ADVERTISEMENT

ദാരിദ്ര്യത്തെ നമ്മൾ അംഗീകരിക്കുന്നില്ല. എന്നാൽ, ദാരിദ്ര്യം നമ്മളെ അംഗീകരിച്ചാലോ. ആവേശിച്ചോലോ. മുറുകെ പുണർന്നാലോ. ഈ ഒരു ആശയത്തിൽ നിന്നു വേണം Thiiird എന്ന ചലച്ചിത്രം കാണാൻ. എല്ലാവർക്കും വേണ്ടവനെങ്കിലും ഒന്നും വേണ്ടെന്നു തീരുമാനിച്ച് ഒറ്റയ്ക്കൊരു ഗ്രാമത്തിൽ തനിച്ചു ജീവിക്കുന്ന കാർ മെക്കാനിക്. അയാളുടെ ജീവിതം കറുപ്പിലും വെളുപ്പിലും പിന്തുടരുകയാണ് കരീം കാസ്സിം. 

ഈ ചിത്രത്തിൽ ഒട്ടേറെ കഥാപാത്രങ്ങളുണ്ട്. വിശാലമായ ഗ്രാമവും പ്രകൃതിയും പശ്ചാത്തലവുമുണ്ട്. എന്നാൽ ഒരു കഥാപാത്രത്തിനും മറ്റൊരാളുമായി ഒരു ബന്ധവുമില്ല. അവരെയെല്ലാം കൂട്ടിയിണക്കുന്നതും വേർ‌പിരിക്കുന്നതും അയാൾ തന്നെയാണ്. ആ കാർ മെക്കാനിക്. അയാൾക്ക് ഒരു പേരുണ്ട്. എന്നാൽ, ആ പേരിൽ ഒരു കാര്യവുമില്ല. ഒരു പേരിൽ എന്തിരിക്കുന്നു. ഏതു പേരിട്ട് വിളിച്ചാലും റോസ് ആ മണം പരത്തുന്നിടത്തോളം റോസ് തന്നെയാണ്. മുള്ളുകളുണ്ടെങ്കിലും. 

തനിക്കു മുന്നിൽ കൊണ്ടുവരുന്ന കാറുകൾ അയാൾ നന്നാക്കാറുണ്ട്. വളരെക്കുറഞ്ഞ സമയത്തിൽ. കുറഞ്ഞ അധ്വാനം മാത്രം മുതലാക്കി. അതിനിടെ അവർ പറയുന്ന പ്രശ്നങ്ങൾ അയാൾ എന്നെങ്കിലും കേട്ടിട്ടുണ്ടോ. അഥവാ കേട്ടാൽ തന്നെ അയാൾക്ക് എന്തു ചെയ്യാനാവും. 

സ്നേഹത്തിനു വേണ്ടി വഴക്കുകൂട്ടുന്നവർ. ജീവിതം കൈവിട്ടുപോകുമോ എന്നു പേടിക്കുന്നവർ. ജീവിതം കരുപ്പിടിപ്പിക്കാൻ ശ്രമിക്കുന്നവർ. എല്ലാവർക്കും പറയാനുള്ളത് വ്യത്യസ്ത കഥകളാണ്. എന്നാൽ എല്ലാ കഥകളും സമാനമാണു താനും. അതുകൊണ്ടുകൂടിയാണ് കറുപ്പിലും വെളുപ്പിലും ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. അവസാന ദൃശ്യം മാത്രം വെളിച്ചത്തിലേക്കും, നിറങ്ങളിലേക്കും, കടലിനെക്കരെയുള്ള ദ്വീപിലേക്കും തുറന്നുവച്ച ദൃശ്യത്തിലേക്കു ക്യാമറ മിഴി തുറക്കുന്നതും. 

അയാൾക്ക് ആരുമില്ല എന്നു കരുതിയെങ്കിൽ തെറ്റി. അയാളെ ആരും കാത്തിരിക്കുന്നില്ല എന്നു കരുതിയാലും തെറ്റി. എന്നാൽ, അയാൾക്ക് ഒന്നും വേണ്ട. ആരെയും ആവശ്യമില്ല. ഒന്നും ആവശ്യമില്ല. അങ്ങനെയും ചില മനുഷ്യരുണ്ട്. കാട്ടിലൂടെ അവർ അരുവികളായി ഒഴുകിക്കൊണ്ടിരിക്കും. ഒഴുകുകയാണെന്ന ഒരു ഭാവവും ഇല്ലാതെ. വെള്ളെമെടുക്കാം. ആ തീരത്ത് ഒട്ടേറെ വളർച്ചയുടെ പൊടിപ്പുകൾ ഉണ്ടാകാം. എന്നാൽ, കാട്ടരുവി അതൊന്നും അറിയുകയോ അംഗീകരിക്കുകയോ ഉൾക്കൊള്ളുകയോ ചെയ്യുന്നു എന്ന ഒരു ഭാവവും കാണിക്കില്ല. അതവരുടെ മഹത്വം. നൻമ. അന്തസ്സ്. 

അയാൾ ആരാണ്. ഒന്നാമനല്ല. രണ്ടാമനല്ല. മൂന്നാമനാണോ. മൂന്നാമൂഴമാണോ. ആണെന്നും അല്ലെന്നും പറയാം. എന്നിട്ടും എന്തിനാണ് മണിക്കൂറുകളോളം ഡ്രൈവ് ചെയ്ത് അയാൾ ആ കന്യാസ്ത്രീ മഠത്തിന്റെ മുന്നിൽ എത്തിയത്. അവിടെ കാത്തുനിന്ന സ്ത്രീയുടെ അരികിൽ എത്തി അവരെ കെട്ടിപ്പുണർന്നത്. അവരോ. മുഖം ആ താടിരോമങ്ങൾക്കുള്ളിൽ ഒളിപ്പിച്ച് ഇതുവരെ ഒരിക്കലും ലഭിക്കാത്ത സംരക്ഷണത്തിന്റെ കവചത്തിൽ സ്വയം ഇല്ലാതായി. എന്നാൽ, അവിടെ, ആ നിമിഷത്തിൽ ജീവിതം അവസാനിക്കുന്നില്ല. തിരിച്ചു വീണ്ടും ഡ്രൈവ് ചെയ്യേണ്ടതുണ്ട്. ഒറ്റയ്ക്ക്‌. വിജനമായ വഴികളിലൂടെ. കൂട്ടില്ലാതെ. ഉരിയാടാൻ ആരുമില്ലാതെ. ആരും കൂടെയില്ലാത്ത യാത്ര. അതാണ് ഈ ലബനീസ് ചിത്രം. ഒറ്റയ്ക്കാണെന്ന് ഒരിക്കലെങ്കിലും തോന്നിയിട്ടുള്ളവർക്ക് ധൈര്യമായി കാണാം. മൂന്നാമതൊരാൾ കൂട്ടു വരും. 

English Summary:

Thiiird Movie Review

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com