ADVERTISEMENT

ഓര്‍ത്തുവയ്ക്കാന്‍ ഒരുപാട് വക നല്‍കിയിട്ടുണ്ട് ജഗദീഷ് എന്ന നടന്‍. ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയുമൊക്കെ ചെയ്ത കുറേ കഥാപാത്രങ്ങള്‍ മാത്രമല്ല, 'കൊക്കും പൂഞ്ചിറകുമൊക്കും കാട്ടുകിളി' എന്ന പാട്ടിനുകൂടി സവിശേഷമായ സ്ഥാനമുണ്ട് അവിടെ. സിനിമാ താരങ്ങള്‍ പാടുന്ന പതിവില്ലാത്ത കാലത്താണ് അസ്സലൊരു പ്രണയഗാനം പാടി ഗായകനെന്ന പേരെടുക്കാന്‍ ജഗദീഷിനു കഴിഞ്ഞത്. ബിച്ചു തിരുമല - എസ്.പി.വെങ്കടേഷ് കൂട്ടുകെട്ടില്‍ ചിത്രയ്ക്കൊപ്പം പാട്ടു പാടിയാണ് ജഗദീഷിന്റെ സംഗീത അരങ്ങേറ്റം എന്നതും ശ്രദ്ധേയമാണ്. ഇന്നും ജഗദീഷിനെ ഓര്‍ത്തെടുക്കുമ്പോള്‍ ഈ പാട്ടും ഓടിയെത്തും. ചുണ്ടുകള്‍ അറിയാതെ പാടും, 'വനചാരുതേ വരു ചാരെ നീ'..

 

നിലവിളക്കിന്റെ ശോഭയോടെ അമ്മ ഈണത്തില്‍ ചൊല്ലിയ സന്ധ്യാലക്ഷ്മീ കീര്‍ത്തനങ്ങള്‍. കുട്ടിക്കാലത്ത് ജഗദീഷിന്റെ ഉള്ളില്‍ സംഗീതത്തിന്റെ തിരി തെളിഞ്ഞത് അവിടെ നിന്നായിരുന്നു. പാട്ടു പഠിച്ചില്ലെങ്കിലും പഠനകാലത്ത് പാട്ടുകാരനായി. ലളിതഗാനത്തിലും സംഘഗാനത്തിലുമൊക്കെ സ്ഥിരം മത്സരാർഥിയായി. മോഡല്‍ സ്‌കൂളിലെ സംഗീത അധ്യാപിക തങ്കമ്മ ടീച്ചറിന്റെ അനുഗ്രഹമാകാം കാലം ജഗദീഷിനെ പിന്നണി ഗായകനുമാക്കി. അവിചാരിതമായാണ് പിന്നണി ഗായകനായതെങ്കിലും സംഗീതം കുട്ടിക്കാലം മുതല്‍ ജഗദീഷിനു കൂട്ടായി നിന്നു. 

 

അത് തിരിച്ചറിഞ്ഞിട്ടാകാം, സംവിധായകന്‍ ടി.എസ്.സുരേഷ് ബാബു എന്നെങ്കിലും തന്റെ ചിത്രത്തില്‍ ജഗദീഷിനെക്കൊണ്ടു പാടിപ്പിക്കാനും തീരുമാനിച്ചത്. 1995ല്‍ പ്രായിക്കര പാപ്പാനെന്ന ചിത്രം ഒരുക്കുമ്പോള്‍ ടി.എസ്.സുരേഷ് ബാബു അത് സംഗീതസംവിധായകന്‍ എസ്.പി.വെങ്കടേഷിനോടു തുറന്നു പറഞ്ഞു, ഈ ചിത്രത്തില്‍ നമുക്ക് ജഗദീഷിനെക്കൊണ്ട് ഒരു പാട്ടു പാടിക്കണം. എസ്.പി.വെങ്കടേഷും അതിനു സമ്മതം മൂളി.

 

ചിത്രത്തിലെ പ്രണയഗാനം ഒരുക്കുമ്പോള്‍ തന്നെ എസ്.പി.വെങ്കടേഷിന്റെ മനസ്സില്‍ ജഗദീഷിന്റെ ശബ്ദം ഓടിയെത്തി. ബിച്ചു തിരുമലയോടും അത് തുറന്നു പറഞ്ഞു. എനിക്ക് നേരത്തേ ജഗദീഷിനെ നന്നായി അറിയാം. 'പുതിയൊരു ഗായകന്റെ ടെന്‍ഷനോടെയൊക്കെയാണ് എന്റെ അരികില്‍ വന്നതെങ്കിലും പറഞ്ഞുകൊടുത്താല്‍ അത് ശരിയായി പാടാന്‍ ജഗദീഷിനു കഴിയും എന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു,' ജഗദീഷ് എന്ന ഗായകനെ എസ്.പി.വെങ്കടേഷ് ഓര്‍ത്തെടുത്തു.

 

'പാട്ടിനോടുള്ള എന്റെ ഇഷ്ടം തിരിച്ചറിഞ്ഞിട്ടാകാം സുരേഷ് ബാബു എന്നോടു പാടാന്‍ പറഞ്ഞത്. ആദ്യം ഞെട്ടലോടെയാണ് കേട്ടതെങ്കിലും സ്നേഹപൂര്‍വമുള്ള നിര്‍ബന്ധത്തിനു സമ്മതം മൂളുകയായിരുന്നു'വെന്ന് ജഗദീഷ് പറയുന്നു. 'ആദ്യം ഞാനത് നിരസിച്ചു. ശരിയാകുമോ എന്ന ഭയം നന്നായി മനസ്സിലുണ്ടായിരുന്നു. പക്ഷേ ജഗദീഷ് തന്നെ പാടി അഭിനയിക്കേണ്ട ഗാനമാണ് ഇതെന്ന് സുരേഷ് ബാബു പറഞ്ഞപ്പോള്‍ ഒന്ന് പാടി നോക്കാന്‍ തീരുമാനിക്കുകയായിരുന്നു. ചെന്നൈ എവിഎം സ്റ്റുഡിയോയിലായിരുന്നു റെക്കോര്‍ഡിങ്. എന്തെങ്കിലും തമാശ കലര്‍ന്ന ഗാനമായിരിക്കും പാടേണ്ടതെന്ന മുന്‍വിധിയോടെയൊക്കെയാണ് ഞാന്‍ പോയത്. പക്ഷേ ആ മെലഡി നിറഞ്ഞ പ്രണയഗാനം കേട്ടപ്പോള്‍ തന്നെ ഞെട്ടി. അതും ചിത്രയുമൊത്ത്. എന്തായാലും പാടി നോക്കാന്‍ തന്നെയായി തീരുമാനം. എസ്.പി.വെങ്കടേഷ് സര്‍ മണിക്കൂറുകളെടുത്താണ് എന്നെ പഠിപ്പിച്ചത്. ക്ഷമയോടെ അദ്ദേഹം എനിക്കുവേണ്ടി ഇരുന്നതാണ് എന്നെ അതിശയിപ്പിച്ചത്. ഞാന്‍ പാടിയത് തെറ്റിയാലും സൂപ്പറായിട്ടുണ്ടെന്നു പറയും. എന്നിട്ട് ഇങ്ങനെ പാടി നോക്കൂ എന്ന് പറഞ്ഞ് പാടി തരും. അതൊക്കെ എനിക്കു വലിയ ആത്മവിശ്വാസമാണു തന്നത്. പാടി കഴിഞ്ഞ് നന്നായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞപ്പോഴാണ് എനിക്കു സമാധാനമായത്.' 

 

'അന്ന് ഈ റെക്കോര്‍ഡിങ് കഴിഞ്ഞ് ഞാന്‍ നേരെ പോകുന്നത് ചെന്നൈയില്‍ തന്നെ നിര്‍ണയം എന്ന സിനിമയുടെ ലൊക്കേഷനിലേക്കാണ്. ഫൈനല്‍ മികിസിങ് കഴിയാത്തൊരു കോപ്പിയും എന്റെ കൈയിലുണ്ടായിരുന്നു. അവിടെ വച്ച് മോഹന്‍ലാലും സന്തോഷ് ശിവനും സംഗീത് ശിവനുമൊക്കെ നിര്‍ബന്ധിച്ചപ്പോള്‍ ഞാനാ പാട്ടു കേള്‍പ്പിച്ചു. അവിടെയും എല്ലാവരും നല്ല അഭിപ്രായം പറഞ്ഞതോടെ എനിക്ക് ആത്മവിശ്വാസമായി. അന്ന് ആദ്യം നന്നായി എന്ന് പറഞ്ഞതു മോഹന്‍ലാലായിരുന്നു എന്നതു മറ്റൊരു സന്തോഷം. എന്തായാലും വലിയൊരു ഗായകന്‍ പാടേണ്ട പാട്ട് എനിക്ക് കിട്ടിയെന്നതു തന്നെ വലിയ ഭാഗ്യമാണ്. പിന്നീട് ചില ചിത്രങ്ങളിലൊക്കെ പാടിയിട്ടുണ്ടെങ്കിലും പരമാവധി ഞാനൊഴിഞ്ഞു മാറിയിട്ടേയുള്ളു. പിന്നീട് റിയാലിറ്റി ഷോകളില്‍ നാലു വരി പാടി ഞാനെത്തിയപ്പോഴൊക്കെ വിമര്‍ശനങ്ങളും കൈയടിയുമൊക്കെ നേടി. അന്തരിച്ച കീബോര്‍ഡിസ്റ്റ് രാജനായിരുന്നു അന്നെന്നെ പാട്ടു പഠിപ്പിച്ചതൊക്കെ,' ജഗദീഷ് പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com