ADVERTISEMENT

മുഹമ്മദ് റഫിയുടെ ഗാനങ്ങൾ അടങ്ങിയ 2500ഓളം സിഡികൾ, മൂവായിരത്തോളം ആർപി റെക്കോർഡുകൾ, 1200 എൽപി റെക്കോർഡ്, 400 ഇപി റെക്കോർഡുകൾ. റഫിയുടെ പാട്ടുകളിലലിഞ്ഞ് ദിവസവും എട്ടുമണിക്കൂറിലധികം തന്റെ സംഗീതമുറിയിൽ കഴിഞ്ഞിരുന്ന ഒരു ആസ്വാദകൻ. സുഹൃത്തുക്കൾ ബോംബേ അഹമ്മദ് ഭായ് എന്ന് സ്നേഹത്തോടെ വിളിക്കുന്ന പി.കെ.അഹമ്മദ് വെറുമൊരു സംഗീതാസ്വാദകൻ മാത്രമായിരുന്നില്ല. 1980 ജൂലൈ 31ന് മുഹമ്മദ് റഫി മരിക്കുന്നതുവരെ അദ്ദേഹത്തിന്റെ കുടുംബചടങ്ങുകളിലും റെക്കോർഡിങ് സ്റ്റുഡിയോകളിലും ഒപ്പം നടന്നിരുന്ന ഏറ്റവുമടുത്ത കൂട്ടുകാരനായിരുന്നു. 

 

മലയാളികൾക്ക് റഫിയെ ഇത്രയേറെ സുപരിചിതനാക്കിയതിൽ അഹമ്മദ് ഭായിയുടെ പങ്ക് ഏറെ വലുതാണ്. റഫിയെ മൂന്നുതവണയും കേരളത്തിൽ കൊണ്ടുവന്നതും പരിപാടികളിൽ പാടിപ്പിച്ചതും അഹമ്മദ് ഭായിയാണ്. കേരളത്തിലാദ്യമായി റഫി ഫൗണ്ടേഷന് തുടക്കമിട്ടതും അദ്ദേഹമാണ്.

ലോകമെങ്ങുമുള്ള റഫി ആരാധകർ അത്യപൂർവ ഗാനങ്ങൾ തേടി തീർഥാടകരെപ്പോലെ എത്തിയിരുന്ന ഇടമാണ് ചക്കോരത്തുകുളത്ത് ബോംബേ അഹമ്മദ് ഭായിയുടെ ‘നൂർമഹൽ’ എന്ന വീട്. 

 

ahammed-bhai-rafii
മുഹമ്മദ് റഫിക്കും ലതാ മങ്കേഷ്കറിനുമൊപ്പം അഹമ്മദ് ഭായ്, മുഹമ്മദ് റഫിയും അഹമ്മദ് ഭായിയും ∙ഫയൽചിത്രം

മുഹമ്മദ് റഫി ഫൗണ്ടേഷൻ എന്ന റജിസ്റ്റേർഡ് സംഘടന ആദ്യമായി പിറവിയെടുത്തത് ഈ വീട്ടിലാണ്. തലശ്ശേരിയിൽ ജനിച്ച അഹമ്മദ് ഒരു തവണയെങ്കിലും റഫിയെ നേരിട്ടു കണ്ട ശേഷം മരിച്ചാൽ സ്വർഗം കിട്ടുമെന്ന് കുട്ടിക്കാലത്ത് കരുതിയിരുന്നു. മലഞ്ചരക്കു വ്യാപാരിയായ പിതാവിനൊപ്പം 1953ലാണ് അഹമ്മദ് മുംബൈയിലെത്തിയത്. ക്രോഫോർഡ് മാർക്കറ്റിനു സമീപത്തെ കെട്ടിടത്തിന്റെ രണ്ടാം നിലയിലായിരുന്നു താമസം. തൊട്ടുത്ത മുറിയിൽ താമസിച്ചിരുന്നത് റഫിയുടെ സഹോദരൻ ഹമീദ് ആണ്. സഹോദരനെക്കാണാൻ ഇടയ്ക്ക് ഫ്‌ളാറ്റിലെത്താറുള്ള റഫിയെ അഹമ്മദ് പരിചയപ്പെട്ടു. അതൊരാത്മ ബന്ധത്തിന്റെ തുടക്കമായി.

 

1959ൽ കേരളത്തിൽ ആദ്യമായി തലശ്ശേരി മുബാറക് ഹൈസ്കൂൾ മൈതാനത്തെ പരിപാടിയിലാണ് അഹമ്മദ് ഭായ് തന്റെ കൂട്ടുകാരൻ മുഹമ്മദ് റഫിയെ കൊണ്ടുവന്നത്. ഇതെന്റെ സഹോദരനാണെന്നാണ് റഫി അന്ന് വേദിയിൽവച്ച് അഹമ്മദ് ഭായിയെക്കുറിച്ചു പറഞ്ഞത്. തിരികെപ്പോവുമ്പോൾ മാഹിയിൽ അഹമ്മദ് ഭായിയുടെ ഭാര്യവീട്ടിലും റഫി സന്ദർശിച്ചു. 1966ലാണ് മുഹമ്മദ് റഫിയെ കോഴിക്കോട്ട് ആദ്യമായി കൊണ്ടുവന്നത്. മാനാഞ്ചിറ മൈതാനത്ത് അന്ന് റഫിയുടെ ഗാനസന്ധ്യയ്ക്ക് കൂട്ടായി തലത്ത് മഹ്മൂദുമുണ്ടായിരുന്നു. റഫിയുമായുള്ള സൗഹൃദത്തിലൂടെ അഹമ്മദ് ഭായ് മുകേഷ്, തലത് മെഹമ്മൂദ്, ലത മങ്കേഷ്കർ, മന്നാഡേ, ആശാ ഭോസ്‌ലെ തുടങ്ങിയവരുമായും ഗാഢമായ സൗഹൃദത്തിലായിരുന്നു.

 

മുഹമ്മദ് റഫിക്ക് വിമാനത്തിൽ കയറാൻ ഭയമായിരുന്നു. 1973ൽ ബെംഗളൂരുവിൽനിന്നാണ് അഹമ്മദ് ഭായിക്കൊപ്പം മുഹമ്മദ് റഫി കോഴിക്കോട്ടേക്കുവന്നത്. മിമിക്രി ജോണിയും കൂടെയുണ്ട്. മുസ്‌ലിം എഡ്യൂക്കേഷൻ സൊസൈറ്റി നടത്തുന്ന പരിപാടിയിൽ പങ്കെടുക്കാൻ വൈകിട്ട് 5ന് മുൻപ് കോഴിക്കോട്ടെത്താൻ ടാക്സികാർ വിളിച്ചാണ് യാത്ര. ഡ്രൈവർ ആശങ്കയോടെ കത്തിച്ചുവിടുകയാണ്. എന്നാൽ പിന്നിലെ യാത്രക്കാരൻ ദുലാരി എന്ന സിനിമയിലെ ‘സുഹാനി രാത് ദൽ ചുകി…’ എന്ന പാട്ട് മനോഹരമായി പാടുകയാണ്. പാട്ടുനിർത്തിയപ്പോൾ ‘റഫി സാബ്, പ്ലീസ് ഒന്നുകൂടി ആ ഗാനം’ എന്ന് അഹമ്മദ് ഭായ് പറഞ്ഞു. ഡ്രൈവർ ഞെട്ടി അന്ധാളിച്ച് വാഹനമൊതുക്കി ചാടിയിറങ്ങി. തന്റെ ദൈവമായ റഫിയാണ് പിന്നിലിരിക്കുന്നത് എന്നറിഞ്ഞ് ആ ഡ്രൈവർ ഞെട്ടിപ്പോയി. റഫി പുറത്തിറങ്ങി ഡ്രൈവറുടെ തോളിൽ കയ്യിട്ട് തിരികെ വാഹനത്തിൽ കയറ്റുകയായിരുന്നുവെന്ന് അഹമ്മദ് ഭായി പറഞ്ഞിട്ടുണ്ട്.

 

റജിസ്റ്റേർഡ് സംഘടനയായ കേരളത്തിലെ മുഹമ്മദ് റഫി ഫൗണ്ടേഷന്റെ ആസ്ഥാനം അഹമ്മദ് ഭായിയുടെ നൂർമഹലാണ്. അദ്ദേഹത്തിന്റെ വീട്ടിൽവച്ചാണ് പി.വി.ഗംഗാധരനും ടി.പി.എം.ഹാഷിറലിയുമടക്കമുള്ളവർ ചേർന്നു സംഘടന രൂപീകരിച്ചത്. മുഹമ്മദ് റഫിയുടെ നൂറാം ജൻമവാർ‍ഷികമാണ് ഈ വർഷം കടന്നുവരുന്നത്. അദ്ദേഹത്തിനു മരണാനന്തര ബഹുമതിയായി ഭാരതരത്ന നൽ‍കണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടാൻ റഫി ഫൗണ്ടേഷൻ തീരുമാനിച്ചപ്പോൾ അഹമ്മദ് ഭായിയും പ്രായം മറന്ന് ആവേശത്തിലായിരുന്നു. പക്ഷേ ആ സ്വപ്നം പൂവണിയുന്നതു കാണാൻ സാധിക്കാതെ അഹമ്മദ് ഭായി യാത്രയായി.

 

English Summary: Remembering Bombay Ahamed Bhai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com