ADVERTISEMENT

മലയാളികൾക്ക് പാട്ടിന്റെ പൂക്കാലം സമ്മാനിച്ച് ഒടുവിൽ ആ സുഗന്ധം ആരാധകഹൃദയങ്ങളിൽ ബാക്കിവച്ച് അകാലത്തിൽ വിടപറഞ്ഞ ഗായികയാണ് രാധിക തിലക്. പേരിനൊപ്പം ചേർത്തു വായിക്കാൻ ആയിരക്കണക്കിനു പാട്ടുകളൊന്നുമില്ലെങ്കിലും പാടിയവയൊക്കെയും ഹൃദയത്താളുകളിൽ കൊത്തിവച്ചാണ് രാധിക മടങ്ങിയത്. ഇനിയും ഏറെ പാടാനുണ്ടായിരുന്നിട്ടും എല്ലാം പാതിയിൽ അവസാനിപ്പിച്ച് പോകേണ്ടിവന്നു ആ ഗായികയ്ക്ക്. 

 

സ്നേഹിച്ചും സ്നേഹലാളനങ്ങളേറ്റും കൊതി തീരും മുന്‍പേയാണ് ഏകമകൾ ദേവികയ്ക്ക് അമ്മ രാധിക തിലകിനെ നഷ്ടമായത്. ആ ഓർമകളെ നെഞ്ചോടു ചേർത്താണ് ദേവിയുടെയും അച്ഛൻ സുരേഷിന്റെയും ജീവിതം. അർബുദത്തെത്തുടർന്നു ചികിത്സയിൽ കഴിഞ്ഞപ്പോഴും അമ്മ വളരെ പോസിറ്റീവ് ആയിരുന്നുവെന്നും ഇഷ്ടമുള്ള കാര്യങ്ങളൊക്കെ ചെയ്ത് എപ്പോഴും സന്തോഷത്തോടെയിരിക്കുമായിരുന്നുവെന്നും ദേവിക പറയുന്നു. മുൻപ് മനോരമ ഓൺലൈനിനു നൽകിയ അഭിമുഖത്തിൽ അമ്മയുടെ ഓർമകൾ ദേവിക സുരേഷ് പങ്കുവച്ചത് ഇങ്ങനെ:

 

‘അർബുധം ബാധിച്ച് ചികിത്സയിൽക്കഴിഞ്ഞപ്പോഴും അമ്മ വളരെ പോസിറ്റീവ് ആയി മാത്രമാണ് ചിന്തിച്ചിരുന്നത്. ഒരുപക്ഷേ അമ്മ അങ്ങനെ അല്ലായിരുന്നുവെങ്കിൽ മാനസികമായി ഞങ്ങളെല്ലാരും തളർന്നു പോകുമായിരുന്നു. അസുഖം തിരിച്ചറിഞ്ഞ് ഒരു വർഷത്തോളമായപ്പോഴേക്കും അമ്മ പൂർണമായും കിടപ്പിലായി. അതുവരെ വീട്ടിലെ കാര്യങ്ങളെല്ലാം നോക്കിയിരുന്നത് അമ്മ തന്നെയാണ്.

 

പാചകത്തിൽ വളരെ തത്പരയായിരുന്നു അമ്മ. അസുഖബാധിതയായിരുന്നപ്പോഴും ഓരോ പാചകക്കുറിപ്പുകൾ നോക്കി ആ വിഭവം തയ്യാറാക്കുന്നതിനെക്കുറിച്ചൊക്കെ അമ്മ പറയുമായിരുന്നു. വെറുതെയിരിക്കാൻ അമ്മ ഒരിക്കലും ഇഷ്ടപ്പെട്ടിരുന്നില്ല. പാട്ട് കേട്ടും പുസ്തകങ്ങൾ വായിച്ചുമെല്ലാം അമ്മ ഓരോ ദിവസവും എൻഗേജ്ഡ് ആയിരുന്നു’.– ദേവിക പറഞ്ഞു.

 

മനസ്സിൽ മായാമഞ്ചൽ സ്വപ്നം കണ്ട് അമ്മയുടെ ഓർമളെ നെഞ്ചോടു ചേർത്ത് ദേവിക പുറത്തിറക്കിയ സംഗീത വിഡിയോ ആരാധകരുടെ മനസ്സിനെ കീഴ്പ്പെടുത്തിയിരുന്നു. രാധികയുടെ നാദത്തിലൂടെ ആസ്വാദകരിലേക്ക് ഒഴുകിയെത്തിയ മായാമഞ്ചലിൽ, കാനനക്കുയിലേ, ദേവസംഗീതം എന്നീ ഗാനങ്ങൾ കോർത്തിണക്കി അതിമനോഹരമായ മെഡ്‌ലി ആണ് ദേവിക അമ്മയ്ക്കായി സമർപ്പിച്ചത്. മുൻപ് പാട്ടിനെ ഗൗരവമായി കണ്ടിരുന്നില്ലെങ്കിലും ഇപ്പോൾ സംഗീതരംഗത്തു സജീവമായിത്തുടങ്ങാൻ താത്പര്യപ്പെടുന്നു എന്നും ദേവിക പറയുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com