ADVERTISEMENT

പാറക്കെട്ടുകൾ നിറഞ്ഞ ഏതോ അരുവിക്കരയിൽ ഇടംകയ്യിലേന്തിയ ഗിറ്റാറിൽ ഈണമിട്ട് ഒരു തലമുറയുടെ സ്വപ്ന കാമുകനായ രാജേഷ് ഖന്ന പാടുകയാണ് - ‘മേരേ നൈന സാവൻ ഭാദോം .... ഫിർ ഭി മേരാ മൻ പ്യാസാ .... ’ തുള്ളിക്കുണുങ്ങിയൊഴുകുന്ന ആ കാട്ടരുവിയുടെ കുളിരിനോളം കുളിരു പെയ്ത് ഹൃദയങ്ങളിലേക്ക് ആ ഗാനം നുരഞ്ഞൊഴുകാൻ തുടങ്ങിയിട്ട് അരനൂറ്റാണ്ടാവുന്നു. എത്ര തവണ, ഏതെല്ലാം മൂഡുകളിൽ, എപ്പൊഴൊക്കെ.... ആനന്ദ് ബക്ഷി പറഞ്ഞു വയ്ക്കുംപോലെ - ഫിർ ഭി മേരാ മൻ പ്യാസാ - അതെ, പിന്നെയും പിന്നെയും ദാഹിക്കുകയാണ്, വീണ്ടും വീണ്ടും കേൾക്കാൻ, ഭൂതകാലത്തിന്റെ പ്രണയാതുര നിമിഷങ്ങളെയും നഷ്ടബോധത്തിന്റെ നോവടർന്നു വീണിരുന്ന യൗവനപ്പച്ചകളെയും ചേർത്തുപിടിച്ച് കാലം മായ്ക്കാത്ത ആ പാട്ടുവഴിയിലൂടെ നടക്കാൻ, ഓർമകളുടെ തണൽ ചായ്‌വിലൂടെ ദൂരത്തേക്കു കണ്ണെറിഞ്ഞ് വെറുതെയാ ഈണവും മൂളി ഒന്നു ഭ്രാന്തനാവാൻ....

 

ആനന്ദ് ബക്ഷിയും ആർ.ഡി.ബർമനും - എത്രയോ ഹിറ്റുകൾ സമ്മാനിച്ച കൂട്ടുകെട്ട്. ആഭാസ് കുമാർ ഗാംഗുലി എന്ന കിഷോർ കുമാറിനെ പാട്ടുകളുടെ രാജകുമാരനായി ആരോഹണം ചെയ്യിച്ച കൂട്ടുകെട്ട്. എത്രയോ തലമുറകളുടെ ചുണ്ടിൽ കാലത്തിനും മായ്ക്കാനാവാത്ത ഈണങ്ങളെ സമ്മാനിച്ച ആരും കൊതിയ്ക്കുന്ന കൂട്ടുകെട്ട്.

 

വെറുതെ ഈണങ്ങളുടെ ഗരിമയിൽ ഹിന്ദിപ്പാട്ടുകൾക്കു കാത് കൊടുത്തിരുന്ന കാലത്തു പോലും ‘മെഹബൂബ’യിലെ ഈ ഗാനം വല്ലാത്ത ഒരു ഫീലാണ് നൽകിയിരുന്നത്. സിനിമ കാണുന്നതിനോ അതിലെ മറ്റ് ഗാനങ്ങൾ കേൾക്കുന്നതിനോ ഇന്നുവരെ ശ്രമിച്ചിട്ടില്ലെന്ന സത്യം നിലനിൽക്കെ ‘ഫിർ ഭി മേരാ മൻ പ്യാസാ ...’ ഉള്ളിന്റെയുള്ളിൽ എവിടെയോ ഒന്ന് സ്പർശിക്കുന്നു. 

 

പിരിമുറുക്കങ്ങളുടെ പകലിരവുകളിൽ സമയം കിട്ടുമ്പോഴൊക്കെ മൊബൈലിൽ കിഷോർ ദാ യെ കേൾക്കും. ഒരു കാലത്ത് ഏറ്റവും ആവേശം വിതറിയ, സംഗീത പ്രേമികളെ ചുവടു വയ്ക്കാൻ പ്രേരിപ്പിച്ച ‘രൂപ് തേരാ മസ്താനാ’, ‘മേരി സപ്നോം കി റാണി കബ് ആയേഗീ തൂ’ എന്നിവയൊക്കെ സമ്മാനിച്ച കിഷോർ ദാ തന്നെ കണ്ണുകളെ ഈറനണിയിക്കുന്ന ഏറ്റവും വികാരാധീനമായ ഈ ഗാനവും പാടിയെന്നത് അദ്ഭുതമല്ലാതെന്താ? സ്വതവേ കാഴ്ചക്കാരെ, സിനിമയിലായാലും ജീവിതത്തിലായാലും, ചിരിപ്പിക്കാൻ ശ്രമിക്കുന്ന ആ ചുണ്ടുകളിൽനിന്ന് ‘ദർദ് ഭരാ യേ ഗീത് കഹാം സേ ഇൻ ഹോട്ടോം പേ ആയേ ?’ ദുഃഖാർദ്രമായ കാവ്യം എങ്ങനെ വന്നെന്നറിയില്ലെങ്കിലും കേൾവിക്കാരെയും കൊണ്ടുപോവുകയല്ലേ എങ്ങോട്ടോ. കാലത്തിന്റെ തിരശീലയ്ക്കു പിന്നിൽ പ്രണയത്തിന്റെ പകർന്നാട്ടം, കെട്ടിപ്പൊക്കിയ സ്വപ്നങ്ങൾക്ക് മധുരപ്പതിനേഴിന്റെ ഏഴഴക്. ബക്ഷി എഴുതിയ ആ വരികളോ പഞ്ചംദായുടെ മ്യൂസിക്കൽ മാജിക്കോ പാട്ടുവഴിയിൽ എന്നെയും ഒരു സ്വപ്നാടകനാക്കി മാറ്റിയത്?

 

കനം തൂങ്ങിയ ചിന്തകളുടെ പെരുമഴപ്പെയ്ത്തുമായി കാലം പായുകയല്ലേ. ഒപ്പമുണ്ടാകുമെന്ന് വാക്കു തന്നവൾ ഇന്നെവിടെ? ഒക്കെയും മറന്നുവെങ്കിലും ‘മുഝു കോ യാദ് സരാ സാ..’ - അൽപമൊക്കെ ഓർത്തു പോവുകയല്ലേ. പഴയ കഥകളൊക്കെ നീ ഓർക്കുന്നുവോ? ഏയ്, നിനക്ക് ഓർമയുണ്ടോ എന്ന് അറിയില്ല. എങ്കിലും ഈ പെരുമഴക്കാലത്തിന്റെ ഊയലാട്ടം നീ മറക്കില്ലെന്നു തന്നെയാണ് ഞാൻ കരുതുന്നത്... 

 

‘ഋതു ആയേ ഋതു ജായേ ദേകർ ജൂതാ ഏക് ദിലാ സാ ....’  കപട പ്രതീക്ഷകളേയും പകർന്നേകി ഋതുക്കൾ ഇങ്ങനെ എത്ര വന്നു പോയി. നമ്മൾ കണ്ടുമുട്ടിയിട്ടും ഒടുവിൽ വേർപെട്ടിട്ടും കാലം  ഏറെയായിരിക്കുന്നു. എങ്കിലും ആകാശ പ്രക്ഷുബ്ധതയിലെ  മിന്നൽപിണരുകളെ പോലെ ആ കാലം എന്റെ ഓർമയിലെത്തുന്നു. ആ നൈമിഷിക പ്രഭയിലും നിന്നെ എനിക്ക് കാണാം. പ്രിയപ്പെട്ടവളോടുള്ള അഭിനിവേശത്തിന് കാലമെങ്ങനെ വിലക്കേർപ്പെടുത്താൻ? എന്റെ ബക്ഷിജീ നിങ്ങൾ  വല്ലാത്ത മനുഷ്യൻ തന്നെ!! കാതര ഹൃദയങ്ങളിൽ നോവു പെയ്യിച്ചു ഹരം കൊള്ളുകയാണോ നിങ്ങൾ? ‘മൻ സംഗ് ആംഖ് മിചോളി ഖേലേം ആശാ ഔർ നിരാശാ ...’ ദാർശനികതയുടെ അർഥതലങ്ങളിൽ എത്തിനോക്കാൻ ആവതില്ല എനിക്ക്. പക്ഷേ, ആശയും നിരാശയും ഒളിച്ചുകളിക്കുന്ന എത്രയോ ഹൃദയങ്ങളിൽ ആ വരികളുടെ അർഥത്തിന് എന്തു മാനമാണ് കൈവരുന്നത് !! ഹൊ, ഗംഭീരം! 

 

ഫിർ ഭി മേരാ മൻ പ്യാസാ എന്ന വരിയെ ആസ്വാദക ഹൃദയങ്ങളിലേക്ക് ആഴ്ത്തിയിറക്കിയ അദ്ഭുതം ഇങ്ങ് ഈ കൊച്ചു മലയാളത്തിലും കേട്ടിട്ടുണ്ട്. വയലാർ എന്ന ഇതിഹാസം ‘ഈ മനോഹര തീരത്തു തരുമോ ഇനിയൊരു ജന്മം കൂടി ....’ എന്നു പാടിയതും കണ്ണുകളിൽ തോരാ മഴയായിട്ടും മനസ്സിൽ ദാഹമാണെന്ന് സമ്മതിക്കുന്ന ബക്ഷീജിയും പറഞ്ഞു വയ്ക്കുന്നത് ഒന്നു തന്നെ - കൊതി തീർന്നിട്ടില്ലെന്ന പച്ചപ്പരമാർഥം! 

 

പാട്ടെഴുതി ഈണമിട്ട് പാടാനേൽപിക്കവേ രാജേഷ് ഖന്ന ചിത്രങ്ങളിലെ സ്ഥിരം പാട്ടുകാരനായിട്ടും കിഷോർ ദാ അത്തവണ കട്ടായം പറഞ്ഞുകളഞ്ഞു -  ‘‘ഇപ്പോൾ പറ്റില്ല!’’ എന്താ കാര്യം? ഫീമെയിൽ വേർഷൻ ലതാ മങ്കേഷ്കർ പാടുന്നുണ്ട്. ‘‘പഹലേ ദീദീ ജി ... ഫിർ മേം.’’ ഒരിക്കലും കടുംപിടുത്തം പിടിച്ചിട്ടില്ലാത്ത കിഷോർ വിട്ടുവീഴ്ചയ്ക്ക് ഒരുക്കമല്ല. ഒടുവിൽ ബർമൻജീക്ക് അത് സമ്മതിക്കേണ്ടി വന്നു. ലതാജി അസാധ്യമായി പാടി. ആ ടേപ്പും വാങ്ങി ഒരാഴ്ചയോളം കിഷോരി അത് കേട്ടു പഠിച്ച ശേഷമാണ് കൺസോളിൽ കയറിയത്! സംഗീതം ശാസ്ത്രീയമായി പഠിച്ചിട്ടില്ലാത്ത കിഷോറിന് ശിവരഞ്ജിനിയിൽ അണിയിച്ചൊരുക്കിയതായിരുന്നിട്ടും ഗാനം നന്നായി വഴങ്ങി. ദീദിയുടെ ആലാപന സൗന്ദര്യത്തേക്കാൾ കിഷോറിന്റെ ആർദ്ര ഭാവത്തെ ആസ്വാദകർ രണ്ടു കയ്യും നീട്ടി സ്വീകരിച്ചു. വെറുതെയല്ലല്ലോ മികച്ച ഗായകനുള്ള ഫിലിം ഫെയർ അവാർഡ് 8 തവണ കിഷോറിനെ തേടിയെത്തിയത്!  ‘‘കിഷോർ ആ ഗാനം ആലപിച്ചത് ഹൃദയത്തിന്റെ ആഴങ്ങളിൽ നിന്നുമാണ്’’ - കിഷോർ കുമാറിന്റെ മിക്ക ഹിറ്റുകളുടേയും മേക്കറായ ആർ.ഡി. ബർമൻ തന്നെ പിന്നീട് എത്ര തവണ പറഞ്ഞിരിക്കുന്നു!

 

പൂർവ മാതൃകകളോ പിൻഗാമികളോ ഇല്ലാത്ത കിഷോർ ദാ ഇടനെഞ്ചിൽ പാടിക്കൊണ്ടേയിരിക്കുകയാണ്.... ‘മേരാ ജീവൻ കോരാ കാഗസ് ..... ദിൽ ഏസാ കിസീ നാ മേരാ തോഡാ .....’  ഇഷ്ട ബ്രാൻഡിന്റെ ഹരം സിരകളിൽ ചൂടു പടർത്താൻ തുടങ്ങിയാൽ പിന്നെ അഷ്ടാശ്വരഥമേറി ചിന്തകൾ പായും. നീറിപ്പുകയുന്ന ഓർമകളിൽ കണ്ണുകൾ നനയുമ്പോൾ ഉപദംശത്തിന്റെ എരിവിനെ പഴിചാരി ഏഴരക്കട്ടയ്ക്ക് ഒന്നാഞ്ഞു പിടിക്കും... ‘മേരേ നൈനാ സാവൻ ഭാദോം  ഫിർ ഭി മേരാ മൻ പ്യാസാ....’.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com