ADVERTISEMENT

പാട്ടിന്റെ ചിത്തിരത്തോണിയിലേറി അക്കരയ്ക്കുകൊണ്ടുപോയ ഗാനം. ആ സംഗീതതീരത്ത് മലയാളി കേട്ടത് ചിറയിന്‍കീഴിലെ പെണ്ണിന്റെ ചിരിയിലെ ചിലങ്ക മാത്രമായിരുന്നില്ല. അവളെ കണ്ടു മയങ്ങി നിന്ന തോണിപോലെ ആസ്വാദകരും തുളുമ്പിനിന്നു. നല്ല പാട്ടിന്റെ കായലോളങ്ങള്‍ ഇന്നും നൃത്തം ചെയ്യുന്ന പാട്ടുകളാണ് 1979ല്‍ പുറത്തിറങ്ങിയ കായലും കയറും എന്ന ചിത്രത്തിലേത്. കാല്‍പ്പനികതയുടെ സൗന്ദര്യവുമായി പൂവച്ചല്‍ ഖാദറും മലയാളിത്തമുള്ള പാട്ടുകളുമായി കെ. വി. മഹാദേവനും ഒന്നിച്ചപ്പോള്‍ പിറന്ന ചിത്തിരത്തോണിയില്‍, ശരറാന്തല്‍ തിരിതാണു തുടങ്ങിയ പാട്ടുകള്‍ ഒരു കാലഘട്ടത്തിന്റെ തന്നെ സംഗീത പുസ്തകങ്ങളാണ്.

 

Chithira-thoniyil
ചിത്തിരത്തോണിയില്‍ എന്ന ഗാനത്തിന്റെ വിഡിയോയിൽ നിന്ന്

പാട്ടുപോലെ ചിത്രവും ഹിറ്റായി. എന്നാലീ പാട്ടുകള്‍ക്ക് പിന്നില്‍ അടയാളപ്പെടുത്താതെ പോയ പേരുകളില്‍ ഒന്നാണ് ഗായകനായ എന്‍. വി. ഹരിദാസിന്റേത്. ഒരു പാട്ട് പലപ്പോഴും അതിന്റെ രചയിതാവിലും സംഗീതസംവിധായകനിലും ഗായകനിലുമൊക്കെ മാത്രമാണ് ഒതുങ്ങി പോകുന്നത്. ഇവരുടെ കൂടിേച്ചരലുകള്‍ക്ക് കാരണക്കാരായ, ആ പാട്ടുകള്‍ക്കുവേണ്ടി ചിലപ്പോള്‍ ജീവിക്കാന്‍ തന്നെ മറന്ന ചിലരുണ്ട്. ചരിത്രത്തില്‍ മറഞ്ഞു നില്‍ക്കുന്ന അത്തരം ചില കഥകള്‍ പറയാനുണ്ട് എന്‍. വി. ഹരിദാസിന്.

poovachal-khader-5

 

നല്ലൊരു മലയാളം സിനിമ ഒരുക്കാന്‍ കാത്തു നിന്ന നിര്‍മാതാവ് എം. എസ്. ശിവസ്വാമിക്ക് സംവിധായകന്‍ കെ. എസ്. ഗോപാലകൃഷ്ണനെ പരിചയപ്പെടുത്തുന്നത് ഗായകനായ എന്‍. വി. ഹരിദാസാണ്. ഒരു മകനോടെന്നപോലെ ഹരിദാസിനെ സ്‌നേഹിച്ച ശിവസ്വാമി പുതിയ ചിത്രത്തിന്റെ എല്ലാ മേല്‍നോട്ടവും അദ്ദേഹത്തെ തന്നെ ഏല്‍പ്പിച്ചു. കെ. എസ്. ഗോപാലകൃഷ്ണന്‍ എഴുതിയ കായലും കയറും സിനിമയുടെ തിരക്കഥ വായിച്ചുകേട്ട സ്വാമിക്കും സംതൃപ്തി. പാട്ടുകളെക്കുറിച്ചുള്ള വര്‍ത്തമാനത്തില്‍ സംഗീത സംവിധായകനായി തന്റെ അടുത്ത സുഹൃത്തായ കെ. വി. മഹാദേവന്റെ പേരും സ്വാമി നിര്‍ദേശിച്ചു. ഗാനരചന ആരുവേണമെന്നതായി അടുത്ത ചര്‍ച്ച. പ്രശസ്തരായ പലരുടേയും പേര് ഉയര്‍ന്നു വന്നെങ്കിലും തനിക്ക് നിര്‍ദേശിക്കാനുണ്ടായിരുന്നത് തന്റെ അടുത്ത സുഹൃത്തുക്കളായ രണ്ടു പേരുടെ പേരായിരുന്നുവെന്ന് എന്‍. വി ഹരിദാസ് പറയുന്നു. 'ഞാനാ പേരുകള്‍ അവിടെ പറഞ്ഞു. പൂവച്ചല്‍ ഖാദറായിരുന്നു അതില്‍ ഒന്നാമന്‍.  അസോസിയേറ്റ് ഡയറക്ടര്‍ രഘുരാജ് നെട്ടൂരാണ് എനിക്ക് പൂവച്ചല്‍ ഖാദറിനെ പരിചയപ്പെടുത്തുന്നത്. കുറച്ചു പാട്ടുകളൊക്കെ എഴുതി അദ്ദേഹം സജീവമായി തുടങ്ങുന്ന കാലമാണത്. പരിചയപ്പെട്ടപ്പോള്‍ തന്നെ നല്ല വ്യക്തിത്വമായി തോന്നി. അങ്ങനെ മാനസികമായി വലിയ അടുപ്പം ഉണ്ടായിരുന്നു. രണ്ടാമന്‍ പില്‍ക്കാലത്ത് വളരെ പ്രശസ്തനായി മാറിയ ഒരു ഗാനരചയിതാവാണ്. അദ്ദേഹവും എന്റെ അടുത്ത സുഹൃത്തായിരുന്നു. സന്തതസഹചാരി എന്നു തന്നെ പറയാം. രണ്ടുപേരുടേയും പേരുകള്‍ ഞാന്‍ നിര്‍ദേശിച്ചത് അദ്ദേഹത്തിന് ഇഷ്ടമായില്ല. എല്ലാ പാട്ടുകളും തനിക്ക് തന്നെ എഴുതണം എന്നു വാശിപിടിച്ചു. ഗാനങ്ങള്‍ പകുത്തു നല്‍കാനാണെങ്കില്‍ അദ്ദേഹമില്ലെന്ന് പറഞ്ഞതോടെ എല്ലാ പാട്ടുകളും പൂവച്ചല്‍ ഖാദര്‍ തന്നെ എഴുതും എന്ന് ഞാനും പറഞ്ഞു. അത് അദ്ദേഹത്തെ അസ്വസ്ഥതപ്പെടുത്തി. ഒടുവില്‍ പൂവച്ചല്‍ ഖാദറിന്റെ പേര് ഞാന്‍ നിര്‍ദേശിക്കുമ്പോള്‍ എല്ലാവര്‍ക്കും സമ്മതമായിരുന്നു. വൈകാതെ ഔദ്യോഗികമായി പൂവച്ചല്‍ ഖാദറിന്റെ പേര് പ്രഖ്യാപിച്ചു. അതോടെ ശിവസ്വാമിയുടെ ഓഫിസിലേക്ക് ഊമക്കത്തുകളുടെ പ്രവാഹമായിരുന്നു. പൂവച്ചല്‍ ശരിയാകില്ല, അദ്ദേഹത്തിന്റെ എഴുത്ത് പോരാ എന്നൊക്കെയായിരുന്നു ആ കത്തുകളിലെ സാരം. സ്വാമി അതൊന്നും കാര്യമാക്കിയില്ല. അദ്ദേഹത്തിനും പൂവച്ചലിനെ അപ്പോഴേക്കും അത്രത്തോളം ഇഷ്ടപ്പെട്ടു കഴിഞ്ഞിരുന്നു,' എന്‍. വി. ഹരിദാസ് പറയുന്നു.

 

Chithira-thoniyil-Song

പാട്ടിന്റെ ചിത്തിരത്തോണി തുഴഞ്ഞ പൂവച്ചല്‍

 

പൂവച്ചല്‍ ഖാദറിന് പ്രതീക്ഷകളുടെ ഉത്സവമായിരുന്നു കായലും കയറും. കെ. വി. മഹാദേവനുമൊത്ത് ഒന്നിക്കുന്നതോടെ സൂപ്പര്‍ ഹിറ്റുകള്‍ പിറക്കുമെന്ന ഉറച്ച വിശ്വാസം അദ്ദേഹത്തിനുണ്ടായിരുന്നു. അതുകൊണ്ടുതന്നെ കെ. വി. മഹാദേവനെ കാണും മുന്‍പ് തന്നെ കെ. എസ്. ഗോപാലകൃഷ്ണനെ കണ്ട് തിരക്കഥ മുഴുവന്‍ വായിച്ചു. ഗാനസന്ദര്‍ഭങ്ങള്‍ ഓരോന്നും വ്യക്തമാക്കി.

 

പൂവച്ചല്‍ അത്രത്തോളം സ്വപ്‌നങ്ങളുമായാണ് ഈ ചിത്രത്തിലേക്ക് എത്തിയതെന്നും എന്‍. വി. ഹരിദാസ് പറയുന്നു. ചിത്തിരത്തോണി എന്ന പാട്ടില്‍ 'ചിറയിന്‍കീഴിലെ പെണ്ണ്' എന്ന പ്രയോഗം വേണമെന്ന് നിര്‍ദേശിക്കുന്നത് കെ. എസ്. ഗോപാലകൃഷ്ണനാണ്. അങ്ങനെ പാട്ട് കമ്പോസിങ്ങിന്റെ തലേദിവസം ഓരോ സന്ദര്‍ഭത്തിലേക്കും മൂന്നും നാലും പാട്ടുകള്‍ വീതം എഴുതിയാണ് പൂവച്ചല്‍ എന്റെ മുറിയിലേക്ക് എത്തുന്നത്. എല്ലാം ഒന്നിനൊന്നു മെച്ചം. എനിക്ക് തോന്നിയ ചില നിര്‍ദേശങ്ങളും പങ്കുവച്ചു. അങ്ങനെ ഒരു മാറ്റത്തിന് ഇരുന്നപ്പോഴാണ് ചിത്തിരത്തോണിയും ശരറാന്തലുമൊക്കെ പിറക്കുന്നത്. ശരറാന്തല്‍ എന്ന പാട്ടിന് പകരമായി ആദ്യം എഴുതിയത് 'രാവിന്‍ കരിമഷി വീണുമയങ്ങും കായലില്‍ ഒഴുകും അമ്പിളിപോലെ എന്നായിരുന്നു, കെ. വി. ഹരിദാസ് പൂവച്ചലിന്റെ എഴുത്തോര്‍മകള്‍ പങ്കുവച്ചു.

 

കെ. വി. മഹാദേവന്റെ മദ്രാസിലെ വീട്ടിലാണ് പാട്ടുകളുടെ കമ്പോസിങ്. കെ.എസ്. ഗോപാലകൃഷ്ണന്‍, നിര്‍മാതാവ് എം.എസ്.ശിവസ്വാമി, പൂവച്ചല്‍ ഖാദര്‍, എന്‍. വി. ഹരിദാസ് എന്നിവര്‍ അദ്ദേഹത്തിന്റെ വീട്ടിലേക്ക് അതിരാവിലെ തന്നെയെത്തി. പുകഴേന്തി ആയിരുന്നു അന്ന് അദ്ദേഹത്തിന്റെ സഹായി.

 

'അഞ്ചു ദിവസത്തെ കോള്‍ഷീറ്റായിരുന്നു ഞങ്ങള്‍ വാങ്ങിയിരുന്നത്. പക്ഷേ മൂന്നു ദിവസംകൊണ്ട് അദ്ദേഹം പാട്ടുകള്‍ എല്ലാം കമ്പോസ് ചെയ്തു കഴിഞ്ഞിരുന്നു. 20 മിനിറ്റുകൊണ്ടൊക്കെ ഓരോ ഗാനങ്ങളും പൂര്‍ത്തിയാക്കും. സംഗീതമിങ്ങനെ ഒഴുകി എത്തുന്ന നല്ലൊരു മനുഷ്യനായിരുന്നു അദ്ദേഹം' എന്ന് പൂവച്ചല്‍ ഖാദര്‍ പില്‍ക്കാലത്ത് പറഞ്ഞിട്ടുണ്ട്. ചിത്തിരത്തോണിയില്‍ എന്ന പാട്ടിന് ഒന്നു രണ്ട് ഈണങ്ങള്‍ ഒരുക്കിയിരുന്നു. കുറച്ചു കൂടുതല്‍ സമയമെടുത്ത് ചെയ്ത പാട്ട് അതായിരുന്നുവെന്ന് സംവിധായകനായ കെ. എസ്. ഗോപാലകൃഷ്ണന്റെ കായല്‍ തെളിച്ചമുള്ള ഓര്‍മകള്‍ പങ്കുവച്ചു.  

 

'ചിത്രത്തിലേക്ക് ഗാനങ്ങള്‍ ആലപിക്കാന്‍ യേശുദാസിനെ ക്ഷണിക്കുന്നത് ഞാനായിരുന്നു, പക്ഷേ ആ റെക്കോര്‍ഡിംഗ് ദിവസം ഒരിക്കലും മറക്കാന്‍ കഴിയില്ല.' എന്‍. വി ഹരിദാസ് ആശങ്കയോടെ ആ ദിവസത്തെ ഓര്‍ത്തെടുത്തു. 'കമ്പോസിങ്ങ് കഴിഞ്ഞപ്പോള്‍ തന്നെ ദാസേട്ടനെ വിളിച്ച് ഡേയ്റ്റ് എടുത്തു. മദ്രാസിലെ പ്രസാദ് സ്റ്റുഡിയോയില്‍ ചിത്രത്തിന്റെ പൂജയും റെക്കോര്‍ഡിംഗും എല്ലാം ഒന്നിച്ചാണ് തീരുമാനിച്ചിരിക്കുന്നത്. അങ്ങനെ റെക്കോര്‍ഡിംഗ് ദിവസം പറഞ്ഞ സമയം കഴിഞ്ഞിട്ടും ദാസേട്ടനെ കാണാനില്ല. എല്ലാവര്‍ക്കും ടെന്‍ഷനായി. ഒടുവില്‍ തിരക്കി ചെന്നപ്പോഴാണ് അറിയുന്നത് അദ്ദേഹം ഭരണി സ്റ്റുഡിയോയില്‍ ഇളയരാജയ്‌ക്കൊപ്പമാണെന്ന്. നമ്മുടെ റെക്കോര്‍ഡിംഗിന്റെ കാര്യം അദ്ദേഹം മറന്നു പോയിരുന്നു. എന്നെ കണ്ടതോടെ ഓടി വന്നു. അങ്ങനെ ആദ്യം റെക്കോര്‍ഡ് ചെയ്ത ഗാനമാണ് ചിത്തിരത്തോണി. ഒരു സമാധാനവുമില്ലാതെ, ധൃതിപിടിച്ച് ദാസേട്ടന്‍ വന്നു പാടുകയാണ്. കുറച്ചു ടേക്കുകളൊക്കെ വേണ്ടി വന്നു. എന്തായാലും എങ്ങനെയൊക്കയോ പാടി അവസാനിപ്പിച്ചു. അപ്പോഴും മഹാദേവന്‍ സാറിനടക്കം പലര്‍ക്കും ഒരു സംതൃപ്തിയായിരുന്നില്ല എന്നതാണ് സത്യം. ഉച്ച ഭക്ഷണം കഴിഞ്ഞ് ദാസേട്ടന്‍ സ്റ്റുഡിയോയിലേക്ക് വേഗത്തില്‍ മടങ്ങിയെത്തി. പാട്ട് വീണ്ടും കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടു. അദ്ദേഹത്തിനും പ്രശ്‌നങ്ങള്‍ തോന്നിയതുകൊണ്ടാവാം വീണ്ടും ഒന്നുകൂടി പാടി. ഫുള്‍ എനര്‍ജി എന്നൊക്കെ പറയില്ലേ... അങ്ങനെ. അതുകഴിഞ്ഞ് മഹാദേവന്‍ സാര്‍ ദാസേട്ടനെ കെട്ടി പിടിച്ചു.'

 

'പക്ഷേ രസം ഇതൊന്നുമല്ല. ദാസേട്ടന്‍ ആദ്യം പാടിയ ട്രാക്ക് ഉപയോഗിച്ചാണ് ഗാനം ചിത്രീകരിച്ചത്. പിന്നീട് ഫൈനല്‍ ഗാനം ആലപിച്ചപ്പോള്‍ പല ഭാഗത്തും നല്ല മാറ്റങ്ങളുണ്ടായി. ഇങ്ങനെയൊക്കെ സംഭവിച്ചതോടെ ഒരുപാട് പ്രയാസപ്പെട്ടാണ് ആ ഗാനം എഡിറ്റ് ചെയ്തത്.  ആ ഗാനരംഗം ശ്രദ്ധിച്ചാല്‍ ആ പ്രശ്‌നം പലര്‍ക്കും ഇപ്പോള്‍ മനസ്സിലായേക്കാം. പലയിടത്തും അതില്‍ അഭിനയിച്ച മോഹന്റെ ചുണ്ടനക്കത്തില്‍ വ്യത്യാസമുണ്ട്. കൊളമ്പിയ ഗ്രാമഫോണ്‍ റിക്കാര്‍ഡ് ഇറക്കിയപ്പോഴും ഇതേ പ്രശ്‌നം സംഭവിച്ചു. അവര്‍ ആദ്യം പാടിയ ട്രാക്കാണ് അതില്‍ ചേര്‍ത്തത്. പിന്നീട് അതെല്ലാം മാറ്റി പുതിയ ട്രാക്ക് ചേര്‍ത്ത് വീണ്ടും റിക്കാര്‍ഡ് ഇറക്കുകയായിരുന്നു'വെന്ന് എന്‍. വി. ഹരിദാസ് പറയുന്നു.

 

English Summary: Chithira thoniyil song by Poovachal Khadher

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com