ADVERTISEMENT

വിപ്ലവഗാനങ്ങൾ എന്നു കേൾക്കുമ്പോൾ മലയാളിയുടെ നാവിൻതുമ്പിലേക്ക് ആദ്യം വരുന്ന വരികൾ

‘ബലികുടീരങ്ങളേ...

ബലികുടീരങ്ങളേ...

സ്മരണകളിരമ്പും

രണസ്മാരകങ്ങളേ...’

 

വിശറിക്കു കാറ്റുവേണ്ട, അശ്വമേഥം തുടങ്ങിയ കെപിഎസിയുടെ പല നാടകങ്ങളിലും പ്രത്യക്ഷപ്പെട്ട അതിസുന്ദരമായ വിപ്ലവാഭിവാദ്യ ഗാനം. കെപിഎസി നാടകങ്ങളുടെ അവതരണഗാനമായും ഇത് ഉപയോഗിച്ചു.

‘തുടിപ്പു നിങ്ങളിൽ‍ നൂറ്റാണ്ടുകളുടെ

ചരിത്രമെഴുതിയ ഹൃദയങ്ങൾ

കൊളുത്തി നിങ്ങൾ തലമുറതോറും

കെടാത്ത കൈത്തിരി നാളങ്ങൾ’

കവലകളിലെ സമ്മേളനവേദികളിൽനിന്ന് ഈ പാട്ട് കേൾക്കുമ്പോൾ ഏതു ഹൃദയമാണ് സമരപുളകങ്ങളുടെ സിന്ദൂരമാലകളണിയാത്തത്. ഒരു സമരം ചെയ്യാൻ ആർക്കും തോന്നിപ്പോവുന്ന ഈ വരികളും സംഗീതവും ആലാപനവുമെല്ലാം പിറന്നത് നാടകത്തിനുവേണ്ടിയല്ല എന്നതാണു കൗതുകം.

1857ലെ നമ്മുടെ ഒന്നാം സ്വാതന്ത്ര്യസമരത്തിന്റെ ശതാബ്ദി ആഘോഷിക്കാൻ 1957ൽ ഇഎംസിന്റെ നേതൃത്വത്തിലുള്ള ആദ്യകമ്യൂണിസ്റ്റ് സർക്കാർ തീരുമാനിച്ചു. ശതാബ്ദി സ്മാരകമായി നിർമിച്ചതാണ് ഇന്ന് നാം തിരുവനന്തപുരം പാളയത്ത് കാണുന്ന രക്തസാക്ഷിമണ്ഡപം. ഇതിന്റെ ഉദ്ഘാടനവും വാർഷികവും ഒന്നിച്ചു നടത്തുന്ന ചടങ്ങിൽ രക്തസാക്ഷികളെ ആദരിക്കാനായി ഒരു പാട്ട് വേണമെന്ന് ആശയമുയർന്നു. ഉചിതമായ ഗാനം എഴുതാൻ മുഖ്യമന്ത്രി ഇഎംഎസും മന്ത്രി ജോസഫ് മുണ്ടശ്ശേരിയും ചേർന്നു വയലാർ രാമവർമയോട് ആവശ്യപ്പെട്ടു. അന്നു നാടകഗാനരചനയിൽ സജീവമായിരുന്നത് ഒഎൻവി കുറുപ്പ് ആയിരുന്നതിനാൽ അദ്ദേഹത്തിന്റെ പേരാണ് ആദ്യം ഉയർന്നുവന്നതെങ്കിലും കവിതയിൽ സജീവമായിരുന്ന വയലാറിനെ രചന ഏല്പിക്കാമെന്നു നിർദേശിച്ചതു മുണ്ടശ്ശേരിയാണ്. സംഗീത ചുമതല സ്വാഭാവികമായും ദേവരാജനല്ലാത മറ്റാര്! കോട്ടയംകാരായ പൊൻകുന്നം വർക്കി, കുമരകം ശങ്കുണ്ണിമേനോൻ എന്നിവരെ പാട്ട് സജ്ജമാക്കുന്നതിന്റെ ചുമതല ഏൽപിച്ചു.

 

അങ്ങനെ കോട്ടയം ബെസ്റ്റ് ഹോട്ടലിൽ വയലാറും ദേവരാജനുമെത്തി. അവിടെയാണു ‘ബലികുടീരങ്ങളേ...’ പിറന്നത്. ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രവും വിപ്ലവാശയങ്ങളുമെല്ലാം ചുരുങ്ങിയ വരികളിൽ‍ വയലാർ സമ്യക്കായി സംഗ്രഹിച്ചു. ആരെയും പ്രചോദിപ്പിക്കുന്ന ഈണവുമായി ദേവരാജനും.

ആലാപനം കെ.എസ്. ജോർജ് നയിച്ചു. ഒപ്പം കെപിഎസി സുലോചന, സീറോ ബാബു, മരട് ജോസഫ്, സി.ഒ. ആന്റോ, അയിരൂർ സദാശിവൻ, ജോസ് പ്രകാശ്, ജനാർദനക്കുറുപ്പ് തുടങ്ങിയ 25 പ്രമുഖ ഗായകർ കോറസിൽ. ഓർക്കസ്ട്രേഷന്റെ ചുമതലക്കാരനായിരുന്ന കെപിഎസി ജോൺസൺ – പിയാനോ, വെങ്കിട്ടൻ – തബല, ജോസഫ് – ഫ്ലൂട്ട്, അഗസ്റ്റിൻ– വയലിൻ തുടങ്ങിയ ഒന്നാംനിരക്കാർ പശ്ചാത്തലമൊരുക്കി. കൊച്ചിയിലെത്തിയാണു തങ്ങളെ ദേവരാജൻ  പാട്ട് പഠിപ്പിച്ചതെന്നു സീറോ ബാബുവും മരട് ജോസഫും അനുസ്മരിക്കുന്നു.

 

1957 ഓഗസ്റ്റ് 14 വൈകുന്നേരം രക്തസാക്ഷി മണ്ഡപം ഉദ്ഘാടനം ചെയ്യാനെത്തിയ രാഷ്ട്രപതി ഡോ. രാജേന്ദ്രപ്രസാദിന്റെ സാന്നിധ്യത്തിലായിരുന്നു അവതരണം. ‘പാടിത്തീർന്നപ്പോൾ കുറേ നേരത്തേക്കു നിശബ്ദതയായിരുന്നു. പിന്നീട് വലിയ ശബ്ദത്തോടെ സദസ്സിൽനിന്നു മുദ്രാവാക്യങ്ങൾ ഉയർന്നു. പരിപാടി തടസ്സപ്പെടുംവിധം ആരവമായിരുന്നു. വലിയൊരു അനുഭവമായിരുന്നു അത്.’ മരട് ജോസഫ് അനുസ്മരിച്ചു.

പിന്നീട് എറണാകുളം രാജേന്ദ്രമൈതാനം ഉൾപ്പെടെ പല സമ്മേളനവേദികളിലും ഗാനം ആലപിക്കപ്പെട്ടു. പാടിയിടത്തൊക്കെ സമാനമായ സ്വീകാര്യതയായിരുന്നു. ഈ ജനപ്രിയത്വം കണ്ട് കെപിഎസി തങ്ങളുടെ നാടകത്തിലേക്ക് ഈ പാട്ട് എടുക്കുകയായിരുന്നു. അങ്ങനെ, പിൽക്കാലത്ത് ഇതു നാടകഗാനമായി അറിയപ്പെട്ടു, ഡിസ്ക്കും പുറത്തിറങ്ങി. പ്രശസ്ത ചെറുകഥാകൃത്ത് ടി. പത്മനാഭൻ തന്റെ ഏറ്റവും പ്രിയപ്പെട്ട മലയാളഗാനങ്ങളിലൊന്നായി ചൂണ്ടിക്കാട്ടുന്നത് ‘ബലികുടീരങ്ങളേ...’ ആണ്.

പതിറ്റാണ്ടുകൾ പലതു കഴിഞ്ഞിട്ടും ഒട്ടും വീര്യം ചോരാതെ ഈ ഗാനം നമുക്കൊപ്പമുണ്ട്. പല വിപ്ലവഗാനങ്ങൾക്കും സംഘഗാനങ്ങൾക്കും ഇതു പ്രചോദനമായിട്ടുമുണ്ട്. ‘യവനിക’ സിനിമയിൽ ‘ബലികുടീരങ്ങളേ...’ മട്ടിലൊരു പാട്ടൊരുക്കാനാണ് സംഗീതസംവിധായകൻ എം.ബി. ശ്രീനിവാസനോടു കെ.ജി. ജോർജ് ആവശ്യപ്പെട്ടത്. അങ്ങനെയാണ് പ്രശസ്തമായ ‘ഭരതമുനിയൊരു കളം വരച്ചു...’ എന്ന ഗാനം പിറന്നത്. മാതൃകയായ ഗാനം എഴുതാൻ അവസരം നഷ്ടപ്പെട്ടെങ്കിലും അതിന്റെ മട്ടിലുള്ള ‘ഭരതമുനി...’ എഴുതി ഒഎൻവി തന്റെ ഭാഗം ഭംഗിയാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com