‘റിയാലിറ്റി ഷോകള്‍ പേരും പ്രശസ്തിയും പണവും വേദികളും തരും, പക്ഷേ’; ശ്രീകാന്തിനു പറയാറുണ്ടേറെ

Mail This Article
റിയാലിറ്റി ഷോ സിനിമ സംഗീതത്തിനു സമ്മാനിച്ച അനേകം പ്രതിഭകളിലൊരാളാണ് ശ്രീകാന്ത് ഹരിഹരന്‍. അമ്മ അരുന്ധതി മലയാളികളുടെ പ്രിയപ്പെട്ട സംഗീതജ്ഞ, ചേച്ചി ചാരു അറിയപ്പെടുന്ന പെര്‍ക്കൂഷനിസ്റ്റും ഗായികയും. എന്നിട്ടും സംഗീതത്തിലെ തന്റെ കഴിവിനെ വൈകി തിരിച്ചറിഞ്ഞയാളാണ് ശ്രീകാന്ത്. എങ്കിലും എ.ആര്‍.റഹ്മാന്‍ ഉള്‍പ്പെടെയുള്ള സംഗീതജ്ഞരുടെ മികച്ച ഗാനങ്ങള്‍ പാടിക്കൊണ്ട് പാട്ട് പാടുന്നതിലും കേള്‍ക്കുന്നിതിലും പഠിക്കുന്നതിലും വ്യത്യസ്തത പുലര്‍ത്തി സംഗീതപ്രേമികള്‍ക്കിടയില്‍ പരിചിതമായ പേരായി മാറി ശ്രീകാന്ത്. പൊന്നിയന്‍ സെല്‍വനിലെ പാട്ടുകളുടെ ലിറിക്കല്‍ സൂപ്പര്‍വൈസറും ഒരു ഗാനത്തിന്റെ പിന്നണി സ്വരവുമായി ശ്രീകാന്ത്.
ആദ്യം ഇഷ്ടമല്ലായിരുന്നു, പിന്നെ
പാട്ടുകാരനാകണമെന്നത് ഒരിക്കലും മനസ്സിലുണ്ടായിരുന്ന കാര്യമായിരുന്നില്ല. എനിക്കതിനോട് താല്‍പര്യമുണ്ടായിരുന്നില്ല. അമ്മയും ചേച്ചിയും സംഗീതജ്ഞരാണ്. അച്ഛനാണെങ്കില്‍ അവരുടെ ഏറ്റവും മികച്ച ആസ്വാദകനും വിമര്‍ശകനും അങ്ങേയറ്റം പ്രോത്സാഹനം നല്‍കുന്നയാളും. അങ്ങനെയൊരു അന്തരീക്ഷത്തിലായിരുന്നെങ്കിലും ഞാന്‍ പാട്ട് പഠിക്കാന്‍ തുടങ്ങിയതൊക്കെ കുറേ വൈകിയാണ്. സംഗീതം പോലെ ക്രിയാത്മകമായതെന്തും നമ്മള്‍ മനസ്സറിഞ്ഞു ചെയ്താലല്ലേ മനോഹരമാകുള്ളൂ എന്നതിനാലാകും അവരാരും നിര്‍ബന്ധിച്ചുമില്ല. അഞ്ചാം ക്ലാസു വരെ ഞാന്‍ ചെന്നൈയിലാണ് പഠിച്ചത്. നാട്ടില്‍ എത്തിയപ്പോഴാണ് സംഗീതം പഠിക്കണമെന്ന ചിന്ത വരുന്നത്. ആദ്യം പഠിച്ചത് വയലിനായിരുന്നു. ഈശ്വര വര്‍മ, ആവണീശ്വരം ബിനു, വൈക്കം പത്മ കൃഷ്ണ എന്നിവരായിരുന്നു ഗുരുക്കന്‍മാര്‍. ഹിന്ദുസ്ഥാനി പഠിക്കാന്‍ പോയത് അബ്രദിത ബാനര്‍ജിക്ക് കീഴിലായിരുന്നു. പിന്നീട് പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ് സംഗീതത്തോട് വളരെ ഗൗരവമായ താല്‍പര്യമുണ്ടാകുന്നത്. അപ്പോഴും അതൊരു കരിയര്‍ ആയി മാറും എന്നു കരുതിയില്ല. തിരുവനന്തപുരത്തെ സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ടിലാണ് പഠിച്ചത്. എന്‍ട്രന്‍സൊക്കെ പാസായി കിട്ടിയ കോഴ്‌സ് ആണെങ്കിലും എനിക്കത് ഭാരമേറിയ ഒന്നായിരുന്നു. എനിക്ക് ചേരാത്തൊരു വഴിയിലൂടെ വളരെ കഷ്ടപ്പെട്ട് പോകുന്ന പോലെ തോന്നി. അങ്ങനെയാണ് സംഗീതത്തോട് കൂടുതല്‍ അടുക്കുന്നതെന്നു പറയാം. ആ തിരിച്ചറിവാണ് വഴിത്തിരിവായത്.
അവരുടെ കാഴ്ചപ്പാട്
അമ്മ അരുന്ധതിയും ചേച്ചി ചാരുവുമാണ് പാട്ടിനോടുള്ള എന്റെ കാഴ്ചപ്പാട് മാറ്റിയെടുത്തത്. അമ്മയ്ക്ക് വലിയൊരു ശിഷ്യസമ്പത്തുണ്ട്. ചിട്ടയായി പഠിക്കേണ്ടതിന്റെ പ്രാധാന്യം അമ്മയില്‍ നിന്നാണ് കിട്ടിയത്. ചേച്ചി തന്റെതായ ഇടം കണ്ടെത്തുന്നയാളാണ്. ചേച്ചി ജര്‍മ്മനിയില്‍ എത്‌നോ മ്യുസിക് ഫെസ്റ്റിവലിന് പോയി വന്നപ്പോള്‍ പരിചയപ്പെടുത്തിയ ഒരു സംഗീത ശാഖയുണ്ട്. ആ ജോണര്‍ ഞങ്ങള്‍ വീട്ടിലെല്ലാവര്‍ക്കും വലിയ ഇഷ്ടമായി. ചേച്ചിയില്‍ നിന്നാണ് സംഗീതത്തില്‍ വേര്‍തിരിവുകളില്ലാത്ത കേള്‍വിക്കാരനാകണം എന്ന ചിന്ത വന്നത്. അച്ഛന്‍ ഹരിഹരനും ചെറുപ്പത്തില്‍ പാടുകയും വാദ്യോപകരണങ്ങള്‍ വായിക്കുകയും ചെയ്യുമായിരുന്നു. അച്ഛന് സംഗീതത്തോടും പാടുന്നവരോടുമൊക്കെയുള്ള പാഷന്‍ എനിക്കൊരുപാട് ഇഷ്ടമാണ്. വരികളോട് ഭയങ്കര ക്രേസ് ആണ് അച്ഛന്. വരികളുടെ അർഥമറിഞ്ഞ് പാടാനും ഭാഷ പഠിക്കാനുമൊക്കെ പ്രചോദനം അച്ഛനാണ്. ചില പാട്ടുകളുടെ വരികളെ കുറിച്ച് ഗഹനമായി സംസാരിക്കുന്നത് കേള്‍ക്കാന്‍ നല്ല രസമാണ്.
എ.ആര്‍.റഹ്‌മാന്‍ എന്ന സൂപ്പര്‍ കൂള്‍ ബോസ്
ഒരു തമിഴ് ചാനലിലെ റിയാലിറ്റി ഷോയില്‍ പങ്കെടുത്തിരുന്നു ഞാന്‍. അതിന്റെ ഫിനാലെയില്‍ റഹ്‌മാന്‍ സര്‍ അതിഥിയായി വന്നിരുന്നു. ഫൈനലിലെത്തിയവരില്‍ ഒരാള്‍ക്ക് സാറിന്റെ പാട്ടുകളിലൊന്ന് പാടാന്‍ അവസരം നല്‍കുമെന്ന് പറഞ്ഞിട്ട് എന്റെ പേര് അനൗണ്‍സ് ചെയ്തു. ഞാന്‍ ഒരിക്കലും പ്രതീക്ഷിക്കാത്തൊരു കാര്യമായിരുന്നു. കുറേ നാള്‍ കഴിഞ്ഞ് 2019 ജനുവരിയില്‍ സാറിന്റെ ഓഫിസില്‍ നിന്ന് റെക്കോഡിങിന് ചെല്ലാന്‍ ഒരു കോള്‍ വന്നു. പക്ഷേ അന്നേരം ഞാന്‍ നാട്ടില്‍ തിരുവനന്തപുരത്തായിരുന്നു. എന്റെ അവസരം പോയി എന്നു കരുതി ഇരിക്കുമ്പോഴാണ് വീണ്ടും തൊട്ടടുത്ത മാസം വീണ്ടും കോള്‍ വരുന്നത്. അന്നും നാട്ടിലായിരുന്നെങ്കിലും രാത്രി ചെന്നൈ ചെല്ലാനായി. അങ്ങനെയാണ് 99 എന്ന സിനിമയില്‍ സോഫിയ എന്ന മനോഹരമായ ഗാനം പാടുന്നത്. അതിന്റെ തമിഴ് വേര്‍ഷനാണ് ഞാന്‍ പാടിയത്.
കുഞ്ഞിലേ കാണണം എന്നാഗ്രഹിച്ച അതിനു സാധിക്കുമോ എന്ന് ചിന്തിച്ച ഒരുപാട് ഇഷ്ടമുള്ള പാട്ടുകളുടെ സ്രഷ്ടാവിനെ കാണാനാകുന്നതിന്റെ ത്രില്ലിനപ്പുറം സത്യത്തില്‍ പേടിയായിരുന്നു. പക്ഷേ ഒറ്റ വാക്കില്‍ പറഞ്ഞാല്‍ സാറൊരു സൂപ്പര്‍ കൂള്‍ ബോസ് ആണ്. അന്ന് സര്‍ നേരിട്ടാണ് പാട്ട് റെക്കോഡ് ചെയ്യാന്‍ വന്നത്. അതൊരു അമൂല്യ നിമിഷമായിട്ടാണ് ഞാന്‍ കണക്കാക്കുന്നത്. നമ്മളെ അങ്ങേയറ്റം കംഫര്‍ട്ടബിള്‍ ആക്കിയിട്ടേ സര്‍ റെക്കോഡിങ്ങിലേക്ക് പോകാറുള്ളൂ. അത് അദ്ദേഹത്തോടൊപ്പം റെക്കോഡിങ്ങിനിരുന്നിട്ടുള്ള എല്ലാ ഗായകരും പറയുന്നതാണ്. സാറിനൊപ്പം രണ്ട് സ്റ്റേജ് ഷോകളിലും പങ്കെടുക്കാനായി. അപ്പോൾ സര്‍ റിഹേഴ്‌സലിനൊക്കെ എപ്പോഴും കൂടെക്കാണും. പാട്ടുകളെല്ലാം പുനരവതരണമാകുന്നതിന്റെ രസവും ആ മാറ്റത്തിന്റെ ഭംഗിയുമെല്ലാം അന്ന് നേരിട്ടറിയാനായി. കോറസിലുണ്ടാകുന്ന ചെറിയ പിഴവുകള്‍ പോലും ഒറ്റയടിക്ക് അദ്ദേഹത്തിനു മനസ്സിലാകും. അതെല്ലാം മറക്കാനാകാത്ത കാര്യമാണ്. ബിഗില്‍, കോബ്ര, പൊന്നിയന്‍ സെല്‍വനിലെ ദേവാറലന്‍ ആട്ടം മലയാളം വേര്‍ഷന്‍ എന്നിവ പാടാനായി. അതുപോലെ പൊന്നിയന്‍ സെല്‍വനിലും മലയന്‍കുഞ്ഞിലും ലിറിക്കല്‍ സൂപ്പര്‍വൈസറാകാനുമായി.
അതൊരു ദൗത്യം
ലിറിക്കല്‍ സൂപ്പര്‍വൈസറാകാന്‍ കിട്ടിയത് ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യമായിരുന്നു. പാട്ടിലെ വരികളുടെ ഉച്ചാരണം ശരിയായിട്ടാണോ വന്നതെന്ന് പരിശോധിക്കുക, അതിന്റെ ഫൈനല്‍ ഔട്ട്പുട്ടില്‍ ഇതൊക്കെ ശരിയായി വന്നിട്ടുണ്ടോ എന്ന് നോക്കുക എന്നതാണ് ലിറിക്കല്‍ സൂപ്പര്‍വൈസറുടെ ജോലി. അച്ഛനില്‍ നിന്നാണ് വരികള്‍ ശ്രദ്ധിക്കാനുള്ള തോന്നല്‍ വന്നത്. അത് പിന്നീട് ശീലമായി. ആ ശ്രദ്ധ ശരിക്കും ഉപകാരപ്പെട്ടു. തമിഴും മലയാളവും ഒരുപോലെ കൈകാര്യം ചെയ്യാനറിയാമെന്നത് ചെന്നൈയിലൊരു ഗായകനായി നില്‍ക്കുമ്പോള്‍ ഒരുപാട് ഉപകാരപ്പെട്ടിട്ടുണ്ട്.
മത്സരിക്കാന്‍ പോയതല്ലെങ്കിലും
ഞാന്‍ നേരത്തേ പറഞ്ഞതു പോലെ സംഗീത പഠനവും അതിനോടുള്ള താല്‍പര്യവും വൈകിവന്നൊരാളാണു ഞാന്‍. സംഗീതത്തോടും അതിന്റെ രീതികളോടുമുള്ള എന്റെ പരിചയം കുറേക്കൂടി മികച്ചതാക്കാനാണ് റിയാലിറ്റി ഷോയില്‍ പോയത്. അപ്പോൾ മത്സരബുദ്ധി കുറവായിരുന്നു. അതുകൊണ്ടു തന്നെ മനസ്സില്‍ വലിയ ഭാരമില്ലാതെയാണ് പാടാനായത്. അതിലൂടെ കുറേ പഠിക്കാനായി. റിയാലിറ്റി ഷോകളെ കുറിച്ച് വളരെ നെഗറ്റീവ് ആയ ഒരു ഭാഷ്യം കൂടിയുണ്ട്. പക്ഷേ ഞാന്‍ പറയും അത് നമ്മുടെ മനോനില പോലിരിക്കുമെന്ന്. ഞാന്‍ തമിഴിലെ റിയാലിറ്റി ഷോയില്‍ പങ്കെടുക്കുന്നതിന് പത്ത് വര്‍ഷം മുന്‍പ് മറ്റൊരു ഷോയില്‍ പങ്കെടുത്തിരുന്നു. രണ്ടിടത്തു നിന്നും എനിക്ക് മനസ്സിലായത് ആത്യന്തികമായി കലയാണ് എല്ലാമെന്നാണ്. അത് പഠിച്ചും പങ്കുവച്ചും തുറന്ന മനസ്സോടെ മുന്നോട്ട് പോയാലും മാത്രമേ നമുക്ക് നിലനില്‍പ്പുള്ളൂ. റിയാലിറ്റി ഷോകള്‍ നമുക്ക് പെട്ടെന്ന് പ്രശസ്തി തരും പണം തരും വേദികളും തരും. പക്ഷേ അതിനൊരു സ്ഥിരത വേണമെങ്കില്‍ നമ്മള്‍ കലാകാരന്‍മാരെന്ന നിലയില്‍ ആത്മാർഥതയോടെ നില്‍ക്കണം. അതിനേക്കാളുപരി ജീവിതത്തില്‍ ഒരിക്കലും കാണില്ല എന്നു ചിന്തിച്ചിരുന്ന ആളുകള്‍ക്കു മുന്‍പില്‍ പാടാനുള്ള അവസരം കിട്ടും. അവരുടെ അനുഭവങ്ങള്‍ നമുക്ക് പ്രചോദനം മാത്രമേ തരൂ. ഒരു റിയാലിറ്റി ഷോ ആറു മാസമെങ്കിലും നീളും. ഒരു അമ്പത്-അറുപത് പ്രാവശ്യമെങ്കിലും നമുക്ക് സ്റ്റേജുകളില്‍ പാടാനാകും. അതൊരു ചെറിയ കാര്യമല്ല. വ്യത്യസ്തമായ ഗാനങ്ങള്‍ വ്യത്യസ്തരായ ഓഡിയന്‍സിനും സംഗീതത്തിലെ മുതിര്‍ന്നവര്‍ക്കും മുന്‍പില്‍ പാടാനാകുന്നത് അപൂര്‍വ്വ അവസരമാണ്. എനിക്ക് എന്റെ കഴിവിൽ ഉണ്ടായിരുന്ന ആത്മവിശ്വാസ കുറവ് മാറ്റിത്തന്നത് റിയാലിറ്റി ഷോയാണ്. അതിനെ മത്സരബുദ്ധിയോടെ കാണാതെ പഠിക്കാനും പാടാനുമുള്ള വിശാലമായ അവസരമായി കാണുന്നതാകും നല്ലത്.