോമസ്, നിൽജ കെ. ബേബി, അഭിജ ശിവകല എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് സംവിധായകനായ ഡോൺ പാലത്തറ തന്നെയാണ്. ജലീൽ ബാദുഷയാണ് സിനിമാട്ടോഗ്രാഫർ. രംഗനാഥ് രവിയുടെ സൗണ്ട് ഡിസൈനിങ് ചിത്രത്തിന് പ്രത്യേക ഭംഗി നൽകുന്നു. ബേസിൽ സി.ജെ. ആണ് സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത്.