ADVERTISEMENT

ഒരുവരി കുറിച്ചാകും ചിലർ ഹൃദയത്തിൽ ഇടം നേടുക. മലയാള ചലച്ചിത്ര പിന്നണി ഗാനരംഗത്ത് പഴവിള രമേശൻ എന്ന പേര് അധികം കേട്ടില്ലെങ്കിലും ചുരുക്കം സിനിമകളിൽ അദ്ദേഹം കുറിച്ച വരികൾ ആസ്വാദകർ ആവർത്തിച്ചു പാടി. ഹൃദയത്തിൽ പ്രണയത്തിന്റെ പൂക്കാലം പെയ്യുമ്പോൾ, വിരഹക്കനലെരിയുമ്പോൾ നമ്മൾ ആ വരികൾ ആവർത്തിച്ചു കേട്ടു. നാലോ അഞ്ചോ സിനിമകൾക്കാണ് പഴവിള രമേശൻ പാട്ടെഴുതിയതെങ്കിലും ശരാശരി മലയാളി ചലച്ചിത്രാസ്വാദകർ ആ മനോഹര വരികൾ ഹൃദയത്തിൽ കുറിച്ചിട്ടു. ‘അങ്കിൾ ബണി’ലേയും ‘മാളൂട്ടി’യിലേയും പാട്ടുകള്‍ നമുക്ക് എന്നും പ്രിയപ്പെട്ടതായി. 

 

പതിനഞ്ചുവയസ്സു മുതൽ നാടക ഗാനങ്ങൾ എഴുതിയിരുന്നു പഴവിള രമേശൻ. സർ സിപിയുടെ ഭരണകാലത്ത് നിരോധിച്ച ‘പൊൻകുരിശ്’ എന്ന നാടകം പുനരവതരിപ്പിക്കപ്പെട്ടപ്പോൾ പഴവിള രമേശൻ എഴുതിയ പാട്ടുകൾ ഏറെ ശ്രദ്ധ നേടി. കലാമണ്ഡലം ഗംഗാധരന്റെ ബാലെകൾക്കും ഗീത ആർട്സ് ക്ലബിന്റെ നാടകങ്ങളിലും അദ്ദേഹം പാട്ടുകൾ എഴുതി. അക്കാലത്ത് എഴുതിയ പാട്ടുകളൊന്നും സ്വന്തം പേരിലല്ല വന്നിരുന്നത്. തോപ്പില്‍ ഭാസിയുമായുള്ള അടുപ്പം ക്രമേണ അദ്ദേഹത്തെ കെപിഎസിയിൽ എത്തിച്ചു. 

 

‘മൗനത്തിൻ ഇടനാഴിയിൽ...’, ‘സ്വർഗങ്ങൾ സ്വപ്നം കാണും...’, ‘ഇടയരാഗ രമണദുഃഖം...’ എന്നിങ്ങനെ മനോഹരവരികൾ കുറിച്ചിട്ട പഴവിള രമേശൻ നാലോ അഞ്ചോ സിനിമകൾക്ക് പാട്ടെഴുതിയ ശേഷം ഗാനരചനയിൽ നിന്നും പിൻമാറുകയായിരുന്നു. അടുത്ത സുഹൃത്ത് ഹരി പോത്തന്റെ നിർബന്ധത്തിലാണ് സിനിമയ്ക്കു വേണ്ടി പാട്ടെഴുതി തുടങ്ങിയത്. എന്നാൽ പിന്നീട് തിരുവനന്തപുരം വിജെടി ഹാളിൽ  നടന്ന ഒരു ചടങ്ങിൽ ഇനിപാട്ടുകള്‍ എഴുതില്ലെന്ന് അദ്ദേഹം തന്നെ പ്രഖ്യാപിക്കുകയായിരുന്നു.

 

മൗനത്തിൻ ഇടനാഴിയിൽ...

 

‘മൗനത്തിൻ ഇടനാഴിയിൽ

ഒരു ജാലകം മെല്ലെ തുറന്നതാരോ

ചെല്ലപ്പൂങ്കാറ്റോ പൂനിലാവോ 

പൂനിലാവിൻ തേരിൽ വരും ഗന്ധർവനോ (മൗനത്തിൻ...)

 

ഏതോ രാഗ ഗാനം നിന്നിൽ കൊതി ചേർക്കും നാളണഞ്ഞു (2)

 

നീയരുളും സ്നേഹം ഒരു മാന്തളിരായി എന്നും

തഴുകുന്നു നീയെന്നും എന്നുള്ളിൽ ഈണം പാടും വീണാ

ഞാനൊരു നാണപ്പൂക്കൂട (മൗനത്തിൻ...)

 

വീണ്ടും നിന്നെ തേടും ഞാനീ മലരമ്പിൻ നോവറിഞ്ഞു (2)

 

ഏതിരുളിൻ താരം പ്രിയ സാന്ത്വനവുമായ് എന്നിൽ

തെളിയുന്നു മുത്താണോ പൂവാണോ

സ്വപ്നം പേറും രൂപം

ഞാനൊരു നാണപ്പൂക്കൂട(മൗനത്തിൻ...‌)’

 

പ്രിയപ്പെട്ടവനെ ഒരു നോക്കു കാണാനുള്ള കാത്തിരിപ്പിന്റെ മനോഹാരിത മുഴുവനുണ്ട് ഈ വരികളിൽ. അത്രമേൽ തനിച്ചായ നേരങ്ങളിലൊക്കെയും കൂടിക്കാഴ്ചയ്ക്കായി പ്രണയപൂർവം കാത്തിരിക്കുകയാണവൾ. ഒടുവിൽ സ്വപ്നത്തിലെ ആ രൂപം നേരിൽ കാണുമ്പോൾ നാണം കൊണ്ടു തുടുക്കുന്നവളുടെ മാനസികാവസ്ഥ അതിമനോഹരമായാണ് കവി വർണിച്ചിരിക്കുന്നത്. 1992ൽ പുറത്തിറങ്ങിയ മാളൂട്ടിയിലേതാണ് ഗാനം. പഴവിള രമേശന്റെ അതിമനോഹര വരികൾക്കു ഈണം പകർന്നത് ജോൺസണാണ്.  

 

സ്വർഗങ്ങൾ സ്വപ്നം കാണും മണ്ണിൻ മടിയിൽ...

 

പ്രണയത്തിന്റെ ഋതുഭാവങ്ങള്‍ നിറയുകയാണ് വരികളിലാകെ. മനസ്സിന്റെ സഞ്ചാരപഥങ്ങളെ കാൽപനികതയിൽ വരച്ചിടുകയാണു കവി. ഏതോ മായികലോകത്തിലെന്ന പോലെ ആ വരികള്‍ക്കൊപ്പം ആസ്വാദക മനസും.

 

സ്വർ‌ഗ്ഗങ്ങൾ സ്വപ്നം കാണും മണ്ണിൻ മടിയിൽ

വിടുരുന്നേതോ ഋതുഭാവങ്ങൾ(2)

നിറമേഴിൻ തുമ്പത്ത് സ്വരമേളത്തിറയാട്ടം

മാരിക്കാർമുഖം മാറിൽ ചാർത്തീടും മാനം പൂമാനം (സ്വർ‌ഗ്ഗങ്ങൾ... )

 

ദൂരം ദൂതിനുപോയേ കാനന മൈനേ കൂട്ടിനു നീയോ (2)

 

ഓണവില്ല്  മീട്ടാൻ മീനത്തുമ്പീ നീവാ

പീലിക്കാവടിയാടി പൂഞ്ചോലക്കുളിരായ് നീ വാ (സ്വർ‌ഗ്ഗങ്ങൾ... )

 

വീണാ മോഹനരാഗം ജീവിതനാദം നീയെൻ താളം (2)

 

കാണും കണ്ണിനൊരോണം തേനായ് തീരുമൊരീണം

നിൻ പ്രിയമാനസമിന്നനുരാഗത്തിന്‍ പൂന്തളിരായ് (സ്വർ‌ഗ്ഗങ്ങൾ... )

 

വലിച്ചു നീട്ടലിന്റെ അസഹിഷ്ണുത അനുഭവപ്പെടില്ല  ഈ വരികൾക്കെന്നത് തികച്ചും യാദൃശ്ചികമായിരിക്കാം. പഴവിള രമേശന്റെ വരികൾ ജി. വേണുഗോപാലിന്റെയും സുജാതയുടെയും ആർദ്രസ്വരത്തിൽ ഹൃദയത്തിലേക്ക് എത്തുകയായിരുന്നു. ജോൺസന്റെ ഹൃദയഹാരിയായ സംഗീതം ഗാനത്തെ കൂടുതൽ മനോഹരമാക്കി. 

 

ഇടയരാഗ രമണദുഃഖം...

 

അടക്കാനാകാത്ത ദുഃഖം മനസ്സിൽ അണപൊട്ടിയൊഴുകുന്ന നേരങ്ങളില്ലേ...! ആ നേരങ്ങളിൽ കാലങ്ങൾക്കിപ്പുറവും ആ വരികൾ നമ്മിൽ അണയാറുണ്ട്. വിരഹത്തെ അത്രയേറെ മനോഹരമായി കുറിച്ചിടുകയാണ് കവി ഈ വരികളിൽ.

 

ഇടയരാഗ രമണദുഃഖം ഇടറുന്ന ഹൃദയം

മൃദുല നാദലയങ്ങളില്‍ അശ്രുപാദം

മറവി കൂടുമോര്‍മ്മകളില്‍ ചിറകെഴുന്ന മൗനം

മുറിവുണക്കും നിഴലിലേതോ മിഴിമുനകള്‍ (ഇടയരാഗ...)

 

കിരണചാരുമോഹമേ വിടപറഞ്ഞകന്നുപോയ്

വിരഹഭാരചൈത്രവും മറന്നുവോ 

മദനമാനസങ്ങളേ മലരണിഞ്ഞിടേണ്ടിനി

ചകിത ചന്ദ്രലേഖ മാഞ്ഞു...

 

മാനം ആര്‍ദ്രമായ്... മാനമാര്‍ദ്രമായ്...

അരികില്‍ എന്‍റെ സ്വപ്നമേ 

നിറഞ്ഞു നിന്നിടാവു നിന്‍ മനസ്സില്‍ 

എന്‍റെ സാന്ത്വനം നിലാവുപോല്‍ 

 

കനകദീപസന്ധ്യകള്‍ കതിരിടും നിലങ്ങളില്‍

പറയൂ നീ വിരിഞ്ഞൊരീണമായ് അണഞ്ഞുവോ 

അണഞ്ഞുവോ.... (ഇടയരാഗ...)

 

ഗാനരചയിതാവ് മികച്ച കവി കൂടിയാകുമ്പോൾ സ്വാഭാവികമായും സിനിമാഗാനങ്ങളിലും കവിത കടന്നെത്തും. ‘ഇടയരാഗ രമണദുഃഖം..’ എന്ന വരികളിൽ ആ കവിഹൃദയും നമുക്കു കാണാനാകും. 1991ൽ പുറത്തിറങ്ങിയ ‘അങ്കിൾ ബൺ’ എന്ന ചിത്രത്തിലേതാണു ഗാനം. യേശുദാസും ചിത്രയും ചേർന്ന് ആലപിച്ച ഗാനത്തിനു സംഗീതം ഒരുക്കിയത് രവീന്ദ്രൻ മാസ്റ്റർ. വിരലിലെണ്ണാവുന്ന ഗാനങ്ങളാണ് പഴവിള രമേശന്റെ പേരിൽ മലയാള ചലച്ചിത്രഗാന ശാഖയിലുള്ളതെങ്കിലും സംഗീത പ്രേമികളുടെ ഹൃദയത്തിൽ പാട്ടിന്റെ സുവർണഓർമകളാണ് ആ വരികൾ. അക്ഷരങ്ങളിൽ അമൃതം പൊഴിച്ച് പഴവിള രമേശൻ കടന്നു പോകുന്നുവെങ്കിലും കുറിച്ചിട്ട വരികൾ സനാഥമായി തുടരും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com