ഒരു ഡിസംബറും കടന്നുപോകില്ല ഈ പാട്ടുകളില്ലാതെ; കേൾക്കുന്തോറും വീര്യം കൂടുന്ന എന്ത് ലഹരിയാണിതിൽ?
Mail This Article
പാട്ടുവീഞ്ഞൊഴുക്കി, ആഘോഷത്തിന്റെ ലഹരി നിറച്ച് ഹൃദയങ്ങളിലേക്കു കിനിഞ്ഞിറങ്ങുന്നുണ്ട് ചില ഈണങ്ങളിപ്പോൾ. മഞ്ഞണിഞ്ഞ രാവിന്റെ നിശ്ശബ്ദതയെ കീറിമുറിച്ച് കേൾവിക്കാരന്റെ ഹൃദയവീഥികളിലൂടെ അവയോരോന്നും ഒഴുകിപ്പരക്കുന്നു. കേൾക്കുന്തോറും വീര്യം കൂടി വരുന്ന ആ ഈരടികൾ ആഘോഷമായും ആനന്ദമായും പ്രാർഥനാഗീതമായുമൊക്കെ മാറുന്നുണ്ട് ഉള്ളിന്റെയുള്ളിൽ. അവയൊന്നും കേൾക്കാതെ ഒരു ഡിസംബറും കടന്നുപോകില്ല. മഞ്ഞു പെയ്യുന്ന ധനു മാസത്തിലെ കുളിരുള്ള രാവില്‍ ബെത്‌ലഹേമിൽ കേട്ട ആ ദിവ്യ പൈതലിന്റെ കൊഞ്ചൽ നാദം ഓർമിക്കുന്ന ഓരോ മലയാളിയും അതേ ലാളനയോടെ മനസ്സിൽ കൊണ്ടുനടക്കുന്നുണ്ട് ഈ ക്രിസ്മസ് ഈണങ്ങളെ. പണ്ടെപ്പോഴോ ഹൃദയത്താളിൽ കോറിയിട്ട ആ വരികളും സംഗീതവും ഓരോ ഡിസംബർ പിറക്കുമ്പോഴും നാമറിയാതെ തന്നെ ചുണ്ടുകളിലേക്കെത്തുന്നു. മൂളി നടക്കാനും താളം പിടിപ്പിക്കാനും ആഘോഷങ്ങളുടെ അകമ്പടിയായി എത്തുന്ന ക്രിസ്മസ് പാട്ടുകളെ എന്നും കൂടെക്കൂട്ടുന്നുണ്ട് ആസ്വാദകർ. കേട്ടുപഴകിയ, പാടിപ്പതിഞ്ഞ ആ നല്ലീണങ്ങള്‍ നെഞ്ചോരമെത്തിക്കഴിഞ്ഞു ഈ ക്രിസ്മസ് കാലത്തും. തിരുപ്പിറവിയെ ഓർമിപ്പിച്ച് മലയാളിയുടെ കൂടെക്കൂടിയ ആ ക്രിസ്മസ് പാട്ടുകളെ വീണ്ടും ഓർക്കുമ്പോൾ...