ADVERTISEMENT

ആലപ്പുഴയുടെ പശ്ചാത്തലത്തിൽ ഒരു തീവ്രപ്രണയത്തിന്റെ കഥ പറഞ്ഞെത്തിയ കളർഫുൾ എന്റർടെയ്നറാണ് ‘ഖൽബ്’. തീവ്രവും വന്യവുമായ പ്രണയത്തിന്റെ ഏഴു തലങ്ങളിലൂടെയാണ് സാജിദ് യഹിയ ചിത്രത്തിന്റെ കഥ പറയുന്നത്. സിനിമയുടെ പേര് തന്നെ പ്രണയത്തിൽ കുതിർന്ന ഹൃദയമെന്ന അർഥം വരുന്ന വാക്കാണ്. സിനിമയും അടിമുടി പ്രണയത്തിൽ കുളിച്ച് പൂത്ത് തളിർത്ത് നിൽക്കുന്നു. അറിയപ്പെടുന്ന നടൻമാർ എണ്ണത്തിൽ കുറവാണെങ്കിലും വെറുതെ വന്നുപോകുന്ന കഥാപാത്രങ്ങൾ വരെ മികച്ച പ്രകടനം കാഴ്ചവച്ച ചിത്രത്തിൽ മൈക്ക് ഫെയിം രഞ്ജിത് സജീവും പുതുമുഖ താരം നേഹ നസ്‌നീനുമാണ്‌ പ്രണയജോഡികളായെത്തുന്നത്. 

ആലപ്പുഴയിലെ ഡോൾഫിൻ ബീച്ചിൽ റസ്റ്ററന്റ് നടത്തുന്ന സായിപ്പിന്റെ മകനാണ് ലിയോണാർഡോ കാൽപോ. കാൽപോയും അവന്റെ നാല് സുഹൃത്തുക്കളും ടൂറിസ്റ്റുകൾക്ക് വഴികാട്ടികളാണ്. ഏതെങ്കിലും ഒരു മദാമ്മയെ വളച്ച് കല്യാണം കഴിച്ച് വിദേശത്തേക്കു പോകണമെന്നാണ് കാൽപോയുടെ ആഗ്രഹം. അവന്റെ കൂട്ടുകാർക്കും അതേ ആഗ്രഹമാണ്. പിറന്നപ്പോൾത്തന്നെ മമ്മ മരിച്ചുപോയ കാൽപോയെ ഒരു കുറവും അറിയിക്കാതെ വളർത്തിയ ഡാഡയെ പിരിഞ്ഞുപോകുന്ന വിഷമം മാത്രമേ അവനുള്ളൂ. അൽപസ്വൽപം തരികിടയും കൂട്ടുകെട്ടുമായി നടന്ന അവർക്കിടയിലേക്ക് ഒരുനാൾ ഒരു മാടത്തയായി അവൾ പറന്നുവന്നു. 

തുമ്പി എന്നുപേരുള്ള ഒരു തട്ടമിട്ട സുന്ദരി. തുമ്പിയെ കണ്ടതോടെ അവന്റെ പ്രപഞ്ചം മാറിമറിഞ്ഞു. അതുവരെയും തുറക്കാത്ത അവന്റെ ഖൽബിലെ പ്രണയത്തിന്റെ പറുദീസയുടെ വാതിൽ അവൾക്കായി തുറക്കുകയായിരുന്നു. കാൽപോയും തുമ്പിയും പ്രണയബദ്ധരായി ആ ബീച്ചിൽ പറന്നുനടന്നു. പ്രണയികൾക്കു മാത്രം പ്രത്യക്ഷമാകുന്ന ഡോൾഫിനുകൾ അവൾക്കും അവനും മുൻപിൽ നൃത്തമാടി. രണ്ടുപേർ പ്രണയിക്കുമ്പോൾ ഈ ലോകം മുഴുവൻ അവർക്കെതിരേ പ്രവർത്തിക്കാൻ തുടങ്ങുമെന്ന പ്രപഞ്ച സത്യം തിരിച്ചറിയാൻ തുമ്പിയും കാൽപോയും വൈകി.

ആലപ്പുഴയുടെയും അറബിക്കടലിന്റെയും മനോഹാരിത മുഴുവൻ ഒപ്പിയെടുത്ത ചിത്രമാണ് ഖൽബ്. പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ മൊഞ്ചുള്ള ഒരു പ്രണയത്തിന് സാക്ഷ്യം വഹിക്കാനെന്നോണം ചെഞ്ചുവപ്പാർന്ന കടലും തീരത്തെ മണൽത്തരികളും സഞ്ചാരികളെ കാത്തിരിക്കുന്ന ബീച്ചും എല്ലാം വളരെ സൂക്ഷ്മമായും മനോഹരമായും പകർത്തിയെടുക്കാൻ സാജിത് യാഹിയയും കൂട്ടരും ശ്രമിച്ചിട്ടുണ്ട്. അധികം ട്വിസ്റ്റുകളില്ലാതെ അനർഗളം ഒഴുകുന്ന പുഴപോലെ ഒരു പ്രണയസിനിമയുടെ തിരക്കഥയൊരുക്കാൻ കഴിഞ്ഞതാണ് ഈ ചിത്രത്തിന്റെ വിജയം. ദൃശ്യഭംഗിയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. പ്രണയത്തിന്റെ നിറങ്ങൾ വാരിക്കുടഞ്ഞ കോസ്റ്റ്യൂമുകളും ചെടികളും പൂക്കളും കെട്ടിടങ്ങളും ബീച്ചും കടലും എല്ലാം ഏറെ മനോഹരമായി ദൃശ്യവൽക്കരിക്കാൻ ഛായാഗ്രാഹകന് കഴിഞ്ഞിട്ടുണ്ട്. ഒരു പ്രണയചിത്രത്തിന് ചേരുന്ന തരത്തിലുള്ള സംഗീതവും ഹിഷാം അബ്‌ദുൽ വഹാബിന്റെയും വിനീത് ശ്രീനിവാസന്റെയും ആലാപനവും പ്രേക്ഷകരെ ചിത്രത്തിലേക്ക് വലിച്ചടുപ്പിക്കുന്നുണ്ട്. 

ട്രെയിലറിൽ നിന്നും
ട്രെയിലറിൽ നിന്നും

അഭിനേതാക്കളുടെ പ്രകടനമാണ് എടുത്തുപറയേണ്ടത്. സിനിമയിൽ പയറ്റിത്തെളിഞ്ഞ സിദ്ദീഖ് എന്ന താരത്തിന്റെ കാച്ചിക്കുറുക്കിയ അഭിനയത്തികവ് പുതുമുഖ താരങ്ങളുടെ അഭിനയത്തിന് കരുത്തുറ്റ തണലായി എന്നുതന്നെ പറയാം. സായിപ്പ് എന്ന അച്ഛൻ കഥാപാത്രത്തിന് സിദ്ദീഖ് ഇതുവരെ ചെയ്തതിൽനിന്ന് ഏറെ വ്യത്യസ്തമായ വസ്ത്രധാരണവും അഭിനയശൈലിയുമായിരുന്നു. തന്റെ വേഷം സിദ്ദീഖ് ഏറ്റവും ഭംഗിയായി ചെയ്തിട്ടുണ്ട്. ‘മൈക്ക്’ എന്ന ചിത്രത്തിലെ നായകനായ രഞ്ജിത്ത് സജീവനാണ് കാൽപോ എന്ന നായകനായെത്തിയത്. പുതിയ അഭിനേതാക്കളിൽ നായകവേഷം വിശ്വസിച്ചേൽപ്പിക്കാൻ കഴിയുന്ന താരമാണിതെന്ന് വെളിപ്പെടുത്തുന്ന പ്രകടനമായിരുന്നു രഞ്ജിത്തിന്റേത്. പ്രണയ രംഗങ്ങളിലും ആക്‌ഷൻ രംഗങ്ങളിലും രഞ്ജിത്ത് മികവു പുലർത്തുന്നു.

‘മാങ്കത്ത’  ഗാനരംഗത്തിൽ നിന്ന്.
‘മാങ്കത്ത’ ഗാനരംഗത്തിൽ നിന്ന്.

നേഹ നസ്‌നീൻ എന്ന സോഷ്യൽ മീഡിയ താരമാണ് തുമ്പി എന്ന നായികയായത്. ഇൻസ്റ്റഗ്രാമിൽ നിരവധി ഫോളോവേഴ്സ് ഉള്ള നേഹ മികച്ച നടിയും പാട്ടുകാരിയുമാണെന്ന് അവരുടെ ഇൻസ്റ്റഗ്രാം വിഡിയോകളിൽ തന്നെ തെളിയിച്ചതാണ്. കാർത്തിക്ക് ശങ്കർ, ഷെമീർ, ജാസ്സിം ഹാസിം, അബു സലീം, സനൂപ് കുമാർ, വിഷ്ണു അഴീക്കൽ എന്നിങ്ങനെ ഒരുപിടി റീൽസ് താരങ്ങളാണ് നായകന്റെ കൂട്ടുകാരുടെ വേഷത്തിലെത്തിയത്. ഇവരോടോപ്പം ലെന, ജാഫർ ഇടുക്കി, ശ്രീധന്യ, മനോഹരി ജോയ്, അംബി, ആതിര പട്ടേൽ, സരസ ബാലുശേരി, സുർജിത്ത്, ചാലി പാലാ, സച്ചിൻ ശ്യാം, തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നു.

‘പടച്ചവൻ നിന്നെ പടച്ചപ്പോൾ’ ഗാനരംഗത്തിൽ നിന്ന്.
‘പടച്ചവൻ നിന്നെ പടച്ചപ്പോൾ’ ഗാനരംഗത്തിൽ നിന്ന്.

സൂഫിസം ആസ്പദമാക്കിയ പ്രണയത്തിന്റെ മനോഹരമായ ഏഴ് തലങ്ങളിലൂടെയുള്ള ഒരു സഞ്ചാരമാണ് ഈ ചിത്രം. കോവിഡിന് ശേഷം ആകെ മാറിമറിഞ്ഞ മലയാള സിനിമ ത്രില്ലറിലും ആക്‌ഷൻ സിനിമകളിലും പിടിമുറുക്കിയത്തോടെ അപ്രത്യക്ഷമായ, മനസ്സ് നിറയ്ക്കുന്ന പ്രണയ ചിത്രങ്ങളുടെ അഭാവം തീർക്കാൻ ഖൽബിന് കഴിയും. സിനിമ കാണുന്ന പ്രേക്ഷകരുടെ കൂടി ഖൽബ് കട്ടെടുക്കുന്ന പുതുമുഖങ്ങളുടെ പ്രകടനവും ആലപ്പുഴയുടെ മനോഹാരിതയും കോർത്തിണക്കിയ ചിത്രം യുവാക്കൾക്കും കുടുംബ പ്രേക്ഷകർക്കും ഉൾപ്പടെ എല്ലാ തരം പ്രേക്ഷകർക്കും തിയറ്ററിൽ പോയി ആസ്വദിക്കാൻ കഴിയുന്ന ഒന്നാണ്.

English Summary:

Qalb Malayalam Movie Review

REEL SMILE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com