ADVERTISEMENT

‘സിനിമയ്ക്കുള്ളിലെ സിനിമ’യുടെ കഥ പറയുന്ന മലയാള സിനിമകളെല്ലാം പ്രേക്ഷകർ കൈനീട്ടി സ്വീകരിച്ച ചരിത്രമേയുള്ളൂ. രണ്ടു കൂട്ടുകാരുടെ, ഹൃദയത്തിൽ തട്ടുന്ന കഥ ഒരൽപം നന്മയിൽ ചാലിച്ച് വിനീത് ശ്രീനിവാസൻ ‘വർഷങ്ങൾക്കുശേഷ’ത്തിലൂടെ പറയുകയാണ്. തന്റെ സേഫ് സോണായ ‘ഫീൽഗുഡ്’ മേഖലയിൽ വിനീതിന്റെ കയ്യടക്കം. രണ്ടാംപകുതിയിൽ പ്രേക്ഷകർ ചിരിച്ചുമറിയുന്ന ഡയലോഗുകളും കൗണ്ടറുകളുമൊക്കെ വാരി വിതറുന്നു. അങ്ങനെ ആദ്യാവസാനം പ്രേക്ഷകരെ രസിപ്പിച്ചു കൂടെക്കൂട്ടാൻ ചിത്രത്തിനു കഴിയുന്നു. ഹൃദയംതൊടുന്ന സംഗീതത്തിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന സിനിമ കൂടിയാണ് ‘വർഷങ്ങൾക്കുശേഷം’.

സിനിമയിൽ ഇതുവരെ ഉപയോഗിച്ചിട്ടില്ലാത്ത ‘ധ്യാൻ ശ്രീനിവാസൻ–പ്രണവ് മോഹൻലാൽ’ കൂട്ടുകെട്ടിന്റെ രസതന്ത്രമാണ് വിനീത് ശ്രീനിവാസൻ ‘വർഷങ്ങൾക്കു ശേഷ’ത്തിൽ ഉപയോഗിക്കുന്നത്. ഈ സിനിമ പൂർണമായും മുതലായത് നിവിൻ പോളിക്കാണ്. സോഷ്യൽ മീഡിയയിൽ ഇതുവരെ കേട്ട വിമർശനങ്ങൾക്കെല്ലാം മുഖമടച്ച് തിരിച്ചുകൊടുക്കാനുള്ള അവസരം നിവിൻ പോളിക്കു വിനീത് കൊടുത്തിട്ടുണ്ട്. ആദ്യാവസാനം ഓരോ സീനും എനർജി പാക്ക്ഡ് ആണ്. ‘കൾട്ട്’ എന്നെഴുതിയ കോട്ടിട്ടു സ്ക്രീനിലേക്ക് കയറി വരുന്ന നിവിൻ പോളിയുടെ അഴിഞ്ഞാട്ടം തിയറ്ററിനെ ഇളക്കിമറിക്കുന്നുണ്ട്. ചുമ്മാ വന്നുകയറി, ‘ആന കരിമ്പിൻകാട്ടിൽ കയറിയതുപോലെ’ ഗംഭീര ആറാട്ട് നടത്തി പ്രേക്ഷകരെ ഇളക്കിമറിച്ച് കയ്യടി വാങ്ങിപ്പോവുകയാണ് നിവിൻ പോളി. ഒന്നൊന്നര തിരിച്ചുവരവ്. 

വിനീതിന്റെ സേഫ് സോൺ ആയ ‘ഫീൽ ഗുഡ്’ തന്നെയാണ് ‘വർഷങ്ങൾക്കു ശേഷ’വും. ഫീൽഗുഡ് സിനിമകളെ ‘ക്രിഞ്ച്’ ആണെന്നോ ‘പൈങ്കിളി’ ആണെന്നോ വിശേഷിപ്പിക്കുന്നവരുണ്ടാകാം. എന്നാൽ ‘വർഷങ്ങൾക്കു ശേഷം’ ഒരു പരിധി വരെ ഇതിനെയെല്ലാം മറികടക്കുന്നുണ്ട്, വിജയിക്കുന്നുമുണ്ട്. കൂത്തുപറമ്പിലെ ഒരു ഗ്രാമത്തിൽ നാടകമെഴുത്തുകാരനായ യുവാവായ വേണുവും അവിടെയൊരു മാളികയിൽ മെഹഫിൽ പാടാനെത്തിയ മുരളിയെന്ന സംഗീതജ്ഞനും തമ്മിൽ ഉടലെടുക്കുന്ന സൗഹൃദത്തിൽനിന്നാണ് സിനിമ തുടങ്ങുന്നത്. 

കുഞ്ഞിരാമായണത്തെ ഓർമിപ്പിക്കുന്ന ഗ്രാമീണ പശ്ചാത്തലത്തിൽ കൗണ്ടർ കോമഡികളിലൂടെയാണ് ചിത്രം തുടങ്ങുന്നത്. നാട്ടിൻപുറത്തെ സൗഹൃദവും പ്രണയവുമൊക്കെ പറഞ്ഞുതുടങ്ങുന്ന സിനിമ പതിയെ ഗിയർ മാറ്റി മദിരാശിയിലെ സ്വാമീസ് ലോഡ്ജിലേക്ക് പോവുകയാണ്. സിനിമയിൽ ഭാഗ്യം പരീക്ഷിക്കാൻ സുഹൃത്തുക്കൾ ഒരുമിച്ച് തീവണ്ടി കയറുകയാണ്. ഒരാൾ‍ തിരക്കഥാകൃത്തും സംവിധായകനുമാവാൻ ശ്രമിക്കുന്നു. മറ്റേയാൾ സംഗീതസംവിധായകനാവാൻ ശ്രമിക്കുന്നു. ഇരുവരുടെയും വളർച്ചയും തളർച്ചയും പിണക്കവുമൊക്കെയായി ആദ്യപകുതി തീരുന്നു. ഒരു സിനിമയ്ക്കു വേണ്ടയത്ര കഥ ആദ്യപകുതിയിൽത്തന്നെ വിനീത് പറഞ്ഞുവയ്ക്കുന്നുണ്ട്. 

ടീസറിൽ നിന്നും
ടീസറിൽ നിന്നും

ഒരു കവിത പോലെയാണ് ആദ്യപകുതി എന്നൊക്കെ വിശേഷിപ്പിക്കാം. എന്നാൽ രണ്ടാംപകുതിയിൽ, വർഷങ്ങൾക്കു ശേഷമുള്ള കഥയിലേക്ക് വരുന്നതോടെ സിനിമയുടെ സ്വഭാവം മാറുന്നു. ആദ്യപകുതിയിലെ ‘കൾട്ട് ക്ലാസിക്ക്’ കഥപറച്ചിലിൽ വിനീത് അടപടലം മാറ്റംവരുത്തുന്നു. പ്രേക്ഷകരുടെ പൾസ് അറിഞ്ഞ് കഥ പറയുകയാണ് പിന്നീടങ്ങോട്ട്. നിവിൻ പോളിയും ബേസിൽ ജോസഫും നീരജ് മാധവും അജു വർഗീസുമൊക്കെ ചേർന്ന് പവർപാക്ക്ഡ് ആയ രണ്ടാംപകുതി കാണികൾക്ക് പൂർണതൃപ്തി നൽകും. ‘വർഷങ്ങൾക്കു ശേഷ’ത്തിന്റെ വളയം പിടിച്ച് ലക്ഷ്യത്തിലെത്തിക്കാൻ വിനീതിന് കഴിയുന്നുണ്ട്.

ധ്യാൻ ശ്രീനിവാസൻ–പ്രണവ് കൂട്ടുകെട്ടാണ് ചിത്രത്തിന്റെ നട്ടെല്ല്. അവരുടെ കെമിസ്ട്രി കാണുമ്പോൾ ‘‘നമുക്കെന്താ ഈ ഐഡിയ നേരത്തേ തോന്നാഞ്ഞത്’’ എന്ന് വിനീതും പ്രേക്ഷകരും ചോദിച്ചുപോവും. ഇന്റർവ്യൂകളിൽ അഴിഞ്ഞാടുന്ന ധ്യാനിനെ മൂക്കുകയറിട്ട് നിയന്ത്രിച്ച് പക്വതയോടെ അഭിനയിപ്പിക്കുന്ന വിനീത് ശ്രീനിവാസൻ. ഒരു സിനിമ കഴിഞ്ഞാൽ ഉടനെ ഹിമാലയം കയറാൻ പോവുന്ന പ്രണവിനും വിനീത് കണക്കിനു തട്ടുകൊടുക്കുന്നുണ്ട്. മോഹൻലാലും ശ്രീനിവാസനും ഒന്നിച്ച ‘ഉദയനാണു താരം’ സിനിമ പോലെ ഈ തലമുറയുടെ സംഗമമാണ് ‘വർഷങ്ങൾക്കു ശേഷം’ എന്നും തോന്നിപ്പോവും.

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ

അതിമനോഹരമാണ് ചിത്രത്തിലെ പാട്ടുകൾ. ‘മധുപകരൂ നീ താരകേ’ ഇതിനകം ഹിറ്റായിക്കഴിഞ്ഞിട്ടുണ്ട്. എന്നാൽ ‘ന്യാബകം’ എന്ന തമിഴ് ട്രാക്ക് സിനിമയുടെ ആകെ മൂഡ് സൃഷ്ടിക്കുന്നതിൽ വൻ വിജയമാണ്. സിനിമ കണ്ടു തിയറ്റർ വിട്ടാലും ന്യാബകം മനസ്സിൽ അലയടിക്കും. ഒരു സംഗീതസംവിധായകന്റെ കഥ പറയുമ്പോൾ ആ കഥാപാത്രത്തിനായി മികച്ച സംഗീതം ഒരുക്കുകയെന്ന വെല്ലുവിളി പുതുമുഖ സംഗീത സംവിധായകനായ അമൃത് രാംനാഥ് ഏറ്റെടുത്ത് വിജയിപ്പിക്കുന്നുണ്ട്.  

70കളിലെയും 80കളിലെയും മദിരാശിയുടെ കഥയാണ് ചിത്രം പറയുന്നത്. അന്നത്തെ മദിരാശിയും കൂത്തുപറമ്പുമൊക്കെ പുനഃസൃഷ്ടിച്ച കലാസംവിധാന മികവും ശ്രദ്ധേയമാണ്. ക്യാമറ ചെയ്ത വിശ്വജിത്ത് ഒതുക്കത്തിലും എഡിറ്റർ രഞ്ജൻ ഏബ്രഹാമും ആത്മാർഥമായി പണിയെടുത്തിട്ടുണ്ട്. പഴയകാല സൂപ്പർതാരമായെത്തുന്ന ഷാൻ റഹ്മാന്റെ മേക്ക് ഓവർ ഗംഭീരമാണ്. ഷാൻ റഹ്മാൻ ആദ്യമായാണ് ക്യാമറയ്ക്കു മുന്നിലെത്തുന്നത് എന്നു തോന്നുകയേയില്ല. കല്യാണിയും നീത പിള്ളയുമടക്കമുള്ള നായികമാർ തങ്ങളുടെ ഭാഗം ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്.

കഥ പറച്ചിലിൽ അവിടിവിടെ കുറച്ച് ഓവർ ആയോ എന്ന് സിനിമ കണ്ടിറങ്ങുമ്പോൾ സംശയം തോന്നിയേക്കാം. സിനിമാക്കാരുടെ പഴയകാല കഥകളും നിവിന്റെ വിമർശന ഡയലോഗുകളുമടക്കം ചിലയിടത്ത് ക്രിഞ്ച് അടിച്ചേക്കാം. പക്ഷേ അതിനെല്ലാമപ്പുറം വേനലവധിക്കാലത്ത് കുടുംബങ്ങൾക്ക് തിയറ്ററിൽ പോയിരുന്ന് പൊട്ടിച്ചിരിച്ച് കാണാവുന്ന സിനിമയാണ് വർഷങ്ങൾക്കുശേഷം എന്നു നിസ്സംശയം പറയാം.

English Summary:

Varshangalkku Shesham Malayalam Movie Review

REEL SMILE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com