ADVERTISEMENT

‘തങ്കമണി’ എന്ന പേരു കേൾക്കുമ്പോൾത്തന്നെ കേരളം നടുങ്ങും. എൺപതുകൾക്കു ശേഷം തങ്കമണി എന്ന പേര് പെൺകുട്ടികൾക്ക് ഇടാൻ പോലും കേരളത്തിലെ മാതാപിതാക്കൾ മടിച്ചു. എൺപതുകളുടെ മധ്യത്തിൽ ഒരുദിനം ഇരുട്ടി വെളുത്തപ്പോഴേക്കും ഇടുക്കി ജില്ലയിലെ തങ്കമണി എന്ന ഗ്രാമത്തിൽ അരങ്ങേറിയ സംഭവം കേരള ചരിത്രത്തിൽത്തന്നെ തീരാക്കളങ്കമായി മാറി. വെറുമൊരു ബസ് തർക്കത്തിന്റെ പേരിൽ പൊലീസ് നടത്തിയ നരനായാട്ടിൽ ഒരു ഗ്രാമം മുഴുവൻ ചോരപ്പുഴയൊഴുകിയ നടുക്കുന്ന സംഭവത്തെ ആധുനിക കാലത്ത് പ്രേക്ഷകർക്കു മുന്നിലെത്തിക്കാൻ ഇത്തിരിയൊന്നും കരളുറപ്പ് പോരാ. തങ്കമണി എന്ന പേര് വെള്ളിത്തിരയിൽ എത്തിക്കാൻ രതീഷ് രഘുനന്ദൻ എന്ന സംവിധായകൻ എത്രമാത്രം തയാറെടുപ്പ് നടത്തിയോ അത്രത്തോളം ജീവനുറ്റ കഥയുമായാണ് ‘തങ്കമണി’ തിയറ്ററിൽ എത്തിയിരിക്കുന്നത്.

1986 ഒക്ടോബർ  21 ന് കേരള ചരിത്രത്തിൽ തന്നെ ഏറെ ചർച്ചയായി മാറിയ ഒരു ബസ് തടയലും അതിന് ശേഷമുണ്ടായ പൊലീസിന്‍റെ അതിക്രൂരമായ അക്രമങ്ങളുമാണ് തങ്കമണി എന്ന മനോഹര ഗ്രാമത്തെ ചർച്ചയാക്കി മാറ്റിയത്. ഇടുക്കിയിലെ കട്ടപ്പന-തങ്കമണി റൂട്ടിൽ ഓടിയിരുന്ന ബസുകൾ അക്കാലത്ത് തങ്കമണി വരെ സർവീസ് നടത്താതെ യാത്രക്കാരെ പാറമട എന്ന സ്ഥലത്ത് ഇറക്കി വിടുന്നതുമായി ബന്ധപ്പെട്ടായിരുന്നു തർക്കം. എലൈറ്റ് എന്ന ബസിലെ ജീവനക്കാരും വിദ്യാർഥികളും തമ്മിൽ നടന്ന തർക്കത്തിനൊടുവിൽ തങ്കമണി നിവാസികൾ ബസ് കവലയിൽ തടഞ്ഞുവച്ചു.
 

ബസ് കൊണ്ടുപോകാൻ വന്ന പൊലീസുകാരും നാട്ടുകാരും തമ്മിൽ സംഘർഷമുണ്ടാവുകയും പൊലീസ് വെടിവയ്പ്പ് നടത്തുകയും ചെയ്തു. രാത്രിയിലെത്തിയ പൊലീസ് സംഘം വീടുകളിലേക്കിരച്ചുകയറി ആക്രമണം നടത്തി. 1987 ലെ നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരുന്ന കാലത്ത് നടന്ന സംഭവം എതിർകക്ഷികൾ ഏറ്റെടുക്കുകയും സർക്കാരിനെതിരെ ആയുധമാക്കുകയും ചെയ്തു. തിരഞ്ഞെടുപ്പിൽ യുഡിഎഫ് സർക്കാർ നിലംപൊത്തി. ആ സംഭവത്തോടെ തങ്കമണി എന്ന ഗ്രാമം തലമുറകളോളം ചുമക്കേണ്ടി വന്ന തീരാകളങ്കത്തിന് പിന്നിലെ യഥാർഥ ചിത്രമാണ് രതീഷ് രഘുനന്ദൻ വരച്ചിടുന്നത്. അന്നത്തെ പൊലീസ് നരനായാട്ടിന് ഇരയാകേണ്ടിവന്ന ഒരാളുടെ കഥയെന്ന രീതിയിൽ ഭാവനയും ചേർത്താണ് രതീഷ് തങ്കമണിയെ തിയറ്ററിൽ എത്തിച്ചിരിക്കുന്നത്. 

dileep-34

ആബേൽ ജോഷ്വാ മാത്തൻ സൗദിയിൽനിന്ന് അവധിക്കg നാട്ടിലെത്തിയതാണ്. വഴിക്കണ്ണുമായി കാത്തിരിക്കുന്ന അനിതയെന്ന ഭാര്യയും റാഹേൽ എന്ന പെങ്ങളും അമ്മച്ചിയും ആബേലിനെ സന്തോഷത്തോടെ എതിരേറ്റു. റോയിയും തങ്കച്ചനും അവറാച്ചനും ഉൾപ്പെടുന്ന ആബേലിന്റെ സുഹൃത്തുക്കൾക്കും അവനെക്കണ്ടത് പുത്തനുണർവ് പകർന്നു. പക്ഷേ ഏറെ സ്വപ്നങ്ങളുമായി സൗദിക്ക് മടങ്ങുന്നതിന്റെ തലേരാത്രി ആബേലിന് നേരിടേണ്ടി വന്നത് കടുത്ത ദുര്യോഗമാണ്.

Read more at:തിരക്കഥ ദിലീപിനെ മനസ്സിൽക്കണ്ട്; ഞാൻ അറിഞ്ഞ കാര്യങ്ങളാണ് ‘തങ്കമണി’: രതീഷ് രഘുനന്ദനൻ അഭിമുഖം

 ആബേൽ എന്ന കഥാപാത്രത്തിന്റെ രണ്ടു പ്രായത്തിലുള്ള ലുക്കിലാണ് ദിലീപ് ഈ ചിത്രത്തിലെത്തുന്നത്. ദിലീപിന്റെ അഭിനയമികവും സിനിമയോടുള്ള അഭിനിവേശവും വെളിപ്പെടുത്തുന്ന പൂർണതയിലാണ് താരം ഈ കഥാപാത്രത്തെ സമീപിച്ചിരിക്കുന്നത്. ആക്‌ഷൻ രംഗങ്ങളും ഏറെ നന്നായി ദിലീപ് കൈകാര്യം ചെയ്തിട്ടുണ്ട്. ആബേലിന്റെ ഭാര്യ അനിതയുടെ വേഷമാണ് നിതാ പിള്ളയ്ക്ക്. ഇടുക്കിയിലെ നാട്ടിൻപുറത്തുകാരിയുടെ കഥാപാത്രം നിതയുടെ കയ്യിൽ ഭദ്രമായിരുന്നു. അർപ്പിത ഐപിഎസ് എന്ന കമ്മിഷണറായി എത്തുന്നത് പ്രണിതാ സുഭാഷ് ആണ്. റാഹേൽ ആയി മാളവിക മേനോനും മികച്ച പ്രകടനം കാഴ്ചവച്ചു.  മനോജ് കെ. ജയൻ, സുദേവ് നായർ, അസീസ് നെടുമങ്ങാട്, സിദ്ദീഖ്, കോട്ടയം രമേഷ്, ജോൺ വിജയ്, സമ്പത്ത് റാം, അംബിക മോഹൻ,  ജയിംസ് ഏലിയാ, സ്‌മിനു സിജോ, അജ്മൽ അമീർ തുടങ്ങിയവരും മികവുറ്റ പ്രകടനമാണ് നടത്തിയത്.

‘തങ്കമണി’ ടീസറിൽ നിന്ന്.
‘തങ്കമണി’ ടീസറിൽ നിന്ന്.

തങ്കമണി എന്ന ചോരപ്പുഴയുടെ കഥയെ പ്രാധാന്യമൊട്ടും ചോരാതെ തിയറ്ററിൽ എത്തിച്ചതിൽ രഘുനന്ദൻ കയ്യടിയർഹിക്കുന്നു. നാലുവർഷത്തോളം രതീഷ്, തങ്കമണി സംഭവത്തിന് പിന്നാലെയായിരുന്നു. ഒരു പെണ്ണിന്റെ പേരിൽനിന്ന്, വെന്ത നാടിന്റെ പേരായി തങ്കമണി മാറിയതെങ്ങനെയെന്ന് സ്വന്തം ഗവേഷണത്തിലൂടെ രതീഷ് നടത്തിയ കണ്ടെത്തലാണ് തങ്കമണി എന്ന ചലച്ചിത്രമായി മാറിയത്.  തങ്കമണിയെ ആയുധമാക്കി മാറ്റിയ  രാഷ്ട്രീയപ്രവർത്തകർ പാടിനടന്ന പാണൻ പാട്ടിനപ്പുറം തങ്കമണിയിൽ അന്ന് രാത്രി നടന്ന സംഭവങ്ങളുടെ യഥാർഥ ചിത്രം പ്രേക്ഷകരുടെ മുന്നിൽ വരച്ചിട്ടതിന് തങ്കമണി നിവാസികൾ രതീഷ് എന്ന സംവിധായകനോട് എന്നും കടപ്പെട്ടിരിക്കും.  

യഥാർഥ സംഭവത്തിന്റെ ശക്തമായ അടിത്തറയത്തിൽ കെട്ടിപ്പൊക്കിയ കരുത്തുറ്റ ഭാവനാസൃഷ്ടിയാണ് തങ്കമണി എന്ന ചിത്രത്തിന്റെ തിരക്കഥ.  മനോജ് പിള്ളയുടെ ഛായാഗ്രഹണവും വില്യം ഫ്രാൻസിസിന്റെ സം​ഗീതവും ചിത്രത്തിന്റെ ഗൗരവം ഒട്ടും കുറയ്ക്കാതെ പ്രേക്ഷകരിൽ എത്തിക്കുന്നതിൽ വലിയൊരു പങ്കുവഹിച്ചിട്ടുണ്ട്. രണ്ടര മണിക്കൂർ ഒട്ടും മുഷിപ്പിക്കാതെ പ്രേക്ഷകരെ സിനിമയിൽ തളച്ചിടുന്ന രീതിയിൽ ചിത്രസംയോജനം നടത്താൻ ശ്യാം ശശിധരനു കഴിഞ്ഞു. ഫ്ലാഷ് ബാക്ക് കാലത്തെ മനോഹരമായ ഗ്രാമീണതയുടെ ദൃശ്യാവിഷ്കാരവും കളർ ടോണും അനുയോജ്യമായ പശ്ചാത്തല സംഗീതവും മികവ് പുലർത്തി. മനു ജഗദിന്റെ കലാസംവിധാനവും നീതിപുലർത്തി.

"പെണ്ണിന്റെ പേരല്ല തങ്കമണി" എന്ന ഗാനത്തിലെ വരികൾ പോലെതന്നെ, പെണ്ണിന്റെ പേരായി മാത്രം ഒതുങ്ങാൻ ഉള്ളതല്ല, ഒരു നിസ്സാര സംഭവത്തിന്റെ പേരിൽ പൊലീസ് നടത്തിയ നരനായാട്ടില്‍ വിറങ്ങലിച്ച ഒരു നാടിന്റെ രക്തസാക്ഷിത്വത്തിന്റെ പേരാണ് തങ്കമണി എന്ന പുനർ വായന നടത്താൻ ഈ ചിത്രം സഹായകമായേക്കും. തങ്കമണിയിൽ നടന്ന സംഭവങ്ങളുടെ യഥാർഥ ചിത്രം പിന്നീട് വെളിപ്പെട്ടെങ്കിലും ഇന്നും തങ്കമണി സംഭവം കേരളം ചരിത്രത്തിൽ ഒരു തീരാക്കളങ്കം തന്നെയാണ്. ഞെട്ടിക്കുന്ന സംഭവത്തിന്റെ യഥാർഥ ദൃശ്യാവിഷ്‌കാരം എന്ന നിലയിൽ രതീഷ് രഘുനന്ദന്റെ  തങ്കമണി എന്ന ചിത്രവും ചരിത്രത്തിൽ ഇടംപിടിച്ചേക്കും.

English Summary:

Thankamani Malayalam Movie Review

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com